Tuesday, October 18, 2016

മത്തായി 23:39 ഭവിതവാദം (പ്രെട്രിസം) തെറ്റാണെന്ന് തെളിയിക്കില്ല!

ക്രിസ്തുവിൽ പ്രിയരേ,

രണ്ട് നുറുങ്ങുകഥകൾ:

  • 1987. ദില്ലിയിൽ മുൻ പ്രധാനമന്ത്രി ചരൺസിങ്ങിൻറെ ശവദാഹം നടക്കുന്നു. ആകാശംമുട്ടെ ഉയരുന്ന മുദ്രാവാക്യം കേൾക്കാം: “ചരൺസിങ് അമർ രഹേ!” (മരണമില്ലാത്തവനായിരിക്കട്ടെ!) മരണമില്ലാത്ത ചരൺസിങിൻറെ ദേഹം 2 മണിക്കൂറിൽ ഭസ്മമായി. ഇപ്പോൾ അദ്ദേഹത്തിൻറെ സ്ഥാനം പൊതുവിജ്ഞാന (General Knowledge) പുസ്തകങ്ങളിൽ മാത്രമാണ്.
  • ഞങ്ങളുടെ കോളേജ് ബസ്‍സ്റ്റോപ്പിൻറെ മുന്നിലൂടെ 30-35 പേരുള്ള ഒരു ജാഥ കടന്നുപോകുന്നു: ഉച്ചത്തിലുള്ള മുദ്രാവാക്യം ഇങ്ങനെ: “കുഞ്ഞമ്പുവേട്ടാ നേതാവേ, ധീരതയോടെ നയിച്ചോളൂ, ലക്ഷം, ലക്ഷം പിന്നാലേ!” (ബസ്‍സ്റ്റോപ്പിലെ കുട്ടികളെ കൂടെ കൂട്ടിയാൽ 300 പേർ വരില്ല.)

കഥയിൽ നിന്നും കാര്യത്തിലേയ്ക്ക്.

മത്താ 23:39 “കർത്താവിൻറെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് നിങ്ങൾ പറയുന്നത് വരെ നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു.
ഭവിതവാദത്തിൽ (പ്രെട്രിസത്തിൽ) വിശ്വസിക്കുന്ന അധികം പേർ കൈകാര്യം ചെയ്യാത്ത ഒരു വചനമാണിത്. അവർ കൈകാര്യം ചെയ്യാത്തതിന് കാരണം പലതുണ്ടാകാം. ഉദാഹരണമായി, എൻറെ കാര്യം എടുക്കുക: മറ്റെല്ലാ വചനങ്ങളും ഒന്നാം നൂറ്റാണ്ട് എന്ന ഒരേ ബിന്ദുവിലേയ്ക്ക് കേന്ദ്രീകരിക്കുന്നതിനാൽ ഈ വചനം മാത്രം അതിന് അപവാദമാകില്ല എന്ന് കരുതി ഇതുവരെ ഈ വചനത്തെ പറ്റി എഴുതിയില്ല.. മറ്റ് പലരും ഏതെങ്കിലും വിമർശകർക്ക് മറുപടിയായി ഈ വചനം പഠിച്ചപ്പോൾ ആ പഠനങ്ങൾ വിമർശനങ്ങൾക്ക് മറുപടി നൽകുക എന്ന വീക്ഷണകോണിൽ നിന്നും തയ്യാറാക്കപ്പെട്ടതിനാൽ ആ വചനത്തിൻറെ വ്യാഖ്യാനം കാര്യക്ഷമമായില്ല.

ഇതിനിടെ ഒരു അഭിവന്ദ്യ പാസ്റ്റർ ഈ വചനം ഭവിതവാദം തെറ്റാണെന്ന് തെളിയിക്കും എന്ന് അവകാശപ്പെട്ടപ്പോഴാണ് അതിനെ പറ്റി എഴുതാം എന്ന ആശയം തോന്നിയത്. പക്ഷേ, ഇത് ആ പാസ്റ്ററിനുള്ള മറുപടിയല്ല, പൊതുവായ പഠനം മാത്രമാണ്.

ഭാവിയിൽ എപ്പോഴോ യെഹൂദർ ഒന്നടങ്കം പശ്ചാത്തപിച്ച്, യേശുവിനെ കർത്താവും അവരുടെ മിശിഹായുമായി അംഗീകരിക്കും എന്നാണ് ഈ വചനത്തിൻറെ അർത്ഥമെന്ന രീതിയിലാണ് വ്യാഖ്യാനക്കപ്പെടുന്നതും, വിശ്വസിക്കപ്പെടുന്നതും. അവർ എങ്ങനെ ഇത്തരത്തിലുള്ള ഒരു വ്യാഖ്യാനത്തിൽ എത്തിച്ചേർന്നു എന്നതാണ് ആശ്ചര്യകരം.

മത്താ 23:39 സങ്കീ 118:26ൽ നിന്നുള്ള ഉദ്ധരണിയാണെന്നത് എല്ലാവർക്കും അറിയാം.
സങ്കീ 118:26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽ നിന്നും നിങ്ങളെ അനുഗ്രഹിക്കുന്നു.
വചന-പ്രതിവചന രൂപത്തിൽ ആലപിക്കപ്പെടുവാനുള്ളതാണ് സങ്കീർത്തനം 118. (ഒരാൾ ഒരു വചനം ആലപിക്കുമ്പോൾ സഭ പ്രതിവചനം ആലപിക്കുന്ന രീതി.)

113 മുതൽ 118 വരെ സങ്കീർത്തനങ്ങൾ യെഹൂദരുടെ സ്തുതിഗീതങ്ങളാണ് (ഹീബ്രൂവിൽ ഹല്ലേൽ - הלל‎‎). ഇത്തരം സ്തുതിഗീതങ്ങൾ എല്ലാത്തരം കൃതജ്ഞതാപ്രകടനങ്ങൾക്കും, സ്വീകരണങ്ങൾക്കും, യെഹൂദരുടെ പെരുന്നാളുകൾക്കും ആലപിക്കപ്പെടും.

യേശുവും ശിഷ്യന്മാരും പെസഹ വിരുന്നിൽ പങ്കെടുത്ത ശേഷം, എല്ലാ യെഹൂദരെയും പോലെ, ഈ സ്തുതിഗീതങ്ങൾ ആലപിച്ചിരിക്കണം. (മത്താ 26:30; മർക്കോ 14:26).

യേശുവിൻറെ നഗരപ്രവേശത്തിൻറെ സമയത്ത് യെഹൂദർ സങ്കീ 118:26 ചൊല്ലിയത് എന്തിന്?

മത്താ 21:9 മുന്നിലും പിന്നിലും നടന്ന പുരുഷാരം ദാവീദ് പുത്രന് ഹോശന്നാ; കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു.
യെഹൂദർ എപ്പോഴും അവരുടെ മിശിഹ എന്ന രാജാവ് വരുന്നതിനായി കാത്തിരുന്നു. യേശു ഒരു കഴുതപ്പുറത്ത് യെരൂശലേമിൽ പ്രവേശിച്ചപ്പോൾ അവർ സെഖ 9:9ലെ പ്രവചനവുമായി ആ സംഭവത്തെ ബന്ധിപ്പിച്ചു.
സെഖ 9:9 സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരൂശലേം പുത്രിയേ, ആർപ്പിടുക! ഇതാ, നിൻറെ രാജാവ് നിൻറെ അടുത്ത് വരുന്നു; അവിടന്ന് നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
മത്തായിയുടെ ആഖ്യാനത്തിൽ ഈ ബന്ധം വ്യക്തമല്ലെങ്കിലും ഇതര സുവിശേഷങ്ങളിൽ നമുക്ക് ഈ ബന്ധം കാണാം.
ലൂക്കോ 19:38 കർത്താവിൻറെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്ന് പറഞ്ഞു. (കാണുക: മർക്കോ 11:9, 10; യോഹ 12:13).

സങ്കീ 118:26 ചൊല്ലിയവർ പശ്ചാത്തപിച്ച്, യേശുവിനെ കർത്താവ് എന്ന് അംഗീകരിച്ചിരുന്നോ?

യേശു പിടിക്കപ്പെട്ടപ്പോൾ അത്രയും നാൾ അവിടത്തെ അനുഗമിച്ചിരുന്ന ജനങ്ങൾ ഉപേക്ഷിച്ച് പോയത് യെഹൂദ മതമേധാവികളുടെ സമ്മർദ്ദം നിമിത്തമാണ് എന്ന് നമുക്ക് തോന്നാം. പക്ഷേ, അത് മാത്രമായിരുന്നോ കാരണം? യേശുവിൻറെ ശുശ്രൂഷയുടെ ആരംഭം മുതൽ അവർ അവിടത്തെ പിന്തുടർന്നപ്പോഴൊന്നും യാതൊരു സമ്മർദ്ദവും ഇല്ലായിരുന്നോ?

ശലോമോൻ രാജാവായി നിയമിതനായ ശേഷം കോവർകഴുതപ്പുറത്ത് നഗരപ്രദക്ഷിണം നടത്തിയത് പോലെ (1രാജാ 1:33) യേശു കഴുതപ്പുറത്ത് യെരൂശലേം നഗരത്തിൽ പ്രവേശിച്ചപ്പോൾ തങ്ങൾ കാത്തുകാത്തിരുന്ന മിശിഹ എന്ന രാജാവ് വന്നിരിക്കുന്നു എന്ന് യെഹൂദർ ധരിച്ചു. യേശു പിടിക്കപ്പെടുകയും വിചാരണയ്ക്ക് വിധേയനാകുകയും ചെയ്തപ്പോൾ അപ്പൊസ്തലന്മാർ പോലും നിരാശരായി:
ലൂക്കോ 24:19 ഏതെന്ന് അവിടന്ന് അവരോട് ചോദിച്ചതിന് അവർ അവിടത്തോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെ കുറിച്ചുള്ളത് തന്നേ.
ലൂക്കോ 24:20 നമ്മുടെ മഹാപുരോഹിതരും പ്രമാണികളും അവിടത്തെ മരണശിക്ഷയ്ക്ക് ഏൽപിച്ച്, ക്രൂശിച്ചു.
ലൂക്കോ 24:21 ഞങ്ങൾ അവിടന്ന് യിസ്രായേലിനെ വീണ്ടെടുക്കുവാൻ ഉള്ളവൻ എന്ന് ആശിച്ചിരുന്നു; അത്രയുമല്ല, ഇത് സംഭവിച്ചിട്ട് ഇന്ന് മൂന്നാം നാൾ ആകുന്നു.
ശിഷ്യന്മാർ നിരാശരായെങ്കിൽ സാധാരണക്കാർ നിരാശരായതിൽ അത്ഭുതമുണ്ടോ? നിരാശരായ ഒരു ജനക്കൂട്ടത്തെ മതമേധാവികൾക്ക് അനായാസം സ്വാധീനിക്കുവാൻ കഴിയും.

