Tuesday, August 30, 2016

മത്തായി 24, ലോകാവസാനം. ഭാഗം #1 എത്ര ചോദ്യങ്ങൾ?

ക്രിസ്തുവിൽ പ്രിയരേ,

രാവിലെ 8 മണി. കുട്ടികളെ സ്കൂളിൽ എത്തിക്കേണ്ട വാൻ ഇനിയും വന്നിട്ടില്ല. നിങ്ങൾ നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഫോൺ ചെയ്ത്: “ചേട്ടാ, വീട്ടിലേക്ക് വന്ന്, കുട്ടികളെ കൂട്ടിക്കൊണ്ടുപോയി, സ്കൂളിൽ എത്തിക്കാമോ?” എന്ന് ചോദിച്ചാൽ ഈ ചോദ്യത്തിലുള്ള 3 പദസമുച്ചയങ്ങൾ ഒരേ കാലത്ത്, തുടർച്ചയായി നടക്കേണ്ടവയാണ് എന്നല്ലേ അർത്ഥമാക്കുന്നത്? അതോ:
  1. ഇപ്പോൾത്തന്നെ വന്ന്,
  2. നാളെ കുട്ടികളെ കൂട്ടി,
  3. അടുത്തയാഴ്ച സ്കൂളിൽ ചെല്ലണം
    എന്നാണോ?

നിങ്ങൾ ചോദിച്ച ഒരു ചോദ്യത്തിലെ മൂന്ന് പദസമുച്ചയങ്ങൾ ഒരേ കാലത്ത്, തുടർച്ചയായി നടക്കേണ്ടവയാണെങ്കിൽ, യേശുവിനോട് ശിഷ്യന്മാർ ചോദിച്ച ഇതേപോലെയുള്ള ഒരു ചോദ്യത്തിലെ 3 പദസമുച്ചയങ്ങൾ 3 വ്യത്യസ്ത കാലങ്ങളിൽ നടക്കേണ്ടതാണ് എന്ന പ്രബോധനം എങ്ങനെയുണ്ടായി?
മത്താ 24:3 അവിടന്ന് ഒലിവ് മലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ച് അവിടത്തെ അടുത്തുവന്ന്:
  1. അത് എപ്പോള്‍ സംഭവിക്കും എന്നും,
  2. അവിടത്തെ വരവിനും
  3. ലോകാവസാനത്തിനും
അടയാളം എന്തെന്നും പറഞ്ഞുതരേണം” എന്ന് അപേക്ഷിച്ചു.
ഈ ഒരു ചോദ്യത്തെ മൂന്ന് ഭാഗമായി പിരിച്ച്, ഈ മൂന്ന് ഭാഗങ്ങളും മൂന്ന് കാലങ്ങളിൽ നടക്കേണ്ടവയാണ് എന്ന് അവകാശപ്പെടുന്നവർ അവരുടെ ജീവിതത്തിൽ ഒരിക്കലും ഈ വചനത്തിൻറെ സമാന്തരങ്ങളായ മർക്കോസ് 13ലും ലൂക്കോസ് 21ലും ഉള്ള വചനങ്ങൾ പഠിച്ചിട്ടില്ല. ആ രണ്ട് അദ്ധ്യായങ്ങളിലും മത്താ 24:3ൽ ഉള്ളതുപോലെ 3 പദസമുച്ചയങ്ങളില്ല.
മർക്കോ 13:4
  1. അത് എപ്പോള്‍ സംഭവിക്കും?
  2. അതിനെല്ലാം നിവൃത്തിവരുന്ന കാലത്തിന്‍റെ ലക്ഷണം എന്തെന്ന്
    ഞങ്ങളോട് പറഞ്ഞാലും” എന്ന് ചോദിച്ചു.
ലൂക്കോ 21:7 ഗുരോ,
  1. അത് എപ്പോള്‍ ഉണ്ടാകും?
  2. അത് സംഭവിക്കുവാറാകുമ്പോള്‍ ഉള്ള ലക്ഷണം എന്ത്?
എന്ന് അവര്‍ അവിടത്തോട് ചോദിച്ചു.
മർക്കോസ് 13, ലൂക്കോസ് 21 എന്നീ അദ്ധ്യായങ്ങൾക്ക് മത്തായി 24മായി ബന്ധമില്ലെന്ന് തോന്നുന്നുണ്ടോ? ഈ മൂന്ന് അദ്ധ്യായങ്ങളും സമാന്തരമായി ഒന്ന് വായിച്ചുനോക്കൂ, സത്യാവസ്ഥ അപ്പോൾ മനസ്സിലാകും.

ക്രിസ്തുവിൽ പ്രിയരേ, ശിഷ്യന്മാർ യേശുവിനോട് ചോദിച്ച ചോദ്യത്തിലെ സംഭവങ്ങൾ ഒരുമിച്ച്, ഇടവേളയില്ലാതെ നടക്കേണ്ടവയായിരുന്നു.

മർക്കോസിൻറെ സുവിശേഷമാണ് ആദ്യം എഴുതപ്പെട്ടത്, മത്തായി അദ്ദേഹത്തിൻറെ സുവിശേഷം മർക്കോസിൻറെ സുവിശേഷത്തിൻറെ അടിസ്ഥാനത്തിലാണ് എഴുതിയത് എന്നാണ്  പണ്ഡിതന്മാരുടെ അഭിപ്രായം. ഇത് സത്യമാണെങ്കിൽ ഏതെങ്കിലും കാര്യത്തെ പറ്റി ഒരു നിഗമനത്തിൽ എത്തുന്നതിന് മുമ്പ് മർക്കോസിൻറെ സുവിശേഷം എന്ത് പറയുന്നു എന്ന് പരിശോധിക്കേണ്ടേ? ലോകാവസാനത്തിൻറെ കാര്യത്തിൽ എന്തുകൊണ്ട് ആരും മർക്കോസിൻറെ സുവിശേഷത്തിൽ എഴുതപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്നില്ല? ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്: അവരുടെ സഭയുടെ (മതത്തിൻറെ) വിശ്വാസത്തിൻറെ അടിസ്ഥാനം മത്തായി 24:3ലെ സംഭവങ്ങൾ വ്യത്യസ്ഥ കാലങ്ങളിൽ സംഭവിക്കേണ്ടവയാണ് എന്നതാണ്. അവർക്ക് യേശുവിനേക്കാൾ, ദൈവവചനത്തേക്കാൾ പ്രധാനം അവരുടെ വിശ്വാസപ്രമാണമാണ്.
[കർത്താവ് തിരുമനസ്സായാൽ അടുത്ത തവണ ഏതെല്ലാം കാര്യങ്ങളെ പറ്റിയാണ് മത്താ 24:3 പ്രതിപാദിക്കുന്നത് എന്ന് എഴുതാം.]
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Friday, August 26, 2016

മീഖായേലും പിശാചുമായി മോശെയുടെ ശരീരത്തിനായി കാട്ടാഗുസ്തി നടത്തിയില്ലെങ്കിലോ?

ക്രിസ്തുവിൽ പ്രിയരേ,

[ഈ ലേഖനം ദർബല മനസ്കർക്കുള്ളതല്ല. അൽപം ദൈർഘ്യം കൂടുതലുണ്ട്. ഇതുവരെ നിങ്ങൾ കേട്ടിരിക്കുവാൻ വഴിയില്ലാത്ത കാര്യങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുമുണ്ട്. എന്നെക്കാൾ സമർത്ഥരായവർ ഈ കാര്യങ്ങളെ പറ്റി കൂടുതൽ വിശദമായ പഠനം നടത്തും എന്ന പ്രതീക്ഷയോടെയാണ് ഇത് പൊതുസമക്ഷം സമർപ്പിക്കുന്നത്.]

സാത്താനും പിശാചും ഇല്ല എന്ന് നാം വാദിക്കുമ്പോൾ ഉണ്ടെന്ന് തെളിയിക്കുവാൻ എടുത്തുകാണിക്കുന്ന ഒരു വചനം ഇതാണ്:
യൂദാ 1:9 എന്നാല്‍ പ്രധാനദൂതനായ മീഖായേല്‍ മോശെയുടെ ശരീരത്തെ കുറിച്ച് പിശാചിനോട് തര്‍ക്കിച്ച്, വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിക്കുവാന്‍ തുനിയാതെ കര്‍ത്താവ് നിന്നെ ഭര്‍ത്സിക്കട്ടെ എന്ന് പറഞ്ഞതേയുള്ളൂ.
അധികൃതമല്ലാത്ത (apocryphal) പുസ്തകങ്ങളിലോ, കത്തോലിക്കരുടെ വേദപുസ്തകത്തിൽ അധികമായുള്ള പുസ്തകങ്ങളിലോ (deuterocanonical books) മീഖായേല്‍ മോശെയുടെ ശരീരത്തെ കുറിച്ച് പിശാചിനോട് തര്‍ക്കിച്ച്, വാദിച്ചു എന്നൊരു പരാമർശം ഇല്ല. പലരും വേദപുസ്തകത്തിൻറെ ഭാഗമാണെന്ന് വാദിക്കുന്നതും യൂദായുടെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്ന് വാദിക്കുന്നതുമായ ഹാനോക്കിൻറെ പുസ്തകത്തിലും (Book of Enoch) ഇത്തരത്തിൽ ഒരു പരാമർശമില്ല.

ഈ വചനത്തെ പറ്റി ഞങ്ങളുടെ പാസ്റ്റർ ഞങ്ങളോട് പറഞ്ഞ വിശദീകരണം ഇങ്ങനെയാണ്: “സാത്താൻ എന്നത് മനുഷ്യരുടെ പ്രതീകമാണ്. അവർക്ക് മോശെയുടെ മൃതശരീരം ലഭിച്ചാൽ അവർ അത് ഉപയോഗിച്ച് പണം സമ്പാദിക്കുവാൻ ശ്രമിക്കുമായിരുന്നു - ഗോവയിൽ കത്തോലിക്കർ ഫ്രാൻസിസ് സേവ്യറിൻറെ മൃതശരീരം പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്നത് പോലെ.” (ഇതുപോലുള്ള കഥകൾ നിങ്ങളും കേട്ടിട്ടുണ്ടാവാം.)

ആത്മാർത്ഥമായി പറയട്ടേ: ഇത്തരം ആരോപണങ്ങൾ ശുദ്ധ വിവരക്കേടാണ്. യിസ്രായേൽ പുത്രന്മാർ മരുഭൂമിയിൽ 40 വർഷം അലഞ്ഞുതിരിഞ്ഞപ്പോൾ അവർ യോസേഫിൻറെ അസ്ഥികൂടം ചുമന്നുകൊണ്ടാണ് നടന്നത് (യോശു 24:32). ആ കാലത്ത് അവർ പല അകൃത്യങ്ങളും, വിഗ്രഹാരാധനയും ചെയ്തിട്ടുണ്ട്, പക്ഷേ, ഒരിക്കലും യോസേഫിൻറെ അസ്ഥികൂടത്തെ ആരാധിക്കുവാൻ ശ്രമിച്ചിട്ടില്ല. മറ്റൊരു ഉദാഹരണം: ഒരിക്കൽ യിസ്രായേല്യർ ഒരാളുടെ ശവം മറവുചെയ്യുമ്പോൾ മോവാബ്യർ അവരെ ആക്രമിക്കുവാൻ വന്നു. അവർ ആ ശവം എലീശയുടെ കല്ലറയിലേക്കിട്ട് ഓടിപ്പോയി. എലീശയുടെ അസ്ഥികളെ മുട്ടിയ ശവത്തിന് ജീവൻ തിരികെവന്നു. (2രാജാ 13:21) യിസ്രായേല്യർ ശവങ്ങൾ ഉപയോഗിച്ച് തോന്ന്യാസം കാണിക്കുന്നവരാണെങ്കിൽ എലീശയുടെ ശവമോ അസ്ഥികളോ ആയിരുന്നു മോശെയുടെ അസ്ഥികളേക്കാൾ കൂടുതൽ പ്രയോജനപ്രദം. (ഇവിടെ ഈ പാസ്റ്റർ നടത്തിയത് വെറുപ്പിൻറെ മൊത്തക്കച്ചവടമാണ്: കത്തോലിക്കരെയും, മുസൽമാൻമാരെയും, ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതാണ് നല്ല ഒരു ദൈവദാസൻറെ ചുമതല എന്ന മിഥ്യാധാരണയാണ് ഇത്തരം വിവരക്കേടുകൾ വിളിച്ചുപറയുവാൻ പാസ്റ്റർമാരെ പ്രേരിപ്പിക്കുന്നത്.)

മോശെയുടെ മൃതശരീരത്തിന് എന്ത് സംഭവിച്ചു?

ആവ 34:5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തില്‍ മരിച്ചു.
ആവ 34:6 യഹോവ അദ്ദേഹത്തെ (മോശെയെ) മോവാബ് ദേശത്ത് ബേത്-പെയോരിന് എതിരെയുള്ള താഴ്‍വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അദ്ദേഹത്തിൻറെ ശവക്കുഴിയുടെ സ്ഥലം ആർക്കും അറിയില്ല.
യഹോവ മോശെയുടെ മൃതശരീരം അടക്കിയ സ്ഥലം ആർക്കും അറിയില്ല എന്ന് പറഞ്ഞതിന് അർത്ഥം പിശാചിന് അറിയാമായിരുന്നെന്നും, പിശാച് അത് കുഴിച്ചെടുക്കുവാൻ ശ്രമിച്ചപ്പോൾ മീഖായേല്‍ തടഞ്ഞെന്നുമാണോ?

യഹോവാ ദൈവം അവിടത്തെ രഹസ്യങ്ങൾ അവിടത്തെ ദാസന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെടുത്തിക്കൊടുക്കും (സങ്കീ 3:32; ആമോ 3:7, ദാനീ 2:47), പക്ഷേ, സാത്താനെ പോലെ ഒരു അപകടകാരിക്ക് വെളിപ്പെടുത്തിക്കൊടുക്കുമോ?

[ചിലർക്ക് കത്തോലിക്കരുടെ വേദപുസ്തകം എന്ന് കേട്ടാലുടനെ ആകെക്കൂടി ഒരു വെപ്രാളവും പരാക്രമവുമാണ്. പ്രൊട്ടെസ്റ്റൻറ് സഭകൾ ഉപയോഗിക്കുന്ന King James Version (KJV), 1611 പുറത്തിറങ്ങിയപ്പോൾ അതിൽ കത്തോലിക്കരുടെ എല്ലാ പുസ്തകങ്ങളും ഉണ്ടായിരുന്നു. പ്രൊട്ടെസ്റ്റൻറ് പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാവായിരുന്ന മാർട്ടിൻ ലൂതർ പ്രസിദ്ധീകരിച്ച വേദപുസകത്തിലും ഈ പുസ്തകങ്ങൾ ഉണ്ടായിരുന്നു. മാർട്ടിൻ ലൂതറിന് വെളിപ്പാട്, യാക്കോബ് എന്നീ പുസ്തകങ്ങളോടായിരുന്നു ചൊരുക്ക്!]

2 മക്കബായര്‍ എന്ന പുസ്തകത്തിൽ പറയുന്ന വളരെ കൌതുകകരമായ ഒരു സംഗതി ഇവിടെ സൂചിപ്പിക്കുന്നു. ബാബേൽ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിനെ നശിപ്പിക്കുന്നതിന് മുമ്പ് യഹോവയുടെ കൽപന അനുസരിച്ച്, പ്രവാചകനായ യിരെമ്യാവ് നിയമപെട്ടകവും, തിരുനിവാസവും (സമാഗമകൂടാരവും), ധൂപപീഠവും മോശെ അവസാനമായി വാഗ്ദത്തദേശം കാണുവാൻ കയറിയ നെബോ മലയിലെ ഒരു ഗുഹയിൽ ഒളിപ്പിച്ചു. യിരെമ്യാവിൻറെ കൂടെ ഈ വസ്തുക്കളെല്ലാം ചുമക്കുവാൻ പോയ ചിലർ പോയ വഴി ഓർത്തുവെച്ച് പോയി അന്വേഷിച്ചു എങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. 2മക്കബയർ 2:4-5

[മക്കബായരുടെ പുസ്തകം പ്രൊട്ടെസ്റ്റൻറുകാരുടെ വേദപുസ്തകത്തിൽ നിന്നും നീക്കുവാനുള്ള കാരണം അതിൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്ന കാരണത്താലാണ്. മരിച്ചവർക്ക് വേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനെ പറ്റി പരാമർശിക്കുന്ന 1 കൊരിന്ത്യർ (1കൊരി 15:29) എന്ന ലേഖനത്തെ പറ്റി നമുക്ക് ഒരു പ്രശ്നവുമില്ല, കാരണം അതിനെ ആത്മീയവൽക്കരിച്ച്, വിശദീകരിച്ച് തള്ളാമല്ലോ? (കണ്ണടച്ച് ഇരുട്ടാക്കൽ).]

യൂദാ 1:9ലെ സൂചന സെഖര്യാവ് 3ലേയ്ക്ക്.


സെഖര്യാവ് 3ൽ മീഖായേൽ എന്ന പേര് നൽകപ്പെട്ടിട്ടില്ലെങ്കിലും സാത്താനും യഹോവയുടെ ദൂതനുമായി നടക്കുന്ന ഒരു തർക്കം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
സെഖ 3:1 അനന്തരം അവന്‍ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്‍റെ വലത് ഭാഗത്ത് നില്‍ക്കുന്നതും കാണിച്ചുതന്നു.
സെഖ 3:2 യഹോവ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തെരഞ്ഞെടുത്തിരിക്കുന്ന യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ (അത് - യെരൂശലേം. ഇവിടെ ഇവൻ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ വാക്കിൻറെ - H2088- സാധാരണമായ അർത്ഥം അത്, ഇത്, അവ, ഇവ എന്നിങ്ങനെയാണ്) തീയില്‍ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്ന് കല്‍പിച്ചു.
സെഖ 3:2 വായിക്കുമ്പോൾ യഹോവയാണ് ഈ വാക്കുകൾ സംസാരിച്ചത് എന്ന തോന്നൽ ഉണ്ടാകാം. ഒന്നാം വചനം വായിക്കുമ്പോൾ യോശുവ ഒഴികെ അവിടെ സന്നിഹിതരായിരുന്നവർ സാത്താനും ദൂതനും മാത്രമാണെന്ന് വ്യക്തമാകും. സെഖര്യാവിൻറെ പുസ്തകത്തിൽ പലേടത്തും രണ്ട് യഹോവമാർ ഉണ്ടോ എന്ന തോന്നൽ ഉണ്ടാക്കും.

യൂദാ 1:9ൽ “കർത്താവ് നിന്നെ ഭർത്സിക്കട്ടെ” എന്ന് മീഖായേൽ പറഞ്ഞു എന്ന് ഉദ്ധരിച്ചിരിക്കുന്നത് സെഖ 3:2ലെ “യഹോവ നിന്നെ ഭർത്സിക്കുന്നു” എന്ന പദസമുച്ചയമാണ്.

ഇവിടെ സംസാരിക്കുന്ന ആൾ യഹോവയാണെങ്കിൽ “ഞാൻ നിന്നെ ഭർത്സിക്കുന്നു” എന്ന് പറയില്ലായിരുന്നോ? യഹോവയെ കണ്ടു, യഹോവ സംസാരിച്ചു, യഹോവ നയിച്ചു ... എന്നിങ്ങനെ പഴയനിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നതൊക്കെ ദൈവദൂതന്മാരെ യഹോവയുടെ പ്രതിനിധികളായി ഉപയോഗിച്ച് ചെയ്ത കാര്യങ്ങളാണ്. (ഇതിനെ പറ്റി പിന്നീട് വിശദമായി എഴുതാം. പുറ 13:21; 14:19; 23:20, 21 എന്നീ വചനങ്ങൾ ശ്രദ്ധയോടെ പഠിക്കുക.)

സാത്താൻ, ദൈവദൂതൻ, പറയപ്പെട്ട വാക്കുകൾ എന്നിവയെല്ലാം ഒത്തുവരുന്നുണ്ട്, പക്ഷേ, മോശെയുടെ മൃതശരീരം എവിടെ?

മഹാപുരോഹിതനായ യോശുവയെ തിരിച്ചറിയൽ.


ബാബേൽ രാജാവായ നെബൂഖദ്നേസര്‍ യിസ്രായേല്യരെ അടിമകളായി പിടിച്ചുകൊണ്ടുപോയ ശേഷം ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന് അവരെ കൽദയരുടെ അരാമ്യ ഭാഷ പഠിപ്പിക്കുക എന്നതായിരുന്നു (ദാനീ 1:4). ഈ പരിശീലനത്തിൻറെ ഫലം അത്ര അഭിലക്ഷണീയമായിരുന്നില്ല. യിസ്രായേല്യരുടെ ഭാഷ അത്ര ഹീബ്രുവുമല്ല, അത്ര അരാമ്യ ഭാഷയുമല്ല എന്ന നിലയിലേയ്ക്ക് വന്നു. ഇതിൻറെ ഫലമോ, അവർ എഴുതിയ പുസ്തകങ്ങളിൽ ഹീബ്രൂ ഭാഷയും അരാമ്യ ഭാഷയും ഇടകലർന്ന് വരുന്നത് കാണാം. ഉദാഹരണമായി അരാമ്യ ഭാഷയിൽ എഴുതപ്പെട്ട എസ്രായുടെ പുസ്തകത്തിലെ ചില വചനങ്ങൾ പരിപൂർണ്ണമായും ഹീബ്രൂ ഭാഷയിലാണ്. (എസ്രാ 1:2-4, 4:8-16, 4:17-22, 5:7-17, 6:3-5, 6:6-12, 7:12-26). ഇത് പിൽക്കാലത്ത് ആരോ കൂട്ടിച്ചേർത്തതാണ് എന്ന ആരോപണങ്ങൾ ഉണ്ടെങ്കിലും, എസ്രാ പല സമയത്തായി എഴുതിയപ്പോൾ അപ്പപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് (mood) അനുസൃതമായി എഴുതിയതാവാനേ വഴിയുള്ളൂ.

പേരുകളുടെ കാര്യത്തിലും അരാമ്യ ഭാഷയുടെ സ്വാധീനം ഉണ്ടായിരുന്നു. നമ്മൾ മലയാളത്തിൽ രവി എന്ന് എഴുതിയിട്ട് “എടാ, രെവീ” എന്നും “ഗംഗാധരൻ” എന്ന് എഴുതിയിട്ട് “എടാ, ഗെംഗാധരാ” എന്നും “ജലജ” എന്ന് എഴുതിയിട്ട് “ജെലജ ടീച്ചർ” എന്നും വിളിക്കുന്നത് എഴുത്തിലേക്കും വന്നാൽ എന്താകും സ്ഥിതി? അതുതന്നെയാണ് അരാമ്യ ഭാഷയിൽ പലരുടെയും പേരുകൾക്ക് സംഭവിച്ചത്.

അങ്ങനെ, മഹാപുരോഹിതനായ യോശുവയുടെ പേര് എസ്രായുടെയും നെഹെമ്യാവിൻറെയും പുസ്തകങ്ങളിൽ യേശുവ എന്നായിത്തീർന്നു. അദ്ദേഹത്തിൻറെ പിതാവിൻറെ പേരും മാറിപ്പോയി.
സെഖ 6:11 ... മഹാപുരോഹിതനായി യെഹോസദാക്കിന്‍റെ മകനായ യോശുവ...
ഹഗ്ഗായി 2:2 ... മഹാപുരോഹിതനായി യെഹോസദാക്കിന്‍റെ മകനായ യോശുവ ...
ഇതേ പേരുകൾ എസ്രായുടെയും നെഹെമ്യാവിൻറെയും പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിലെ വ്യത്യാസം ശ്രദ്ധിക്കുക:
എസ്രാ 3:2 യോസാദാക്കിന്‍റെ മകനായ യേശുവയും അവന്‍റെ സഹോദരന്മാരായ പുരോഹിതരും... (എസ്രാ 3:8, 5:2; 10:18; നെഹെ 12:26 എന്നീ വചനങ്ങളും കാണുക.)
എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളിൽ മഹാപുരോഹിതനായ യേശുവ എന്ന് പരാമർശിക്കാതെ, “യേശുവയും അവന്‍റെ സഹോദരന്മാരായ പുരോഹിതരും” എന്ന് പരാമർശിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. (എസ്രാ 3:2, 8; 10:18). അദ്ദേഹം പുരോഹിതന്മാരിൽ പ്രഥമഗണനീയനായിരുന്നു എന്ന്‍ അർത്ഥം.

യോശുവ എന്ന യേശുവയുടെ എതിരാളികൾ (സാത്താന്മാർ).


സാത്താൻ എന്ന പദത്തിൻറെ അർത്ഥം എതിരാളി അല്ലെങ്കിൽ ശത്രു എന്നാണ്. എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങൾ ഭൂരിഭാഗവും അരാമ്യ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ പഴയനിയമത്തിലെ ഇതര പുസ്തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അതേ പദപ്രയോഗങ്ങൾ നമുക്ക് പ്രതീക്ഷിക്കുവാൻ കഴിയില്ല.

