Tuesday, April 7, 2015

ഇയ്യോബും സാത്താനും. ഭാഗം #002, “യഹോവയുടെ സന്നിധി”

സ്നേഹിതരേ,

ഇത് ഇയ്യോബും സാത്താനും എന്ന പരമ്പരയിലെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം ഇവിടെ വായിക്കാം.

ഈ ലക്കത്തില്‍ എന്തുകൊണ്ട് സാത്താന്‍ യഹോവയുടെ സന്നിധിയില്‍ എത്തുകയില്ല എന്നതിനെ പറ്റി പഠിക്കാം.

“യഹോവയുടെ സന്നിധി”

ഇയ്യോ 1:6 ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍ക്കുവാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു.

“യഹോവയുടെ സന്നിധി” എന്ന ചൊല്ല് വായിക്കുമ്പോഴേ ഇവിടെ വിവരിച്ചിട്ടുള്ള സംഭവം സ്വര്‍ഗ്ഗത്തില്‍ യഹോവയുടെ സിംഹാസനം ഇരിക്കുന്ന മുറിയിലാണ് നടന്നത് എന്ന് നാം സങ്കല്‍പിക്കുന്നു. ഈ ധാരണ ശരിയാണോ എന്ന് പരിശോധിക്കാം.

ശൌലിനെ യിസ്രായേലിന്‍റെ രാജാവായി നിയമിക്കുന്നതിന് മുമ്പ് ശമൂവേല്‍ ജനങ്ങളോട്:
1സാമു 10:19 നിങ്ങളോ സകല അനര്‍ത്ഥങ്ങളില്‍ നിന്നും കഷ്ടങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്ന് ത്യജിച്ചു ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം എന്ന് അവനോട് പറഞ്ഞിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഗോത്രം ഗോത്രമായും സഹസ്രം സഹസ്രമായും യഹോവയുടെ സന്നിധിയില്‍ നില്‍ക്കുവിന്‍.
മുമ്പ് സൂചിപ്പിച്ച ധാരണ ശരിയായിരുന്നാല്‍, ശമുവേലിന്‍റെ കാലത്ത് ജീവിച്ചിരുന്ന 13 ലക്ഷം യിസ്രായേല്‍ മക്കള്‍ (2സാമു 24:9) സ്വര്‍ഗ്ഗത്തില്‍, യഹോവയുടെ സിംഹാസനം ഉള്ള മുറിയില്‍ ചെന്ന് നില്‍ക്കണം - ഇവിടെ ഭൂമിയില്‍ ഒരു രാജാവിനെ നിയമിക്കുവാന്‍! യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് ഈ വചനത്തിന്‍റെ സന്ദര്‍ഭം വ്യക്തമാക്കുന്നു.
1സാമു 10:17 അനന്തരം ശമൂവേല്‍ ജനത്തെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വിളിച്ചുകൂട്ടി...
ന്യായാധിപതികളുടെ കാലത്ത് യിസ്രായേല്‍ സന്തതികള്‍ മിസ്പയില്‍ കൂടിവരുന്ന പതിവ് ഉണ്ടായിരുന്നു. (ന്യായാ 11:11; 20:1; 21:5 കാണുക). മിസ്പ യിസ്രായേലിലെ ഒരു സ്ഥലമായിരുന്നു എന്നും അത് സ്വര്‍ഗ്ഗത്തില്‍ അല്ലായിരുന്നു എന്നും താങ്കള്‍ അംഗീകരിക്കുമെന്ന് കരുതുന്നു.

ആട്ടിന്‍കുട്ടികള്‍ക്കും പ്രാവുകള്‍ക്കും സൌജന്യമായി ഒരു സ്വര്‍ഗ്ഗയാത്ര!