ഗുണപാഠം: ആരെങ്കിലും “കർത്താവിൻറെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് ഉരുവിട്ടതുകൊണ്ട് പശ്ചാത്തപിച്ച്, ദൃഢനിശ്ചയത്തോടെ യേശുവിനെ കർത്താവും മിശിഹായുമായി സ്വീകരിച്ചു എന്ന് അർത്ഥമില്ല. മുദ്രാവാക്യങ്ങൾ വിളിക്കുന്നവർ അവരുടെ വായിൽ നിന്നും പുറപ്പെടുന്ന കാര്യങ്ങൾ പൂർണ്ണ ബോധ്യത്തോടെയാണ് പറഞ്ഞിരുന്നതെങ്കിൽ കുഞ്ഞമ്പുവേട്ടൻറെ പുറകിൽ ലക്ഷം ലക്ഷം പേർ കാണുമായിരുന്നു. ചരൺസിങിനെ ജനങ്ങൾ ഓർമ്മിക്കുമായിരുന്നു.

മത്തായി 23ൽ യേശുവിൻറെ ശ്രോതാക്കൾ ആരായിരുന്നു?


ഈ അദ്ധ്യായം ആരംഭിക്കുന്നത് യേശു ജനസമൂഹത്തെയും ശിഷ്യന്മാരെയും അഭിസംബോധന ചെയ്യുന്ന രീതിയിലാണ്. ആദ്യത്തെ 12 വചനങ്ങൾ ഇങ്ങനെയാണ്. പിന്നീട്, 7 തവണ പരീശരെയും ശാസ്ത്രികളെയും അഭിസംബോധന ചെയ്യുന്നത് കാണാം: “കപടഭക്തിക്കാരായ ശാസ്ത്രിമാരേ, പരീശരേ...” (മത്താ 23:13, 14, 15, 23, 25, 27, 29).

നമ്മുടെ ഭാവികാലത്ത് എപ്പോഴോ ശാസ്ത്രിമാരും, പരീശരും സങ്കീ 118:26 ചൊല്ലണമെങ്കിൽ അവർ ഉണ്ടായിരിക്കേണ്ടേ? അവർ ഉണ്ടോ? സദൂക്യർ കി.പി.70ൽ നാശമായി. ശാസ്ത്രിമാരുടെ തൊഴിൽ കൈയ്യെഴുത്തുപ്രതികൾ പകർത്തിയെഴുതുകയാണ്. അച്ചടിവിദ്യ വന്നതോടെ അവർക്ക് പ്രസക്തിയില്ലാതായി. ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ശാസ്ത്രിമാരുടെ പിന്മുറക്കാർ ഇപ്പോൾ ഉണ്ടെന്നതിന് തെളിവില്ല. കി.പി.70ൽ യെരൂശലേം നാശമായപ്പോൾ ക്രിസ്തുവിനെ സ്വീകരിക്കാത്ത ഏറെക്കുറെ എല്ലാവരും നാശമായി. ഇപ്പോഴുള്ള യെഹൂദർ പരീശരുടെ വേദവ്യാഖ്യാനങ്ങളാണ് പിന്തുടരുന്നതെങ്കിലും, ആരും സ്വയം പരീശരാണെന്ന് അവകാശപ്പെടുന്നില്ല.

അതുകൊണ്ട്, പരീശരും ശാസ്ത്രിമാരും സങ്കീ 118:26 ആലപിച്ചിട്ടേ യേശു വരികയുള്ളൂ എങ്കിൽ അങ്ങനെയൊരു വരവ് നടക്കുവാൻ വഴിയില്ല.

യേശു സാധാരണക്കാരായ യെഹൂദരെയാണ് അഭിസംബോധന ചെയ്തതെങ്കിൽ അവരെ കണ്ടെത്തുവാൻ പാടുപെടേണ്ടിവരും, വിശേഷിച്ചും ഇപ്പോഴുള്ള യിസ്രായേലിൽ.

ഇതിന് മുമ്പ് പല തവണ എഴുതിയിട്ടുള്ളത് പോലെ, ഇപ്പോൾ യിസ്രായേലിൽ അധിവസിക്കുന്ന യെഹൂദരിൽ 50%ൽ അധികം മിസ്രയീ യെഹൂദരാണ്. അവരുടെ പേര് ഉണ്ടായിരിക്കുന്നത് മിസ്രയീമിൻറെ (ഈജിപ്‌ത്‌ - നോഹയുടെ മക്കളിൽ ഹാമിൻറെ മകൻ - ഉൽ 10:6) പേരിൽ നിന്നുമാണ്. ഇവർ മിസ്രയീമിൽ നിന്നും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും, ഇപ്പോഴുള്ള മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നും പാകിസ്ഥാൻ, ഇന്ത്യ മുതലായ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരിൽ അധികപക്ഷവും യഥാർത്ഥ യെഹൂദരാണെന്ന് തെളിയിക്കുവാൻ യാതൊരു ചരിത്രരേഖകളും ഇല്ലാത്തവരാണ്.

അടുത്ത വലിയ വംശം അസ്കെനാസി യെഹൂദരാണ്. ഇവരുടെ പേര് നോഹയുടെ പുത്രൻ യാഫെത്തിൻറെ പുത്രൻ ഗോമെരിൻറെ പുത്രന്മാർ അസ്കെനാസിൻറെ (ഉൽ 10:3) പേരിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. ഇവർക്കും ചരിത്രപരമായി യെഹൂദരാണെന്ന് തെളിയിക്കുവാൻ രേഖകളില്ല. ഇന്ന് ലോകത്തുള്ള യെഹൂദരിൽ 70%-80% ഇവരാണ്. (യഥാർത്ഥ യെഹൂദർ നോഹയുടെ പുത്രൻ, ശേമിൻറെ പിന്മുറക്കാരാണ്.)

മറ്റൊരു പ്രബലമായ വംശം സെഫർദി യെഹൂദരാണ്. സ്പെയിനിൽ നിന്നും വന്ന ഇവർക്കും വ്യക്തമായ ചരിത്രമൊന്നും ഇല്ല.ഇനിയുമുണ്ട് ചെറിയ വംശങ്ങൾ അഞ്ചാറെണ്ണം. ഇവരൊക്കെ യഥാർത്ഥ യിസ്രായേല്യർ ആണെന്ന് തെളിയിക്കുവാൻ ഡി.എൻ.എ ടെസ്റ്റുകൾ പോലും നടത്തി, പക്ഷേ, ഫലങ്ങൾ അവർക്ക് പോലും സ്വീകാര്യമല്ല. (ഗൂഗിളിൽ തേടിനോക്കൂ.)

ഡി.എൻ.എ ടെസ്റ്റുകളിൽ തിരിമറി നടത്താം എന്ന് പരസ്യമായി പ്രസ്താവിച്ചത് യിസ്രായേലിൽ നിന്നുമുള്ള ശാസ്ത്രജ്ഞരാണ് എന്നതാണ് വിചിത്രം. അപ്പോൾ അവരുടെ വംശാവലി തെളിയിക്കുവാനുള്ള ഡി.എൻ.എ ടെസ്റ്റുകളിൽ തിരിമറി നടത്തിയിട്ടില്ല എന്നതിന് എന്താണ് ഉറപ്പ്?

അത്രയും പോരെങ്കിൽ, യിസ്രായേലിലുള്ളവർ യഥാർത്ഥ യെഹൂദരല്ല എന്ന് സമർത്ഥിക്കുന്ന യിസ്രായേലി ചരിത്രകാരന്മാർ ഉണ്ട്.

ഒന്നാം നൂറ്റാണ്ടിലെ യെഹൂദരുടെ പിന്മുറക്കാർ സങ്കീ 118:26 ചൊല്ലിയിട്ട് തിരികെ വരുവാനാണ് യേശുവിൻറെ പദ്ധതിയെങ്കിൽ അങ്ങനെയൊരു സംഭവം നടന്നെന്നുവരില്ല.

യേശു എന്തായിരിക്കാം ഉദ്ദേശിച്ചത്?


യെഹൂദരുടെ പെരുന്നാളുകളിലും, ആഘോഷങ്ങളിലും, ബലി അർപ്പിക്കുമ്പോഴും ആലപിക്കുന്ന സ്തുതിഗീതങ്ങളിൽ ഒന്നാണ് സങ്കീ. 118 എന്നത് ഓർമ്മിക്കുക.

യേശുവിൻറെ ശുശ്രൂഷയിൽ ഉടനീളം അവിടന്നും യെഹൂദ മതമേധാവികളുമായുള്ള (പരീശർ, സദൂക്യർ, ശാസ്ത്രിമാർ, പുരോഹിതന്മാർ, ഹെരോദ്യർ) ഏറ്റുമുട്ടലുകൾ സംഭവിച്ചിട്ടുണ്ട്. മത്തായി 23ൽ വിവരിച്ചിട്ടുള്ള ഏറ്റുമുട്ടലിൻറെ അവസാനത്തിലാണ് നമ്മുടെ ഈ ചർച്ചയ്ക്ക് ആസ്പദമായ വാക്കുകൾ യേശു പറഞ്ഞത്. അതിന് ശേഷം പെസഹ വരെ 2 ദിവസമെങ്കിലും സമയമുണ്ടായിരുന്നു. (മത്താ 26:2; മർക്കോ 14:1);

യേശു ശിഷ്യന്മാരോടൊപ്പം പെസഹ ഭക്ഷിക്കുകയും അതിൻറെ ഒടുവിൽ സ്തുതിഗീതങ്ങൾ ആലപിച്ചു എന്നും നാം വായിക്കുന്നു. (മത്താ 26:17-30; മർക്കോ 24:12-26). ആ സ്തുതിഗീതങ്ങളിൽ സങ്കീ 118 ഉൾപ്പെട്ടിരിക്കണം, കാരണം, അത് യെഹൂദരുടെ പതിവാണ്.