എസ്രായുടെ കാലത്തെ യിസ്രായേല്യർക്ക് നേരിടേണ്ടിവന്ന ശത്രുക്കൾ നല്ല ഒന്നാന്തരം സാത്താന്മാരായിരുന്നു. ഈ സാത്താന്മാർ യേശുവയുമായി ഏറ്റുമുട്ടുന്നുണ്ട്.
എസ്രാ 4:1 പ്രവാസികള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് മന്ദിരം പണിയുന്നു എന്ന് യെഹൂദയുടെയും ബെന്യാമീന്‍റെയും വൈരികള്‍ കേട്ടപ്പോള്‍:
എസ്രാ 4:2 അവര്‍ സെരുബ്ബാബേലിന്‍റെയും പിതൃഭവന തലവന്മാരുടെയും അടുത്തുവന്ന് അവരോട്: ഞങ്ങള്‍ നിങ്ങളോട് കൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ എന്നപോലെ ഞങ്ങളും അന്വേഷിക്കുകയും ഞങ്ങള്‍ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍ രാജാവായ എസര്‍ഹദ്ദോന്‍റെ കാലം മുതല്‍ യാഗം കഴിക്കുകയും ചെയ്തുപോരുന്നു എന്ന് പറഞ്ഞു.
എസ്രാ 4:3 അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്‍ പിതൃഭവന തലവന്മാരും അവരോട് ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സി രാജാവായ കോരെശ് രാജാവ് ഞങ്ങളോട് കല്‍പിച്ചത് പോലെ ഞങ്ങള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കായി അത് പണിതുകൊള്ളാം എന്ന് പറഞ്ഞു.
എസ്രാ 4:4 ആകയാല്‍ ദേശവാസികള്‍ യെഹൂദാ ജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതെ ഇരിക്കുവാന്‍ അവരെ പേടിപ്പിച്ചു.
എസ്രാ 4:5 അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുവാന്‍ അവര്‍ പാര്‍സി രാജാവായ കോരെശിന്‍റെ കാലത്തെല്ലാം പാര്‍സി രാജാവായ ദാര്യാവേശിന്‍റെ വാഴ്ച വരെയും അവര്‍ക്ക് വിരോധമായി കാര്യസ്ഥരെ കൈക്കൂലി കൊടുത്ത്, വശത്താക്കി.
അഹശ്വേരോശ്, അര്‍ത്ഥഹ്ശഷ്ടാ എന്നീ രാജാക്കന്മാരുടെ കാലത്ത് യെഹൂദ്യർക്ക് വിരോധമായി രാജാക്കന്മാർക്ക് കത്തുകൾ എഴുതി ദേവാലയ നിർമ്മാണത്തിനെതിരെ സ്റ്റേ ഓർഡർ വാങ്ങിച്ചതിനെ പറ്റിയാണ് തുടർന്നുവരുന്ന വചനങ്ങൾ. ഈ കാലത്ത് പിശാചിൻറെ പണി ചെയ്തവരുടെ പേരുവിവരങ്ങളും നൽകിയിട്ടുണ്ട്: 
രെഹൂം, ശിംശായി, ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍, ശമര്യർ (എസ്രാ 4:9)
പോരേ സാത്താന്മാരുടെ പട‽ ഇവരിൽ ചിലരെങ്കിലും യിസ്രായേൽ വംശജരായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട് എന്നതാണ് ഏറ്റവും ദുഃഖകരം. ഇവരിൽ രെഹൂം (Rehum) എന്ന ആളുടെ പേര് യിസ്രായേല്യരുടെ പേരുകളുടെ കൂടെ കാണാം (എസ്രാ 2:2). നെഹെ 3:17ൽ ലേവ്യരുടെ പേരുകളുടെ കൂടെ ഇതേ പേര് കാണാം. രണ്ട് പേർക്ക് ഒരേ പേര് ഉണ്ടായിക്കൂടേ എന്ന് ചോദിക്കാം. ഒരു യിസ്രായേല്യൻറെ പേര് ഒരു അന്യജാതിക്കാരന് (നേരേ മറിച്ചും) ഉണ്ടാകുവാനുള്ള സാദ്ധ്യത കുറവല്ലേ?

ഇവരിൽ ദീന്യര്‍ എന്ന് എഴുതപ്പെട്ടിരിക്കുന്നവരെ പറ്റി വേദപുസ്തകത്തിൽ മറ്റെങ്ങും പരാമർശമില്ല. ഇവർ യാക്കോബിൻറെ മകളായിരുന്ന ദീനയുടെ വംശജർ ആയിരിക്കുവാനുള്ള സാദ്ധ്യതയുണ്ട്. ഇവരുടെ പേരിൻറെ പദോൽപത്തി സ്ട്രോങ്സ് നിഘണ്ടുവിൽ ഇല്ല. [സ്ട്രോങ്സ് ഹീബ്രൂ, ഗ്രീക്ക് ഭാഷകളുടെ നിഘണ്ടുവല്ല, King James Versionൽ (KJV) എങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നതിൻറെ പട്ടികയാണ്. KJVയിൽ തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കുകളും അതേപടി സ്ട്രോങ്സിൽ കൊടുത്തിട്ടുണ്ട്.]
ദീനയും ദീന്യരുമായുള്ള ബന്ധം മനസ്സിലാക്കുവാൻ ഇവിടെ കൊടുത്തിരിക്കുന്ന പട്ടികയിലെ ക്രമം ശ്രദ്ധിക്കുക.
പൂർവികൻ ഹീബ്രൂ പേര് വംശജർ ഹീബ്രൂ പേര്
കോരഹ് H7141,  קֹרַח ko'-rakh,കോരഹ്  കോരഹ്യർ H7145 קָרְחִי, kor-khee', കോരഹീ
ലേവി H3878, לֵוִי, lay-vee', ലേവി ലേവ്യൻ/ർ H3881, לֵוִיִּי, lay-vee-ee', ലേവിയീ
ദീന H1783, דִּינָה, dee-naw', ദീന ദീന്യര്‍ H1784, דִּינַי, dee-nah'ee, ദീനാഹീ

പൂർവികൻറെ പേരിൻറെ അവസാനം ഈ (യീ) എന്ന സ്വരം ചേർത്താണ് അയാളുടെ വംശജരുടെ പേരുകൾ ഉണ്ടായിരിക്കുന്നത്.

യിസ്രായേൽ വംശജർ യിസ്രായേല്യർക്കിട്ട് പാരപണിയുമോ എന്ന് ചോദിച്ചേക്കാം. ശലോമോൻറെ കാലശേഷം യിസ്രായേൽ രാജ്യം യിസ്രായേലും യെഹൂദയുമായി പിരിഞ്ഞ കാലം മുതൽ നിരന്തരമായ ശത്രുതയല്ലേ യിസ്രായേൽ വെച്ചുപുലർത്തിയത്?

നെഹെമ്യാവിൻറെ നേതൃത്വത്തിൽ യെരൂശലേമിൻറെ പുനർനിർമ്മാണം നടന്നുകൊണ്ടിരുന്നപ്പോൾ ശത്രുക്കളെ ഭയന്ന് ഒരു കൈയ്യിൽ ആയുധങ്ങളും മറുകൈയ്യിൽ പണി ചെയ്യുവാനുള്ള ഉപകരണങ്ങളുമായി ജനങ്ങൾ പണിയിൽ വ്യാപൃതരായത് നമുക്കെല്ലാം സുപരിചിതമായ സംഭവമാണ്.
നെഹെ 4:11 ഞങ്ങളുടെ ശത്രുക്കള്‍ നാം അവരുടെ ഇടയില്‍ ചെന്ന്, അവരെ കൊന്ന്, പണി മുടക്കുന്നത് വരെ അവര്‍ ഒന്നും അറിയുകയും കാണുകയും അരുത് എന്ന് പറഞ്ഞു.
നെഹെ 4:13 അതുകൊണ്ട് ഞാന്‍ മതിലിന്‍റെ പിമ്പുറത്ത് പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിറുത്തി.
നെഹെ 4:16 അന്ന് മുതല്‍ എന്‍റെ ഭൃത്യന്മാരില്‍ പാതിപേര്‍ വേലയ്ക്ക് നിന്ന് പാതിപേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില്‍ പണിയുന്ന എല്ലാ യെഹൂദരുടെയും പുറകില്‍ പ്രഭുക്കള്‍ നിന്നു;
നെഹെ 4:17 ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കുകയും ചെയ്തു.
നെഹെ 4:18 പണിയുന്നവര്‍ അരയില്‍ വാള്‍ കെട്ടിക്കൊണ്ട് പണിതു...
യിസ്രായേലിൻറെ ശത്രുക്കളുടെ ഒരു പട്ടികതന്നെ നെഹെമ്യാവ് നിരത്തുന്നുണ്ട്:
നെഹെ 4:7 യെരൂശലേമിന്‍റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നെന്നും ഇടിവുകള്‍ അടഞ്ഞ് തുടങ്ങിയെന്നും സന്‍ബല്ലാത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്ക് മഹാകോപം ജനിച്ചു.
എസ്രായുടേയും നെഹമ്യാവിൻറെയും കാലത്ത് യിസ്രായേല്യർ നേരിട്ട എതിർപ്പുകളെ വർണ്ണിക്കണമെങ്കിൽ അവരുടെ പുസ്തകങ്ങളുടെ പകുതിയെങ്കിലും ഇവിടെ ചേർക്കേണ്ടിവരും.

ഇത്രയും എതിർപ്പുകളുടെ നടുവിലും യിസ്രായേല്യർ ദേവാലയവും നഗരവും പുനസ്ഥാപിച്ചു.
എസ്രാ 6:15 ദാര്യാവേശ് രാജാവിൻറെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർ മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീർന്നു.
ഈ പണിതീർന്ന ആലയത്തിൽ നിയമപെട്ടകം, നിലവിളക്ക്, തിരശ്ശീലകൾ, പൌരോഹിത്യ വസ്ത്രങ്ങൾ മുതലായ സുപ്രധാനമായ വസ്തുക്കൾ ഇല്ലായിരുന്നു. ബാബേലിലേയ്ക്ക് കൊണ്ടുപോയ ദേവാലയത്തിലെ പാത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

യോശുവയുടെ മലിന വസ്ത്രങ്ങൾ യിസ്രായേലിൻറെ ശോച്യാവസ്ഥയുടെ പ്രതീകം.


ഉപരിപ്ലവമായ വായനയിൽ സെഖ 3:1-2 യോശുവയെ പറ്റിയാണ് എന്ന് തോന്നും, പക്ഷേ, ഈ വേദഭാഗത്ത് യിസ്രായേലിനെ പരാമർശിക്കുന്നത് എന്തിനാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ആ വചനം ഒരിക്കൽക്കൂടെ മനസ്സിരുത്തി വായിക്കുക.
സെഖ 3:1 അനന്തരം അവന്‍ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്‍റെ വലത് ഭാഗത്ത് നില്‍ക്കുന്നതും കാണിച്ചുതന്നു.
സെഖ 3:2 യഹോവ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തെരഞ്ഞെടുത്ത യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; ഇത് (യെരൂശലേം, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ വാക്ക് സ്ട്രോങ്സ് നിഘണ്ടുവിൽ H2088 ആണ് ഈ വാക്കിന് ത്, വ, ഇത്, ഇവ, this, these, എന്നിങ്ങനെയാണ് അർത്ഥം.) തീയില്‍ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലേ?” എന്ന് കല്‍പിച്ചു.
യോശുവ അലക്കി വൃത്തിയാക്കാത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടിരിക്കുവാൻ സാദ്ധ്യത കുറവാണ്. യെഹൂദ്യർ വൃത്തിയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. സെഖ 3:2ൽ “തീയിൽ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ” എന്ന് യോശുവയെ പറ്റിയാണ് പറഞ്ഞിരിക്കുന്നതെങ്കിൽ അതിന് തക്കതായ കാരണം കാണിക്കുവാൻ കഴിയണം. ആ വാക്യത്തിലെ പ്രതിപാദ്യം യോശുവ അല്ല, യെരൂശലേമാണ്. കി.മു. ആറാം നൂറ്റാണ്ടിൽ നെബൂഖദ്നേസർ അഗ്നിക്കിരയാക്കിയ യെരൂശലേമിൻറെ അവശിഷ്ടമായിരുന്നില്ലേ എസ്രായുടെയും, നെഹെമ്യാവിൻറെയും, യോശുവയുടെയും കാലത്ത് ഉണ്ടായിരുന്നത്? ആ യെരൂശലേമിൻറെ ശോച്യാവസ്ഥയുടെ പ്രതീകമാണ് യോശുവയുടെ മലിനമായ വസ്ത്രങ്ങൾ. (“യെരൂശലേമിനെ തെരഞ്ഞെടുത്ത യഹോവ” എന്നത് യഹോയ്ക്കുള്ള വിശേഷണമല്ലേ എന്ന സംശയം ന്യായമാണ്. “സൈന്യങ്ങളുടെ യഹോവ”, “യിസ്രായേലിന്‍റെ ദൈവമായ യഹോവ”, “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ” എന്നിങ്ങനെ പല തവണ, പല തരത്തിൽ യഹോവയെ വിശേഷിപ്പിച്ചിട്ടുണ്ട്, പക്ഷേ, വേറെ ഒരിടത്തും “യെരൂശലേമിനെ തെരഞ്ഞെടുത്ത യഹോവ” എന്ന വിശേഷണമില്ല; “യഹോവ യെരൂശലേമിനെ തെരഞ്ഞെടുത്തു” എന്നുണ്ട്, പക്ഷേ, അത് വിശേഷണമല്ലല്ലോ?)

യെരൂശലേമിൻറെ അപ്പോഴത്തെ അവസ്ഥയെ പറ്റി ഹഗ്ഗായിയുടെ പുസ്തകത്തിൽ നിന്നും:
ഹഗ്ഗാ 2:3 ഈ ആലയത്തിന് ആദ്യം ഉണ്ടായിരുന്ന പ്രൗഢി കണ്ടവരിൽ ആരെങ്കിലും നിങ്ങളുടെ ഇടയിൽ അവശേഷിക്കുന്നുണ്ടോ? ഇപ്പോൾ കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഇത് ഒന്നുമല്ല (നിസ്സാരം) എന്ന് തോന്നുന്നില്ലേ?
തുടർന്നുവരുന്ന വചനങ്ങളിൽ പൂർണ്ണശക്തിയോടെ ജോലി ചെയ്യുവാൻ ആഹ്വാനം ചെയ്യുകയും, അവിടത്തെ ആത്മാവ് അവരോട് കൂടെ ഉണ്ടായിരിക്കും എന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. അതുകഴിഞ്ഞ് വളരെ ശ്രദ്ധേയമായ ചില കാര്യങ്ങൾ പറയുന്നുണ്ട്:
ഹഗ്ഗാ 2:7 ... ഞാൻ ഈ ആലയത്തെ മഹത്വപൂർണമാക്കും...
ഹഗ്ഗാ 2:9 ഈ ആലയത്തിൻറെ പിന്നീടുള്ള മഹത്വം മുമ്പുണ്ടായിരുന്നതിനേക്കാൾ മഹത്തരമായിരിക്കും...
ജാതികളുടെ അമൂല്യമായ വെള്ളിയും സ്വർണ്ണവും ആലയത്തിലേക്ക് വരുന്നതിനെ പറ്റി പരാമർശിക്കുന്നുണ്ട്. എസ്രായുടെ പുസ്തകത്തിൽ ബാബിലോണിൻറെ (ബാബേലിൻറെ) പ്രവശ്യകളിൽ ഉണ്ടായിരുന്നത്രയും സ്വർണ്ണവും വെള്ളിയും യെരൂശലേം ദേവാലയത്തിലേക്ക് സംഭാവന ചെയ്തതിനെ പറ്റി പരാമർശിക്കുന്നുണ്ട്.
എസ്രാ 7:14-16... രാജാവും അവൻറെ മന്ത്രിമാരും യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിൻറെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും, ബാബേൽ സംസ്ഥാനത്ത് നിന്നെല്ലാം നിനക്ക് ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിൻറെ ആലയം വകയിൽ ജനവും പുരോഹിതരും തരുന്ന ഔദാര്യ ദാനങ്ങളോട് കൂടെ കൊണ്ടുപോകുവാനും രാജാവും അവൻറെ 7 മന്ത്രിമാരും നിന്നെ അയയ്ക്കുന്നു.
ഒരുപക്ഷേ ശലോമോൻറെ കാലത്ത് ഉണ്ടായിരുന്നത്രയും സ്വർണ്ണവും വെള്ളിയും എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഇല്ലായിരുന്നിരിക്കാം, എങ്കിലും, നിയമപെട്ടകം, ധൂപപീഠം മുതലായവ ഇല്ലായിരുന്നെങ്കിലും യഹോവ ആ ആലയത്തെ മഹത്വപൂർണമാക്കി. (ഹഗ്ഗാ 2:7, 9).

ഇതാണ് യോശുവയുടെ മലിനമായ വസ്ത്രങ്ങളെ മഹനീയമാക്കുന്നതിൻറെ പ്രതീകാത്മകത.

മോശെയുടെ മൃതശരീരത്തിൻറെ പ്രസക്തി.


പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ സഭ എങ്ങനെ ക്രിസ്തുവിൻറെ ശരീരമാണോ അതേപോലെ യെഹൂദ്യർ മോശെയുടെ ശരീരമാണെന്നാണ്. അത്തരം വാദഗതികൾ യുക്തിയുക്തമാണെങ്കിലും, അവയെ സമർത്ഥിക്കുവാൻ വേദവചനങ്ങൾ ഒന്നുമില്ല.

1971 മുതൽ 1996 വരെ വടകരയിൽ നിന്നുള്ള പാർലമെൻറ് അംഗമായിരുന്ന ശ്രീ കെ.പി.ഉണ്ണികൃഷ്ണൻ, 1996ൽ ഓ.ഭരതനോട് തോറ്റപ്പോൾ 1996ലെ തെരഞ്ഞെടുപ്പ് ഉണ്ണികൃഷ്ണൻറെ വാട്ടർലൂവായിരുന്നു എന്ന് പറഞ്ഞാൽ, വാട്ടർലൂ എന്ന സ്ഥലത്ത് എങ്ങനെ നെപ്പോളിയന് പരാജയം നേരിട്ടോ അതുപോലെ 1996ലെ തെരഞ്ഞെടുപ്പിൽ ഉണ്ണികൃഷ്ണന് പരാജയം നേരിട്ടു എന്നല്ലേ അർത്ഥം? ഇവിടെ വാട്ടർലൂ പരാജയത്തിൻറെ പ്രതീകമാണ്.

വേദപുസ്തകത്തിൽ ഇതുപോലെ പ്രതീകമായി ഉപയോഗിച്ചിരിക്കുന്ന ഒരു സ്ഥലമാണ് ശീലോ:
യിരെ 26:9 ഈ ആലയം ശീലോവിന് തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്ന് നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചത് എന്തുകൊണ്ട് എന്ന് പറഞ്ഞ്, ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുത്തുവന്ന് കൂടി. (ശീലോവിൽ എന്ത് സംഭവിച്ചു എന്ന് വേദപുസ്തകത്തിൽ വിശദമായി എഴുതിയിട്ടില്ല - ശീലോ എങ്ങനെയോ നാശമായി എന്ന് യിരെ 7:12ൽ സൂചിപ്പിക്കുന്നത് ഒഴികെ.)
പേരില്ലാത്ത ഒരു സ്ഥലത്തെ പറ്റി നാം എങ്ങനെയാണ് മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കുന്നത്? അവിടെയുള്ള ഏതെങ്കിലും മരം, അല്ലെങ്കിൽ അവിടെ നടന്ന ഏതെങ്കിലും സംഭവം മുതലായവയെ പരാമർശിച്ചുകൊണ്ടായിരിക്കും. “എടാ, നമ്മൾ പഞ്ചായത്തോഫീസിൻറെ അവിടന്ന് വരുമ്പോൾ ഇടത്തുവശത്ത് ആ വലിയ ആഞ്ഞിലി മരം നിൽക്കുന്നിടത്ത്”, അല്ലെങ്കിൽ, “എടീ, ഇന്നാള് നമ്മള് പള്ളീന്ന് വരുമ്പം നമ്മടെ പാപ്പച്ചൻ ജോസുകുട്ടിയുമായി തല്ലുകൂടുന്നത് കണ്ടിടത്ത്” എന്നൊക്കെ പറയാറില്ലേ? അതുപോലെ, എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഉണ്ടായിരുന്ന യെഹൂദ്യരുടെ ശത്രുക്കളിൽ ആർക്കെങ്കിലും മോശെയുടെ മൃതശരീരം മറവുചെയ്ത സ്ഥലവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം പറഞ്ഞ് യെഹൂദ്യരെ അപഹസിക്കണമെങ്കിൽ “മോശെയുടെ മൃതശരീരം അടക്കിയിടത്ത്” എന്ന് ആ സ്ഥലത്തെ പറ്റി പരാമർശിക്കാം.

എന്തെല്ലാം തടസ്സങ്ങൾ ഉണ്ടായാലും ദേവാലയം പുനർനിർമ്മിക്കപ്പെടും എന്ന് മനസ്സിലാക്കിയ ശത്രുക്കൾ യെഹൂദ്യരെ അപഹസിക്കുവാൻ: “നീയൊക്കെ ദേവാലയം കെട്ടിയിട്ടെന്ത് പ്രയോജനം? നിയമപെട്ടകവും, ധൂപപീഠവും പൌരോഹിത്യ വസ്ത്രങ്ങളുമില്ലാതെ എന്ത് ദേവാലയം?” എന്ന തരത്തിൽ ചോദിച്ചിരിക്കില്ലേ? പൌരോഹിത്യ വസ്ത്രങ്ങളേക്കാൾ അധികം പ്രാധാന്യമുള്ളത് പുരോഹിതൻറെ ന്യായവിധി പതക്കത്തിന് ഉള്ളിലുള്ള ഊറീം തുമ്മീം എന്ന വസ്തുക്കളാണ് (പുറ 28:30 - ഇവ എന്താണെന്ന് ആർക്കും അത്ര പിടിപാടില്ല.) ഇവ ഉപയോഗിച്ചാണ് യഹോവയുടെ തീരുമാനങ്ങൾ അറിഞ്ഞിരുന്നത്. ഊറീമും തുമ്മീമും എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഇല്ലായിരുന്നു - എസ്രാ 2:63; നെഹെ 7:65.

2 മക്കബായര്‍ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ശരിയാണെങ്കിൽ മോശെയുടെ ശവശരീരം മറവുചെയ്ത സ്ഥലത്തോ, അതിനടുത്തോ ആണ് നിയമപെട്ടകവും, ധൂപപീഠവും യിരെമ്യാവ് ഒളിപ്പിച്ചത്. അങ്ങനെയാണെങ്കിൽ യെഹൂദ്യരുടെ ശത്രുക്കൾ പേരറിയാത്ത ആ സ്ഥലത്തെ സൂചിപ്പിക്കാനാവാം മോശെയുടെ മൃതദേഹത്തെ പറ്റി പരാമർശിച്ചത്.

എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഉണ്ടായിരുന്ന യെഹൂദ്യരുടെ ശത്രുക്കളിൽ ചിലർ യിസ്രായേൽ വംശജരായിരുന്നെങ്കിൽ അവർ ഒരുപക്ഷേ യിരെമ്യാവിൻറെ കാലത്ത് നിയമപെട്ടകവും ധൂപപീഠവും ചുമക്കുവാൻ പോയവരുടെ പിന്മുറക്കാർ ആയിരിക്കാം. സമാഗമകൂടാരത്തിലെ ഉരുപ്പടികൾ (നിയമപെട്ടകം. ധൂപപീഠം) മുതലായവ ചുമക്കുവാനുള്ള അവകാശം ലേവ്യർക്ക് ആയിരുന്നു എന്നതും എസ്രാ 4:9ൽ പരാമർശിച്ചിരിക്കുന്ന രെഹൂമിൻറെ പേര് നെഹെ 3:17ൽ ലേവ്യരുടെ പേരുകളുടെ കൂടെ ഉണ്ടായിരുന്നു എന്നതും ചേർത്ത് വായിക്കുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരുന്നില്ലേ?

ഈ ലേഖനം ഈ വിഷയത്തിലെ അവസാനവാക്കല്ല. സർവശക്തനായ ദൈവത്തിനോട് മത്സരിക്കുവാൻ പ്രാപ്തരായ ആരുമില്ല എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു ഭക്തൻറെ ചിന്തകളാണ്. സാത്താനെ പറ്റിയുള്ള ബാക്കി പരാമർശങ്ങൾ ഭാഷാപ്രയോഗങ്ങളാണെന്ന് വ്യക്തമായി തെളിയിച്ചിട്ടുള്ള സ്ഥിതിക്ക് യൂദാ 1:9ലും ഒരു ഭാഷാപ്രയോഗമായിരിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയുവാൻ കഴിയില്ല.
ക്രിസ്തുവിൽ, 
ടോംസാൻ കട്ടക്കൽ

Saturday, August 20, 2016

ഏലീയാവും, സ്നാപക യോഹന്നാനും യഹോവയുടെ വലിയതും ഭയങ്കരവുമായ നാളും.