പ്രസവത്തിന് ശേഷം ഒരു സ്ത്രീക്ക് ചെയ്യേണ്ട ശുദ്ധീകരണ ക്രിയകളെ പറ്റി ലേവ്യര്‍ 12ല്‍ നിന്നും:
ലേവ്യ 12:6 മകന് വേണ്ടിയോ മകള്‍ക്ക് വേണ്ടിയോ അവളുടെ ശുദ്ധീകരണ കാലം തികഞ്ഞ ശേഷം അവള്‍ ഒരു വയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ പുരോഹിതന്‍റെ അടുത്ത് കൊണ്ടുവരേണം.
ലേവ്യ 12:7 അവന്‍ അത് യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; ...
ശുദ്ധീകരിക്കപ്പെടേണ്ട സ്ത്രീ കൊണ്ടുവരുന്ന ആട്ടിന്‍കുട്ടികളെയും പ്രാവുകളെയും യഹോവയുടെ സന്നിധിയില്‍ ബലിയര്‍പ്പിക്കണം.

പ്രതിവര്‍ഷം 1,000 പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് 30 വീതം ശിശുജനനം എന്ന് കണക്കാക്കപ്പെടുന്നു. മോശ ഈ കല്‍പന നല്‍കിയ കാലത്ത് യിസ്രായേലില്‍ 6 ലക്ഷം യുദ്ധസന്നദ്ധരായ പുരുഷന്മാര്‍ ഉണ്ടായിരുന്നു. ഏകദേശം അത്രയും സ്ത്രീകളും ഉണ്ടായിരിക്കുമല്ലോ? അതായത് 12 ലക്ഷം പ്രായപൂര്‍ത്തിയായവര്‍. 1,000 പേര്‍ക്ക് 30 ശിശുജനനം വീതം കണക്കുകൂട്ടിയാല്‍ 3,600 പ്രസവങ്ങള്‍. ഈ 3,600 സ്ത്രീകള്‍ക്കായി പുരോഹിതന്‍ 3,600 ആടുകളെയും പ്രാവുകളെയും കൂട്ടിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പോയി യഹോവയുടെ സന്നിധിയില്‍ ബലിയര്‍പ്പിക്കുമായിരുന്നു എന്ന് കരുതുന്നുണ്ടോ?

ഋതുശുദ്ധി വരുത്തേണ്ട സ്ത്രീകളുടെ കാര്യം ഇതിലും വലിയ വെല്ലുവിളിയാകുന്നു. ഋതുശുദ്ധിയെപ്പറ്റി മോശ നിയമങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ യിസ്രായേലില്‍ 6 ലക്ഷം പ്രത്യുത്പാദന ശേഷിയുള്ള സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കില്‍, ഓരോ മാസവും പുരോഹിതന്‍ 12 ലക്ഷം കുറുപ്രാവുകളും പ്രാവിന്‍കുഞ്ഞുങ്ങളുമായി (ലേവ്യ 15:29) സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത് “യഹോവയുടെ സന്നിധിയില്‍” ബലിയര്‍പ്പിക്കണമായിരുന്നു.

ഈ സന്ദര്‍ഭങ്ങളിലെല്ലാം “യഹോവയുടെ സന്നിധിയില്‍” എന്ന ചൊല്ലിന്‍റെ അര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍ എന്നല്ല, പ്രത്യുത, സമാഗമകൂടാരത്തിലോ, ദേവാലയത്തിലോ ആണ് എന്ന് മനസ്സിലാക്കുവാനുള്ള വിവേനശക്തിയുള്ള നമുക്ക് ഇയ്യോബ് 1, 2 അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ ആ അദ്ധ്യായങ്ങളിലെ പ്രതിപാദ്യവിഷയങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന ധാരണ ഉണ്ടാകുമ്പോള്‍ നമ്മുടെ വിവേചനശക്തിക്ക് എന്താണ് സംഭവിക്കുന്നത്? ("സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു" എന്ന് പറഞ്ഞതുപോലെ സാത്താന്‍ എന്ന വാക്ക് കണ്ടപ്പോള്‍ നമ്മുടെ വിവേചനശക്തി പ്രവര്‍ത്തിക്കാതെയായോ?)

സാത്താന്‍ എന്തുകൊണ്ട് യഹോവയുടെ സന്നിധിയില്‍ എത്തുവാന്‍ പാടില്ല...