ബാക്കി യെഹൂദർ അടുത്ത അസ്തമയത്തിലായിരിക്കണം പെസഹ ഭക്ഷിച്ചത്, കാരണം:
യോഹ 18:28 പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യാഫാവിൻറെ അടുത്ത് നിന്നും ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിക്കുവാൻ തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.
പെസഹ ഭക്ഷിക്കുന്നത് അസ്തമയത്തിലാണ്. യേശു അസ്തമയത്തിൽ പെസഹ ഭക്ഷിച്ചതിന് ശേഷമാണ് പിടിക്കപ്പെട്ടത് എന്നതിനാൽ ഇവിടെ പരാമർശിക്കപ്പെടുന്നത് അടുത്ത ദിവസത്തെ പുലർച്ചയെ പറ്റിയാണ്. അന്ന് അസ്തമയത്തിൽ അവർ പെസഹ ഭക്ഷിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തിരിക്കണം. അതായത്, മത്താ 23ലെ അഭിസംബോധനയ്ക്ക് ശേഷം യേശുവിനെ അവർ കണ്ടത് യേശുവും ശിഷ്യന്മാരും സ്തുതിഗീതങ്ങൾ ആലപിച്ചതിനും യെഹൂദർ ആലപിച്ചതിനും ഇടയിലുള്ള സമയത്താണ്.

യെഹൂദർ സ്തുതിഗീതങ്ങൾ ആലപിക്കുന്ന നിമിഷത്തെ പറ്റിയല്ല, അതിന് കാരണമായ ദിവസത്തെ (പെസഹയെ) പറ്റിയാണ് യേശു ഉദ്ദേശിച്ചത് എന്ന് കരുതുന്നതിൽ തെറ്റില്ല. തന്നെയുമല്ല, അസ്തമയ സമയത്ത് പെസഹ ഭക്ഷിക്കേണ്ടിയിരുന്ന യെഹൂദർ പുലർച്ച മുതൽ തങ്ങളെ അശുദ്ധരാക്കാതെ സൂക്ഷിച്ചിരുന്നെങ്കിൽ അവർ ആ ദിവസം മുഴുവൻ സ്തുതിഗീതങ്ങൾ തങ്ങളുടെ മനസ്സിൽ മന്ത്രിച്ചിരുന്നു എന്ന് ഊഹിക്കാം. (ശരിയാണ്, അത് ഊഹമാണ്. പക്ഷേ, നിലനിൽക്കാത്ത പരീശരും, ശാസ്ത്രിമാരും ഭാവിയിൽ എപ്പോഴോ സ്തുതിഗീതങ്ങൾ ആലപിക്കും എന്ന് ഊഹിക്കുന്നതിനേക്കാൾ മികച്ച ഊഹമല്ലേ ഇത്?)

കൂടുതൽ മികച്ച ഉത്തരം.


ഭവിതവാദികളായ (പ്രെട്രിസ്റ്റുകളായ) നമ്മൾ വിശ്വസിക്കുന്നത് കി.പി.70ൽ യെരൂശലേം നഗരത്തിന് റോമൻ സൈന്യം ഉപരോധം ഏർപ്പെടുത്തിയത് (ലൂക്കോ 21:20) യേശു ന്യായവിധിക്കായി വന്നതിൻറെ പ്രത്യക്ഷതയാണെന്ന് ആണല്ലോ? (വിശദവിവരങ്ങൾ മറ്റ് ലേഖനങ്ങളിൽ ഉണ്ട്). ഉപരോധം ആരംഭിച്ചത് കി.പി.70ലെ പെസഹയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. അന്നുമുതൽ ദേവാലയം നശിപ്പിക്കപ്പെട്ട ആഗസ്റ്റ് 10 (അല്ലെങ്കിൽ മാസാവസാനം) വരെ ഏകദേശം 5-6 യെഹൂദ പെരുന്നാളുകൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം യെഹൂദരുടെ പതിവനുസരിച്ച് സങ്കീ 118 അടക്കമുള്ള സ്തുതിഗീതങ്ങൾ ആലപിക്കപ്പെട്ടിരിക്കും.

കി.പി. 70ലെ പെസഹയിൽ സങ്കീ 118:26 ആലപിക്കപ്പെടുന്നതിനെ പറ്റിയാണ് യേശു യേശു പരീശരോടും ശാസ്ത്രികളോടും പറഞ്ഞതെങ്കിലോ? ഭവിഷ്യവാദികളുടെ വ്യാഖ്യാനത്തേക്കാൾ, മുകളിൽ നൽകിയിരിക്കുന്ന വ്യാഖ്യാനത്തേക്കാൾ ഇതാണ് യുക്തിയുക്തം എന്ന് തോന്നുന്നു, കാരണം, കി.പി.70ൽ പരീശരും, ശാസ്ത്രിമാരും, ലോകത്തിൽ എല്ലായിടത്തും നിന്നുമുള്ള യെഹൂദരും അന്ന് അവിടെ ഉണ്ടായിരുന്നു. (ജോസഫസിൻറെ ചരിത്ര ഗ്രന്ഥങ്ങളിൽ ഇത് കാണാം.)

ഏതായാലും യേശുവിൻറെ പ്രത്യക്ഷത യേശുവിനെ കുത്തിയവർ ഉള്ളപ്പോൾ നടക്കണം എന്നതിനാൽ കി.പി.70 ആണ് കൂടുതൽ മികച്ച ഉത്തരം.
വെളി 1:7 ഇതാ, അവിടന്ന് മേഘാരൂഢനായി വരുന്നു; എല്ലാ കണ്ണുകളും, അവിടത്തെ കുത്തിത്തുളച്ചവരും അവിടത്തെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ എല്ലാം അവിടത്തെ പറ്റി വിലപിക്കും. ഉവ്വ്, ആമേൻ.
സെഖ 12:10 ഞാൻ ദാവീദ് ഗൃഹത്തിൻറെ മേലും യെരൂശലേം നിവാസികളുടെ മേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയവനിലേക്ക് അവർ നോക്കും; ഏകജാതനെ കുറിച്ച് വിലപിക്കുന്നത് പോലെ അവർ അവിടത്തെ കുറിച്ച് വിലപിക്കും; ആദ്യജാതനെ കുറിച്ച് വ്യസനിക്കുന്നത് പോലെ അവർ അവിടത്തെ കുറിച്ച് വ്യസനിക്കും.
യേശുവിനെ കുത്തിയവരുടെ പിൻഗാമികളെയല്ല ഇവിടെ പരാമർശിക്കുന്നത്, അതുകൊണ്ട്, മറ്റെല്ലാ വേദഭാഗങ്ങളെയും പോലെ, മത്താ 23:39 യേശുവിൻറെ ശിഷ്യന്മാരുടെയും, അവിടത്തെ കുത്തിയവരുടെയും കാലത്ത് നിറവേറേണ്ടിയിരുന്നു.

ഉപസംഹാരം.

  • ഇപ്പോൾ പരീശരും, ശാസ്ത്രിമാരും ഇല്ല.
  • ആധുനിക യിസ്രായേലിലുള്ള യെഹൂദർ യിസ്രായേലിൻറെ 12 ഗോത്രങ്ങളുടെ പിന്മുറക്കാരാണെന്നതിന് തെളിവില്ല.
  • യേശു കഴുതപ്പുറത്ത് യെരൂശലേമിലേയ്ക്ക് വന്നപ്പോൾ സങ്കീ 118:26 ആലപിച്ച യെഹൂദർ പശ്ചാത്തപിച്ച് യേശുവിനെ മിശിഹ എന്ന് അംഗീകരിച്ചു എന്നതിന് തെളിവില്ല.
  • സങ്കീർത്തനം 118 സ്തുതിഗീതങ്ങളുടെ ഭാഗമാണ് അത് യെഹൂദർ അവരുടെ പെരുന്നാളുകളിലും വിശേഷ അവസരങ്ങളിലും പാടാറുള്ളതാണ്, അതിന് യേശുവിൻറെ രണ്ടാം വരവുമായി ബന്ധമില്ല.
  • യേശുവിൻറെ പ്രസ്താവന പൂർത്തിയാകുവാനുള്ള മാനദണ്ഡങ്ങളെല്ലാം ഒത്തുവരുന്നത് കി.പി.70ലാണ്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Saturday, October 1, 2016

ദശാംശം: പാസ്റ്റർമാർ നടത്തുന്ന തട്ടിപ്പ്. ഭാഗം #3: സഭ, സഭയുടെ നടത്തിപ്പ്, സുവിശേഷ പ്രഘോഷണം.

ഈ ലേഖനം ദശാംശത്തെ പറ്റി മാത്രം പ്രതിപാദിക്കുന്ന ഒരു ബ്ലോഗിലേയ്ക്ക് മാറ്റിയിരിക്കുന്നു. ആ പേജിലേയ്ക്ക് തനിയേ പോകും. അസൌകര്യത്തിന് ക്ഷമാപണം.

ദശാംശം: പാസ്റ്റർമാർ നടത്തുന്ന തട്ടിപ്പ്. ഭാഗം #2 - പുതിയനിയമം.

ഈ ലേഖനം ദശാംശത്തെ പറ്റി മാത്രം പ്രതിപാദിക്കുന്ന ഒരു ബ്ലോഗിലേയ്ക്ക് മാറ്റിയിരിക്കുന്നു. ആ പേജിലേയ്ക്ക് തനിയേ പോകും. അസൌകര്യത്തിന് ക്ഷമാപണം.

ദശാംശം: പാസ്റ്റർമാർ നടത്തുന്ന തട്ടിപ്പ്. ഭാഗം #1: പഴയനിയമം.

ഈ ലേഖനം ദശാംശത്തെ പറ്റി മാത്രം പ്രതിപാദിക്കുന്ന ഒരു ബ്ലോഗിലേയ്ക്ക് മാറ്റിയിരിക്കുന്നു. ആ പേജിലേയ്ക്ക് തനിയേ പോകും. അസൌകര്യത്തിന് ക്ഷമാപണം.

Friday, September 23, 2016

മത്തായി 24, ലോകാവസാനം. ഭാഗം #4: “യുദ്ധങ്ങളും യുദ്ധശ്രുതികളും.”

ക്രിസ്തുവിൽ പ്രിയരേ,

മത്താ 24:6 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേള്‍ക്കും; ചഞ്ചലപ്പെടാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍; അത് സംഭവിക്കേണ്ടതാണ്.
വളച്ചുകെട്ടില്ലാതെ സംസാരിക്കുന്ന എൻറെ ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞു: മധ്യപൂര്‍വ്വേഷ്യയിൽ എവിടെയെങ്കിലും ഒരു ഒട്ടകം വളിവിട്ടാൽ ഉടനെ കള്ളപ്രവാചകന്മാർക്ക് കിറുക്കിളകും.