ക്രിസ്തുവിൽ പ്രിയരേ,

(യോഹന്നാൻ സ്നാപകൻ ഏലീയാവയിരുന്നു എന്ന യേശുവിൻറെ പ്രസ്താവനയെ സ്ഥാപിക്കുന്ന ഏതെങ്കിലും ലേഖനം വായിച്ചാലുടനെ വേദപണ്ഡിതന്മാരും ഉപദേശിമാരും ഉയർത്തുന്ന ഒരു പൊട്ടച്ചോദ്യമുണ്ട്. ആ പൊട്ടച്ചോദ്യത്തിനുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്.)

ഈസേബെലിൻറെ മകന് വേദപണ്ഡിതന്മാരേക്കാൾ വിവേചനബുദ്ധി ഉണ്ടായിരുന്നു!



ഈസേബെലിനേക്കാൾ ഒരു നീചയും മ്ലേച്ഛയുമായ കഥാപാത്രത്തെ വേദപുസ്തകത്തിൽ കണ്ടെത്തുവാൻ കഴിയില്ല. ഈസേബെലിനും അവരുടെ നട്ടെല്ലില്ലാത്ത, പെങ്കോന്തനും നീചനുമായിരുന്ന ഭർത്താവ് ആഹാബിനും (ബെസ്റ്റ് കോമ്പിനേഷൻ) ഉണ്ടായ മകനാണ് അഹസ്യാവ്. ഈ അഹസ്യാവിനോട് താഴെക്കാണുന്ന വചനം കാണിച്ചുകൊടുത്ത്, ആളെ തിരിച്ചറിയുവാൻ പറഞ്ഞാൽ അഹസ്യാവ് കൃത്യമായി തിരിച്ചറിയും:
മത്താ 3:4 യോഹന്നാന് ഒട്ടകരോമത്താൽ ഉള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവൻറെ ആഹാരം വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
അഹസ്യാവിന് ഇത്തരം വേഷവിധാനങ്ങളുള്ള ആളെ തിരിച്ചറിഞ്ഞ് മുൻപരിചയമുണ്ട്. ഈ അഹസ്യാവ് ഒരിക്കൽ തൻറെ അരമനയുടെ മുകളിൽ നിന്നും (വെള്ളമടിച്ചിട്ടാണോ?) താഴെവീണ് നടുവുളുക്കി കിടപ്പിലായപ്പോൾ താൻ സുഖംപ്രാപിക്കുമോ എന്നറിയുവാൻ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അന്വേഷിക്കുവാൻ ആളുകളെ അയച്ചപ്പോൾ അവർ വഴിയിൽ ഒരു പ്രവാചകനെ കണ്ടുമുട്ടി, തിരികെപ്പോന്നു. ആ പ്രവാചകൻറെ വേഷത്തെ പറ്റി ചോദിച്ച അഹസ്യാവിനോട് ആ ദൂതന്മാർ പറഞ്ഞ മറുപടിയും, അഹസ്യാവിൻറെ പ്രതികരണവും ശ്രദ്ധിക്കുക:
2രാജാ 1:8 “അദ്ദേഹം രോമവസ്ത്രം ധരിച്ച്, അരയിൽ തോൽവാറ് കെട്ടിയ ആളായിരുന്നു” എന്ന് അവർ അവനോട് പറഞ്ഞു. “അദ്ദേഹം തിശ്ബ്യനായ ഏലീയാവ് തന്നേ” എന്ന് അവൻ പറഞ്ഞു.
ഏറ്റവും നീചരായ മാതാപിതാക്കളുടെ മകനായിരുന്ന അഹസ്യാവിന് ഉണ്ടായിരുന്ന വിവേചനശക്തി പോലും നമ്മുടെ വേദപണ്ഡിതന്മാർക്കും, ഉപദേശിമാർക്കും ഇല്ലേ?

യേശു തറപ്പിച്ച് പറഞ്ഞതിനെ നിരാകരിക്കുന്ന ഉപദേശിമാരും വേദപണ്ഡിതരും!



ലോകത്തിലുള്ള 220 കോടി ക്രൈസ്തവർ ദൈവമെന്നോ, ദൈവപുത്രനെന്നോ കരുതി ആരാധിക്കുന്ന യേശു, സ്നാപക യോഹന്നാനായിരുന്നു വരേണ്ടിയിരുന്ന ഏലീയാവ് എന്ന് 2 തവണ തറപ്പിച്ച് പറഞ്ഞിട്ടും അത് നിഷേധിക്കുവാനും നിരാകരിക്കുവാനും ഉപദേശിമാരും, വേദപണ്ഡിതന്മാരും ഉപയോഗിക്കുന്ന വേദഭാഗത്തിൽ നിന്നുമാകട്ടെ തുടക്കം.

യോഹന്നാൻ യഥാർത്ഥത്തിൽ ആരാണെന്ന് ചോദിച്ചറിയുവാൻ യെരൂശലേമിൽ നിന്നും യെഹൂദർ അയച്ച പുരോഹിതരും ലേവ്യരും അദ്ദേഹത്തോട്: “നീ ക്രിസ്തുവാണോ”, “ആ പ്രവാചകനാണോ” എന്നൊക്കെ ചോദിച്ചതിന് അദ്ദേഹം “അല്ല” എന്ന് മറുപടി പറഞ്ഞപ്പോൾ:
യോഹ 1:21 “പിന്നെ എന്ത്? നീ ഏലീയാവോ?” എന്ന് അദ്ദേഹത്തോട് ചോദിച്ചതിന്: “അല്ല” എന്ന് പറഞ്ഞു.
ഇതാണ് നമ്മുടെ വേദപണ്ഡിതന്മാരുടെ തുരുപ്പുചീട്ട്! യോഹന്നാൻ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു, അദ്ദേഹത്തിൻറെ മറുപടിയും യേശുവിൻറെ പ്രസ്താവനകളും തമ്മിൽ പൊരുത്തക്കേടുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് വേദപണ്ഡിതന്മാരുടെ എടുത്തുചാട്ടം! യോഹന്നാൻ തുടർന്ന് പറഞ്ഞ വാക്കുകൾ പരിഗണിക്കാതെയാണ് ഈ എടുത്തുചാട്ടമെന്നത് ശ്രദ്ധിക്കുക:
യോഹ 1:22 ... യെശയ്യാ പ്രവാചകൻ പറഞ്ഞത് പോലെ: “കർത്താവിൻറെ വഴി നേരെയാക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ച് പറയുന്നവൻറെ ശബ്ദം ഞാനാണ്” എന്ന് പറഞ്ഞു.
ഈ പരാമർശം യെശ 40:3ലേക്കാണ്:
യെശ 40:3 ഒരുവൻ വിളിച്ച് പറയുന്നത് കേൾക്കൂ: മരുഭൂമിയിൽ യഹോവയ്ക്ക് വഴി ഒരുക്കുവിൻ; വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ.
ഇതേ ആശയം യോഹന്നാൻറെ വരവിനെ പറ്റി മലാഖിയുടെ പുസ്തകത്തിൽ ഉണ്ട്:
മലാ 3:1 എനിക്ക് മുന്നിൽ വഴി നിരത്തേണ്ടതിന് ഞാൻ എൻറെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന ഉടമ്പടിയുടെ ദൂതനുമായവൻ പെട്ടെന്ന് തൻറെ മന്ദിരത്തിലേക്ക് വരും; ഇതാ, അവൻ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവിലെ വാക്കുകൾ യോഹന്നാനെ പറ്റി പരാമർശിക്കുവാൻ  മത്തായി ഉദ്ധരിക്കുന്നുണ്ട്:
മത്താ 3:3 “മരുഭൂമിയിൽ വിളിച്ച് പറയുന്നവൻറെ വാക്ക്: കർത്താവിൻറെ വഴി ഒരുക്കി അവിടത്തെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇദ്ദേഹത്തെ പറ്റിയാണ്.
ഇത് പറഞ്ഞുകഴിഞ്ഞാണ് മത്തായി ഏലീയാവിൻറെ വേഷത്തിനെ പറ്റി പരാമർശിക്കുന്നത്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടതെന്താണ്? യോഹന്നാൻ പുരോഹിതരോടും ലേവ്യരോടും പറയാതെ പറഞ്ഞത് ഇതാണ്: “എടാ, നീയൊക്കെ വലിയ പുള്ളികളാണെന്ന മട്ടിൽ പകിട്ടും പത്രാസും കാണിച്ചുകൊണ്ട് നടപ്പില്ലേ? ഏഴാം ക്ലാസും ഗുസ്തിയും മാത്രമുള്ള ചുങ്കക്കാരൻ മത്തായിക്ക് ഞാനാരാണെന്ന് മനസ്സിലാകും, നിനക്കൊന്നും മനസ്സിലാവില്ല! അതിനാണ് വല്ലപ്പോഴുമൊക്കെ വേദപുസ്തകം വായിക്കണമെന്ന് പറയുന്നത്!” നാം മുൻവിധിയോടെ വേദപുസ്തകം പഠിക്കുമ്പോൾ അതിലുള്ള നിധികളെയും രത്നങ്ങളെയും കാണാതെപോകും.

അൽപം കൂടെ “സീരിയസ്സായി” പറഞ്ഞാൽ യോഹന്നാൻ താൻ ഏലീയാവ് അല്ല എന്ന് പറഞ്ഞതിന് കാരണം കണ്ടുപിടിക്കുന്നതിനേക്കാൾ എളുപ്പം, യെഹൂദരുടെ കൂടാരപ്പെരുന്നാളിന് താൻ വരുന്നില്ല, തൻറെ സമയം ഇനിയും വന്നിട്ടില്ല എന്ന് തറപ്പിച്ചുപറഞ്ഞ യേശു എന്തുകൊണ്ട് കൂടാരപ്പെരുന്നാളിൽ പങ്കെടുത്തു എന്ന് കണ്ടുപിടിക്കുന്നതായിരിക്കും.  (യോഹ 7:2-10).

സ്നാപക യോഹന്നാന് യേശു വരേണ്ടിയിരുന്ന മിശിഹ ആയിരുന്നോ എന്ന് സംശയം ഉണ്ടായിരുന്നതിനാൽ നമ്മുടെ ദൈവദാസന്മാർക്കും വേദപണ്ഡിതന്മാർക്കും സംശയം ഉണ്ടാകാതിരുന്നത് നമ്മുടെ ഭാഗ്യം! (ലൂക്കോ 7:18-23)

സ്നാപക യോഹന്നാൻറെ ഒരു പ്രസ്താവനയ്ക്ക് ദൈവപുത്രൻറെ രണ്ട് പ്രസ്താവനകളേക്കാൾ വിലകൽപിക്കുന്നവർ ആരെയാണ് പിന്തുടരുന്നത് - ദൈവരാജ്യത്തിലെ ചെറിയവരേക്കാൾ ചെറിയവനായ സ്നാപക യോഹന്നാനെയോ (മത്താ 11:11) അതോ ദൈവരാജ്യത്തിൻറെ അധിപതിയായ യേശുവിനെയോ?

ഏലീയാവിനെ പറ്റി മലാഖി, ദേവദൂതൻ:

മലാ 4:5 യഹോവയുടെ വലിയതും ഭയങ്കരവുമായ നാൾ വരുന്നതിന് മുമ്പ് ഞാൻ നിങ്ങൾക്ക് ഏലീയാവ് പ്രവാചകനെ അയയ്ക്കും.
മലാ 4:6 ഞാൻ വന്ന്, ഭൂമിയെ ശാപത്താൽ നശിപ്പിക്കാതിരിക്കുവാൻ അവൻ അപ്പന്മാരുടെ ഹൃദയം മക്കളുടെ നേരെയും മക്കളുടെ ഹൃദയം അപ്പന്മാരുടെ നേരെയും തിരിക്കും.
സ്നാപക യോഹന്നാനെ പറ്റി അദ്ദേഹത്തിൻറെ പിതാവ് സെഖര്യാവിനോട് ദേവദൂതൻ:
ലൂക്കോ 1:17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുകൊണ്ടും ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിന് വേണ്ടി ഒരുക്കുവാൻ അവിടത്തെ മുമ്പിൽ ഏലീയാവിൻറെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
മലാഖിയിൽ “അപ്പന്മാരുടെ ഹൃദയം മക്കളുടെ നേരെയും മക്കളുടെ ഹൃദയം അപ്പന്മാരുടെ നേരെയും തിരിക്കും” എന്ന് എഴുതിയ സ്ഥാനത്ത് ലൂക്കോസ് “അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും” എന്ന് മാത്രം എഴുതിയിരിക്കുന്നതിനെ പറ്റി വലിയ എന്തോ കണ്ടുപിടിച്ചത് പോലെ ആഘോഷിക്കുന്നവരുണ്ട്. മുമ്പ് പലപ്പോഴും എഴുതിയിട്ടുള്ളത് പോലെ, യേശുവും ശിഷ്യന്മാരും പഴയനിയമത്തിൻറെ ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറ് (Septuagint) ആണ് ഉപയോഗിച്ചിരുന്നത് എന്നതിൻറെ മറ്റൊരു തെളിവാണ് ഈ വചനം. ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറിൽ “മക്കളുടെ ഹൃദയം അപ്പന്മാരുടെ നേരെയും” എന്ന പദസമുച്ചയം ഇല്ല.
Mal 4:6 who shall turn again the heart of the father to the son, and the heart of a man to his neighbor, lest I come and smite the earth grievously.

സ്നാപക യോഹന്നാനാണ് ഏലീയാവ് എന്ന് യേശു പറഞ്ഞതിന്: “വേദപുസ്തകം പുനർജന്മത്തെ പറ്റി പഠിപ്പിക്കുന്നുണ്ടോ?” എന്ന പൊട്ടച്ചോദ്യം ചോദിക്കുന്നവർക്കുള്ള മറുപടി ഈ വചനത്തിലുണ്ട്. സ്നാപക യോഹന്നാൻറെ വേഷവിധാനം ഏലീയാവിൻറെത് പോലെ ആയിരുന്നെങ്കിലും പുനർജന്മമല്ല അർത്ഥമാക്കുന്നത്, ഏലീയാവിൻറെ ആത്മാവാണ് - അതേ ചിന്ത, അതേ സമർപ്പണബുദ്ധി - യോഹന്നാന് ഉണ്ടായിരുന്നത് എന്ന് ഈ വചനം വ്യക്തമാക്കുന്നു.

ഏറ്റവും ഒടുവിൽ, യേശുവിൻറെ സാക്ഷ്യം.


യേശു മലമുകളിൽ വെച്ച് രൂപാന്തരപ്പെട്ടതിന് ശേഷം ശിഷ്യന്മാരോട് കൂടെ തിരിച്ചുവരുമ്പോൾ:
മത്താ 17:10 ശിഷ്യന്മാർ അവിടത്തോട്: “അങ്ങനെയാണെങ്കിൽ ഏലീയാവ് ആദ്യം വരേണം എന്ന് ശാസ്ത്രിമാർ പറയുന്നത് എന്തുകൊണ്ട്” എന്ന് ചോദിച്ചു. (ഇത് എൻറെ സ്വന്തം പരിഭാഷയാണ്.)
Mat 17:10 And his disciples asked him, saying, Why then say the scribes that Elias must first come?
“അങ്ങനെയാണെങ്കിൽ” (എന്നാൽ) - എങ്ങനെയാണെങ്കിൽ? ഈ വാക്ക് ഈ വചനത്തെ ഇതിന് മുമ്പ് നടന്ന കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നു. യേശു മലമുകളിൽ വെച്ച് രൂപാന്തരപ്പെട്ടപ്പോൾ മോശെയും, ഏലീയാവും കാണപ്പെട്ടതിനെയാണ് ശിഷ്യന്മാർ പരാമർശിക്കുന്നത്. മോശെയും ഏലീയാവും കാണപ്പെട്ടപ്പോൾ പത്രോസിൻറെ പ്രതികരണം ശ്രദ്ധിച്ചിരുന്നോ?
മത്താ 17:4 അപ്പോൾ പത്രോസ് യേശുവിനോട്: കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലത്; നിനക്ക് സമ്മതമെങ്കിൽ ഞാൻ ഇവിടെ 3 കുടിലുകൾ ഉണ്ടാക്കാം ഒന്ന് നിനക്കും ഒന്ന് മോശെയ്ക്കും ഒന്ന് ഏലീയാവിനും എന്ന് പറഞ്ഞു.
അതായത്, പത്രോസ് കരുതിയത് മോശെയും, ഏലീയാവും വന്നത് ഇവിടെ സ്ഥിരതാമസമാക്കുവാനാണ് എന്നാണ്. എന്നാൽ ശിഷ്യന്മാരുടെ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് മോശെയും ഏലീയാവും തിരിച്ചുപോയതിൻറെ ഞെട്ടലിലാണ് ശിഷ്യന്മാർ: “അങ്ങനെയാണെങ്കിൽ ...” എന്ന് ചോദിക്കുന്നത്. അതിന് യേശു പറഞ്ഞ മറുപടി ശ്രദ്ധിക്കുക:
മത്താ 17:11 അതിന് അവിടന്ന്:  “ഏലീയാവ് വന്ന്, സകലവും പുനഃസ്ഥാപിക്കും, സത്യം.
മത്താ 17:12 എന്നാല്‍ ഏലീയാവ് വന്നുകഴിഞ്ഞു എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു; എങ്കിലും അവര്‍ അദ്ദേഹത്തെ തിരിച്ചറിയാതെ തങ്ങള്‍ക്ക് തോന്നിയതെല്ലാം അദ്ദേഹത്തോട് ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരാല്‍ കഷ്ടപ്പെടുവാനുണ്ട്” എന്ന് ഉത്തരം പറഞ്ഞു.
“വന്നുകഴിഞ്ഞു” എന്ന വാക്കിന് എനിക്കറിയാവുന്ന മലയാളത്തിൽ വരിക എന്ന പ്രവൃത്തി പൂർത്തിയായി, നിറവേറി, കഴിഞ്ഞു എന്നാണ് അർത്ഥം. മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള മലയാളികൾ സംസാരിക്കുന്ന മലയാളത്തിൻറെ ഏതെങ്കിലും ഭാഷാഭേദത്തിൽ (dialect) “വന്നുകഴിഞ്ഞു” എന്ന വാക്കിന് “ഭാവിയിൽ വരും” എന്ന് അർത്ഥമുണ്ടോ?

യേശുവിൻറെ വാക്കുകളിൽ നിന്നും ശിഷ്യന്മാർ എന്ത് മനസ്സിലാക്കി എന്നത് ശ്രദ്ധിക്കുക:
മത്താ 17:13 അവിടന്ന് യോഹന്നാന്‍ സ്നാപകനെ കുറിച്ച് തങ്ങളോട് പറഞ്ഞു എന്ന് ശിഷ്യന്മാര്‍ ഗ്രഹിച്ചു.
പഠിപ്പും പത്രാസും ഇല്ലാതിരുന്ന മുക്കുവന്മാരും, ചുങ്കക്കാരുമായിരുന്ന ശിഷ്യന്മാർക്ക് യേശു ആരെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. ഭവിഷ്യവാദികളായ നമ്മുടെ ദൈവദാസന്മാർ യേശുവിനെ വിശ്വസിക്കുവാൻ എപ്പോൾ പഠിക്കുമോ?

യേശുവിൻറെ സാക്ഷ്യം #2:

മത്താ 11:13 സകല പ്രവാചകരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു.
മത്താ 11:14 നിങ്ങള്‍ക്ക് സ്വീകരിക്കുവാന്‍ മനസ്സുണ്ടെങ്കില്‍ വരേണ്ട ഏലീയാവ് അദ്ദേഹമാണ്. (എൻറെ കർത്താവേ, മലയാളം വേദപുസ്തകത്തിൽ “പരിഗ്രഹിക്കുവാൻ” എന്നൊക്കെ എഴുതിവെച്ച പരിഭാഷകനോട് ക്ഷമിക്കേണമേ. “പരിഗ്രഹിക്കുക” എന്ന വാക്കിൻറെ സാമാന്യമായ അർത്ഥം “വിവാഹം കഴിക്കുക” എന്നാണ്.)
അവിടന്ന് പറയുന്ന കാര്യങ്ങൾ സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഭവിഷ്യവാദി (futurist) “ദൈവദാസന്മാർ” ഉയർന്നുവരും എന്ന് യേശുവിന് നല്ല വ്യക്തമായി അറിയാമായിരുന്നു, അതുകൊണ്ടാണ് അവിടന്ന് പറഞ്ഞത്: “നിങ്ങള്‍ക്ക് സ്വീകരിക്കുവാന്‍ മനസ്സുണ്ടെങ്കില്‍” വരേണ്ട ഏലീയാവ് യോഹന്നാൻ സ്നാപകനാണെന്ന്. ഇവിടെ വ്യാഖ്യാനിക്കേണ്ടതായി ഒന്നുമില്ല, വളരെ വ്യക്തമായ പ്രസ്താവനയാണിത്. ക്രിസ്തുവിനെ വിശ്വസിക്കുവാൻ ക്രൈസ്തവർക്ക് മനസ്സുണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഏലീയാ ഒന്നാം നൂറ്റാണ്ടിൽ വന്നെങ്കിൽ ദൈവത്തിൻറെ ഭയങ്കരമായ കോപം എവിടെ?

ലൂക്കോ 21:20 സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോള്‍ അതിന്‍റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
ഇത് പുതിയ യെരൂശലേമിനെ പറ്റിയല്ല, യിസ്രായേലിൻറെ തലസ്ഥാനമായിരുന്ന യെരൂശലേമിനെ പറ്റിയാണ്. സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞത് കി.പി.66-70ൽ.
ലൂക്കോ 21:21 അന്ന് യെഹൂദ്യയില്‍ ഉള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്‍റെ നടുവിലുള്ളവര്‍ പുറപ്പെട്ട്, പോകട്ടെ; നാട്ടുമ്പുറങ്ങളില്‍ ഉള്ളവര്‍ അതില്‍ കടക്കരുത്.
ഈ സംഭവം ആഗോളാടിസ്ഥാനത്തിൽ നടക്കേണ്ട കാര്യമല്ല, യെഹൂദ്യയിൽ മാത്രം നടക്കേണ്ട കാര്യമാണ്. ആത്മീയ യിസ്രായേൽ എന്ന ആശയം ഉണ്ട് (ഗലാ 6:16), ആത്മീയ യെഹൂദ്യ എന്ന ഒരു ആശയം വേദപുസ്തകത്തിൽ ഇല്ല; അതുകൊണ്ടുതന്നെ അത്തരം വ്യാഖ്യാനങ്ങൾ തെറ്റാണ്. ആത്മീയ യെഹൂദ്യയെയാണ് സൈന്യം വളയുന്നതെങ്കിൽ ഓടിപ്പോകുവാൻ അതിന് മലകളുണ്ടോ, അതിന് നാട്ടുമ്പുറങ്ങളുണ്ടോ?
ലൂക്കോ 21:22 എഴുതിയിരിക്കുന്നവ എല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകള്‍ പ്രതികാരത്തിൻറെ കാലമാണ്.
“എഴുതിയിരിക്കുന്നവ എല്ലാം”, എവിടെ എഴുതിയിരിക്കുന്നത്? ലേവ്യർ 26, ആവർത്തന പുസ്തകം 28, തുടങ്ങി പ്രവാചകന്മാരുടെ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത്! “എല്ലാം” എന്നതിന് ഏത് ഭാഷയിലാണ് “ചിലത്” അല്ലെങ്കിൽ “അൽപം” എന്നുള്ള അർത്ഥമുള്ളത്?

മലാഖിയിൽ ഭൂമിയെ ശാപത്താൽ നശിപ്പിക്കും എന്നല്ലേ എഴുതിയിരിക്കുന്നത്, യെരൂശലേമാണോ ഭൂമി?

ഈ ചോദ്യത്തിന് രണ്ട് വിധത്തിൽ ഉത്തരം നൽകാം.
മലാ 4:6ൽ ഭൂമി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എരെറ്റ്സ് (אֶרֶץ , സ്ട്രോങ്സ് നിഘണ്ടുവിൽ H776) എന്ന അതേ ഹീബ്രൂ വാക്കാണ് ഉൽ 1:1ലും ഭൂമി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (അതായത് പഴയനിയമത്തിൻറെ ആദ്യത്തെയും അവസാനത്തെയും വചനങ്ങളിൽ).
മലാ 4:6 ഞാൻ വന്ന്, ഭൂമിയെH776 ശാപത്താൽ നശിപ്പിക്കാതിരിക്കുവാൻ...
Mal 4:6 ... lest I come and smite the earthH776 with a curse.
ഉൽ 1:1 ആദിയില്‍ ദൈവം ആകാശവും ഭൂമിയുംH776 സൃഷ്ടിച്ചു.
Gen 1:1 In the beginning God created the heaven and the earthH776.
ഈ വാക്കിൻറെ സാമാന്യമായ അർത്ഥം ഭൂമി എന്നാണ്. കുറ്റ്യാടിയിൽ എനിക്ക് ഭൂമിയുണ്ട് എന്നതിന് അർത്ഥം ഈ ഭൂഗോളം മഴുവൻ എൻറെ തറവാട്ട് സ്വത്താണെന്നാണോ?