ഇയ്യോബിന്‍റെ കാലത്തിന് മുമ്പ് എപ്പോഴോ സാത്താന്‍ സര്‍വശക്തനായ ദൈവത്തിന് വിരോധമായി കലാപം ഉണ്ടാക്കുകയും ദൈവം (യഹോവ) സാത്താനെ ഭൂമിയിലേയ്ക്ക് തുരത്തുകയും ചെയ്തു എന്നാണല്ലോ ക്രൈസ്തവ വിശ്വാസം. അങ്ങനെ തുരത്തപ്പെട്ട സാത്താന് എങ്ങനെയാണ് സ്വര്‍ഗ്ഗത്തിലേക്ക്, യഹോവയുടെ സന്നിധിയിലേക്ക് പുനഃപ്രവേശനം സാധ്യമായത്?

പാപം ചെയ്ത ആദാമിനെയും ഹവ്വയെയും ഏദെനില്‍ നിന്നും പുറത്താക്കിയ ശേഷം ആ തോട്ടത്തിലേക്കുള്ള വഴി കാക്കുവാന്‍ ശക്തമായ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയ ദൈവം (ഉല്‍പത്തി 3:24), തനിക്കെതിരായി കലാപം ഉണ്ടാക്കിയതിന് സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട സാത്താന്‍ തിരികെ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുവാന്‍ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ട്?

ഈ വചനങ്ങളെ രണ്ട് മൂന്ന് തവണ മനസ്സിരുത്തി വായിക്കുക:

സങ്കീ 5:4 നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവം അല്ല; ദുഷ്ടന്‍ നിന്നോട് കൂടെ പാര്‍ക്കുകയില്ല.
സങ്കീ 5:5 അഹങ്കാരികള്‍ നിന്‍റെ സന്നിധിയില്‍ നില്‍ക്കുകയില്ല; നീതികേട് പ്രവര്‍ത്തിക്കുന്നവരെ എല്ലാം നീ പകയ്ക്കുന്നു.
സങ്കീ 11:5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്‍റെ ഉള്ളം വെറുക്കുന്നു.

ഈ വചനങ്ങളുടെ അടിക്കുറിപ്പില്‍ “സാത്താന്‍ ഒഴികെ” എന്ന് എഴുതിയിട്ടുണ്ടോ?

യോഹ 8:44 ... അവന്‍ [പിശാച്, സാത്താന്‍] ആദി മുതല്‍ കൊലപാതകി ആയിരുന്നു; അവനില്‍ സത്യം ഇല്ലാത്തതിനാല്‍ സത്യത്തില്‍ നില്‍ക്കുന്നതും ഇല്ല. അവന്‍ ഭോഷ്ക് (നുണ, കള്ളം) പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക് പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു.

നുണയുടെ പിതാവിനും, സത്യത്തിന്‍റെ (യേശുവിന്‍റെ) പിതാവിനും തമ്മില്‍ എന്താണ് ബന്ധം? ആദി മുതല്‍ കൊലപാതകിയായ സാത്താനും ദൈവത്തിനും തമ്മില്‍ എന്ത് ബന്ധം?

1യോഹ 1:5 ദൈവം വെളിച്ചമാകുന്നു; അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളത് ഞങ്ങള്‍ അവനോട് കേട്ട് നിങ്ങളോട് അറിയിക്കുന്ന ദൂതാണ്.
2 കൊരി 6:14 ... നീതിക്കും അധര്‍മത്തിനും തമ്മില്‍ എന്ത് ചേര്‍ച്ച? വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മ?
ഉപസംഹാരം: അതിശയോക്തി നിറഞ്ഞ പദപ്രയോഗങ്ങളെ അവലോകനം ചെയ്താല്‍ യഹോവയുടെ സന്നിധി എന്നതിന് സാധാരണമായി സമാഗമകൂടാരം, അല്ലെങ്കില്‍ ദേവാലയം എന്നാണ് അര്‍ത്ഥം എന്ന് കാണാം.

ക്രിസ്തുവില്‍.
ടോംസാന്‍ കട്ടയ്ക്കല്‍.

No comments:

Post a Comment