ഞാൻ ഈ ലേഖനം എഴുതുന്നത് 2016 സെപ്റ്റംബർ 23നാണ്. ഇപ്പോൾ ലോകത്തിൽ മൂന്നിടത്ത് ഘോരമായ യുദ്ധങ്ങൾ നടക്കുന്നുണ്ട്, എട്ടിടത്ത് യുദ്ധങ്ങൾ നടക്കുന്നുണ്ട്. (ഭൂപടം കാണുക) ഈ യുദ്ധങ്ങളിൽ പലതും ദശാബ്ദങ്ങളായി നടക്കുന്നവയാണ്. അതായത് പത്ര, മാധ്യമങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ള ആരും യുദ്ധങ്ങളെ പറ്റി കേൾക്കാത്തവരായി ഉണ്ടാവില്ല.

മത്താ 24:6നെ സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ സംഗതി: യേശു ഈ വാക്കുകൾ പറഞ്ഞത് ലോകചരിത്രത്തിൽ റോമൻ സമാധാനം (Pax Romana) എന്ന് അറിയപ്പെട്ടിരുന്ന കി.മു.27നും കി.പി.180നും ഇടയിലുള്ള കാലത്താണ് എന്നതാണ്. റോമാ സാമ്രാജ്യം ചുറ്റുമുള്ള രാജ്യങ്ങളെയെല്ലാം പിടിച്ചെടുത്ത്, കപ്പം കൊടുക്കുന്ന സാമന്തരാജ്യങ്ങളാക്കി, എങ്ങും സമാധാനം നിലനിന്നിരുന്ന കാലത്താണ് യേശു യുദ്ധങ്ങളെ പറ്റി പ്രവചിച്ചത്. കി.പി.55ൽ ലൂഷിയസ് സെനക്കായാണ് ആദ്യമായി റോമൻ സമാധാനം എന്ന പദസമുച്ചയം ഉപയോഗിച്ചത്. അതായത് യേശുവിൻറെ കാലത്തിന് മുമ്പും പിമ്പുമായുള്ള നിരവധി വർഷങ്ങളിൽ യുദ്ധങ്ങളോ, യുദ്ധശ്രുതികളോ ഉണ്ടായിരുന്നില്ല.

മുകളിൽ കൊടുത്തിരിക്കുന്ന ഭൂപടം നോക്കുക. അതിൽ കാണിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സിറിയയിലും അഫ്ഗാനിസ്ഥാനിലും ഒഴികെ പല സ്ഥലങ്ങളിലും യുദ്ധങ്ങൾ നടക്കുന്നുണ്ടെന്ന് പലരും ചിന്തിക്കാറില്ല. ഇങ്ങനെയിരിക്കുമ്പോൾ അമേരിക്കയോ, ഇസ്രായേലോ ഉൾപ്പെടുന്ന ഒരു യുദ്ധത്തിൻറെ ശ്രുതി കേട്ടാൽ അത്രയും നേരം ചൊറികുത്തിയിരുന്ന ഉപദേശിമാർ വേദപുസ്തകമെടുത്ത് കിളിജോത്സ്യം തുടങ്ങുകയായി: “ഇതാ, അവൻ വരുന്നു”! “വാതിൽക്കൽ നിൽക്കുന്നു”!

യേശുവിൻറെ ശ്രോതാക്കൾ.


മുമ്പ് പലതവണ എഴുതിയിട്ടുള്ളത് പോലെ യുദ്ധങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ലോകാവസാനം ഉണ്ടാകും എന്ന് യേശു പറഞ്ഞിട്ടില്ല.
മത്താ 24:6 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേള്‍ക്കും; ചഞ്ചലപ്പെടാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍; അത് സംഭവിക്കേണ്ടതാണ്;
ഇവിടെ യേശുവിൻറെ ശ്രോതാക്കളായ നിങ്ങൾ എന്നത് ടോസാൻ കട്ടക്കലോ, ജിയോ ജോയിയോ , അഭിലാഷ് രാജോ അല്ല. യേശു ആരോടാണ് സംസാരിച്ചതെന്ന് മത്തായി 24ൻറെ സമാന്തരമായ മർക്കോസ് 13ൽ പറയുന്നുണ്ട്:
മർക്കോ 13:3 പിന്നെ അവിടന്ന് ഒലിവ് മലയില്‍ ദേവാലയത്തിന് നേരെ ഇരിക്കുമ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവിടത്തോട്:...
ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്നത് ഒരു സ്വകാര്യ സംഭാഷണമാണ്. ചോദ്യം ചോദിച്ച 4 പേർക്ക് മറുപടി നൽകുമ്പോൾ ആ മറുപടി അഭിസംബോധന ചെയ്യുന്നത് ആരെയാണോ അവരാണ് നിങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ((പരമാവധി അവർ ഉൾപ്പെടുന്ന ഗണം - അപ്പൊസ്തലന്മാർ) വേദപുസ്തകം വായിക്കുന്നവരെയാണ് “നിങ്ങൾ” എന്ന് യേശു അർത്ഥമാക്കിയതെങ്കിൽ കഴിഞ്ഞ 2000± വർഷങ്ങളിൽ എത്ര കോടി വേദപുസ്തകത്തിൻറെ വായനക്കാർ യുദ്ധങ്ങളെയും യുദ്ധ ശ്രുതികളെയും പറ്റി കേട്ടിരിക്കും? അപ്പോഴൊന്നും ലോകാവസാനം സംഭവിച്ചില്ലല്ലോ?

അപ്പോസ്തലന്മാരുടെ കാലത്തെ യുദ്ധങ്ങൾ


ഇതിനെ പറ്റി അറിയുവാൻ ഞാൻ ബൈബിൾ ഹബ്ബ് എന്ന വെബ്‍സൈറ്റിൽ മത്താ 24:6ന് ഭവിഷ്യവാദികൾ (Futurists) എഴുതിയിരിക്കുന്ന വിമർശനങ്ങൾ വായിച്ചു: അവരിൽ ഭൂരിഭാഗം പേരും ഒന്നാം നൂറ്റാണ്ടിലെ യെഹൂദ്യ ദേശവുമായി ബന്ധപ്പെട്ട യുദ്ധങ്ങളെ പറ്റി അല്ലാതെ, നമ്മുടെ ഭാവിയിൽ നടക്കേണ്ട യുദ്ധങ്ങളെ പറ്റി പറയുന്നതേ ഇല്ല!
  1. ഹെരോദാവിനും അരേതാവിനും (2കൊരി 11:32) ഇടയിൽ യുദ്ധം. ഹെരോദാവ് അരേതാവിൻറെ ജാമാതാവായിരുന്നു (son-in-law). ഹെരോദാവ് അരേതാവിൻറെ മകളായ തൻറെ ഭാര്യ ഫസേലിസിനെ അവഗണിച്ച് തൻറെ സഹോദരനായ ഫിലിപ്പിൻറെ ഭാര്യയായ ഹെരോദ്യയുമായി അവിഹിത ബന്ധം പുലർത്തിയതിനാൽ (മത്താ 14:3) ഫസേലിസ് അരേതാവിൻറെ അടുത്തേയ്ക്ക് ഓടി. അരേതാവ് സൈന്യത്തെ അയച്ച് ഹെരോദാവിനെ തോൽപിച്ചു. - കി.പി.33-34ൽ.
  2. “കലി”ഗുളയുടെ കലി. കി.പി. 37 - 41 കാലയളവിൽ റോമൻ ചക്രവർത്തിയായിരുന്ന കലിഗുള യെരൂശലേമിലെ ദേവാലയത്തിൽ തൻറെ വിഗ്രഹം പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെട്ടത് യെഹൂദന്മാർ നിരാകരിച്ചപ്പോൾ കലിഗുളയ്ക്ക് കലിയിളകി, പട്ടാളത്തെ അയയ്ക്കുമെന്ന ശ്രുതി പരന്നു. യെഹൂദ കർഷകർ കൃഷി ചെയ്യാതെ പ്രതിഷേധിച്ചപ്പോൾ യുദ്ധസാധ്യത ഒഴിവായി.
  3. വെൻറീഡിയസ് ക്യുമാനസിൻറെ കൂട്ടക്കുരുതി. യെഹൂദയിലെ റോമൻ ഭരണാധികാരിയായിരുന്ന ക്യുമാനസിൻറെ കാലത്ത് ദേവാലയത്തിൽ പെസഹാ ആചരിക്കുവാൻ എത്തിയ യെഹൂദരെ ചീത്തവിളിച്ച ഒരു പട്ടാളക്കാരനെ മാതൃകാപരമായി ശിക്ഷിക്കുവാൻ അദ്ദേഹം വൈമുഖ്യം കാണിച്ചതിൽ പ്രതിഷേധിച്ച് കല്ലേറ് നടത്തിയ യെഹൂദരെ ഭുജബലംകൊണ്ട് നേരിട്ടപ്പോൾ 20,000-30,000 യെഹൂദർ കൊല്ലപ്പെട്ടു. കി.പി. 48-52.
  4. കി.പി.63ന് മുമ്പ് കൈസര്യയിൽ (മത്താ 16:13) സിറിയരും യെഹൂദരും തമ്മിൽ ആ സ്ഥലത്തിൻറെ ഉടമസ്ഥതയെ പറ്റി ഏറ്റുമുട്ടലുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇത് കലിഗുള, ക്ലൌദ്യൊസ്, നീറോ എന്നിവരുടെ ഭരണകാലങ്ങളിൽ സംഘർഷം തുടർന്നു. ഏകദേശം 20,000 യെഹൂദർ കൊല്ലപ്പെട്ട ശേഷം യെഹൂദരെ ആ നാട്ടിൽ നിന്നും നീക്കം ചെയ്തു. കുപിതരായ യെഹൂദർ ചുറ്റിലുമുള്ള സിറിയരുടെ പട്ടണങ്ങൾ മുഴുവൻ കൊള്ളയടിച്ച് അസംഖ്യം സിറിയരെ കൊന്നൊടുക്കി. കൈസര്യയിലെ ജനങ്ങൾ പരാതി പറയുവാൻ ഹെരോദാവിൻറെ അടുത്ത് വന്നതും, അയാൾ വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് അവരുടെ മുന്നിൽ ജാട കാണിച്ചതും അപ്പൊ 12:19-21ൽ നാം വായിക്കുന്നു.
  5. സൈതോപൊളിയിലെ (Scythopolis) നിവാസികൾ അവരുടെ തന്നെ ജനങ്ങളുമായി പോരാടുവാൻ യെഹൂദരെ നിയോഗിച്ചു. ആ വിജയത്തിന് ശേഷം രാത്രിയിൽ പതിയിരുന്ന് 13,000 യെഹൂദരെ കൊന്നുകളഞ്ഞു. “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും”.
  6. അസ്കലോനിൽ കൊല്ലപ്പെട്ടവർ 2,500,
  7. പ്തൊലെമായിസിൽ കൊല്ലപ്പെട്ടവർ 2,000.
  8. അലക്സാണ്ട്രിയയിൽ യെഹൂദരും ജാതികളുമായുള്ള സ്പർദ്ധ വീണ്ടും തലയുയർത്തിയതിൽ രണ്ട് ഭാഗത്തിനും ആൾനഷ്ടം ഉണ്ടായി. അവിടെ കൊല്ലപ്പെട്ട യെഹൂദർ 50,000.
  9. ഫിലാഡൽഫിയ, ബാബേൽ (ബാബിലോണിയ), സിറിയ ... യെഹൂദർക്ക് ദുരന്തങ്ങൾ നേരിട്ട സ്ഥലങ്ങളുടെ പട്ടിക എന്താ പോരേ? ഇനിയും വേണമെങ്കിൽ ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ പുരാവൃത്തം (Antiquities of the Jews) 1.6 കാണുക. റ്റാസിറ്റസ്, പ്ലിനി, ഫിലോ എന്നിവരൊക്കെ ആ കാലത്തിലെ ചരിത്രകാരന്മാരൊക്കെ എഴുതിയ രേഖകളുണ്ട്.