തൻറെ കൂടാരത്തിൽ സന്ദർശകരായി എത്തിയ 3 പുരുഷന്മാരെ കണ്ടപ്പോൾ അബ്രാഹാം നിലത്ത് കുമ്പിട്ടു എന്നതിനും ഇതേ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്:
ഉൽ 18:2 ... അവരെ കണ്ടപ്പോള്‍ അദ്ദേഹം കൂടാരവാതില്‍ക്കല്‍ നിന്നും അവരെ എതിരേല്‍ക്കുവാന്‍ ഓടിച്ചെന്ന് നിലംH776 വരെ കുനിഞ്ഞു:
Gen 18:2 ... when he saw them, he ran to meet them from the tent door, and bowed himself toward the groundH776,
ഹീബ്രൂ ഭാഷയിൽ ഭൂമി, നാട്, ദേശം, വയൽ, നിലം ... എല്ലാത്തിനും ഒരേ വാക്കേയുള്ളൂ - എരെറ്റ്സ്. ഈ വാക്ക് എങ്ങനെ പരിഭാഷപ്പെടുത്തുന്നു എന്നത് പരിഭാഷകൻറെ മനോധർമ്മമാണ്.

ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിനെ നശിപ്പിച്ചതിനെ പറ്റിയുള്ള പ്രവചനം:
യിരെ 4:23 ഞാന്‍ ഭൂമിയെH776 നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാന്‍ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു.
Jer 4:23 I beheld the earthH776, and, lo, it was without form, and void; and the heavens, and they had no light.
സത്യമായും കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേം നാശമായപ്പോൾ ഭൂമി മുഴുവനും പാഴും ശൂന്യവുമായോ? യെരൂശലേമിലും യൂദെയായിൽ നിന്നും യിസ്രായേല്യരെ അടിമകളാക്കി ബാബേലിൻറെ തലസ്ഥാനമായ ശൂശനിൽ കൊണ്ടുചെന്നപ്പോൾ അവിടെ രാജധാനി ഉണ്ടായിരുന്നില്ലേ? (ദാനീ 8:2) ഭൂമി മുഴുവൻ ശൂന്യമായെങ്കിൽ രാജധാനി എങ്ങനെ ബാക്കിയായി? കി.മു.ആറാം നൂറ്റാണ്ടിൽ ഇന്ത്യ പരിപൂർണ്ണമായി നാശമായോ? അത്തരത്തിൽ നാശമായി എന്നുള്ള തെളിവുകൾ ഉണ്ടോ?

ഇവിടെ പാഴും ശൂന്യവും എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഹീബ്രൂ വാക്കുകളുള്ള മറ്റൊരു വചനം കാണിച്ചുതരാം, ഈ രണ്ട് വചനങ്ങളും തമ്മിൽ താരതമ്യം ചെയ്തുനോക്കൂ:
ഉൽ 1:2 ഭൂമിH776 പാഴായുംH8414 ശൂന്യമായുംH922 ഇരുന്നു; ആഴത്തിന്‍റെ മീതെ ഇരുള്‍ ഉണ്ടായിരുന്നു.
Gen 1:2 And the earthH776 was without formH8414, and voidH922; and darkness was upon the face of the deep.

യിരെ 4:23 ഞാന്‍ ഭൂമിയെH776 നോക്കി അതിനെ പാഴുംH8414 ശൂന്യമായിH922 കണ്ടു; ഞാന്‍ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു.
Jer 4:23 I beheld the earthH776, and, lo, it was without formH8414, and voidH922; and the heavens, and they had no light.
ഒരേ വാക്കുകൾ ഒരേ ക്രമത്തിൽ ഉപയോഗിച്ചിരിക്കുന്നു! രണ്ട് വചനങ്ങളും അവസാനിക്കുന്നത് ഇരുട്ടിനെ പറ്റി പരാമർശിച്ചുകൊണ്ടാണ്!

ചിന്തിച്ചുനോക്കൂ: കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേം നാശമായപ്പോൾ ഭൂമി മുഴുവനും സൃഷ്ടിയുടെ കാലത്ത് എന്നതുപോലെ ശൂന്യമായോ?

വേദപുസ്തകം നുണപറയുമെന്നാണോ ഞാൻ പറയുന്നത്? അല്ലേയല്ല! ഇവിടെ ഉപയോഗിച്ചിരിക്കുന്ന ആലങ്കാരിക ഭാഷയുടെ പേര്: മഹാദുരന്തത്തിൻറെ ഭാഷ (apocalyptic language). ഇത്തരം ഭാഷാപ്രയോഗത്തിൽ ഭയപ്പെടുത്തുന്ന അത്യുക്തികളും അതിശയോക്തികളും പ്രയോഗിക്കും. അവയൊന്നും അക്ഷരംപ്രതി നിറവേറ്റപ്പെടുന്ന കാര്യങ്ങളല്ല. ആകാശം ചുരൾ പോലെ ചുരുണ്ടുപോകും (യെശ 34:4) എന്ന് പറയുമ്പോഴേ അറിയില്ലേ അത് കടലാസോ, പായയോ അല്ല ചുരുളുവാനും ചുരുട്ടുവാനും എന്ന്?

വേദപുസ്തകത്തോടുള്ള പരിചയം ഭയത്തെ അകറ്റും. ആരെങ്കിലും പറഞ്ഞുകേട്ടുള്ള യുഗാന്തശാസ്ത്രം (eschatology) മാത്രം കൈമുതലായുള്ള “ദൈവദാസന്മാരാണ്” വിശ്വാസികളെ ഭയത്തിൻറെ മുൾമുനയിൽ നിറുത്തുന്നതും, ദൈവത്തിനെ ക്രൂരനായി ചിത്രീകരിക്കുന്നതും!

യഹോവയുടെ ഭയങ്കരമായ കോപത്തിൻറെ നാൾ കി.പി 70ൽ കഴിഞ്ഞുപോയി. ഭാവിയിൽ വരേണ്ട ഏലീയാവും ഇല്ല, ഭയങ്കരമായ നാളും ഇല്ല.

വാൽക്കഷണം: ഏലീയാവിൻറെയും യോഹന്നാൻ സ്നാപകൻറെയും പ്രധാന ശത്രുക്കൾ സ്ത്രീകളായിരുന്നു എന്നത് കൌതുകകരമായ മറ്റൊരു വസ്തുതയാണ്. ഏലീയാവിൻറെ ശത്രു ഈസേബെലും, യോഹന്നാൻ സ്നാപകൻറെ ശത്രു ഹെരോദാവിൻറെ ഭാര്യ ഹെരോദ്യയും. ഈസേബെലിന് ഏലീയാവിനെ കൊല്ലിക്കുവാൻ കഴിഞ്ഞില്ല; ഹെരോദ്യ യോഹന്നാൻ സ്നാപകനെ കൊല്ലിച്ചു.

ക്രിസ്തുവിൽ, 
ടോംസാൻ കട്ടക്കൽ

Monday, August 15, 2016

തിന്മയുടെ സ്രോതസ്, ഹിറ്റിലറിനും, ഒസാമ-ബിൻ-ലാദനും, ബലാൽസംഗികൾക്കും അവിശ്വാസികൾക്കും, ക്രൈസ്തവ പീഡകർക്കും എന്ത് ശിക്ഷ ലഭിക്കും?

ക്രിസ്തുവിൽ പ്രിയരേ,

[നിയമപരമായ മുന്നറിയിപ്പ്: നിങ്ങളുടെ “മദ”വികാരങ്ങളെ വ്രണപ്പെടുത്തുവാൻ സാദ്ധ്യതയുള്ള വിഷയങ്ങൾ ഇവിടെ കൈകാര്യം ചെയ്തിട്ടുള്ളതിനാൽ മുലകുടിമാറാത്ത കൈക്കുഞ്ഞുങ്ങൾ ഈ പേജ് ക്ലോസ് ചെയ്തിട്ട് കളിപ്പാട്ടങ്ങളുമായി കളിക്കുക.]

തിന്മ എന്ന പദം കേൾക്കുമ്പോൾ ഓർമ്മവരുന്ന രണ്ട് കാര്യങ്ങളുണ്ട്: യുദ്ധം, തീവ്രവാദം. (തീവ്രവാദം ഒരുതരത്തിൽ നോക്കിയാൽ വികേന്ദ്രീകൃതമായ യുദ്ധമാണ്.) നാം യുദ്ധക്കെടുതികളെ പറ്റി വളരെയധികം വായിക്കാറുണ്ട്. യുദ്ധത്തിൻറെ നന്മയെ പറ്റി വായിക്കാറുണ്ടോ? നാം ഇന്ന് ഉപയോഗിക്കുന്ന മരുന്നുകളിൽ അധികവും - വിശേഷിച്ചും അത്യാഹിത വിഭാഗത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ - യുദ്ധത്തിൽ പരിക്കേൽക്കുന്ന സൈനികരെ ത്വരിതഗതിയിൽ ചികിത്സിക്കുവാനായി വികസിപ്പിച്ചവയായിരുന്നു. ശാസ്ത്ര സാങ്കേതികവിദ്യയുടെ കാര്യത്തിലും യുദ്ധത്തിൻറെ സംഭാവന ചെറുതല്ല.


പലരും ചോദിക്കാറുള്ള ഒരു ചോദ്യം ഇതാണ്: ഗാന്ധിജിയുടെ നാട്ടിൽ എന്തിനാണ് ഇത്രയും വലിയ ഒരു സൈന്യം? അവരുടെ ധാരണ സൈന്യത്തിൻറെ ആവശ്യകത യുദ്ധം ചെയ്യുവാൻ മാത്രമാണെന്നാണ്. 103 കോടി ജനങ്ങളുള്ള നമ്മുടെ നാട്ടിൽ സ്വന്തം ആരോഗ്യം പരിപാലിക്കുന്ന, ആരോഗ്യം പരിപാലത്തെ പറ്റി ബോധവാന്മാരായ എത്രപേരുണ്ട്? അങ്ങനെയുള്ള ഈ നാട്ടിൽ 45 ലക്ഷത്തോളം ആരോഗ്യവാന്മാരും പരിശീലിതരുമായ പട്ടാളക്കാർ ഉള്ളതുകൊണ്ട് ഭൂകമ്പവും, വെള്ളപ്പൊക്കവും പോലെയുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നത് എത്രയോ വലിയ അനുഗ്രഹമാണ്? (സൈനികരോട് നന്ദിയുള്ളവരായിരിക്കുക, അവർക്കുവേണ്ടി ദൈവത്തിന് നന്ദി പറയുക. അവർക്കായി പ്രാർത്ഥിക്കുക.)

ശത്രുക്കൾ പോലും പ്രയോജനരഹിതരല്ല. 


ഇതുവരെ പൊതുവായ കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ ഇപ്പോൾ വേദപുസ്തകത്തിലേക്ക് വരാം.

അബ്രാഹാമിൻറെ മക്കൾക്ക് വാഗ്ദാനം ചെയ്ത കാനാൻ ദേശം യിസ്രായേൽ മക്കൾക്ക് കൊടുക്കുമ്പോൾ അവിടെയുണ്ടായിരുന്ന അന്യജാതിക്കാരെ അവിടെനിന്നും നിർദ്ദയം ഉന്മൂലനം ചെയ്യണം എന്ന് യഹോവ മോശെയോട് കർശനമായി നിഷ്കർഷിക്കുന്നുണ്ട്. (ആവ 7:1, 2) അത് വായിച്ചാൽ തോന്നും ആ ദേശത്ത് കാലുകുത്തിയാലുടൻ അവരെ ഉന്മൂലനം ചെയ്തിട്ടേ വിശ്രമിക്കാവൂ എന്ന്. ഒരൽപം മുന്നോട്ട് വായിക്കുമ്പോൾ ഒരു വിഭിന്നമായ ചിത്രമാണ് ലഭിക്കുന്നത്:
ആവ 7:22 ആ ജാതികളെ നിൻറെ ദൈവമായ യഹോവ അൽപാൽപമായി നിൻറെ മുമ്പിൽ നിന്നും നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിക്കുവാൻ അവരെ (ജാതികളെ, ശത്രുക്കളെ) ക്ഷണത്തിൽ നശിപ്പിക്കരുത്
നമ്മൾ സാധാരണയായി മൃഗീയമായി, മൃഗങ്ങളേക്കാൾ ക്രൂരമായി എന്നൊക്കെ പറയാറില്ലേ? ഇവിടെ യഹോവയുടെ വീക്ഷണത്തിൽ ശത്രുക്കൾ മൃഗങ്ങളേക്കാൾ അപകടകാരികളല്ല.

ശത്രുക്കളെ നേരിടുവാൻ പഠിക്കുവാൻ ശത്രുക്കൾ വേണം! 


ഒരിക്കൽ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സഹോദരൻ തൻറെ പ്രസംഗത്തിൽ പറഞ്ഞു: യോശുവയാണ് വേദപുസ്തകത്തിലേയ്ക്കും നിരാശാജനകമായ കഥാപാത്രം (Joshua is the most disappointing character of the Bible). കാരണമുണ്ട്: മോശെ തനിക്ക് ഉണ്ടായിരുന്ന ജനസമ്മതിയെല്ലാം യോശുവയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടും, അദ്ദേഹം പല തെറ്റായ തീരുമാനങ്ങൾ എടുക്കുകയും തൻറെ അധീനതയിൽ ഉണ്ടായിരുന്ന ജനങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ശത്രുക്കളെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിൽ പരാജയപ്പെടുകയും ചെയ്തു എന്നതായിരുന്നു പലരെയും പോലെ എൻറെ സഹോദരൻറെയും കാഴ്ചപ്പാട്. നമ്മുടെ കാഴ്ചപ്പാട് ദൈവത്തിൻറെ കാഴ്ചപ്പാടാകണമെന്നില്ല.

കാനാൻ ദേശത്ത് ബാക്കിയുണ്ടായിരുന്ന ജാതികളെ പറ്റി യഹോവ പറയുന്നത് ശ്രദ്ധിക്കുക:
ന്യായാ 3:1 കാനാനിലെ യുദ്ധങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ പരീക്ഷിക്കുവാനും,
ന്യായാ 3:2 യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേൽ മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കുവാനും യഹോവ അവശേഷിപ്പിച്ച ജാതികൾ: 
(സഹോദരാ, സഹോദരീ, ദൈവത്തെയോർത്ത്, മനഃപാഠം പഠിച്ചുവെച്ചിരിക്കുന്ന യാക്കോബ് 1:13ലെ “ദൈവം തിന്മകളാൽ ആരെയും പരീക്ഷിക്കില്ല” എന്ന ഭാഗം ഇവിടെ കൂട്ടിക്കുഴയ്ക്കരുതേ, അത് പുതിയനിയമ കാലമാണ്, എഴുതപ്പെട്ട ഭാഷ വേറെയാണ്, അവിടെ ചർച്ചാവിഷയം വ്യക്തിപരമായ പാപങ്ങളാണ്.) ശത്രുക്കൾ ഇല്ലാതെ യുദ്ധം അഭ്യസിക്കുവാൻ കഴിയില്ല, അതിനാണ് ശത്രുക്കൾ എന്ന തിന്മയെ യഹോവ അവശേഷിപ്പിച്ചത്. ഈജിപ്തിൽ നിന്നും യിസ്രായേല്യർ പുറപ്പെട്ടത് മുതൽ അവർക്ക് വിജയങ്ങൾ നൽകിയ യഹോവ അവരോട് അവിടത്തെ ആശ്രയിച്ചുകൊണ്ട് യുദ്ധസന്നദ്ധരായിരിക്കുവാനാണ് ആവശ്യപ്പെട്ടത്.

പറഞ്ഞുവന്നതിൻറെ ചുരുക്കം ഇതാണ്: പ്രഥമദൃഷ്ട്യാ യുദ്ധവും ശത്രുക്കളും തിന്മകളാണെന്ന് നമുക്ക് തോന്നാമെങ്കിലും അവയ്ക്കും അവയുടേതായ നന്മയുണ്ട്.

ദ്രോഹികൾ, അവിശ്വാസികൾ എന്നിവർക്കെല്ലാം എന്ത് സംഭവിക്കും?


വേദപുസ്തകത്തിലെ ദ്രോഹികളെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ഫറവോയെയോ, നെബൂഖദ്നേസരിനെയോ, യൂദാസിനെയോ ഓർമ്മവന്നേക്കാം. എനിക്ക് ഓർമ്മവരുന്നത് അവരേക്കാൾ പ്രാധാന്യം കുറഞ്ഞ ഒരാളെയാണ്: ശിമെയി.

അബ്ശാലോമിനാൽ ദേശഭ്രഷ്ടനാക്കപ്പെട്ട് അലഞ്ഞുതിരിയുകയായിരുന്ന ദാവീദിനെ ചീത്തവിളിച്ചുകൊണ്ട് പുറകേ വന്ന ശിമെയിയെ തട്ടിക്കളയാം എന്ന് പരിപാടിയിട്ട തൻറെ മരുമകനോട് ദാവീദ് പറയുന്നത് ശ്രദ്ധിക്കുക:

2ശമു 16:10 ...സെരൂയയുടെ പുത്രന്മാരേ, നിങ്ങൾ എന്താണിങ്ങനെ? അവൻ ശപിക്കട്ടെ; “ദാവീദിനെ ശപിക്കുക” എന്ന് യഹോവ അവനോട് കൽപിച്ചിരിക്കുന്നു; അവനോട് നീ എന്തിനിങ്ങനെ ചെയ്യുന്നു എന്ന് ചോദിക്കുവാൻ കഴിയുമോ?
തന്നെ ചീത്തവിളിക്കുവാൻ യഹോവയാണ് ശിമെയിയെ ഏൽപിച്ചത് എന്ന് പറഞ്ഞതിന് ദാവീദിൻറെ കൂട്ടത്തിലുണ്ടായിരുന്ന നാഥാൻ, ഗാദ് മുതലായ ദീർഘദർശികളിലോ, പ്രവാചകരിലോ ആരെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയോ?

റോമർ 9നെ പറ്റി ഒരക്ഷരം മിണ്ടരുത്, അതെനിക്കിഷ്ടമല്ല!


സന്ദേശം എന്ന ചിത്രത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റതിൻറെ ചമ്മൽ തീർക്കുവാൻ ക്യൂബ വരെയുള്ള എല്ലാ രാജ്യങ്ങളിലെയും തങ്ങളുടെ പ്രസ്ഥാനത്തിൻറെ നേട്ടങ്ങൾ തട്ടിവിടുന്ന ശ്രീനിവാസനോട് “പോളണ്ടിൽ എന്തായി?” എന്ന് ജയറാം ചോദിക്കുമ്പോൾ: “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, അതെനിക്കിഷ്ടമല്ല!” എന്നായിരുന്നു മറുപടി.

പുറപ്പാട് പുസ്തകത്തിൽ 4 തവണ “ഞാൻ (യഹോവ) ഫറവോയുടെ ഹൃദയം കഠിനമാക്കും” എന്നും, 8 തവണ “യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കി” എന്നും എഴുതപ്പെട്ടിട്ടും 1ശമു 6:6ൽ “ഫറവോയും മിസ്രയീമ്യരും അവരുടെ ഹൃദയം കഠിനമാക്കി” എന്ന ഒരേയൊരു വചനത്തിൽ തൂങ്ങിക്കിടന്ന് വാദിക്കുന്നവരുടെ മൌഡ്യത്തെ പറ്റി എന്ത് പറയുവാൻ? അവർക്ക് അങ്ങനെ സമർത്ഥിക്കണമെങ്കിൽ പുറപ്പാട് പുസ്തകത്തിൽ തന്നെ അത്തരം 6 വചനങ്ങൾ ഉണ്ടായിരുന്നല്ലോ? അപ്പോൾ അതല്ല, യഹോവയാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയത് എന്ന് സമർത്ഥിക്കുന്ന 12 വചനങ്ങളെ 6 വചനങ്ങൾ ഉപയോഗിച്ച് എങ്ങനെ നേരിടും? അതുകൊണ്ട് വിദൂരമായ ഒരു വചനം (1ശമു 6:6) കണ്ടുപിടിക്കുന്ന ശ്രീനിവാസന്മാരോട് അതിലും വിദൂരമായ റോമ 9:17 വായിക്കുവാൻ പറഞ്ഞാൽ “റോമർ 9നെ പറ്റി ഒരക്ഷരം മിണ്ടരുത്, അതെനിക്കിഷ്ടമല്ല!” എന്നായിരിക്കും മറുപടി.

റോമ 9:17 “ഇതിനായാണ് ഞാൻ നിന്നെ നിറുത്തിയിരിക്കുന്നത്; നിന്നിൽ എൻറെ ശക്തി കാണിക്കുവാനും എൻറെ നാമം സർവ ഭൂമിയിലും പ്രസ്താവിക്കപ്പെടുവാനുമാണ്” എന്ന് തിരുവെഴുത്തിൽ ഫറവോയോട് അരുളിച്ചെയ്യുന്നു. 
ഫറവോയുടെ ഹൃദയം കഠിനപ്പെടുത്തിയത് ദൈവമായിരുന്നു. യഹോവയുടെ നാമം പ്രസിദ്ധമാകുവാനായിരുന്നു. ഫറവോയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്യുവാൻ കഴിയുമായിരുന്നോ? ഇല്ലേയില്ല.

പുഴുക്കുതീനി ഏശാവ്. 


(ഉൽ 25:30ൽ യാക്കോബ് ഉണ്ടാക്കിയത് പായസമല്ല, ചുവന്ന പയറുകൊണ്ടുള്ള പുഴുക്കാണ്.)

റോമ 9:10 റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഒരുവനാൽ ഗർഭം ധരിച്ചു,
റോമ 9:11 കുട്ടികൾ ജനിക്കുന്നതിനും, നന്മയോ തിന്മയോ ചെയ്യുന്നതിനും മുമ്പേ തെരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവൻറെ ഇഷ്ടം നിമിത്തമാണെന്ന് തെളിയിക്കുവാൻ,
റോമ 9:12 “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു.
റോമ 9:13 “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചു” എന്ന് എഴുതിയിരിക്കുന്നു.
“മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയതത് ഏശാവും, യാക്കോബും ഗർഭത്തിൽ ആയിരിക്കുമ്പോഴാണ്. ഏശാവ് പുഴുക്ക് തിന്നതിനോ, മറ്റെന്തെങ്കിലും ചെയ്തതിനോ അയാളെ ദൈവം അയാളെ വെറുത്തതിൽ പങ്കില്ല. നിങ്ങളുടെ സഹോദരൻ വിശന്നുവലഞ്ഞ് വന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനായി അയാളുടെ സ്വത്തുക്കൾ നിങ്ങൾ തട്ടിയെടുക്കുമോ? അവരുടെ അമ്മ അവരെ പ്രസവിക്കുന്ന സമയത്ത് തുടങ്ങിയതാണ് യാക്കോബിൻറെ പാരപണി. ഇരട്ടക്കുട്ടികൾ വെളിയിൽ വരുമ്പോൾ മൂത്തവനായ ഏശാവിൻറെ കുതികാലിന് പിടിച്ചുവലിച്ചുകൊണ്ട് തുടങ്ങിയതാണ് യാക്കോബിൻറെ പാരപണി(ഹോശെ 12:3). (എബ്രാ 12:16ൽ ഏശാവിനെ പറ്റിയുള്ള പരാമർശം എടുത്തുചാട്ടക്കാരൻ അല്ലെങ്കിൽ ബുദ്ധിശൂന്യൻ എന്ന നിലയിലാണ്. ഭക്തിഹീനൻ എന്ന് മലയാളത്തിലും, profane അല്ലെങ്കിൽ unholy എന്ന് ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്ന് അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് പരിശോധിച്ചാൽ ഇത് മനസ്സിലാകും. Silly - ബാലിശമായ, ബുദ്ധിശൂന്യമായ - എന്നതാണ് കൂടുതൽ കൃത്യമായ പരിഭാഷ.)

ഏശാവിനും സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്യുവാൻ കഴിയുമായിരുന്നോ?


നെബൂഖദ്നേസർ യഹോവയുടെ സേവകൻ. 