ക്ഷാമങ്ങൾ.

മത്താ 24:7 ... ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
ഇതിൻറെ പൂർത്തീകരണം വേദപുസ്തകത്തിൽ തന്നെയുണ്ട്. (അത് വായനക്കാരൻ അനായാസം കണ്ടുപിടിക്കാതിരിക്കുവാൻ famine എന്ന് ഒരിടത്തും dearth എന്ന് മറ്റൊരിടത്തും പരിഭാഷപ്പെടുത്തിയവർക്ക് പരമവീരചക്രം നൽകണം.)
അപ്പൊ 11:27 ആ കാലത്ത് യെരൂശലേമിൽ നിന്നും പ്രവാചകർ അന്ത്യൊക്ക്യയിലേക്ക് വന്നു.
അപ്പൊ 11:28 അവരിൽ അഗബൊസ് എന്ന് പേരുള്ള ഒരുവൻ എഴുനേറ്റ്: “ലോകത്തിലെല്ലാം മഹാക്ഷാമം ഉണ്ടാകും” എന്ന് ആത്മാവിനാൽ പ്രവചിച്ചു; അത് ക്ലൌദ്യൊസിൻറെ കാലത്ത് സംഭവിച്ചു.
തുടർന്നുവരുന്ന വചനങ്ങളിൽ യെഹൂദയിലെ ക്ഷാമബാധിതരെ സഹായിക്കുവാൻ ശിഷ്യന്മാർ പിരിവെടുത്തതിൻറെ വിവരണമുണ്ട്.

യെഹൂദയിലെ ക്ഷാമബാധിതരെ സഹായിക്കുവാൻ പൌലോസ് മക്കെദോന്യയിലും അഖായയിലും നിന്ന് പിരിവെടുത്തതിനെ വിവരിക്കുന്ന വചനങ്ങൾ സ്വന്തം കീശയും, ബാങ്ക് അക്കൌണ്ടും നിറയ്ക്കുവാൻ ഉപയോഗിക്കുന്ന പാസ്റ്റർമാർ യേശുവിൻറെ പ്രവചനം നിറവേറിയത് മനസ്സിലാക്കിയാലേ അതിശയമുള്ളൂ. (റോമ 15:25-31; 1കൊരി 16:1-16; 2കൊരി 9:1-12;)

റോമിലും സിറിയയിലും ക്ഷാമം ഉണ്ടായിരുന്നു. സുയെടൊണിയസ് എന്ന റോമൻ ചരിത്രകാരൻ പറയുന്നത് ക്ലൌദ്യൊസിൻറെ കാലം മുഴുവനും റോമാ സാമ്രാജ്യത്തിൽ അവിടവിടെ ക്ഷാമം ഉണ്ടായിരുന്നെന്നാണ്. റോമിൽ മാത്രം 30,000 പേർ മരിച്ചു.

ഭൂകമ്പങ്ങൾ.


വേദപുസ്തകവുമായി ബന്ധപ്പെട്ട ഏറ്റവും ചരിത്രപ്രധാനമായ ഭൂകമ്പം നടന്നത് ലവൊദിക്യയിലാണ് - കി.പി. 60ൽ. ആ നഗരം പൂർണ്ണമായി നാശമായി.

യൂദെയാ, ക്രേത്ത, റോം, അപ്മീയാ, ഫ്രുഗ്യ, കംപാനിയ തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇതേ കാലത്തിൽ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിരുന്ന ചരിത്രകാരന്മാർ എഴുതിയിരിക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങളുടെയും, ക്ഷാമങ്ങളുടെയും, ഭൂകമ്പങ്ങളുടെയും ഒരു രൂപരേഖ മാത്രമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വായിക്കുന്നവർക്ക് മുഷിയരുതല്ലോ?

നമുക്ക് ചരിത്രം അറിയില്ല എന്നതിനാൽ ചരിത്രസത്യങ്ങൾ ഇല്ലാതാകുന്നില്ല.

ഒന്നാം നൂറ്റാണ്ടിൽ, യെഹൂദരുടെ യുഗാന്ത്യം സംഭവിക്കുവാൻ വേണ്ട ഏറ്റവും പ്രധാനമായ കാര്യം രാജ്യത്തിൻറെ സുവിശേഷം പ്രസംഗിക്കപ്പെട്ട് കഴിയുക (മത്താ 24:14). അത് സംഭവിച്ചുകഴിഞ്ഞു എന്ന് നമ്മൾ കണ്ടു.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Tuesday, September 20, 2016

മത്തായി 24, ലോകാവസാനം. ഭാഗം #3: കി.പി 70ന് മുമ്പ് കള്ളക്രിസ്തുമാരും കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നോ?

ക്രിസ്തുവിൽ പ്രിയരേ,

കഴിഞ്ഞ 2, 3 നൂറ്റാണ്ടുകളായി വളരെയധികം കള്ളക്രിസ്തുമാരും കള്ളപ്രവാചകരും തലപൊക്കിയിട്ടുണ്ട് എന്നത് ഒരു സത്യമാണ്. കഴിഞ്ഞ ചില വർഷങ്ങളായി ഓരോ വർഷവും 5 മുതൽ 10 വരെ കള്ളപ്രവചനങ്ങൾ പൊളിഞ്ഞ് പാളീസാകുന്നത് നമ്മൾ കണ്ടു. ഇപ്പോഴും തങ്ങൾ ക്രിസ്തുവാണെന്ന് വാദിക്കുന്ന 12 പേരെങ്കിലും ജീവിച്ചിരിപ്പുണ്ട്. ഈ സാഹചര്യത്തിൽ നാം ജീവിക്കുന്ന കാലമാണ് അന്ത്യകാലം എന്ന് ആരെങ്കിലും ധരിച്ചുപോയാൽ അവരെ കുറ്റപ്പെടുത്തുവാനാവില്ല.

മത്തായി 24ൽ പല തവണ കള്ളക്രിസ്തുമാരെയും കള്ളപ്രവാചകരെയും പറ്റി പരാമർശിച്ചിട്ടുണ്ട്. (മത്താ 24:5, 11, 23-24). പൊതുവേ ലോകാവസാനം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ളതും, നാം യെഹൂദരുടെ യുഗാന്ത്യം എന്ന് സമർത്ഥിക്കുന്നതുമായ കാലം ഏകദേശം കി.പി.70ൽ ആയിരുന്നെങ്കിൽ അതിന് മുമ്പ് കള്ളക്രിസ്തുമാരും കള്ളപ്രവാചകരും തലപൊക്കിയിരുന്നോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.

വേദപുസ്തകത്തിൻറെയും ചരിത്രത്തിൻറെയും അടിസ്ഥാനത്തിൽ യേശുവും ശിഷ്യന്മാരും ഉൾപ്പെട്ട തലമുറയിൽ കള്ളക്രിസ്തുമാരും കള്ളപ്രവാചകരും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

വേദപഠനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി: വേദപുസ്തകത്തിലെ പല പ്രവചനങ്ങളുടെയും പൂർത്തീകരണം വേദപുസ്തകത്തിൽ തന്നെ നൽകപ്പെട്ടിട്ടുണ്ട്. അവ പൂർത്തീകരണങ്ങളാണെന്ന് നാം മനസ്സിലാക്കാത്തതിനാലോ, (ബോധപൂർവം) നമ്മളെ അങ്ങനെ പഠിപ്പിക്കാത്തതിനാലോ അവ പൂർത്തീകരണം അല്ലാതാകുന്നില്ല.

യേശുവും, പുതിയനിയമത്തിൻറെ രചയിതാക്കളും അന്ത്യകാലം എന്ന് വിവക്ഷിച്ച കാലത്ത് കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും ഉണ്ടായിരിക്കും എന്ന് പറഞ്ഞതല്ലാതെ, നിങ്ങൾ അങ്ങനെയുള്ളവരെ കാണുമ്പോഴൊക്കെ അന്ത്യകാലമാണെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെയാണെങ്കിൽ ക്രിസ്തുവിന് മുമ്പും അനേകം കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നല്ലോ? മഴപെയ്യുമ്പോൾ വിത്തുവിതയ്ക്കണം എന്ന് പറയുന്നതിന് മഴപെയ്യുമ്പോഴെല്ലാം വിത്തുവിതച്ചുകൊള്ളണം എന്ന അർത്ഥമില്ലല്ലോ?

കള്ളക്രിസ്തുക്കൾ, കള്ളപ്രവാചകർ.


(ഹീബ്രൂ ഭാഷയിൽ മിശിഹാ എന്ന നാമപദത്തിൻറെ ഗ്രീക്ക് ഭാഷയിലെ തത്തുല്യമായ പദമാണ് ക്രിസ്തു. ഈ രണ്ട് പദങ്ങളുടെയും അർത്ഥം അഭിഷിക്തൻ എന്നാണ്.)