ഒരു നിശ്ചിതമായ രീതിയിൽ വസ്ത്രം ധരിക്കുകയും, സംസാരിക്കുകയും, പെരുമാറുകയും, വേദപുസ്തകം പിടിച്ചിരിക്കുകയും ചെയ്യുന്ന ആരെയും നാം ദൈവദാസന്മാർ എന്ന് വിളിക്കും, എന്നാൽ യഹോവ ദൈവം നേരിട്ട് എൻറെ ദാസൻ എന്ന് വിളിച്ച വളരെ കുറവ് പേരേയുള്ളൂ. ഒരു അന്യജാതിക്കാരനെ ദൈവം തൻറെ ദാസൻ എന്ന് വിളിച്ചത് ഒരുപക്ഷേ, നെബൂഖദ്നേസരിനെ മാത്രമായിരിക്കും!
യിരെ 25:9 ഞാൻ ആളയച്ച് വടക്കുള്ള സകല വംശങ്ങളെയും എൻറെ ദാസനും ബാബേൽ രാജാവുമായ നെബൂഖദ്നേസരിനെയും ഈ ദേശത്തിൻറെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകല ജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്ത്, സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവും ആക്കിത്തീർക്കും. (യിരെ 27:6; 43:10 കാണുക.) 
ഈ നെബൂഖദ്നേസരാണ് കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേമിലെ ദേവാലയം തകർത്ത്, യിസ്രായേല്യരെ തടവുകാരും അടിമകളുമായി പിടിച്ചുകൊണ്ടുപോയത് എന്ന് ഓർമ്മിക്കുക.

ദൈവത്തിന് നമ്മുടെ വക്കാലത്ത് വേണ്ട! 


ഫറവോ സ്വന്തം ഹൃദയത്തെ കഠിനപ്പെടുത്തിയെന്നും ഏശാവിനെ അയാളുടെ ഭക്തിഹീനത മൂലമാണ് ദൈവം വെറുത്തത് എന്നൊക്കെ സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ ഞങ്ങളുടെ ദൈവം തങ്കപ്പെട്ട ദൈവമാണെന്ന് ദൈവത്തിന് സൽപേരുണ്ടാക്കിക്കൊടുക്കുവാനാണ് ശ്രമിക്കുന്നത്. അത്തരം സൽപേരിൻറെ ആവശ്യം ദൈവത്തിനില്ല. ദൈവം ഉത്തരവാദിത്തബോധമുള്ള പിതാവാണ്, അവിടന്ന് ചെയ്യുന്നത് എന്താണെന്ന് അവിടത്തേയ്ക്ക് ഉത്തമ ബോദ്ധ്യമുണ്ട്. അവിടന്ന് മക്കളെ ശിക്ഷിക്കും. മക്കളെ ശിക്ഷിച്ചുവളർത്തുന്നത് തെറ്റാണെന്ന് ചിന്തിക്കുന്ന അമേരിക്കക്കാരൻറെ നാട്ടിലാണ് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത്. അവർക്ക് യേശുവിൻറെ മരണം പോലും അനാവശ്യമായി തോന്നുവാൻ തുടങ്ങിയിട്ടുണ്ട്.

യഹോവയെ “തങ്കപ്പെട്ട ദൈവം” ആക്കുവാൻ ശ്രമിക്കുന്നവർ “ഏശാവിനെ ദൈവം വെറുത്തില്ല, കുറവ് സ്നേഹിച്ചു” എന്നേയുള്ളൂ എന്ന് സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്. ഏശാവിനെ കുറവ് സ്നേഹിച്ചതുകൊണ്ടാണോ അവൻറെ നാടിനെ കുളംകുത്തി, കുട്ടിച്ചോറാക്കിയത്? (മലാ 1:3)? കുറവ് സ്നേഹിക്കുന്നതിനാൽ നിർവികാരതയോ, നിസ്സംഗതയോ ആകാം, ഒരാളെയും അയാളുടെ കുലത്തെയും ഉന്മൂലനം ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് ഇത്തരക്കാർക്ക് ഉത്തരമില്ല. പൌലോസ് പറയുന്നത് ദൈവത്തിൻറെ തെരഞ്ഞെടുപ്പുകളിൽ ഒരാളുടെ പ്രവൃത്തികൾക്ക് പ്രാധാന്യമില്ല എന്ന് കാണിക്കുവാനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നാണ്. ഇത് സത്യമാണ്. ഇത് വായിക്കുന്ന നിങ്ങളെയും എന്നെയും ദൈവം തെരഞ്ഞടുത്തത് നമ്മുടെ പ്രവൃത്തികളുടെ വൈശിഷ്ട്യം കാരണമല്ലല്ലോ?

മിക്കവാറും ക്രൈസ്തവർക്ക് അസുഖകരമായി തോന്നുന്ന ചില വചനങ്ങൾ: 


യെശ 45:7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയുംH7451 സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതെല്ലാം ചെയ്യുന്നു
ഇവിടെ തിന്മയെ യഹോവയാണ് സൃഷ്ടിക്കുന്നത് എന്ന ഭാഗം അസത്യമാണ് എന്ന് തെളിയിക്കുവാനാണ് പലരുടെയും ശ്രമം. അതിനുവേണ്ടി അവർ ഉപയോഗിക്കുന്ന വാദഗതി ഇതാണ്: അന്ധകാരം ഒരു വസ്തുവല്ല, പ്രകാശത്തിൻറെ അഭാവമാണ് അന്ധകാരം, അതുകൊണ്ടുതന്നെ നന്മയുടെ അഭാവമാണ് തിന്മ എന്നാണ് അവരുടെ വാദം. നിങ്ങൾ ഒരു വിജനമായ സ്ഥലത്ത് പോയി നിൽക്കുക. അവിടെ നന്മ ഒന്നുമില്ല എന്നതിനാൽ തിന്മ ഉണ്ട് എന്ന് അർത്ഥമില്ല. നിങ്ങൾ പരിചയക്കാർ ഒന്നുമില്ലാത്ത ഒരു സ്ഥലത്ത് പോയി സ്വന്തം കാര്യം നോക്കിക്കൊണ്ട് ജീവിക്കുക. അവിടെ നന്മയോ തിന്മയോ കണ്ടില്ലെന്നുവരും. ആരെങ്കിലും നിങ്ങൾക്ക് നന്മ ചെയ്തില്ല എന്നതിന് തിന്മ ചെയ്തു എന്ന് അർത്ഥമില്ല.

ഇവിടെ തിന്മ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രു വാക്ക് רָעָה (റാഹ്) അല്ലെങ്കിൽ רַע (റാ) (സ്ട്രോങ്സ് നിഘണ്ടുവിൽ H7451) ആദ്യമായി ഉപയോഗിച്ചിരിക്കുന്ന വചനം:
ഉൽ 2:9 കാണുവാൻ ഭംഗിയുള്ളതും തിന്നുവാൻ നല്ല ഫലം ഉള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിൻറെ നടുവിൽ ജീവവൃക്ഷവും നന്മ, തിന്മകളെH7451 കുറിച്ചുള്ള അറിവിൻറെ വൃക്ഷവും യഹോവയായ ദൈവം നിലത്ത് നിന്നും മുളപ്പിച്ചു. 
ഈ വാക്ക് പഴയനിയമത്തിൽ 623 വചനങ്ങളിൽ 664 തവണ ഉപയോഗിച്ചിട്ടുണ്ട്. ഈ 664 തവണയും, തിന്മ, ചീത്ത എന്നുള്ള അർത്ഥത്തിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. യെശ 45:7ൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത് ഇഷ്ടപ്പെടാത്തവർ മറ്റ് വചനങ്ങളുടെ കാര്യത്തിൽ എന്ത് വിശദീകരണം നൽകും?
വിലാ 3:38 അത്യുന്നതൻറെ വായിൽ നിന്നും നന്മയും തിന്മയുംH7451 പുറപ്പെടുന്നില്ലയോ?
വിലാപങ്ങൾ എഴുതപ്പെട്ടത് ബാബേൽ രാജാവിനാൽ യെരൂശലേമിനെ നശിപ്പിക്കുകയും യിസ്രായേലിനെ അടിമകളായി കൊണ്ടുപോകുകയും ചെയ്തതിന് ശേഷമാണെന്ന് ഓർമ്മിക്കുക. പ്രവാചകന്മാരിൽ പ്രമുഖനായിരുന്ന യിരെമ്യാവിന് തിന്മ എവിടെ നിന്നും വന്നെന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന അമേരിക്കൻ ഉപദേശിയോ വേദപണ്ഡിതനോ പറഞ്ഞുകൊടുക്കേണമോ?
ആമോ 3:6 നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തിയാലല്ലാതെ നഗരത്തിൽ അനർത്ഥംH7451 (തിന്മ) സംഭവിക്കുമോ
വേദപുസ്തകത്തിൽ ഒരിടത്തും തിന്മ സാത്താനിൽ നിന്നും വരുന്നു എന്ന് എഴുതിയിട്ടില്ല. ജനസംഖ്യയെടുക്കുവാൻ സാത്താൻ ദാവീദിനെ പ്രേരിപ്പിച്ചു എന്ന് എഴുതിയിരിക്കുന്ന 1ദിന 21:1ൻറെ സമാന്തരമായുള്ള 2ശമു 24:1ൽ യഹോവയാണ് ദാവീദിനെ പ്രേരിപ്പിച്ചത് എന്ന് എഴുതിയിരിക്കുന്നു. (1, 2 ദിനവൃത്താന്ത പുസ്തകങ്ങളിൽ വളരെയധികം പകർത്തിയെഴുത്തിലെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ബെന്യാമീൻറെ മക്കളുടെ പേരുകളും ദാനിൻറെ മക്കളുടെ പേരുകളും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. ആണിനെ പെണ്ണാക്കിയതും, പിതാക്കളുടെ പേരുകൾ മാറിയതും അടക്കമുള്ള തെറ്റുകൾ ഉണ്ട്.)
ഇയ്യോ 2:10 ... നാം ദൈവത്തിൻറെ കൈയിൽ നിന്നും നന്മ കൈക്കൊള്ളുന്നെങ്കിൽ; തിന്മയുംH7451 കൈക്കൊണ്ടുകൂടേ എന്ന് പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
ഈ വചനത്തിൻറെ അവസാനഭാഗം മനസ്സിരുത്തി വായിക്കുക: നന്മ എന്നതുപോലെ തിന്മയും ദൈവത്തിൽ നിന്നാണ് വരുന്നത് എന്ന് ഇയ്യോബ് പറഞ്ഞത് പാപമല്ല. മറ്റൊരുതരത്തിലാണ് പറഞ്ഞിരുന്നതെങ്കിൽ അത് പാപമാകുമായിരുന്നു. അങ്ങനെയാണെങ്കിൽ തിന്മ ദൈവത്തിൽ നിന്നുമല്ല വരുന്നത് എന്ന് അവകാശപ്പെടുന്നവർ പാപമല്ലേ ചെയ്യുന്നത്?

“ഞാൻ ഈ നഗരത്തിൻറെ / ആളുടെ / രാജ്യത്തിൻറെ മേൽ തിന്മ വരുത്തും” എന്ന് യഹോവ പറയുന്ന 12 വചനങ്ങൾ ഉണ്ട്. ഇവയൊന്നും വ്യാഖ്യാനിച്ച് എഴുതിത്തള്ളാവുന്ന വചനങ്ങളല്ല.

ശിമെയി, ഏശാവു, ഫറവോൻ, നെബൂഖദ്നേസർ ഇവരൊക്കെ ചെയ്ത കാര്യങ്ങൾ ദൈവനിയോഗത്താൽ ചെയ്യപ്പെട്ടവയാണ്. യഹോവയ്ക്ക് വിരോധമായി തെറ്റുചെയ്ത ശലോമോനെ ശിക്ഷിക്കുവാൻ യഹോവ എഴുന്നേൽപിച്ച പ്രതിയോഗികൾക്ക് ഹീബ്രൂ ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം എന്താണെന്നറിയാമോ? സാത്താൻ! (1രാജാ 11:14, 25)

സൂക്ഷിക്കുക, ഇപ്പോൾ നിങ്ങളുടെ “മദ”വികാരം പൊട്ടും! 


ഇവരൊക്കെ ചെയ്തത് കുറ്റകൃത്യങ്ങളാണെങ്കിൽ പ്രേരണാക്കുറ്റം ആരുടേതാണ്? ഏത് ദേശത്തെ നിയമമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവരെ കുറ്റവിമുക്തരാക്കുന്നത്? വികാരപരമായി ചിന്തിക്കാതിരുന്നാൽ കാര്യങ്ങൾ മനസ്സിലാകും. ദൈവം ആത്മീയ മണ്ഡലത്തിലാണുള്ളത്. ഭൌതികമണ്ഡലത്തിലുള്ള ആരോടെങ്കിലും എന്തെങ്കിലും അറിയിക്കേണ്ടിവരുമ്പോൾ ദേവദൂതന്മാരെയോ ദീർഘദർശികളെയോ പ്രയോജനപ്പെടുത്തിയിരുന്നു. അതുപോലെതന്നെ ഭൌതികമണ്ഡലത്തിലുള്ളവരെ ശിക്ഷിക്കുവാൻ ഇതര മനുഷ്യരെ പ്രയോജനപ്പെടുത്തി. അതിന് അർത്ഥം അവർ ഹീനരോ, നരകയോഗ്യരോ ആണെന്നല്ല, പ്രത്യുത, നെബൂഖദ്നേസരിനെ പോലെ യഹോവയുടെ ദാസന്മാർ ആയിരുന്നു.

ഹിറ്റ്ലർ, ഒസാമാ-ബിൻ-ലാദൻ, നിർഭയ കേസിലെ പ്രതികൾ.


സാർവത്രിക രക്ഷ (Universal Salvation) എന്ന പദപ്രയോഗം കേട്ടാലുടനെ ഉയരുന്ന ചില ചോദ്യങ്ങൾ:
  • ഹിറ്റ്ലർ സ്വർഗത്തിൽ പോകുമെന്നാണോ?
  • 6 വയസ്സുള്ള കുട്ടിയെ ബലാൽസംഗം ചെയ്തയാൾ സ്വർഗത്തിൽ പോകുമോ? (6 വയസ്സ് ഇത്തരം ചോദ്യങ്ങളിലെ പതിവാണ്. 6 മാസമുള്ള കുട്ടിയെയോ, 60 വയസ്സായ സ്ത്രീയെയോ ബലാൽസംഗം ചെയ്യുന്നത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് തെറ്റായി തോന്നുകയില്ലേ?) 
ചൈനയുടെ മേധാവിയായിരുന്ന മാവോ സേതൂങ് 49-78 ദശലക്ഷം പേരെയും, സോവിയറ്റ് റഷ്യയുടെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ ഏകദേശം 23 ദശലക്ഷം പേരെയും കൊലചെയ്തതിൻറെ പ്രേരകശക്തികൾ ആയിരുന്നെങ്കിലും, 12 ദശലക്ഷം പേരുടെ കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്ലറാണ് ഏറ്റവും ഭീകരനായി ഓർമ്മിക്കപ്പെടുന്നത്. (യെഹൂദ്യരോടുള്ള അമിതമായ മമതയും, ഹിറ്റ്ലറുടെ കാലത്തെ കോൺസൻറ്രേഷൻ ക്യാമ്പുകളുടെ അവശിഷ്ടങ്ങളും മാധ്യമങ്ങളുടെ പ്രചരണങ്ങളും ഇത്തരം ഒരു പ്രതിഛായ ഉണ്ടാക്കുന്നതിൽ സഹായിച്ചിരിക്കാം.)

ഹിറ്റ്ലറിനെ പറ്റി എന്തെങ്കിലും പറയുന്നതിന് മുമ്പ് നെബൂഖദ്നേസരിനെ പറ്റി ഒരു കാര്യം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. നെബൂഖദ്നേസരിന് മനോരോഗം ഭേദമായിക്കഴിഞ്ഞപ്പോൾ നടത്തിയ പ്രസ്താവനയിൽ നിന്നും:
ദാനി 5:21 ... മനുഷ്യരുടെ രാജ്യങ്ങളുടെ മേൽ അത്യുന്നതനായ ദൈവം വാഴുകയും അവിടത്തേയ്ക്ക് ഇഷ്ടമുള്ളവരെ അവയുടെ മേൽ നിയമിക്കുകയും ചെയ്യുന്നു... 
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വളരെയധികം ദ്രോഹികളായ ചില രാജാക്കന്മാരെ പോലും യഹോവ അഭിഷേകം ചെയ്ത് നിയമിച്ചിട്ടുണ്ട്:
1രാജാ 19:15 യഹോവ ഏലീയാവിനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ട്, ദമ്മേശെക്കിൻറെ മരുഭൂമി വഴിയായി മടങ്ങിപ്പോകുക; നീ അവിടെ എത്തുമ്പോൾ ഹസായേലിനെ അരാമിന് രാജാവായി അഭിഷേകം ചെയ്യുക.
1രാജാ 19:16 നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യേണം; ... 
ഹസായേലും യേഹൂവും യിസ്രായേലിനും യെഹൂദായ്ക്കും വരുത്തിയ ഹാനി യഹോവ മുൻകൂട്ടി കണ്ടിരുന്നില്ലേ? യഹോവയ്ക്ക് ആരംഭത്തിൽ തന്നെ അന്ത്യവും അറിയില്ലേ?

പുതിയനിയമത്തിലും ഭരണാധികാരികളും ഭരണകൂടങ്ങളും ദൈവത്താൽ നിയമിക്കപ്പെട്ടവയാണെന്ന് എഴുതിയിട്ടുണ്ടല്ലോ?
റോമ 13:1 ഏത് മനുഷ്യനും ശ്രേഷ്ഠ അധികാരങ്ങൾക്ക് കീഴടങ്ങട്ടെ. ദൈവത്താൽ അല്ലാതെ ഒരു അധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങൾ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
റോമ 13:2 ആകയാൽ അധികാരത്തോട് മറുക്കുന്നവൻ ദൈവ വ്യവസ്ഥയോട് മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. (തുടർന്ന് വായിക്കുക.) 
ഹിറ്റ്ലറെ നിയമിച്ചതും ദൈവമായിരിക്കുവാനല്ലേ സാദ്ധ്യത? ഹസായേൽ, യേഹൂ, നെബൂഖദ്നേസർ എന്നിവരെ നിയമിച്ച ദൈവം ഹിറ്റ്ലറിനെയോ, സ്റ്റാലിനെയോ നിയമിച്ചില്ലെന്ന് കരുതുവാൻ തക്കതായ കാരണമില്ല. (ഭരണാധികാരികളുടെ നിയമനം ന്യായപ്രമാണത്തിൻറെ ഭാഗമല്ല. രാജാക്കന്മാരെ നിയമിക്കുന്നതിനെ ന്യായപ്രമാണം നിരുത്സാഹപ്പെടുത്തുന്നുണ്ട് - ആവ 17:14-20. ശമുവേലിനോട് യിസ്രായേല്യർ തങ്ങൾക്ക് ഒരു രാജാവിനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹവും അവരെ രാജഭരണത്തിൻറെ പ്രത്യാഘാതങ്ങൾ പറഞ്ഞുമനസ്സിലാക്കുന്നുണ്ട് - 1ശമു 8).

ലോകത്ത് രാജഭരണം ഇല്ലാതാകുവാൻ തുടങ്ങി, പല തരത്തിലുള്ള ജനകീയ ഭരണകൂടങ്ങൾ ഉണ്ടാകുവാൻ തുടങ്ങിയ കാലത്താണ് മാവോ, സ്റ്റാലിൻ, ഹിറ്റ്ലർ തുടങ്ങിയവർ അധികാരത്തിൽ വന്നത്. അവർ നൂറോ, ഇരുന്നൂറോ പേരുടെ കൊലയ്ക്ക് കാരണക്കാരായിരുന്നെങ്കിൽ അവരിൽ നിന്നും ലോകം ഒന്നും പഠിക്കില്ലായിരുന്നു. അവർ ദശലക്ഷക്കണക്കിന് മനുഷ്യരുടെ കൊലയ്ക്ക് കാരണക്കാരായത് നമുക്ക് വളരെ അമൂല്യമായ ഒരു പാഠം തന്നു: ഏത് ഭരണ വ്യവസ്ഥിതിയായിരുന്നാലും വ്യക്തികളിൽ അപരിമിതമായ അധികാരം കേന്ദ്രീകരിച്ചാൽ അത് വിപത്താണ്.

നിർഭയയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻറെ പാഠങ്ങൾ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, നാം നമ്മുടെ പെൺകുട്ടികൾക്ക് ഭദ്രത നൽകണമെന്നോ, ആൺകുട്ടികളെ മൂല്യബോധത്തോടെ വളർത്തണമെന്നോ ആയിരിക്കാം നാം പഠിക്കേണ്ട പാഠങ്ങൾ.

ഒസാമ-ബിൻ-ലാദനെ പോലെയുള്ള തീവ്രവാദികൾ ആരുടെ കൈയ്യിലെ ചട്ടുകങ്ങളാണെന്ന് നമുക്ക് അറിയില്ലല്ലോ? തൊട്ടടുത്തുള്ള തങ്ങളുടെ ആജന്മ ശത്രുക്കളായ യിസ്രായേലിനെ ആക്രമിക്കാതെ ദൂരെയുള്ള പാരീസിനെ ആക്രമിക്കുന്ന ഐസിസ് തീവ്രവാദികളുടെ പിന്നിൽ ആരായിരിക്കുമോ? വേഗത്തിൽ പണം സമ്പാദിക്കുവാനുള്ള വ്യഗ്രതയാണോ പലരെയും തീവ്രവാദ സംഘടനകളിൽ കൊണ്ടുചെന്ന് എത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിക്കിലീക്സ് പോലെയുള്ള സംരംഭങ്ങൾ കൂടുതൽ വ്യാപകമാകുമ്പോൾ ഇതിൻറെയൊക്കെ പിന്നിലുള്ള കള്ളക്കളികൾ വെളിയിൽ വരും.

ഒരു സംസ്ഥാനം സ്വർഗമാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് കൂടുതൽ ഉന്നതമായ സ്ഥാനം നേടിയെടുത്ത ഒരു മഹാൻ ഇവിടെയുണ്ടല്ലോ? ഉന്നതമായ പദവിയിലേക്ക് വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ആ സംസ്ഥാനത്തിൻറെ നിജസ്ഥിതി എന്താണെന്ന് വെളിയിൽ വരുവാൻ തുടങ്ങിയില്ലേ? ഇത് വിവരസാങ്കേതികവിദ്യയുടെ യുഗമാണ് നുണകൾ അധികം നാൾ നിലനിൽക്കില്ല.

ദൈവദാസന്മാരെ പീഡിപ്പിച്ച തീവ്രവാദികൾക്ക് ശിക്ഷ ലഭിക്കുമോ?


പുതിയനിയമത്തിൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും പീഡിപ്പിച്ച ബാബേലിന് ശിക്ഷ ലഭിക്കും എന്ന് എഴുതിയിട്ടുണ്ട്. മത്താ 23:34-39 വരെയുള്ള വചനങ്ങളും, വെളി 18:21-24 വരെയുള്ള വചനങ്ങളും കൂട്ടി വായിച്ചാൽ ബാബേൽ യെരൂശലേമായിരുന്നു എന്ന് വ്യക്തമാകും. (അതേ, Preterism - ഭവിതവാദം - തന്നെയാണ്.) ആ ശിക്ഷ കി.പി.70ൽ കഴിഞ്ഞുപോയ സംഭവമാണ്. അതുകൊണ്ട്, എവിടെയെങ്കിലും ഏതെങ്കിലും ദൈവദാസൻ കൊല്ലപ്പെട്ടാൽ അയാൾക്ക് വേണ്ടി പ്രതികാരം ചെയ്യുവാൻ നരസിംഹം ചാടിവരുന്നത് പോലെ ദൈവവും യേശുവും ചാടിവരില്ല.

പുതിയനിയമത്തിൽ പല തവണ ശിഷ്യന്മാർക്കും, യേശുവിൻറെ സാക്ഷികൾക്കും ഉപദ്രവങ്ങൾ നേരിടുമെന്നും അത്തരം സന്ദർഭങ്ങളിൽ ദൈവികമായ ഇടപെടലുകൾ ഉണ്ടാകുമെന്നും എഴുതിയിട്ടുണ്ട്. അത്തരം വചനങ്ങളെ അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് മനസ്സിലാക്കരുത്.

മത്താ 10:17 മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽG4892 ഏൽപിക്കുകയും തങ്ങളുടെ പള്ളികളിൽG4864 ചമ്മട്ടിയാൽ അടിക്കുകയും ... 

ഇവിടെ ന്യായാധിപസഭ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് സാൻഹെഡ്രിൻ (συνέδριον, സ്ട്രോങ്സ് നിഘണ്ടുവിൽ G4892) ആണ്. ഇത് യെഹൂദ്യരുടെ വിചാരണ കോടതിയാണ്. പള്ളി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് സിനഗോഗ് (συναγωγή, സ്ട്രോങ്സ് നിഘണ്ടുവിൽ G4892) ആണ്, യെഹൂദ്യരുടെ പ്രാർത്ഥനാമന്ദിരം. അതായത്, ശിഷ്യന്മാർക്ക് ഉപദ്രവം ഉണ്ടാകേണ്ടിയിരുന്നത് യെഹൂദ്യരുടെ മതത്തിൽ നിന്നുമാണ്. ഐസിസ് ദൈവദാസന്മാരെ ഉപദ്രവിച്ച് യെഹൂദ്യരുടെ സിനഗോഗുകളിലോ, സാൻഹെഡ്രിനിലോ ആണോ?

ഫറവോയ്ക്കോ, ഏശാവിനോ, ശിമെയിക്കോ, നെബൂഖദ്നേസരിനോ അവർ ചെയ്ത തിന്മകളുടെ കാര്യത്തിൽ തീരുമാനമെടുക്കുവാനുള്ള അധികാരം ഇല്ലായിരുന്നെങ്കിൽ ഹിറ്റ്ലറിനോ, സ്റ്റാലിനോ ഉണ്ടായിരുന്നിരിക്കുമോ?

ബലാൽസംഗികളെയും തീവ്രവാദികളെയും ദൈവം കയറൂരിവിട്ടു എന്ന് ഞാൻ പറയില്ല. നമ്മളും അവരുടെ അതേ സാഹവചര്യങ്ങളിൽ ജനിച്ച്, വളർന്നിരുന്നെങ്കിൽ അവരേക്കാൾ വ്യത്യസ്തരാകുമായിരുന്നോ? അവരുടെ മാതാപിതാക്കളെയോ, സാഹചര്യങ്ങളെയോ തെരഞ്ഞെടുക്കുവാനുള്ള അവകാശം അവർക്ക് ഉണ്ടായിരുന്നോ?

എല്ലാ യിസ്രായേല്യരും - അവർ എത്രമേൽ ഹീനരും, പാപികളുമായിരുന്നാലും - നിരുപാധികം രക്ഷിക്കപ്പെടും എന്നല്ലേ ഭൂരിപക്ഷം ക്രൈസ്തവരും വിശ്വസിക്കുന്നത്? അതേ സന്ദർഭത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു വചനം ശ്രദ്ധിക്കുക:

റോമ 11:32 ദൈവം എല്ലാവരോടും കരുണ ചെയ്യുവാന്‍ എല്ലാവരെയും അനുസരണക്കേടില്‍ അടച്ചുകളഞ്ഞു.
ഇവിടെ അനുസരണക്കേടിൽ (അവിധേയത്വത്തിൽ) അടച്ചത് ദൈവമാണ്, അത് യിസ്രായേല്യരെ ആയിരുന്നാലും, അന്യജാതിക്കാരെ ആയിരുന്നാലും. അങ്ങനെ ചെയ്തതിൻറെ ഉദ്ദേശ്യം എല്ലാവരോടും കരുണ കാണിക്കുവാനുമാണ്.

അനുരഞ്ജനത്തിൻറെ സുവിശേഷം.


വളരെ സുപ്രധാനവും, എന്നാൽ നമ്മുടെ സഭകൾ വേണ്ടത്ര പ്രാധാന്യം നൽകാത്തതുമായ ഒരു വേദഭാഗം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു.

2കൊരി 5:17 ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു; പഴയത് ഒഴിഞ്ഞുപോയി, ഇതാ, എല്ലാം പുതിയതായി തീര്‍ന്നിരിക്കുന്നു.
ക്രിസ്തുവിലുള്ള നമ്മളാണ് പുതിയ സൃഷ്ടി. നമ്മളാണ് പുതിയ ആകാശം, നമ്മളാണ് പുതിയ ഭൂമി.
2കൊരി 5:18 അതിനെല്ലാം ദൈവമാണ് കാരണഭൂതന്‍; അവിടന്ന് നമ്മെ ക്രിസ്തു മൂലം തന്നോട് അനുരഞ്ജിപ്പിച്ചു, അനുരഞ്ജനത്തിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്ക് തന്നിരിക്കുന്നു.
ആദ്യം ദൈവം നമ്മളെ പുതിയ സൃഷ്ടിയായി മാറ്റി, നമ്മളെ അവിടത്തോട് അനുരഞ്ജിപ്പിച്ചു - (മലയാളം വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ ബുൾഡോസർ വെച്ച് നിരപ്പിക്കുകയല്ല ചെയ്തത്.) അതിന് ശേഷം അനുരഞ്ജനത്തിൻറെ ശുശ്രൂഷ നമുക്ക് നൽകി.
2കൊരി 5:19 ദൈവം ലോകത്തിൻറെ ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോട് അനുരഞ്ജിപ്പിച്ചു. ഈ അനുരഞ്ജനത്തിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്‍പിച്ചിരിക്കുന്നു.
അനുരഞ്ജനത്തിന്‍റെ വചനം നമുക്ക് (ക്രൈസ്തവർക്ക്) നൽകിയത്, ദൈവം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചു എന്ന് ലോകത്തെ അറിയിക്കുവാനല്ലേ? ദൈവം നിങ്ങളുടെ പാപങ്ങളെ (ലംഘനങ്ങൾ പാപങ്ങളേക്കാൾ ഘോരമാണ്) കണക്കിലെടുക്കാതെ നിങ്ങളെ അവിടത്തോട് അനുരഞ്ജിപ്പിച്ചു എന്ന നല്ല വിശേഷം ജനങ്ങളെ അറിയിക്കുന്ന എത്ര ദൈവദാസന്മാരുണ്ട്. “പശ്ചാത്തപിച്ചോ, ഇല്ലെങ്കിൽ നരകത്തിൽ കിടന്ന് പൊരിഞ്ഞോ” എന്നല്ലേ 99% ദൈവദാസന്മാരുടെയും “സുവിശേഷം”?
2കൊരി 5:20 ആകയാല്‍ ഞങ്ങള്‍ “ദൈവത്തോട് അനുരഞ്ജനപ്പെടുവിന്‍” എന്ന് ക്രിസ്തുവിൻറെ സ്ഥാനപതികളായി, ക്രിസ്തുവിന് പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങളിലൂടെ പ്രബോധിപ്പിക്കുന്നത് പോലെയാണ്.
ക്രിസ്തുവിൻറെ ഒരു സ്ഥാനപതി ചെയ്യേണ്ട കാര്യം ഇതാണ്: “ദൈവം നിങ്ങളുടെ പാപങ്ങളെ പരിഗണിക്കാതെ, നിങ്ങളെ തന്നോടുതന്നെ അനുരഞ്ജനപ്പെടുത്തിയിരിക്കുന്നു. ഈ സത്യം മനസ്സിലാക്കി, ധൈര്യത്തോടെ ദൈവത്തോട് അനുരഞ്ജനപ്പെടുവാൻ” ലോകത്തെ അറിയിക്കുക. അതിന് പകരം, കഴിഞ്ഞ 2000± വർഷങ്ങളായി “ദൈവം നിങ്ങളുടെ ഓരോ പാപങ്ങൾക്കും കണക്കിട്ടുകൊണ്ടാണിരിക്കുന്നത്, പശ്ചാത്തപിച്ചില്ലെങ്കിൽ നരകത്തിൽ എറിയും” എന്ന് ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തിയവർ ദൈവത്തിൻറെ സ്ഥാനപതികളോ, ദാസന്മാരോ ആണോ? (സാധാരണയായി ഭീഷണിമുഴക്കുന്ന പണി ചെയ്യുന്നവരെ സ്ഥാനപതികൾ എന്നോ ദൈവദാസന്മാർ എന്നോ വിളിക്കാറുണ്ടോ?).
ശരിയായ അനുരഞ്ജനത്തിൻറെ, കരുണയുടെ, കൃപയുടെ സുവിശേഷം പ്രസംഗിക്കപ്പെട്ടിരുന്നെങ്കിൽ ലോകത്തിൽ എത്ര ഹിറ്റ്ലർമാരും, ബിൻ-ലാദന്മാരും, ബലാൽസംഗികളും കുറയുമായിരുന്നു? ചില മതങ്ങൾ പോലും നിലവിൽവരില്ലായിരുന്നു. ചില മതങ്ങൾ പൂർണ്ണമായി ഇല്ലാതാകുമായിരുന്നു.

വേദപുസ്തകത്തിൽ കഠിനമായ ശിക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നത് പാപികൾക്കല്ല, ദൈവത്തെ വികലമായി ചിത്രീകരിക്കുന്ന ബോധകന്മാർക്കാണ്.
യാക്കോ 3:1 സഹോദരന്മാരേ, കഠിനമായ ശിക്ഷാവിധി വരുമെന്ന് അറിഞ്ഞ് നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കളാകരുത്. (ഉപദേശിമാർ, അദ്ധ്യാപകർ, ബോധകന്മാർ)
യേശു ശത്രുക്കളെ സ്നേഹിക്കുവാനും, നമ്മളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുവാനുമാണ് പഠിപ്പിച്ചത്. അവരുടെ മേൽ ദൈവകോപം ഉണ്ടാകണമെന്ന് കാംഷിക്കുന്ന ക്രൈസ്തവർക്ക് ഏത് തരത്തിലുള്ള ആത്മാവാണുള്ളത്? (ലൂക്കോ 9:55).

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Thursday, August 11, 2016

നാം ദൂതന്മാരെ വിധിക്കുകയില്ലെങ്കിലോ? അതല്ല പൌലോസ് ഉദ്ദേശിച്ചതെങ്കിലോ? (1കൊരി 6:3)

ക്രിസ്തുവിൽ പ്രിയരേ,

ഞങ്ങളുടെ വടക്കൻ കേരളത്തിലെ (മലബാർ എന്ന് പറയുവാൻ കഴിയില്ല, കാരണം ഞങ്ങളുടെ സ്ഥലം മലബാറിനും വടക്ക്, മുമ്പ് കർണ്ണാടകയുടെ ഭാഗമായിരുന്ന ഹോസ്ദൂർഗ് താലൂക്കിലാണ്) ചില ഗ്രാമങ്ങളിലെ ഒരു സമ്പ്രദായമുണ്ട്: അതിഥികളാരെങ്കിലും വീട്ടിൽ വന്ന് അധികം നാൾ താമസിച്ചാൽ, അവർക്ക് ഇടിയപ്പവും കോഴിക്കറിയും വിളമ്പും. ഈ പ്രവൃത്തിയുടെ സന്ദേശം ഇതാണ്: വേഗം സ്ഥലം വിട്ടോ, ഇല്ലെങ്കിൽ നാളെ മുതൽ പാവയ്ക്കാ തോരൻ, പാവയ്ക്കാ സാമ്പാർ, പാവയ്ക്കാ വറുത്തത് ... പാവയ്ക്കാ ... പാവയ്ക്കാ ... തന്നെയാണ് വിളമ്പുവാൻ പോകുന്നത്. (എന്നിട്ടും പോയില്ലെങ്കിൽ എന്തുചെയ്യും എന്ന് അറിയില്ല.) അത് അവരുടെ സമ്പ്രദായത്തിൻറെ ഭാഗം.

സാത്താൻ, പിശാച് തുടങ്ങിയ വാനത്തിൽ നിന്നുമുള്ള ഭീകരമൂർത്തികൾ ഇല്ല എന്ന് നാം പറയുമ്പോൾ ഉടനെ ഉദ്ധരിക്കുന്ന ഒരു വചനം ഇതാണ്.
1കൊരി 6:3 നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങള്‍ അറിയുന്നില്ലേ? ഐഹിക കാര്യങ്ങളെ എത്രയധികം?
എല്ലാ ദൂതന്മാരെയും വിധിക്കുമോ അതോ പാപം ചെയ്ത ദൂതന്മാരെ മാത്രമേ വിധിക്കുകയുള്ളോ എന്ന് ഈ വചനം വ്യക്തമാക്കാത്തത് വേദപണ്ഡിതന്മാർക്ക് അനൽപമായ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
  • യെശയ്യാവ് 14ലെ ലൂസിഫർ ബാബേൽ രാജാവായിരുന്നു എന്ന് നാം തെളിയിച്ചു. (ഉടൻ വരുന്നൂ, മലയാളത്തിൽ)
  • യെഹെസ്കേല്‍ 28ലെ കെരൂബ് സോർ രാജാവായിരുന്നു എന്നും നാം തെളിയിച്ചു. (ഉടൻ വരുന്നൂ, മലയാളത്തിൽ)
  • 2പത്രോ 2:4ലെ “പാപം ചെയ്ത ദൂതന്മാർ” - സംഖ്യ 16ലെ കോരഹിൻറെ കൂട്ടക്കാർ ആയിരുന്നു എന്ന് മനസ്സിലാക്കി.
  • സ്വർഗീയ ദൂതന്മാർ എപ്പോഴും ദൈവത്തിന് വിധേയരായിരിക്കുന്നവരാണ് എന്ന് തെളിയിക്കുവാൻ വചനങ്ങളും നൽകി. (സങ്കീ 103:20-21; 148:2; എബ്രാ 1:14).

നമ്മുടെ ഇതുവരെയുള്ള പഠനങ്ങൾ 1കൊരി 6:3നോട് പൊരുത്തപ്പെടുത്തുന്നത് എങ്ങനെ?


1കൊരി 6:3 മനസ്സിലാക്കുവാൻ ഒരൽപം പുറകോട്ട് പോകണം. അഗമ്യഗമനം നടത്തിയ ഒരാളെ സത്താന് ഏൽപിച്ചുകൊടുക്കുവാൻ 1കൊരി 5:5ൽ പൌലോസ് കൊരിന്ത സഭയോട് ആവശ്യപ്പെടുന്നുണ്ട്:
1കൊരി 5:5 ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിനായി  അവനെ (അഗമ്യഗമനം നടത്തിയവനെ) സാത്താന് ഏല്‍പിക്കേണം എന്ന് വിധിച്ചിരിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് ഈ വേദഭാഗം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാവാം, പക്ഷേ, കൊരിന്ത സഭക്കാർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല! അവർ അയാളെ സഭയിൽ നിന്നും ബഹിഷ്കരിച്ചു! അത് നമ്മളെങ്ങനെ അറിയും? കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനത്തിൽ പൌലോസ് ഈ സംഭവത്തെ പറ്റി പരാമർശിക്കുന്നുണ്ട്!
2കൊരി 2:5 ഒരുവന്‍ എന്നെ ദുഃഖിപ്പിച്ചെങ്കില്‍ അവന്‍ എന്നെ അല്ല ഒരുവിധത്തില്‍ - ഞാന്‍ കണക്കിലേറെ പറയരുതല്ലോ - നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
2കൊരി 2:6 അവന് ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി.
2കൊരി 2:7 അവന്‍ അതീവ ദുഃഖത്തില്‍ മുങ്ങിപ്പോകാതിരിക്കുവാന്‍ നിങ്ങള്‍ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുമാണ് വേണ്ടത്.
2കൊരി 2:8 അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.
2കൊരി 2:9 നിങ്ങള്‍ സകലത്തിലും അനുസരണം ഉള്ളവരാണോ എന്ന് പരീക്ഷിച്ച് അറിയുവാനും ആയിരുന്നു ഞാന്‍ എഴുതിയത്.
2കൊരി 2:10 നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്‍റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു.
“ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ” എന്ന പരാമർശം 1കൊരി 5:3-5 വചനങ്ങളിലേക്കാണ്. കൊരിന്ത്യ സഭക്കാർ ബഹിഷ്കരിച്ച ആളെ വീണ്ടും സ്വീകരിക്കുവാനും അയാൾ ദുഃഖത്തിൽ ആഴ്ന്നുപോകാതെ അയാളെ ആശ്വസിപ്പിക്കുവാനുമാണ് പൌലോസ് നിർദ്ദേശിക്കുന്നത്. ഈ അദ്ധ്യയത്തിൻറെ ആരംഭം മുതൽ വായിച്ചാൽ അഗമ്യഗമനക്കാരനെ സാത്താന് ഏൽപിച്ചുകൊടുക്കുവാൻ കൽപിച്ചതിൽ പൌലോസിന് ജാള്യതയുണ്ടായിരുന്നു എന്ന് മനസ്സിലാകും.

ഇവിടെ വളരെ സുപ്രധാനമായ ഒരു ചോദ്യം ഉയരുന്നു: സാത്താന് ഏൽപിച്ചുകൊടുക്കുക എന്നതിന് സഭയിൽ നിന്നും പുറത്താക്കുക എന്നാണ് അർത്ഥം എന്നത് കൊരിന്ത സഭക്കാർ എങ്ങനെ മനസ്സിലാക്കി? ഒരുപക്ഷേ “സാത്താന് ഏൽപിക്കുക” എന്നത് ഒരു ആലങ്കാരിക ഭാഷയായിരിക്കാം (ഞങ്ങൾ കോഴിയിറച്ചിക്ക് പത്രോസ്, മൂരിയിറച്ചിക്ക് - ബീഫിന് അബ്രാഹാം, ആട്ടിറച്ചിക്ക് ദാവീദ് എന്നൊക്കെ പറയുന്നത് പോലെ) അല്ലെങ്കിൽ അവരുടെ സമ്പ്രദായത്തിൻറെ ഭാഗമാകാം.

“സാത്താന് ഏൽപിക്കുക” എന്ന പദപ്രയോഗത്തിൻറെ അർത്ഥം സഭയിൽ നിന്നും ബഹിഷ്കരിക്കുക എന്നാണെങ്കിൽ, “ദൂതന്മാരെ വിധിക്കുക” എന്ന പ്രയോഗത്തിന് അങ്ങനെതന്നെയാണ് അർത്ഥം എന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? എന്തുകൊണ്ട് അതൊരു ആലങ്കാരിക ഭാഷയായിക്കൂടാ?

വിശുദ്ധന്മാർ ലോകത്തെ വിധിക്കുന്നതിനെ പറ്റി.


തൊട്ടുമുമ്പുള്ള വചനവും പൂർണ്ണതയ്ക്കായി പരിശോധിക്കാം:
1കൊരി 6:2 വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലേ? ലോകത്തെ നിങ്ങള്‍ വിധിക്കും എങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിക്കുവാന്‍ നിങ്ങള്‍ അയോഗ്യരോ?
നമ്മുടെ ശത്രുക്കളെയും നമ്മുടെ വിശ്വാസം സ്വീകരിക്കാത്തവരെയും വിധിക്കണമെന്നതും അവർക്ക് ശിക്ഷ നൽകണമെന്നതും നമ്മളിൽ പലരുടെയും ഉള്ളിലുള്ള ഒരു ആഗ്രഹമാണ്. ദൈവം അവിടത്തെ ശത്രുക്കളെ യേശുവിൻറെ പാദപീഠമാക്കും എന്ന് വായിക്കുമ്പോൾ നാം വെറുക്കുന്നവർ ആ ദർവിധിയിലൂടെ കടന്നുപോകുന്നത് മനസ്സിൽ കാണാത്തവരുണ്ടാവില്ല. (അവർ സ്വയം ദൈവമായി അവരോധിക്കുകയാണ് ചെയ്യുന്നത് എന്ന് അവർ മറക്കുന്നു.)

അവിടന്ന് പിടിക്കപ്പെടുന്നതിനും ക്രൂശിക്കപ്പെടുന്നതിനും മുമ്പ് ലോകത്തിൻറെ ന്യായവിധിയെ കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കുക:
യോഹ 12:31 ഇപ്പോള്‍ (യേശു ഈ വാക്കുകൾ പറഞ്ഞ കാലത്ത്, നിങ്ങൾ വായിക്കുമ്പോഴല്ല) ഈ ലോകത്തിന്‍റെ ന്യായവിധിയാണ്; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും.
യെഹൂദ്യർ യേശുവിനെ അവരുടെ മിശിഹാ എന്ന് അംഗീകരിക്കുവാൻ മടിച്ചതിനുള്ള ഒരു കാരണം അവിടന്ന് അവരുടെ മിശിഹായെ പറ്റിയുള്ള ധാരണകളുമായി ഇണങ്ങിയില്ല എന്നതായിരുന്നു. ഒരുപക്ഷേ, അതുതന്നെയായിരിക്കാം ലോകത്തിൻറെ ന്യായവിധിയെ പറ്റിയുള്ള നമ്മുടെ ധാരണകളുടെയും അവസ്ഥ. യേശു ഒരു വലിയ സിംഹാസനത്തിലിരിക്കും, ലോകത്ത് എല്ലായിടത്തുനിന്നുമുള്ള മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ മനുഷ്യരും അവിടത്തെ മുന്നിൽ അണിനിരത്തപ്പെടും, അവിടന്ന് ഒരു ആട്ടിടയൻ എന്നപോലെ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കും എന്നൊക്കെയാണല്ലോ നമ്മെ പഠിപ്പിച്ചിരിക്കുന്നത്? നമ്മുടെ പ്രതീക്ഷകളെയും നമ്മളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളെയും തകിടംമറിച്ചുകൊണ്ട് യേശു പറയുന്നത് അവിടന്ന് പിടികൂടപ്പെട്ട കാലമാണ് ലോകത്തിൻറെ ന്യായവിധി എന്ന്. (യേശു വീണ്ടും വന്ന് ലോകത്തെ വിധിക്കും എന്ന്  എഴുതപ്പെട്ടിരിക്കുന്ന വചനങ്ങളെ അവഗണിച്ചുകൊണ്ടല്ല ഞാൻ ഇത് എഴുതുന്നത്). എൻറെ ചോദ്യം ഇതാണ്: യേശു വിഭാവനം ചെയ്ത ലോകത്തിൻറെ ന്യായവിധി, അതിനെ പറ്റിയുള്ള നമ്മുടെ ധാരണയിൽ നിന്നും വിഭിന്നമാണെങ്കിലോ?

മനുഷ്യരെ വിധിക്കുവാൻ ചില മനുഷ്യർക്ക് അധികാരം നൽകപ്പെട്ടിരുന്നു:
  • യേശുവിൻറെ 12 അപ്പൊസ്തലന്മാർക്ക് യിസ്രായേലിലെ 12 ഗോത്രങ്ങളെ വിധിക്കുവാനുള്ള അധികാരം നൽകപ്പെട്ടിരുന്നു. (മത്താ 19:28; ലൂക്കോ 22:30). ഇന്ന് ലോകത്തുള്ള 220 കോടി ക്രൈസ്തവരിൽ ആർക്കും 12 അപ്പൊസ്തലന്മാരിൽ ഒരാളാകുവാൻ കഴിയില്ല.
  • യേശുവിന്‍റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ട രക്തസാക്ഷികൾക്ക് (വെളി 20:4). ഇത് എഴുതുമ്പോൾ ഞാൻ ഒരിക്കൽ കൂടെ പരിശോധിച്ചു, എൻറെ തല കഴുത്തിന് മുകളിൽ ഉണ്ട്. ഇന്നത്തെ പരിതസ്ഥിതിയിൽ ഞാൻ ബംഗ്ലാദേശിൽ പോയി അവിടത്തെ വ്യവസ്ഥിതിക്ക് എതിരായി എന്തെങ്കിലും എഴുതിയാലൊഴികെ എൻറെ തല ഛേദിക്കപ്പെടുവാനുള്ള സാധ്യത കുറവാണ്.
ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ ജീവനോടിരിക്കുന്ന നമ്മളിൽ ബഹുഭൂരിപക്ഷവും, അവർ വിശുദ്ധന്മാരായിരുന്നാലും, ലോകത്തെ വിധിക്കുവാനുള്ള അവകാശം ലഭിച്ചവരല്ല.

ചിറകുകളില്ലാത്ത ദൂതന്മാരും ഉണ്ട്.


1കൊരി 6:3ൽ “നാം ദൂതന്മാരെ വിധിക്കും” എന്ന് വായിക്കുമ്പോൾ മനുഷ്യരുടെ പുത്രിമാരെ വിവാഹം ചെയ്ത ദൈവത്തിന്‍റെ പുത്രന്മാരുടെ (ഉൽ 6:2) ചിത്രമാണ് നമ്മുടെ മനസ്സിലെത്തുന്നത്. മറ്റൊരു ചിത്രം ഒരിക്കലും മീശമുളയ്ക്കാത്ത, തൂവെള്ള കുപ്പായവും നീണ്ട ചിറകുകളുമുള്ള സ്വർഗീയ ദൂതന്മാരുടേതും - ഇവയൊക്കെ ചിത്രങ്ങളുടെയും, സിനിമകളുടെയും സ്വാധീനത്താൽ ഉണ്ടാകുന്നതാണ്.

വെളിപ്പാട് പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ഏഴ് സഭകളുടെ ദൂതന്മാർ ആ സഭകളുടെ മൂപ്പന്മാരായിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അവരുടെ കൃത്യവിലോപത്തെ പറ്റി യേശു അവരെ കുറ്റപ്പെടുത്തുന്നുമുണ്ട്.
  • വെളി 2:14 നിന്നെ (പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതനെ) കുറിച്ച് ചില കുറ്റങ്ങൾ പറയുവാനുണ്ട്;...
  • വെളി 2:20 ... ഈസേബെല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്ന ഒരു കുറ്റം നിന്നെ (തുയഥൈരയിലെ സഭയുടെ ദൂതനെ) കുറിച്ച് പറയുവാന്‍ ഉണ്ട്.
  • വെളി 3:2 ... നിന്‍റെ (സര്‍ദ്ദിസിലെ സഭയുടെ ദൂതൻറെ) പ്രവൃത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണതയുള്ളതായി ഞാന്‍  കണ്ടില്ല.
  • വെളി 3:15 ഞാന്‍ നിന്‍റെ (ലവൊദിക്യയിലെ സഭയുടെ ദൂതൻറെ) പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല;...
ചുരുക്കിപ്പറഞ്ഞാൽ ദൂതൻ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്ന ഒറ്റ കാരണത്താൽ പരാമർശിക്കപ്പെടുന്നത് സ്വർഗത്തിലെ ദൂതന്മാരെ ആകണമെന്നില്ല.