യെഹൂദരുടെ ന്യായാധിപസംഘത്തിൽ യേശുവിനെ പോലെ മിശിഹായാണെന്ന് അവകാശപ്പെട്ടവരെ പരാമർശിച്ച് ഗമലീയേൽ എന്ന പരീശൻ:
അപ്പൊ 5:36 കുറച്ചുനാൾ മുമ്പ് തദാസ് എന്നവൻ എഴുനേറ്റ്, താൻ മഹാനാണെന്ന് നടിച്ചു; ഏകദേശം 400 പുരുഷന്മാർ അവനോട് ചേർന്നെങ്കിലും അവൻ നശിച്ചു; അവനെ അനുസരിച്ചവർ എല്ലാവരും ചിന്നിച്ചിതറി നാശമായി.
തദാസ് എന്ന പേര് യെഹൂദരുടെ ഇടയിൽ സാമാന്യമായ പേരായിരിക്കണം. ഗമലീയേൽ പരാമർശിച്ച ഈ തദാസ് ജോസഫസ് തൻറെ യെഹൂദരുടെ ചരിത്രം എന്ന പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന തദാസ് ആയിരിക്കണമെന്നില്ല, കാരണം ആ സംഭവം നടന്നത് ക്രിസ്തുവിൻറെ മരണം കഴിഞ്ഞ് 10-12 വർഷങ്ങൾക്ക് ശേഷമാണ് (ഗമലീയേലിൻറെ പ്രസംഗം പെന്തക്കൊസ്ത നാൾ കഴിഞ്ഞ് അധികം വൈകിയല്ല.) ആ തദാസ്, സ്വയം ഒരു പ്രവാചകനാണെന്ന് അവകാശപ്പെട്ട്, ഏകദേശം 30,000 പേരെ വഞ്ചിച്ച്, യോർദ്ദാൻ നദി പകുത്ത് വഴിയുണ്ടാക്കി അവരെ മറുകരെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, തദ്ദേശ ഭരണാധികാരിയായിരുന്ന കസ്പിയസ് ഫദുസ് (Fadus Cuspius) ആ ഉദ്യമം തകർക്കുകയും തദാസിനെ വധിക്കുകയും ചെയ്തു.
അപ്പൊ 5:37 അവൻറെ ശേഷം ഗലീലിയനായ യൂദാ ചാർത്തലിൻറെ (കാനേഷുമാരി, നികുതി പിരിവ്) കാലത്ത് എഴുനേറ്റു ജനത്തെ തൻറെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ എല്ലാം ചിതറിപ്പോയി.
സ്വയം മിശിഹ (ക്രിസ്തു) ആണെന്ന് അവകാശപ്പെടുന്ന ഇത്തരം തട്ടിപ്പുകാർ മിശിഹ തങ്ങളെ റോമൻ ഭരണത്തിൽ നിന്നും സ്വതന്ത്രരാക്കും എന്ന യെഹൂദരുടെ വ്യാമോഹത്തെയാണ് മുതലെടുത്തത്.

ക്രിസ്തുവിൻറെ സ്വർഗാരോഹണം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷം ദോസിത്തിയോസ് എന്ന ശമര്യൻ താൻ ആവ 18:15ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന പ്രവാചകനാണെന്ന് അവകാശപ്പെട്ടു. അയാളുടെ ശിഷ്യനായ സൈമൺ മാഗ്നസ് (അപ്പൊ 8:9ലെ ആഭിചാരക്കാരനായ ശിമെയോൻ) താൻ ദൈവത്തിൻറെ ശക്തിയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
അപ്പൊ 8:9 ശിമെയോന്‍ എന്ന് പേരുള്ള ഒരു പുരുഷന്‍ ആ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്ന് പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.
വീണ്ടും 2, 3 വർഷങ്ങൾക്ക് ശേഷം മറ്റൊരു ശിമെയോൻ തലപൊക്കി. ഇയാൾ മോശെയുടെ കാലത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിലെ വിശുദ്ധ പാത്രങ്ങൾ കാണിച്ചുകൊടുക്കാം എന്ന് ജനങ്ങളെ വ്യാമോഹിപ്പിച്ചു. മിശിഹാ വന്നിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ച ജനങ്ങൾ അയാളുടെ പുറകെ പോയി നശിക്കുന്നതിന് മുമ്പ്, പീലാത്തോസ് ഇടപെടുകയും ഒരു അത്യാഹിതം ഒഴിവാക്കുകയും ചെയ്തു.

ഫേലിക്സ് ദേശാധിപതിയായിരുന്ന കാലത്ത് യെഹൂദയിൽ കള്ളപ്രവാചകന്മാരുടെയും കള്ളക്രിസ്തുമാരുടെയും വിളയാട്ടമായിരുന്നു. ദിവസേന അനേകരെ പിടികൂടി, കൊന്നുകളഞ്ഞു. ഈ കൂട്ടക്കൊല ഫേലിക്സിൻറെ പദവി നഷ്ടപ്പെടുവാനും കാരണമായി.

ഈ കാലത്ത് ഫേലിക്സ് എന്നുതന്നെ പേരുള്ള ഒരു ഈജിപ്തുകാരനായ തട്ടിപ്പുകാരൻ തലപൊക്കി, ഒലീവ് മലയുടെ മുകളിൽ പോയിനിന്ന് അയാളുടെ കൽപനപ്രകാരം യെരൂശലേമിൻറെ മതിലുകൾ ഇടിയുന്നത് കാണിക്കാമെന്നും, റോമൻ സൈനികപ്പാളയം പിടിച്ചെടുക്കാമെന്നും 30,000 ജനങ്ങളെ വ്യാമോഹിപ്പിച്ചു.

പൊർക്ക്യൊസ് ഫെസ്തൊസിൻറെ (അപ്പൊ 24) കാലത്ത്, (കി.പി.60), വളരെ പ്രഖ്യാതനായ ഒരു തട്ടിപ്പുകാരൻ തലപൊക്കി, ജനങ്ങളെ റോമൻ നുകത്തിൽ നിന്നും രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവരെ മരുഭൂമിയിലേയ്ക്ക് കൂട്ടിക്കോണ്ടുപോകുവാൻ ശ്രമിച്ചു. അവർ ഫെസ്തൊസിൻറെ മുൻകരുതലിന് മുമ്പിൽ തകർന്നുപോയി.

ഇവരിൽ ദോസിത്തിയോസ് മാത്രമേ താൻ മിശിഹായാണെന്ന് അവകാശപ്പെട്ടുള്ളു എന്നത് സത്യമാണ്, പക്ഷേ, മറ്റുള്ളവർ ചെയ്തുകൊണ്ടിരുന്നത് മിശിഹാ വന്ന് യെരൂശലേമിൽ ദൈവരാജ്യം സ്ഥാപിക്കും എന്ന യെഹൂദരുടെ പ്രതീക്ഷയെ ചൂഷണംചെയ്യുക എന്നതായിരുന്നു.

അപ്പൊ 13:6-10ൽ ബര്‍യേശു എന്ന് പേരുള്ള കള്ളപ്രവാചകനെ പറ്റി നാം വായിക്കുന്നു.
അപ്പൊ 13:6 അവര്‍ ദ്വീപിലൂടെ പാഫൊസ് വരെ ചെന്നപ്പോള്‍ ബര്‍യേശു എന്ന് പേരുള്ള യെഹൂദനായ കള്ള പ്രവാചകനായ ഒരു വിദ്വാനെ കണ്ടു.
അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലോസ് എന്ന ദേശാധിപതിയുടെ വിശ്വാസത്തെ തടുക്കുവാൻ ശ്രമിച്ചതും, പൌലോസ് അവനെ ഉറ്റുനോക്കിയതും, അവന് തിമിരം ബാധിച്ചതും തുടർന്നുവരുന്ന വചനങ്ങളിൽ ഉണ്ട്.

യോഹന്നാൻ തൻറെ ഒന്നാം ലേഖനം എഴുതിയ കാലത്ത് കള്ളപ്രവവാചകന്മാർ ഉണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.
യോഹ 4: 1 പ്രിയമുള്ളവരേ, കള്ള പ്രവാചകര്‍ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നതിനാല്‍ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നും ഉള്ളവയോ എന്ന് പരിശോധിക്കുവിൻ.
കള്ളക്രിസ്തുക്കൾ എന്നതുകൊണ്ട് യേശു അർത്ഥമാക്കിയത് എതിർക്രിസ്തുക്കളെ ആണെങ്കിൽ, ഒന്നാം നൂറ്റാണ്ടിൽ യോഹന്നാൻ തൻറെ ലേഖനങ്ങൾ എഴുതുമ്പോൾ തന്നെ അനേകം എതിർക്രിസ്തുക്കൾ ലോകത്തിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നു എന്ന് 1യോഹ 2:18; 4:3 2യോഹ 1:7 എന്നീ വചനങ്ങൾ പറയുന്നു.

ഞാൻ ഒരു ചരിത്ര വിദ്യാർത്ഥിയോ, ഗവേഷകനോ അല്ല. പൊതുസഞ്ചയത്തിൽ (public domain) ലഭ്യമായ ജോസഫസ് എഴുതിയ “യെഹൂദരുടെ പുരാവൃത്തം” (Antiquities of the Jews) പോലെയുള്ള കൃതികൾ മാത്രമാണ് ഈ വിവരങ്ങൾക്ക് അവലംബം. കൂടുതൽ വിശദമായി ചരിത്രം പഠിച്ചവർക്ക് എത്രയോ അധികം തെളിവുകൾ നൽകുവാൻ കഴിഞ്ഞേക്കും.

മലയാളത്തിൽ ഇത്തരത്തിലുള്ള ലേഖനങ്ങൾ ഇതിനുമുമ്പ് അധികം ഉണ്ടായിട്ടില്ലാത്തതിനാൽ ഇത്തരം ലേഖനങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് കരുതി എഴുതിയതാണ്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Sunday, September 18, 2016

റാപ്ചറിന് (Rapture, ഉൽപ്രാപണത്തിന്) ഒരു വാൽക്കഷണം.

ക്രിസ്തുവിൽ പ്രിയരേ,

ഇതിന് മുമ്പ് റാപ്ചറിനെ (ഉൽപ്രാപണത്തെ) പറ്റി എഴുതിയപ്പോൾ അതിൽ ചേർക്കണമോ എന്ന സംശയത്താൽ വിട്ടുപോയ ഒരു കാര്യം അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിൽ.

പൌലോസ് പറഞ്ഞ വളരെ അർത്ഥവത്തായ ഒരു കാര്യമുണ്ട്:
“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല” (1കൊരി 6:9).
വെളിപ്പാട് 21ലെ സ്വർഗത്തിൽ നിന്നും ഇറങ്ങിവരുന്ന പുതിയ യെരൂശലേമിനെ പറ്റിയുള്ള വർണ്ണനയെ സ്വർഗത്തിൻറെ വർണ്ണനയാണെന്ന് തെറ്റിദ്ധരിച്ചവർ തങ്കം പതിപ്പിച്ച വഴികളുള്ള മഹാനഗരമാണ് സ്വർഗം, അവിടെ നാം ദൈവത്തിന് എപ്പോഴും വെഞ്ചാമരം വീശുകയും ഹല്ലെലൂയ്യാ പാടുകയും ചെയ്യും എന്നൊക്കെ പ്രസംഗങ്ങൾ, പ്രഭാഷണങ്ങൾ, പാട്ടുകൾ, സിനിമകൾ മുതലായവകളിലൂടെ നമ്മുടെ മനസ്സുകളിലും ചിന്തകളിലും അരക്കിട്ടുറപ്പിച്ചതല്ലാതെ, ദൈവം നമുക്കായി എന്താണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. എല്ലാവരും അവരവരുടെ ഭാവനാവിലാസങ്ങൾക്കനുസരിച്ച് കഥകൾ മെനഞ്ഞു എന്നല്ലാതെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത് എന്താണെന്ന് ആർക്കും അറിയില്ല. വേദപുസ്തകത്തിൽ എവിടെയെങ്കിലും അത്തരത്തിലുള്ള ബഹുമതികളെ പറ്റിയുള്ള ക്ഷണദർശനം (glimpse) ലഭിച്ചാലോ, അത് നമുക്കുള്ളതല്ല എന്ന മട്ടിൽ അവയെ അവയെ അവഗണിക്കും, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും പേരിൽ ചാർത്തിക്കൊടുക്കും.

ഇതിനിടെ, യേശു മനുഷ്യരെ പറ്റി പറഞ്ഞ വളരെ മനോജ്ഞമായ ഒരു കാര്യം ഒരു സഹോദരന് കാണിച്ചുകൊടുത്തപ്പോൾ ഒരുപാട് നേരത്തെ ആലോചനയ്ക്കും, തർക്കത്തിനും ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കർത്താവിനങ്ങനെ പലതും പറയാം, പക്ഷേ, യാഥാർത്ഥ്യം അങ്ങനെയല്ല.” ഇതാണ് ക്രൈസ്തവരുടെ കൈയ്യിലിരുപ്പ്. കർത്താവ് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥ.

റാപ്ചർ അഥവാ ഉൽപ്രാപണം അഥവാ എടുക്കപ്പെടൽ എന്ന പ്രബോധനത്തിൻറെ ഒരു പ്രധാന ഭാഗം: യേശു വരുമ്പോൾ ജീവനോടെയുള്ള വിശ്വാസികൾ മുകളിലേയ്ക്ക് (മേഘത്തിലേയ്ക്ക്) എടുക്കപ്പെടും എന്നാണല്ലോ? നമ്മുടെ കർത്താവ് വരുമ്പോൾ വിശുദ്ധന്മാരോടൊപ്പം വരും എന്ന് വേദപുസ്തകത്തിൽ ഉണ്ടെങ്കിൽ ഈ പ്രബോധനത്തിന് എന്ത് സംഭവിക്കും?
യൂദാ 1:15 “ഇതാ കര്‍ത്താവ് എല്ലാവരെയും വിധിക്കുവാനും അവര്‍ ഭക്തിഹീനതയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികള്‍ തന്‍റെ നേരെ പറഞ്ഞ സകല നിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ എല്ലാം ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോട് കൂടെ വന്നിരിക്കുന്നു (വരും, വരുന്നു എന്നതാണ് ശരിയായ പരിഭാഷ)”...
ഇവിടെ കർത്താവ് വരുന്നത് വിശുദ്ധന്മാരോട് കൂടെയാണ്. വിശുദ്ധന്മാർ മേഘത്തിലേയ്ക്ക് എടുക്കപ്പെട്ട് അങ്ങനെ കർത്താവിനോട് കൂടെ എപ്പോഴും ഇരിക്കും എന്നാണ് 1തെസ 4:17 പറയുന്നത്. അതുകൊണ്ടുതന്നെ യൂദാ 1:15 പറയുന്നത് മേഘത്തിൽ നിന്നും കർത്താവിനെ ആനയിച്ച് കൊണ്ടുവരുന്നതിനെ പറ്റിയല്ല.

യൂദാ 1:15 ഒരു ഒറ്റപ്പെട്ട വചനമല്ല. ഹാനോക്ക് പറഞ്ഞതായി പറയപ്പെടുന്ന ഒരു വചനമാണ് യൂദാ ഉദ്ധരിച്ചിരിക്കുന്നത്. ഹാനോക്കിൻറെ കാലത്ത് എഴുത്ത് സമ്പ്രദായം (the art of writing) നിലനിന്നിരുന്നോ എന്നത് സംശയാസ്പദമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഹാനോക്കിൻറെ പുസ്തകം എന്ന പേരിൽ ലഭ്യമായ പുസ്തകം ഹാനോക്ക് എഴുതിയതാവാൻ തരമില്ല.

അപ്പോൾ യൂദായ്ക്ക് തെറ്റുപറ്റി എന്നാണോ ഞാൻ പറയുന്നത്? മത്താ 27:9-10ൽ സെഖ 11:12, 13 ഉദ്ധരിച്ചിട്ട് അത് യിരെമ്യാവ് പറഞ്ഞതാണ് എന്ന് എഴുതപ്പെട്ടിരിക്കുന്നത് തെറ്റല്ല. അന്നത്ത കാലത്ത് അച്ചടിവിദ്യ ഉണ്ടായിരുന്നില്ല. ശാസ്ത്രിമാരുടെ തൊഴിൽ വേദം പകർത്തിയെഴുതൽ ആയിരുന്നെങ്കിലും, ലക്ഷക്കണക്കിനുള്ള യിസ്രായേൽ ജനതയ്ക്ക് മുഴുവനും വായിക്കുവാനുള്ളത്രയും പകർപ്പുകൾ എഴുതിയുണ്ടാക്കുക പ്രായോഗികമല്ല. ദേവാലയത്തിലും സിനഗോഗുകളിലും ഉപയോഗിക്കുവാനുള്ള പ്രതികൾ മാത്രമാണ് അവർ ഉണ്ടാക്കിയിരുന്നത്. ബാക്കിയുള്ളവർ മിക്കവാറും വായ്മൊഴി പാരമ്പര്യങ്ങളെ (oral traditions) ആശ്രയിച്ചിരുന്നു എന്നുവേണം മനസ്സിലാക്കുവാൻ. മത്തായിയുടെ പരാമർശത്തിലെ പ്രവാചകൻറെ പേരിനേക്കാൾ ആ പ്രവചനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിൻറെ വാക്കുകളല്ലേ പ്രധാനം?

യൂദാ ഉദ്ധരിച്ചിരിക്കുന്ന വാക്യം സെഖ 14:5; ആവ 33:2 എന്നീ വചനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് വായ്മൊഴി പാരമ്പര്യത്തിൽ നിന്നും ഉണ്ടായതാവണം. ഈ വചനത്തിലെ പ്രധാന ഭാഗം സെഖ 14:5ൽ കാണുവാൻ കഴിയും:
സെഖ 14:5 എന്നാല്‍ മലകളുടെ താഴ്വര ആസേല്‍ വരെ എത്തുന്നതിനാല്‍ നിങ്ങള്‍ എന്‍റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെ കാലത്ത് നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഓടിപ്പോയത് പോലെ നിങ്ങള്‍ ഓടിപ്പോകും; എന്‍റെ ദൈവമായ യഹോവയും തന്നോട് കൂടെ സകല വിശുദ്ധന്മാരും വരും.
ഈ വചനത്തിൻറെ സന്ദർഭം യെരൂശലേം നഗരം അന്യജാതികളായ ശത്രുക്കളാൽ വളയപ്പെടുന്നതും കർത്താവ് ഒലിവ് മലയിൽ ഇറങ്ങുന്നതുമാണെന്ന് സെഖ 14:1-4ൽ കാണാം.

ഈ രണ്ട് വചനങ്ങളും വായിക്കുമ്പോൾ പല ക്രൈസ്തവരും ഇത് വിശുദ്ധന്മാരെ പറ്റിയല്ല, ദൂതന്മാരെ പറ്റിയാണ് എന്ന് സമർത്ഥിക്കുവാൻ ശ്രമിക്കാറുണ്ട്. കർത്താവ് വിശുദ്ധ ദൂതന്മാരുമായി വരും എന്ന് എഴുതപ്പെട്ടിരിക്കുന്ന വചനങ്ങളാണ് (മത്താ 25:31; മർക്കോ 8:38; ലൂക്കോ 9:26) ഈ വ്യാഖ്യാനത്തിന് ആധാരം.

സെഖ 14:5, യൂദാ 1:15 എന്നീ വചനങ്ങളിൽ വിശുദ്ധന്മാർ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ (קָדֹשׁ קָדוֹשׁ, കൌദോഷ്, സ്ട്രോങ്‍സ് നിഘണ്ടുവിൽ H6918), ഗ്രീക്ക് (ἅγιος, ഹാഗിയോസ്, സ്ട്രോങ്‍സ് നിഘണ്ടുവിൽ G40) വാക്കുകൾ വേദപുസ്തകത്തിൽ ഒരിടത്തും ദൂതന്മാർ എന്ന് പരിഭാഷപ്പെടുത്തപ്പെട്ടില്ല. ഈ രണ്ട് വാക്കുകൾക്കും വിശുദ്ധം, പരിശുദ്ധം, വിശുദ്ധന്മാർ എന്നല്ലാതെ വേറെ അർത്ഥം ഇല്ല.

മത്താ 25:31; മർക്കോ 8:38; ലൂക്കോ 9:26 എന്നീ വചനങ്ങളിൽ ദൂതന്മാരോടൊപ്പം വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വേറെയാരും ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ? വെളിപ്പാട് 19:11ൽ കർത്താവ് ഒരു വെളുത്ത കുതിരയുടെ മുകളിലാണ് വരുന്നത്. കർത്താവിൻറെ വരവിനെ പറ്റി പ്രതിപാദിക്കുന്ന ഇതര പുസ്തകങ്ങളിൽ വെളുത്ത കുതിരയെ പറ്റി പരാമർശിക്കുന്നില്ല എന്നതിനാൽ വെളിപ്പാടിലെ പരാമർശം അസത്യമാകുന്നില്ലല്ലോ?