മതമേധവികളും ദൂതന്മാരും.


ശരിയായി പരിഭാഷപ്പെടുത്തിയാൽ ഹീബ്രൂ ഭാഷയിൽ ദൂതമന്മാരെയും സന്ദേശവാഹകരെയും സൂചിപ്പിക്കുവാൻ വേറെ വേറെ വാക്കുകളില്ല. ദൂതൻ എന്ന അർത്ഥം തരുന്ന ഹീബ്രൂ വാക്ക് מַלְאָךְ ആണ്, (മലഖ്, സ്ട്രോങ്സ് നിഘണ്ടുവിൽ H4397, H4398).

പുതിയ നിയമത്തിൽ  ദൂതൻ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ̓́γγελος (ആഞ്ചലോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G32) ആണ്.

ഈ ലോകത്തിൻറെ പ്രഭുക്കൾ യെഹൂദ്യ മതമേധാവികളായിരുന്നു എന്ന നമ്മുടെ നിഗമനം ശരിയാണെങ്കിൽ, ദൂതന്മാരെയും യെഹൂദ പുരോഹിതന്മാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വചനമെങ്കിലും ഉണ്ട്. തുടർന്നുവരുന്ന വചനത്തിൽ ദൂതന്മാരെ സൂചിപ്പിക്കുന്ന ഹീബ്രൂ വാക്കിൻറെ സാന്നിദ്ധ്യം ശ്രദ്ധിക്കുക.
മലാ 2:7 പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതന്‍H4397 ആയതിനാല്‍ അവന്‍റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോട് ചോദിച്ചു പഠിക്കേണ്ടതുമാണ്.
Mal 2:7 For the lips of a priest should guard knowledge, and people should seek instruction from his mouth, for he is the messengerH4397 of the LORD of hosts.
ഇപ്പോൾ ദൂതൻ എന്നതിനുള്ള ഗ്രീക്ക് പദം വരുന്ന 1കൊരി 6:3 പരിശോധിക്കാം.
1കൊരി 6:3 നാം ദൂതന്മാരെG32 വിധിക്കും എന്ന് നിങ്ങള്‍ അറിയുന്നില്ലേ? ഐഹിക കാര്യങ്ങളെ എത്രയധികം?
1Co 6:3 Know ye not that we shall judge angelsG32? how much more things that pertain to this life?
ഈ ലോകത്തിൻറെ പ്രഭു യെഹൂദ്യ മതമേധാവികളായിരുന്നു എന്ന അറിവിനോട് മലാ 2:7, 1കൊരി 6:3 എന്നീ വചനങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഈ വേദഭാഗം മനസ്സിലാക്കുന്നത് ലളിതമാകുന്നു.

പുരോഹിതരിൽ നിന്നും മാത്രമല്ല പരീശരിലും വേദശാസ്ത്രികളിലും നിന്നും ദൈവരാജ്യത്തെ പറ്റിയുള്ള അറിവ് യേശു പ്രതീക്ഷിച്ചിരുന്നു. ഉദാഹരണമായി പരീശനായ നിക്കോദേമോസുമായുള്ള സംഭാഷണത്തിൻറെ ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻറെ അറിവില്ലായ്മയെ പറ്റി ആകുലചിത്തനായ യേശു, ഇങ്ങനെ ചോദിക്കുന്നുണ്ട്:
നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവ് (അദ്ധ്യാപകൻ, ഗുരു) ആയിരുന്നിട്ടും ഇത് അറിയുന്നില്ലേ? - യോഹ 3:10
മറ്റൊരവസരത്തിൽ വേദശാസ്ത്രികളെ പറ്റി യേശു പറയുന്നത് ശ്രദ്ധിക്കുക:
മത്താ 13:52 സ്വര്‍ഗരാജ്യത്തിന് ശിഷ്യനായിത്തീര്‍ന്ന ഏത് ശാസ്ത്രിയും തന്‍റെ നിക്ഷേപത്തില്‍ നിന്നും പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥനോട് സദൃശനാണ്.
അവസാനമായി അദ്ധ്യാപകരെ പറ്റി യാക്കോബിന് പറയുവാനുള്ളത് ശ്രദ്ധിക്കുക.
യാക്കോ 3:1 സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്ന് അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കള്‍ (അദ്ധ്യാപകർ, ഗുരുക്കൾ)  ആകരുത്.
പുരോഹിതന്മാർ, പരീശർ, ശാസ്ത്രികൾ, അദ്ധ്യാപകർ തുടങ്ങിയ ശിക്ഷാവിധിക്ക് അർഹതയുള്ള മനുഷ്യരായ “ദൂതന്മാർ” ഉണ്ടെന്ന് മനസ്സിലാക്കി, സ്വർഗീയ ദൂതന്മാരെ വെറുതെ വിട്ടുകൂടേ?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Monday, August 8, 2016

ദൈവരാജ്യം എന്താണ്?

ക്രിസ്തുവിൽ പ്രിയരേ,

ഈ ലേഖനം വായിക്കുന്നതിന് മുമ്പ് “ദൈവരാജ്യം എപ്പോൾ” എന്ന ലേഖനം വായിക്കുന്നത് നന്നായിരിക്കും.

ഫേസ്‍ബുക്ക്, ഗൂഗിൾ പ്ലസ് മുതലായ സാമൂഹ്യമാധ്യമങ്ങളിൽ ദൈവശാസ്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന പലരും ഇന്നിന്ന പാപങ്ങൾ ചെയ്യുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കില്ല എന്ന് വാദിക്കുന്നത് കാണാം. അത്തരക്കാരോട് ദൈവരാജ്യം എന്താണ് എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം സ്വർഗ്ഗം എന്ന് ആയിരിക്കും. ദൈവരാജ്യം സ്വർഗ്ഗമാണ് എന്ന് തെളിയിക്കുന്ന വചനം ഏത് എന്ന് ചോദിച്ചാൽ ഒന്നുകിൽ ഏതെങ്കിലും അപ്രസക്തമായ വചനം തരും, അല്ലെങ്കിൽ ചീത്തവിളി തുടങ്ങും. ഈയിടെ ഒരു സഹോദരനോട് നിങ്ങൾ ദൈവത്തിൻറെ പക്ഷത്താണെങ്കിൽ വചനം തരുവാൻ നിർബന്ധിച്ചപ്പോൾ, 3-4 മണിക്കൂർ കഴിഞ്ഞ് ഒരു വചനം തന്നു:
റോമ 14:17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും ആണ്.
ആ സഹോദരനെ കുറ്റം പറയുവാൻ പാടില്ല, കാരണം, പലർക്കും ഈ വചനത്തിലെ “അല്ലാത്ത” ഭാഗം നീക്കിയാൽ ദൈവരാജ്യത്തിൻറെ നിർവചനം ലഭിക്കും എന്ന് അറിയില്ല. ഈ അടുത്ത കാലം വരെ ഞാനും ഇതേ നിർവചനമാണ് നൽകിയിരുന്നത്.

എൻറെ വാദഗതി ശക്തിപ്പെടുത്തുവാൻ ഉപയോഗിച്ചിരുന്ന മറ്റൊരു വചനമാണ്:
1കൊരി 4:20 ദൈവരാജ്യം വചനത്തിലല്ല ശക്തിയിലാണ്.
ഇനിയും വളരെയധികം വാദഗതികൾ ഉണ്ട്, അവയെല്ലാം ആവർത്തിക്കുന്നത് പ്രയോജനരഹിതമാണ്.

പരീശരുടെ ഉള്ളിലെ ദൈവരാജ്യം!


വേദപണ്ഡിതന്മാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയ ഒരു വചനം പണ്ഡിതനല്ലാത്ത എനിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയതിൽ അതിശയമില്ലല്ലോ?
ലൂക്കാ 17:21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയുകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്G1787... (ഇടയിൽ എന്നത് തെറ്റായ പരിഭാഷയാണ്.)
Luk 17:21 Neither shall they say, Lo here! or, lo there! for, behold, the kingdom of God is withinG1787 you.
യേശു പരീശരോടാണ് സംസാരിച്ചുകൊണ്ടിരുന്നത് എന്നതിനാൽ ദൈവരാജ്യം എങ്ങനെയാണ് അവരുടെ ഉള്ളിൽ ഉണ്ടാകുക എന്നതായി വേദപണ്ഡിതന്മാരെ കുഴക്കുന്ന പ്രശ്നം. അതിന് അവർ കണ്ടുപിടിച്ച പ്രതിവിധിയാണ് ദൈവരാജ്യം യേശു ആണെന്നും, യേശു അവരുടെ ഇടയിൽ നിൽക്കുന്നതിനാലാണ് അങ്ങനെ പറഞ്ഞത് എന്നും സമർത്ഥിച്ച് “ഉള്ളിൽ” (within) എന്നതിന് പകരം “ഇടയിൽ” (among) എന്നാക്കി. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് (ἐντός, G1787, എൻറോസ്) ഉപയോഗിക്കപ്പെട്ടിരിക്കുന്ന വേറെ ഒരേയൊരു വചനമേയുള്ളൂ: മത്താ 23:26. ആ വചനത്തിൽ പാത്രങ്ങളുടെ പുറംഭാഗം മാത്രം വൃത്തിയാക്കുന്ന പരീശരോട് അവയുടെ “ഉൾഭാഗം” വൃത്തിയാക്കുവാനാണോ “ഇടയിൽ” വൃത്തിയാക്കുവാനാണോ യേശു ആവശ്യപ്പെട്ടത് എന്ന് ചിന്തിച്ചാൽ വേദപണ്ഡിതന്മാരുടെയും പരിഭാഷകരുടെയും മൌഡ്യത്തിൻറെ ആഴം മനസ്സിലാകും.
മത്താ 23:26 കുരുടനായ പരീശനെ, കിണ്ടി, കിണ്ണങ്ങളുടെ പുറം വെടിപ്പാക്കുവാന്‍ മുമ്പ് അവയുടെ അകംG1787 വെടിപ്പാക്കുക.
Mat 23:26 Thou blind Pharisee, cleanse first that which is withinG1787 the cup and platter, that the outside of them may be clean also.
നിങ്ങൾ യശഃശരീരനായ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിൻറെ അനന്തരാവകാശികളിൽ ആരുമല്ലെങ്കിൽ ഞാൻ നിങ്ങളോട് നിങ്ങളുടെ പേരിലുള്ള തിരുവന്തപുരത്തെ കവടിയാർ കൊട്ടാരം നിങ്ങളിൽ നിന്നും പിടിച്ചെടുത്ത് എൻറെ മരുമകന് കൊടുക്കും എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് മനസ്സിലാക്കും? ഒന്നുകിൽ എനിക്ക് വട്ടാണ്, അല്ലെങ്കിൽ രാവിലെ രണ്ടണ്ണം വീശിയിട്ടുണ്ട് എന്ന് കരുതും, അല്ലേ?

ഇപ്പോൾ യേശു മഹാപുരോഹിതന്മാരോടും പരീശരോടും പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കുക:
മത്താ 21:43 ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജാതിക്ക് കൊടുക്കപ്പെടും...
Mat 21:43 ... The kingdom of God shall be taken from you, and given to a nation bringing forth the fruits thereof.
അവരുടെ ഉള്ളിൽ ദൈവരാജ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നവർക്ക് അത് അവരിൽ നിന്നും എടുത്ത് മറ്റൊരു ജാതിക്ക് കൊടുക്കപ്പെടും എന്ന പ്രസ്താവനയിൽ പന്തികേടുകൾ ഒന്നും തോന്നിയില്ല. വേദപണ്ഡിതന്മാർക്ക് പരസ്പരം പൊരുത്തമുള്ള ഒരു വ്യാഖ്യാനം തരുവാൻ കഴിയാത്ത മറ്റൊരു വചനമാണിത്. ചിലർ സഭ അവരുടെ കൈവശമാണ് ഉണ്ടായിരുന്നത് അത് ഇതരർക്ക് കൊടുക്കപ്പെടും എന്ന് വാദിക്കുമ്പോൾ, മറ്റുചിലർ കൃപ അവരിൽ നിന്നും എടുത്ത് ഇതരർക്ക് കൊടുക്കപ്പെടും എന്ന് വാദിക്കുന്നു. വേറൊരു വാദമുഖം അവർക്ക് ദൈവമക്കൾ എന്ന നിലയിൽ ഉണ്ടായിരുന്ന സവിശേഷ അവകാശങ്ങൾ അവരിൽ നിന്നും എടുത്ത് ഇതരർക്ക് കൊടുക്കപ്പെടും എന്നാണ്. അവർക്ക്‍ കൃപ എവിടെ നിന്നും ലഭിച്ചു? സഭ എപ്പോഴാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്? അവർക്ക് എന്ത് സവിശേഷ അവകാശങ്ങളാണ് ഉണ്ടായിരുന്നത്? ഇവയെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ഏതായാലും ഈ വചനം ഭൌതികമായ ഒരു രാജ്യത്തെ പറ്റിയല്ല, കാരണം, യേശു ഇത് പറയുമ്പോൾ ഇസ്രായേല്യർക്ക് സ്വന്തമായി ഒരു രാജ്യം ഇല്ലായിരുന്നു. അവർ റോമാ സാമ്രാജ്യത്തിൻറെ അധിപതിയായ സീസറിന് കപ്പം കെട്ടുന്നവരായിരുന്നു: (മത്താ 22:17)

റോമ 14:17ൽ  പറയപ്പെട്ടിരിക്കുന്നത് പോലെ ദൈവരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും ആണെങ്കിൽ അത് എങ്ങനെ മഹാപുരോഹിതന്മാരിലും പരീശരിലും നിന്നും എടുത്ത് ഇതരർക്ക് കൊടുക്കുവാൻ കഴിയും? യേശുവിൻറെ ശുശ്രൂഷയുടെ കാലത്ത് യെഹൂദ്യ മതമേധാവികൾ ആസനത്തിൽ നിശറ് (മിശിറ്) കടിച്ചത് പോലെ പരക്കം പായുന്നതല്ലാതെ അവർക്ക് സന്തോഷമോ, സമാധാനമോ ഉണ്ടായിരുന്നതായി കേട്ടുകേൾവി പോലുമില്ല.

അബ്രാഹാമിൻറെ മക്കൾ, ദൈവത്തിൻറെ മക്കൾ.


യെഹൂദ്യരുടെ (യിസ്രായേല്യരുടെ) എക്കാലത്തെയും ഏറ്റവും വലിയ അഭിമാനം അവർ ദൈവത്തിൻറെയും അബ്രാഹാമിൻറെയും മക്കളാണ് എന്നതായിരുന്നു. അവർ അത് ഗർവത്തോടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, പുതിയനിയമം ആരംഭിക്കുന്നതുതന്നെ ആ ഗർവത്തോടുള്ള ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്. യോഹന്നാന്‍ സ്നാപകന്‍ പരീശരോടും സദൂക്യരോടും പറഞ്ഞത് ശ്രദ്ധിക്കുക:
അബ്രാഹം ഞങ്ങള്‍ക്ക് പിതാവായി ഉണ്ട് എന്ന് ഉള്ളത്തില്‍ പറയുവാന്‍ തുനിയരുത്; ഈ കല്ലുകളില്‍ നിന്നും അബ്രാഹമിന് മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന് കഴിയും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്താ 3:9)
നിനക്കൊക്കെ ഈ കല്ലിൻറെ വിലയേയുള്ളൂ, ഏറെ ഞെളിയേണ്ട, എന്ന് മലയാളം.
മത്താ 8:11 കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അനേകര്‍ വന്ന്, അബ്രാഹമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ പന്തിയിരിക്കും.
സന്ദർഭത്തിൽ നിന്നും അന്യജാതികളെ പറ്റിയാണ് ചർച്ച എന്നത് വ്യക്തമല്ലേ? പിതാവിനോട് കൂടെ പന്തിയിരിക്കുന്നവർ മക്കളോ, കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ ആണ്.
മത്താ 8:12 രാജ്യത്തിന്‍റെ പുത്രന്മാരെ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.
അനേകർ വന്ന് അബ്രഹാമിനോട് കൂടെ പന്തിയിരിക്കേണ്ടതും, രാജ്യത്തിൻറെ പുത്രന്മാർ (അനന്തരാവകാശികൾ) ആരായിരുന്നാലും അവർ തിരസ്കരിക്കപ്പെടേണ്ടതും ഒരേ സമയത്തല്ലേ? ഈ സന്ദർഭത്തിൽ ആരാണ് രാജ്യത്തിന്‍റെ പുത്രന്മാർ?
യേശു മഹാപുരോഹിതരോടും പരീശരോടും പറഞ്ഞത് ശ്രദ്ധിക്കുക:
ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്ക് കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്താ 21:43)
അതായത്, ദൈവരാജ്യം അവരുടെ പക്കൽ ഉണ്ടായിരുന്നു, അവരായിരുന്നു രാജ്യത്തിന്‍റെ പുത്രന്മാർ. അതാണ് അവരിൽ നിന്നും എടുത്ത് കൂടുതൽ ഫലം നൽകുന്ന ജാതിക്ക് നൽകപ്പെടേണ്ടത്. (യേശു ഈ കാര്യം അവരോട് പറഞ്ഞത് മുന്തരിത്തോട്ടത്തിൻറെ അനന്തരാവകാശിയെ കൊന്നുകളഞ്ഞ അവിശ്വസ്തരായ പാട്ടക്കാരുടെ ഉപമ പറഞ്ഞതിന് ശേഷമാണ് എന്നത് ശ്രദ്ധിക്കുക.) ദൈവരാജ്യം അവരിൽ നിന്നും എടുത്ത് ആർക്കെങ്കിലും കൊടുത്തോ? കൊടുത്തു, നിങ്ങൾക്ക്, എനിക്ക്:
കൊലൊ 1:13 നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നും വിടുവിച്ച് (ഭൂതകാലം) തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തില്‍ ആക്കിവെക്കുകയും (ഭൂതകാലം) ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം.
Col 1:13 He has delivered (past tense) us from the domain of darkness and transferred (past tense) us to the kingdom of his beloved Son,
അന്ന് യെഹൂദ്യരായിരുന്നു അബ്രഹാമിൻറെ മക്കൾ എങ്കിൽ ഇപ്പോൾ വിശ്വാസികൾ എല്ലാവരും അബ്രഹാമിൻറെ മക്കളാണ്. അദ്ദേഹത്തിൻറെ മടിയിൽ ഇരിക്കുന്നവരോ, അദ്ദേഹത്തോടൊപ്പം പന്തിയിരിക്കുന്നവരോ ആണ്.
ഗലാ 3:29 ക്രിസ്തുവിനുള്ളവര്‍ എങ്കിൽ നിങ്ങള്‍ അബ്രാഹമിന്‍റെ സന്തതിയും വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നു.
ഗലാ 3:7 അതുകൊണ്ട് വിശ്വാസികള്‍ ആണ് അബ്രാഹമിന്‍റെ മക്കള്‍ എന്ന് അറിയുവിന്‍.
ഒരു കാലത്ത് യെഹൂദ്യർ അബ്രാഹാം തങ്ങളുടെ പിതാവാണ് എന്ന് അഹങ്കരിച്ചിരുന്നു:
യോഹ 8:39 അവര്‍ അവിടത്തോട്: “അബ്രാഹമാണ് ഞങ്ങളുടെ പിതാവ്” എന്ന് ഉത്തരം പറഞ്ഞു...
അവരുടെ അഹങ്കാരം കാണുന്നത് അടുത്ത വചനത്തിലാണ്:
യോഹ 8:41 അവര്‍ അവിടത്തോട്: “ഞങ്ങള്‍ പരസംഗത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്ക് ഒരു പിതാവേ ഉള്ളു; അത് ദൈവമാണ്” എന്ന് പറഞ്ഞു.
യേശു അവർ അബ്രാഹാമിൻറെ കൃത്യങ്ങളെയല്ല അനുകരിക്കുന്നത് എന്ന് പറഞ്ഞതിനാണ് അവർ “ഞങ്ങൾ പരസംഗത്താല്‍ ജനിച്ചവരല്ല” എന്ന് പറഞ്ഞത്. യേശു അങ്ങനെ ജനിച്ചതാണ് എന്നാണ് അവർ വ്യംഗ്യമായ ഭാഷയിൽ പറഞ്ഞത്. (ഇതിന് മറുപടിയായാണ് അവർ പിശാചിൻറെ മക്കളാണെന്ന് യേശു പറഞ്ഞത്.)

ദൈവം യിസ്രായേല്യരുടെ പിതാവായിരുന്നു, അവർ ദൈവത്തിന് വിശിഷ്ട ജനവും ആയിരുന്നു എന്നെല്ലാം പഴയനിയമത്തിൽ പലതവണ ആവർത്തിച്ചിട്ടുള്ള കാര്യങ്ങളാണ്. ഇതരർക്ക് യെഹൂദ്യ മതം സ്വീകരിക്കുവാനുള്ള അനുമതി ഉണ്ടായിരുന്നെങ്കിലും, സാധാരണയായി, അബ്രാഹാമിൻറെ ജീവശാസ്ത്രപരമായ മക്കൾക്കായിരുന്നു യിസ്രായേല്യരും, ദൈവപുത്രരും ആകുവാനുള്ള അവകാശം ഉണ്ടായിരുന്നത്. അതായത്, അവർ ദൈവപുത്രന്മാരായത് ജീവശാസ്ത്രപരമായ കാരണങ്ങളാലാണ്. നാം ദൈവപുത്രന്മാരായതിന് പുറകിൽ ജീവശാസ്ത്രപരമായ കാരണങ്ങളില്ല.
യോഹ 1:12 അവിടത്തെ കൈക്കൊണ്ട് അവിടത്തെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവിടന്ന് അധികാരം കൊടുത്തു.
യോഹ 1:13 അവര്‍ രക്തത്തില്‍ നിന്നും അല്ല, മാംസത്തിന്‍റെ ഇഷ്ടത്താല്‍ അല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നാണ് ജനിച്ചത്.
യേശുവിൻറെ നാമത്തിൽ വിശ്വസിക്കുന്നവർ ദൈവമക്കളാകുന്നത് അവരെ ജീവശാസ്ത്രപരമായി ജനിപ്പിച്ച അവരുടെ മാതാപിതാക്കളുടെ അഭിലാഷത്താൽ അല്ല, പ്രത്യുത, ദൈവത്തിൽ നിന്നുമാണ്. ജീവശാസ്ത്രപരമായ ജനനത്തിൻറെ പ്രസക്തി അവസാനിച്ചു.

അബ്രാഹാമിൻറെ മക്കൾ ആകുവാനും, ദൈവത്തിൻറെ മക്കൾ ആകുവാനുമുള്ള അവകാശം വിശ്വാസത്തിലൂടെ നമുക്ക് ലഭിച്ചപ്പോൾ യെഹൂദ്യർക്ക് പുത്രത്വം നഷ്ടപ്പെട്ടു. അവരിൽ നിന്ന് എടുക്കപ്പെട്ടതും നമുക്ക് നൽകപ്പെട്ടതും പുത്രത്വമാണ്. അതായത്, ദൈവരാജ്യം നമ്മുടെ പുത്രത്വമാണ്.

(പുത്രത്വം എടുക്കുവാനും കൊടുക്കുവാനും കഴിയുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. യിസ്രായേല്യർ യഹോവയുടെ അക്ഷരാർത്ഥത്തിലുള്ള ഭാര്യ അല്ലാതിരുന്നിട്ടും ഉപേക്ഷണപത്രം (bill of divorce) നൽകിയതിനെ പറ്റി ചിന്തിക്കുക.)

യേശുവും നമ്മളും.


യേശു ദൈവത്തോട് സമാനനാണെന്ന് അവകാശപ്പെട്ടു എന്ന് ആരോപിച്ച് അവിടത്തെ കല്ലെറിയുവാൻ പരിപാടിയിട്ട യെഹൂദ്യരോട് യേശു പറയുന്നത് ശ്രദ്ധിക്കുക:
യോഹ 10:34 യേശു അവരോട്: നിങ്ങള്‍ ദൈവങ്ങളാണ് എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിട്ടില്ലേ?
Joh 10:34 Jesus answered them, Is it not written in your law, I said, Ye are gods?
യോഹ 10:35 ദൈവത്തിന്‍റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദൈവങ്ങൾ എന്ന് പറഞ്ഞെങ്കില്‍ - തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോ - (കർത്താവേ, മലയാളം വേദപുസ്തകം സഹിക്കാൻ വയ്യേ!)
Joh 10:35 If he called them gods, unto whom the word of God came, and the scripture cannot be broken;
ദൈവവചനം ആരിലേയ്ക്ക് വന്നിരിക്കുന്നോ അവരാണ് ദൈവങ്ങൾ. നിങ്ങളിലേക്ക് ദൈവവചനം വന്നിരിക്കുന്നു. ഇപ്പോൾ നിങ്ങൾ ദൈവപുത്രന്മാരും ദൈവങ്ങളുമാണ്.

ഇനിയെന്ത്? എന്താണ് അടുത്ത നടപടി? ഞായറാഴ്ച സഭയിൽ പോകുക, ദൈവത്തെയും യേശുവിനെയും ആരാധിക്കുക, ബാക്കി ദിവസങ്ങളിൽ, സമയം ലഭിക്കുമ്പോഴൊക്കെ വേദപുസ്തകം വായിക്കുക, പ്രാർത്ഥിക്കുക? നിങ്ങൾ ദൈവപുത്രന്മാരോ, ദൈവങ്ങളോ ആണെങ്കിൽ ലോകം നിങ്ങളിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നത് ഇത്രമാത്രമാണോ? നിങ്ങൾ ദൈവത്തിൽ  നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ ലോകത്തിന് അതുതന്നെ ആയിരിക്കുക.

എപ്പോഴും ഓർമ്മിക്കുക: നിങ്ങൾ ഭൂമിയിലെ ദൈവപുത്രന്മാരും ദൈവങ്ങളുമാണ്. നമ്മൾ ഓരോരുത്തരും അത് മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് ദൈവരാജ്യം ഭൂമിയിൽ പ്രബലമാകുന്നത്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

അടിക്കുറിപ്പുകൾ:
  1. “ദൈവരാജ്യത്തിൽ പ്രവേശിക്കുക” എന്ന പ്രയോഗം വരുന്ന പല വചനങ്ങളും ഉണ്ടല്ലോ, അപ്പോൾ അത് ഒരു സ്ഥലമല്ലേ എന്ന ചോദ്യത്തിന് ഇതിന് മുമ്പും ഉത്തരം എഴുതിയിട്ടുണ്ട്: “സ്വസ്ഥതയില്‍ പ്രവേശിക്കുക” എന്ന് 7 തവണ (എബ്രാ 3:11, 18; 4:1, 3, 5, 10, 11) എഴുതിയിട്ടുള്ളതുകൊണ്ട് സ്വസ്ഥത ഒരു സ്ഥലമാകുമോ?
  2.  “ജാതി” (ἔθνος, എത്നോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G1484) എന്ന വാക്ക് വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു പദമാണ്. പലരും കരുതുന്നത് പോലെ യെഹൂദ്യർ / യിസ്രായേല്യർ അല്ലാത്തവരെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദം മാത്രമല്ലത്. പലപ്പോഴും അന്യജാതികൾ (യെഹൂദ്യർ അല്ലാത്തവർ) എന്ന അർത്ഥത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആ വാക്കിൻറെ അർത്ഥം “സമ്മിശ്ര ജനതതി” എന്നാണ്. ഉദാഹരണമായി പൌലോസ് ജാതികളുടെ ഇടയിലേയ്ക്ക് പോയി എന്ന് എഴുതപ്പെട്ടിരിക്കുന്നതിന് അദ്ദേഹം അന്യജാതികൾ മാത്രമുള്ള സ്ഥലങ്ങളിലേക്ക് പോയി എന്നല്ല അർത്ഥം, അദ്ദേഹം യെഹൂദ്യരോട് മാത്രം പ്രസംഗിക്കാതെ, യെഹൂദ്യരും, അന്യജാതികളും അടങ്ങുന്ന ജനതതികളുടെ അടുത്തേയ്ക്ക് പോയി എന്നാണ്. പൌലോസ് പോയ കൊരിന്ത, ഗലാത്യ മുതലായ സ്ഥലങ്ങളിലും അവിടത്തെ സഭകളിലും യെഹൂദ്യർ ഉണ്ടായിരുന്നു. (ഉദാ: അക്വിലാവ്, പ്രിസ്കില്ല. അപ്പൊ 18:2). അതുപോലെതന്നെ, ജാതികളുടെ ദേശങ്ങളിലേക്ക് പോകരുതെന്ന് ശിഷ്യന്മാരോട് നിഷ്കർഷിച്ച യേശു, “ജാതികളുടെ ഗലീലിയിലേയ്ക്ക്” (മത്താ 4:14, 15) പോയത് അവിടെ യെഹൂദ്യർ ഉള്ളതിനാലാണ്. മത്താ 21:43ൽ രാജ്യം യെഹൂദ്യരിൽ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജാതിക്ക് കൊടുക്കപ്പെടും എന്ന് പറഞ്ഞതിൻറെ അർത്ഥം യെഹൂദ്യരെ പരിപൂർണ്ണമായി ഒഴിവാക്കി, അന്യജാതികൾക്ക് മാത്രമായി കൊടുക്കും എന്നല്ല, പ്രത്യുത, യേശുവിനെ സ്വീകരിക്കുന്ന യെഹൂദ്യരുടെ ശേഷിപ്പും, അന്യജാതികളിൽ നിന്നും വന്ന വിശ്വാസികളും ചേർന്ന സമ്മിശ്ര ജാതിക്ക് കൊടുക്കും എന്നാണ്. ഇംഗ്ലീഷ് പരിഭാഷകർക്ക് ഈ വ്യത്യാസം അറിയാവുന്നതിനാൽ അന്യജാതികളെ മാത്രം പരാമർശിക്കുമ്പോൾ Gentiles എന്നും സമ്മിശ്ര ജാതിയെ പരാമർശിക്കുമ്പോൾ Nations എന്നും ഉപയോഗിച്ചിരിക്കുന്നത് കാണാം. (പരിഭാഷകർക്കും മുൻവിധികൾ ഉണ്ടാകാം എന്നതിനാൽ എപ്പോഴും ഈ നിയമം പാലിച്ചിരിക്കണമെന്നില്ല.)

Thursday, August 4, 2016

നരകം ഒരു പഴങ്കഥ, ഭാഗം #4: 2പത്രോ 2:4ലെ “പാപം ചെയ്ത ദൂതന്മാർ” - കോരഹ്, ദാഥാന്‍, അബീരാം!

ക്രിസ്തുവിൽ പ്രിയരേ,

നരകം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള മൂന്ന് വാക്കുകൾ ഇതിനോടകം നാം പരിശോധിച്ചു: ഷിയോൾ, ഗെഹന്ന, ഹേഡീസ്. വേദപുസ്തകത്തിൽ ഒരേയൊരു തവണ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഒരു ഗ്രീക്ക് വാക്കുകൂടെയുണ്ട്: ടാർട്ടറോ (ταρταρόω, tar-tar-o'-o, സ്ട്രോങ്സ് നിഘണ്ടുവിൽ G5020). ഈ വാക്ക് 2പത്രോ 2:4ൽ കാണാം.

ചിറകുകളില്ലാത്ത ദൂതന്മാരുമുണ്ട്!


ദൂതന്മാർ എന്ന് കേട്ടാൽ ഉടനെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന രൂപം ഒരിക്കലും മീശ മുളയ്ക്കാത്ത, നല്ല വെളുപ്പ് നിറമുള്ള, കത്തോലിക്കാ പാതിരിമാരുടേതിനേക്കാൾ വെളുത്ത ളോഹയിട്ട, വിശാലമായ ചിറകുകളുള്ള രൂപമാണ്. ഈ രൂപമാണ് നമ്മുടെ മനസ്സിൽ നിന്നും വലിച്ചെറിയേണ്ടത്. പഴയനിയമത്തിൽ കെരൂബുകളുടെ വർണ്ണനയിൽ അവയുടെ ചിറകുകളെ പറ്റി വർണ്ണിക്കുന്നുണ്ട് എന്നതൊഴികെ ദൂതന്മാരെ പറ്റിയുള്ള വർണ്ണനയിൽ ഒരിക്കലും ചിറകുകൾ പരാമർശിക്കപ്പെടുന്നില്ല.

വെളിപ്പാട് പുസ്തകത്തിൻറെ ആമുഖത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
  • വെളി 1:1 യേശു ക്രിസ്തുവിന്‍റെ വെളിപാട്: വേഗത്തില്‍ സംഭവിക്കുവാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കുവാന്‍, (അന്തിമമായി ഇവരിലാണ് വെളിപ്പാട് എത്തിച്ചേരേണ്ടത്)
  • ദൈവം അത് അവിടത്തേയ്ക്ക് (യേശുവിന്) കൊടുത്തു.
  • അവിടന്ന് (യേശു) അത് തന്‍റെ ദൂതന്‍ മുഖാന്തരം അയച്ച്, (ഇവരാണ് സന്ദേശം എത്തിക്കുന്നത്.)
  • തന്‍റെ ദാസനായ യോഹന്നാന് പ്രദര്‍ശിപ്പിച്ചു.
ഈ വെളിപ്പാട് യോഹന്നാൻ എഴുതി ഏഷ്യയിലുള്ള ഏഴ് സഭകളുടെ ദൂതന്മാർക്ക് അയയ്ക്കുന്നതായി വെളി 2:1, 8, 12, 18; 3:1, 5, 7, 14 എന്നീ വചനങ്ങളിൽ കാണാം.
യഥാർത്ഥത്തിൽ വെളിപ്പാടിൻറെ സന്ദേശം സ്വർഗത്തിലുള്ള ദേവദൂതന്മാർക്ക് നൽകുവാനുള്ളതാണെങ്കിൽ ദൈവം ⇒ യേശു ⇒ ദൂതൻ ⇒ യോഹന്നാൻ ⇒ ദൂതന്മാർ എന്ന ക്രമത്തിൽ നൽകാതെ  ദൈവം ⇒ യേശു ⇒ ദൂതൻ ⇒ ദൂതന്മാർ എന്ന ക്രമത്തിലോ ദൈവം ⇒ യേശു ⇒ ദൂതന്മാർ എന്ന ക്രമത്തിലോ നൽകാമായിരുന്നല്ലോ? ഒരു മനുഷ്യൻറെ കൈകൊണ്ട് എഴുതിയ രായസം വായിച്ചാലേ ദൂതന്മാർ ദൈവത്തെ അനുസരിക്കൂ എന്നുണ്ടോ?

മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അംഗീകരിക്കുന്ന സംഗതിയാണ് ഏഴ് സഭകളുടെ ദൂതന്മാർ ആ സഭകളുടെ മൂപ്പന്മാരാണെന്നത്. ചില ക്രൈസ്തവ വിഭാഗങ്ങൾ അവയുടെ സ്ഥാപകനാണ് ഏഴാമത്തെ ദൂതൻ എന്ന് അവകാശപ്പെടുന്നത് അവർക്ക് ചിറകുകൾ ഉണ്ടായിരുന്നതിനാൽ അല്ലല്ലോ?

തന്നെയുമല്ല, ചില സഭകളുടെ ദൂതന്മാരെ അവരുടെ കൃത്യവിലോപത്തെ പറ്റി ഭർത്സിക്കുന്നുമുണ്ട്. (വെളി 2:20; 3:3, 15-18 കാണുക). സ്വർഗത്തിലെ ദൂതന്മാർ ഒരിക്കലും കൃത്യവിലോപം കാണിക്കില്ല. (സങ്കീ 103:20-21; 148:2; എബ്രാ 1:14)

ദൂത് (സന്ദേശം) അറിയിക്കുന്നവനാണ് ദൂതൻ, അത് സ്വർഗത്തിലുള്ള ദൂതനാവണമെന്നില്ല. പുതിയനിയമത്തിലും പഴയനിയമത്തിലും മനുഷ്യരായ സന്ദേശവാഹകരേയും ദേവദൂതന്മാരെയും സൂചിപ്പിക്കുവാൻ വെവ്വേറെ വാക്കുകൾ ഇല്ല. (ദൂതന്മാർ ആരാണ് എന്നതിനെ പറ്റി ഉടനെ എഴുതാം - കർത്താവ് അനുവദിച്ചാൽ!)

ചൈനയിലുണ്ടാക്കിയ ചങ്ങല

127 മണിക്കൂറുകൾ (127 hours) എന്ന ഹോളീവുഡ് സിനിമയിൽ രണ്ട് ചെങ്കുത്തായ പാറക്കെട്ടുകളുടെ ഇടയിൽ കുടുങ്ങിപ്പോയ നായകൻ രക്ഷപെടുവാൻ വേറെ വഴികളില്ലാത്തതിനാൽ കല്ലിനിടയിൽ ഉടക്കിയിരിക്കുന്ന തൻറെ വലതുകൈ ഇടതുകൈകൊണ്ട് മുറിച്ചുകളയുവാൻ ശ്രമിച്ചപ്പോഴാണ് കയ്യിലുള്ള ചൈനീസ് മടക്കുകത്തി കാശിന് കൊള്ളില്ല എന്ന് മനസ്സിലാക്കിയത്. ചൈനീസ് ഉൽപന്നങ്ങൾ വാങ്ങി മണ്ടന്മാരായവർ നമ്മുടെയിടയിൽ ഇല്ലേ?

ക്രൈസ്തവ മതത്തിൻറെ പ്രബോധനമനുസരിച്ച് പാപം ചെയ്ത് വീണുപോയ ദൂതന്മാരാണ് (fallen angels) ലോകത്തിലുള്ള മനുഷ്യരെക്കൊണ്ട് പാപം ചെയ്യിക്കുന്നതും, ലോകത്തിലുള്ള എല്ലാ തിന്മയ്ക്കും ഉത്തരവാദികളും അവരാണ്. ഇത്തരം വീണുപോയ ദൂതന്മാരിൽ ഒന്നാണ് സാത്താൻ / പിശാച് എന്നാണ് അവർ കരുതുന്നത്. ഇപ്പോൾ പത്രോസ് പാപം ചെയ്ത ദൂതന്മാരെ പറ്റി എഴുതിയിരിക്കുന്നത് വായിക്കാം:
2പത്രോ 2:4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ, അന്ധതമസ്സിന്‍റെ ചങ്ങലയിട്ട്, നരകത്തിലാക്കി ന്യായവിധിക്കായി കാക്കുവാന്‍ ഏല്‍പിക്കുകയും,...
2Pe 2:4 For if God spared not the angels that sinned, but cast them down to hellG5020, and delivered them into chains of darkness, to be reserved unto judgment;
“അന്ധതമസ്സിന്‍റെ ചങ്ങലയിട്ട്, നരകത്തിലാക്കിയ” പാപം ചെയ്ത്, വീണുപോയ ദൂതന്മാരും സാത്താനും ആ ചങ്ങലയിൽ നിന്നും വെളിയിൽ വന്ന് ലോകത്തിലുള്ള മനുഷ്യരെക്കൊണ്ട് പാപം ചെയ്യിക്കുവാൻ ആ ചങ്ങല ചൈനയിൽ ഉണ്ടാക്കിയതായിരുന്നോ? ഈ പ്രപഞ്ചം മുഴുവൻ ഉണ്ടാക്കിയ സർവശക്തനും സർവജ്ഞാനിയുമായ ദൈവത്തിന് ബലമുള്ള ഒരു ചങ്ങല പോലും ഉണ്ടാക്കുവാനുള്ള അറിവും കഴിവുമില്ലേ?

ഒരുപക്ഷേ ഇത് വായിച്ചിട്ട്, ഇയ്യാൾക്ക് ആത്മീയമായ വളർച്ചയില്ല എന്ന് കരുതുന്നവരുണ്ടാകാം. ശരി, ഈ വേദഭാഗത്തിന് യുക്തിയുക്തമായ വിശദീകരണം തരുവാൻ നിങ്ങളെക്കൊണ്ട് ആകുമെങ്കിൽ ഈ എഴുതിയത് തെറ്റായിപ്പോയി എന്ന് ഞാൻ അംഗീകരിക്കാം.

യൂദായുടെ ലേഖനത്തിൽ ദൂതന്മാർ പാപം ചെയ്തിട്ടില്ല, നരകവുമില്ല.


പത്രോസിൻറെ വിവരണത്തിൻറെ സമാന്തര വേദഭാഗമായ യൂദായുടെ ലേഖനത്തിൽ ദൂതന്മാർ പാപം ചെയ്യുകയല്ല ചെയ്തത്, നരകത്തെ പറ്റി പരാമർശിക്കുന്നുമില്ല:
യൂദാ 1:6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേയ്ക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍റെ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.
ഇന്നത്തെ പത്രത്തിൽ കേരളത്തിലെ ഒരു ഐ.ഏ.എസ് ഉദ്യോഗസ്ഥൻ തൻറെ സ്ഥാനം രാജിവെച്ചു എന്ന് വായിച്ചു. അയാൾ ഔദ്യോഗിക വസതി ഉപേക്ഷിച്ചിരിക്കണം. അയാൾ ചെയ്തത് ചങ്ങലയ്ക്കിടേണ്ട പാപമാണോ?

പത്രോസിൻറെ വിവരണത്തിൽ തുടർന്നുവരുന്ന വചനത്തിൽ നോഹയെ പറ്റി പരാമർശിക്കുന്നതിനാൽ ദൂതന്മാർ പാപം ചെയ്തത് ജലപ്രളയത്തിന് മുമ്പാണ് എന്ന അഭ്യൂഹം പരന്നു. യൂദായുടെ ലേഖനം അധികമാരും പഠിക്കാത്തതിനാൽ തുടർന്നുവരുന്ന വചനത്തിൽ ലോത്തിനെയും, സോദോം ഗൊമോരയെയും പരാമർശിച്ചിരിക്കുന്നത് ആരും ശ്രദ്ധിക്കാതെ പോയി. [അല്ലെങ്കിൽ പുതിയ കഥകളെന്തെങ്കിലും മെനഞ്ഞെടുക്കുമായിരുന്നു! യൂദാ 1:15ൽ ഹാനോക്കിനെ പറ്റി പരാമർശിച്ചിരിക്കുന്നതിനാൽ അധികൃതമല്ലാത്ത (Apocrypha) ഹാനോക്കിൻറെ പുസ്തകത്തിൽ (Book of Enoch) നിന്നുമുള്ള കാവൽക്കാരെ (Watchers) പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത് എന്നൊരു അഭ്യൂഹം പരന്നിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ നോഹ എന്ന ഹോളീവുഡ് സിനിമ ഇത്തരം അഭ്യൂഹത്തിൻറെ ഫലമാണ്.]

അധികാരികളെ നിന്ദിച്ചവരും മഹാന്മാരെ ദുഷിച്ചവരുമായ ദൂതന്മാർ!


പത്രോ 2:4ന് മുമ്പ് പഴയനിയമത്തിൽ നിന്നുമുള്ള സംഭവങ്ങളൊന്നും പരാമർശിക്കുന്നില്ല. അതേസമയം യൂദാ 1:6ന് മുമ്പുള്ള വചനം കാണുക:
യൂദാ 1:5 ... കര്‍ത്താവ് ജനത്തെ മിസ്രയീമില്‍ നിന്നും രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നീട് നശിപ്പിച്ചു.
യൂദാ 1:6 ഈ വചനത്തിൻറെ തുടർച്ചയാണ്, കാരണം അടുത്ത വചനം തുടങ്ങുന്നത് (ഗ്രീക്കിലും ഇംഗ്ളീഷിലും) “And” എന്ന സംയോജക പദത്തോടെയാണ്.
Jud 1:6 AndG5037 the angels which kept not their first estate,...
അതായത്, യൂദാ 1:6ൽ പറയപ്പെട്ടിട്ടുള്ള കാര്യങ്ങൾ 1:5ൽ പറയപ്പെട്ടിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

പത്രോസിൻറെയും യൂദായുടെയും ലേഖനങ്ങളിൽ ഈ “ദൂതന്മാരുടെ” കുറ്റം എന്തായിരുന്നു എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്: (മലയാളം വേദപുസ്തകം പരിഭാഷപ്പെടുത്തിയ ആളെ കല്ലറയിൽ നിന്നും എഴുന്നേൽപിച്ച് ഭാരതരത്നവും, ജ്ഞാനപീഠവും, സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും, ബൂക്കർ പ്രൈസും ഒരുമിച്ച് നൽകണം)
യൂദാ 1:8 അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ (അധികാരികളെ) തുച്ഛീകരിക്കുകയും മഹിമകളെ (മഹാന്മാരെ) ദുഷിക്കുകയും ചെയ്യുന്നു.
2പത്രോ 1:10 വിശേഷാല്‍ മലിന മോഹത്താല്‍ ജഡത്തെ അനുസരിച്ചു നടക്കുകയും കര്‍ത്തൃത്വത്തെ (അധികാരികളെ) നിന്ദിക്കുകയും ചെയ്യുന്നവരെയാണ്.
ദൈവം യിസ്രായേലിനെ മിസ്രയീമില്‍ നിന്നും രക്ഷിച്ച ശേഷം അധികാരികളെ നിന്ദിച്ചവരും മഹാന്മാരെ ദുഷിച്ചവരും ആരാണെന്ന് ഓർമ്മയുണ്ടോ?
സംഖ്യാ 16:1 ലേവിയുടെ മകനായ കെഹാത്തിന്‍റെ മകനായ യിസ്ഹാരിന്‍റെ മകന്‍ കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്‍റെ പുത്രന്മാരായ ദാഥാന്‍, അബീരാം, പേലെത്തിന്‍റെ മകനായ ഓന്‍ എന്നിവര്‍,
സംഖ്യാ 16:2 യിസ്രായേല്‍ മക്കളില്‍ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ 250 പുരുഷന്മാരെ കൂട്ടി മോശെയോട് മത്സരിച്ചു.
സംഖ്യാ 16:3 അവന്‍ മോശെയ്ക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട് മതി, മതി; സഭ പൂര്‍ണമായി എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്; പിന്നെ നിങ്ങള്‍ യഹോവയുടെ സഭയ്ക്ക് മീതെ നിങ്ങളെ തന്നെ ഉയര്‍ത്തുന്നത് എന്ത്? എന്ന് പറഞ്ഞു.
“തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ” എന്ന് മലയാളത്തിലും “kept not their first estate” (പ്രഥമ പദവി കാത്തുകൊള്ളാതെ) എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കുന്നത് കോരഹിനെ പറ്റിയാണ്. കോരഹായിരുന്നല്ലോ സംഘത്തലവൻ? കോരഹിൻറെ ആദ്യത്തെ പദവി എന്തായിരുന്നെന്നോ? ഒരു ലേവ്യനായിരുന്ന കോരഹിന് യിസ്രായേൽ ജനങ്ങൾ നൽകിയിരുന്ന ദംശാശത്തിൽ പങ്ക്, പട്ടണങ്ങളിൽ വീടും പുരയിടവും, തിരുനിവാസത്തിലെ ശുശ്രൂഷയിൽ പങ്ക്, കൂടാരം അഴിച്ചുമാറ്റുവാനും ചുമക്കുവാനും, വീണ്ടും കെട്ടിപ്പൊക്കുവാനുമുള്ള അവകാശം, സൈനിക സേവനത്തിൽ നിന്നും ഒഴിവ് തുടങ്ങി പല പ്രത്യേക അവകാശങ്ങളും ഉണ്ടായിരുന്നു. മറ്റ് 11 ഗോത്രക്കാർക്കും ഇല്ലാതിരുന്ന അവകാശങ്ങൾ ലഭിച്ചിട്ടും തൃപ്തിവരാത്തതിനാലാവാം മോശെയോട് കലഹിക്കുവാൻ ഒരുമ്പെട്ടത്!

കോരഹ്, ദാഥാന്‍, അബീരാം എന്നിവർക്ക് ശിക്ഷയെ പറ്റി വിവരിച്ചിരിക്കുന്ന സംഖ്യാ 16:30, 33ൽ ഇംഗ്ലീഷിൽ പൊതുവെ നരകം (മലയാളത്തിൽ പാതാളം) എന്ന് പരിഭാഷപ്പെടുത്താറുള്ള ഷിയോൾ എന്ന ഹീബ്രൂ വാക്ക് ഉപയോഗിച്ചിരിക്കുന്നതും, അതേ സംഭവത്തെ പറ്റിയാണെന്ന് നാം ഇവിടെ സ്ഥാപിച്ച 2പത്രോ 2:4ൽ നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് പ്രത്യക്ഷപ്പെടുന്നതും യാദൃച്ഛികമാകുവാൻ തരമില്ല. കോരഹ്, ദാഥാന്‍, അബീരാം എന്നിവർ ഒരു കുഴിയിലാണ് അവസാനിച്ചത്, നരകത്തിലല്ല.

ക്രിസ്തുവിൽ പ്രിയരേ, നരകം ഒരു പഴങ്കഥ എന്ന പരമ്പര ഇവിടെ അവസാനിക്കുന്നു. അവതരണത്തിലുള്ള എൻറെ കഴിവില്ലായ്മ നരകത്തെ സത്യമാക്കില്ല. ഈ അവസാന ലേഖനം എനിക്കൊരു വെളിപാടായിരുന്നു. ആത്മപ്രശംസയില്ലാതെ പറയട്ടേ, ഈ ലേഖനം എഴുതിത്തുടങ്ങിയപ്പോൾ “പാപം ചെയ്ത ദൂതന്മാർ” കോരഹ്, ദാഥാന്‍, അബീരാം എന്നിവരായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു - എൻറെ കർത്താവ് എനിക്ക് മനസ്സിലാക്കിത്തന്നു. കർത്താവിന് നന്ദി, സ്തോത്രം!

ക്രിസ്തുവിൻറെ,
ടോംസാൻ കട്ടക്കൽ