ദൂതന്മാരുടെ പദവിയെ പറ്റി വേദപുസ്തകം:

എബ്രാ 1:14 അവരെല്ലാം (ദൂതന്മാരെല്ലാം) രക്ഷപ്രാപിക്കേണ്ടവരുടെ (വിശുദ്ധന്മാരുടെ) ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലേ?
1കൊരി 6:3 നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങള്‍ അറിയുന്നില്ലേ? ഐഹിക കാര്യങ്ങളെ എത്രയധികം?
ഇവിടെ ദൂതന്മാരെ വിധിക്കും എന്ന് പറഞ്ഞിരിക്കുന്നത് പാപംചെയ്ത ദൂതന്മാരെയാണെന്ന് എന്ന് വ്യക്തമാക്കിയിട്ടില്ല. ദൂതന്മാരെ എന്തിനാണ് വിധിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടില്ല.

ദൈവപുത്രൻ സ്വന്തം മഹോന്നതമായ പദവി ഉപേക്ഷിച്ച്, മനുഷ്യരെ ശുശ്രൂഷിച്ചു എന്നതിനാൽ ഉന്നതമായ പദവിയിൽ ഉള്ളവർക്ക് എളിയവരെ ശുശ്രൂഷിക്കാം എന്നത് സ്പഷ്ടമാണ്, അതുകൊണ്ടുതന്നെ ദൂതന്മാർ മനുഷ്യരായ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്യുന്നത് വലിയ കാര്യമല്ലായിരിക്കാം, എന്നാൽ, താഴ്ന്ന പദവിയിൽ ഉള്ളവർ ഉയർന്ന പദവിയിൽ ഉള്ളവരെ വിധിക്കുക എന്നത് അത്രയധികം സാധ്യതയുള്ള കാര്യമാണോ?

വിശുദ്ധന്മാർ കർത്താവിനോട് കൂടെ വരും എന്നതിൻറെ അർത്ഥവ്യാപ്തി.

  • വിശുദ്ധന്മാർ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെടും എന്ന റാപ്ചർ (Rapture, ഉൽപ്രാപണം) സിദ്ധാന്തം പുനഃപരിശോധിക്കപ്പെടേണ്ടിവരും.
  • യൂദാ 1:15, സെഖ 14:5 എന്നീ വചനങ്ങളുടെ താൽപര്യം കർത്താവ് വിശുദ്ധന്മാരുമായി വരുന്നത് പാപികളെ വിധിക്കുവാനാണെങ്കിൽ ആ വിധിക്ക് മുമ്പ് ഈ വിശുദ്ധന്മാർ എങ്ങനെ കർത്താവിൻറെ സവിധത്തിൽ എത്തിച്ചേർന്നു എന്ന് അന്വേഷിക്കേണ്ടിവരും.
  • മരണം, പുനരുത്ഥാനം, വിധി എന്നിവയെ പറ്റിയുള്ള നമ്മുടെ ധാരണകൾ പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടിവരും.
  • വേദപുസ്തകത്തിൽ നാം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രത്നങ്ങൾ അനവധിയുണ്ട് എന്ന് മനസ്സിലാക്കേണ്ടിവരും.
ഈ വചനങ്ങൾ മഹാ സംഭവങ്ങളാണെന്നോ, ഇവ എൻറെ തുരുപ്പുചീട്ടാണെന്നോ ഞാൻ പറയുന്നില്ല. കർത്താവിൻറെ വരവും വിധിയുമായി ബന്ധപ്പെട്ട ഈ വചനങ്ങളെ അവഗണിച്ചുകൊണ്ടോ, അവയെ വളച്ചൊടിച്ചുകൊണ്ടോ ഉണ്ടാക്കിയ സിദ്ധാന്തങ്ങൾ നിലനിൽക്കുമോ എന്നതാണ് എൻറെ ചോദ്യം.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Friday, September 9, 2016

കർത്താവിൻറെ വരവും മേഘങ്ങളും - ഭാഗം #3 - റാപ്ചറും (Rapture, ഉൽപ്രാപണം) പോയപോലുള്ള വരവും.

ക്രിസ്തുവിൽ പ്രിയരേ,

[ഇത് ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണ്. ഇത് വായിക്കുന്നതിന് മുമ്പ് ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.]

ഇനി അൽപം “റാപ്ചർ” (Rapture, ഉൽപ്രാപണം) ആയിക്കളയാം, എന്താ?



1തെസ്സ 4:16, 17ൽ യേശു മേഘങ്ങളിൽ വരും എന്ന് എഴുതിയിട്ടില്ല, പക്ഷേ, ജീവനോടിരിക്കുന്നവർ അവിടത്തെ എതിരേൽക്കുവാൻ മേഘത്തിലേയ്ക്ക് എടുക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നതിനാൽ അവിടന്ന് മേഘങ്ങളിൽ വരും എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.
1തെസ്സ 4:16 കര്‍ത്താവ് താന്‍ ഗംഭീര നാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടും കൂടെ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പ് ഉയിര്‍ത്തെഴുനേല്‍ക്കുകയും ചെയ്യും.
1തെസ്സ 4:17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോട് കൂടെ ഇരിക്കും.
ഈ വേദഭാഗത്ത് ആരെങ്കിലും വിലപിക്കുമെന്ന് എഴുതിയിട്ടില്ല. ഇവിടെ അത് പ്രസക്തമല്ലാത്തതിനാൽ പരാമർശിക്കാതിരുന്നതാകാം. ആ ഭാഗം ഒഴിവാക്കി, നേരെ, ഉയിർത്തെഴുന്നേൽപിനെ പരാമർശിച്ചിരിക്കുന്നു.

ഇവിടെ പരാമർശിച്ചിരിക്കുന്ന വരവ് മത്താ 24:30ലും (അതിൻറെ സമാന്തരങ്ങളായ മർക്കോ 13:26ലും, ലൂക്കോ 21:27ലും), വെളി 1:7ലും പരാമർശിച്ചിരിക്കുന്ന വരവിൽ നിന്നും വ്യത്യസ്തമാണെന്ന് തെളിയിക്കുവാൻ കഴിയുമോ? കഴിയുമെങ്കിൽ യേശു എത്ര തവണ വരും എന്ന് ഒന്ന് പറഞ്ഞുതരാമോ? കഴിയില്ലെങ്കിൽ ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ വിചാരണ ചെയ്ത ന്യായാധിപ സംഘവും (സാൻഹെഡ്രിൻ), യെഹൂദരുടെ 12 ഗോത്രങ്ങളും, യേശുവിനെ കുത്തിയവരും ജീവിച്ചിരുന്ന കാലത്ത് ഈ വരവ് സംഭവിക്കണം.

യേശു വരുന്ന സമയത്ത് ജീവനോടിരിക്കുന്ന വിശ്വാസികൾ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെടും, “അങ്ങനെ” (എങ്ങനെ? മേഘങ്ങളിലേയ്ക്ക് എടുക്കപ്പെട്ടവരായി) എപ്പോഴും കർത്താവിനോട് കൂടെ ഇരിക്കും, എന്ന് പറഞ്ഞതല്ലാതെ, അവർ കർത്താവിനെ ഭൂമിയിലേയ്ക്ക് ആനയിച്ചുകൊണ്ടുവരും എന്ന് എഴുതപ്പെട്ടിട്ടില്ല.

വിശ്വാസിയായ താങ്കൾ ഭൂമിയിലാണോ, സ്വർഗത്തിലാണോ?


ദൈവം നമ്മളെ എത്രമാത്രം വിലമതിക്കുന്നുവെന്നോ, നമുക്ക് എത്ര മഹോന്നതമായ പദവിയാണ് നൽകിയിരിക്കുന്നുവെന്നോ നമ്മുടെ മതം നമ്മളെ പഠിപ്പിക്കുന്നുണ്ടോ? അച്ചന്മാരും പാസ്റ്റർമാരും നാം പാപികളും, അയോഗ്യരും ഒരു പ്രയോജനവും ഇല്ലാത്തവരും ആണെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയും പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആ ധാരണ നമ്മുടെ മനസ്സുകളിൽ സ്ഥിരമായി മുദ്രണം ചെയ്യുകയുമായിരുന്നില്ലേ നൂറ്റാണ്ടുകളായി നടക്കുന്നത്? വേദപുസ്തകം നമ്മളെ പറ്റി പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ പോലും വിശ്വാസികൾ വിശ്വസിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതാ ഈ വേദഭാഗം അത്തരം ഒരു ഉദാഹരണമാണ്:
എഫേ 2:4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹം നിമിത്തം,
എഫേ 2:5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും (കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു),
Eph 2:5 Even when we were dead in sins, hath quickened us together with Christ, (by grace ye are saved;)
എഫേ 2:6 ക്രിസ്തു യേശുവില്‍ നമ്മെ കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളില്‍ കാണിക്കുവാന്‍,
എഫേ 2:7 ക്രിസ്തു യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തുകയും (ഭൂതകാലം) ചെയ്തു.
Eph 2:6 And hath raised us up together, and made us sit together in heavenly places in Christ Jesus:
“അതിന് നമ്മൾ സ്വർഗത്തിലല്ലോ ഇരിക്കുന്നത്” എന്നല്ലേ ഇപ്പോൾ മനസ്സിൽ തോന്നിയത്? നിങ്ങളെ ഞാൻ കുറ്റം പറയില്ല. നമ്മളെ നമ്മുടെ മതം പഠിപ്പിച്ചത് മരണമായ ജഡിക ചിന്തയാണ്, ദൈവത്തിന് വിരോധമായ ജഡികമായ മനസ്സാണ് നമ്മിൽ ഉണ്ടാക്കിയത് (റോമർ 8:6,7). “കാഴ്ചയാല്‍ അല്ല വിശ്വാസത്താലാണ് നാം നടക്കുന്നത്” (2കൊരി 5:7) എന്ന് നാം പറയുന്നത് ആത്മാർത്ഥതയില്ലാത്ത അധരവ്യായാമം മാത്രമാണ്. തൊട്ടുവിശ്വസിച്ച തോമായേക്കാൾ നാം അശ്ശേഷം മെച്ചമല്ല.

ഞാൻ ജ്ഞാനസ്നാനം സ്വീകരിച്ച 2001ലോ, നിങ്ങൾ സ്വീകരിച്ച വർഷത്തിലോ അല്ല നമ്മെ ക്രിസ്തു യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തിയത്. നാം ഓരോരുത്തരും ജ്ഞാനസ്നാനം സ്വീകരിക്കുമ്പോൾ നമ്മളെ ക്രിസ്തുനോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നില്ല. അത് ഒരേയൊരിക്കലായി സംഭവിച്ച കാര്യമാണ്, യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോഴാണ് അത് സംഭവിച്ചത്. അത് നമുക്ക് വെളിപ്പെട്ടത് ഇപ്പോഴാണെന്ന് മാത്രം (പഴയ കാലത്ത് നടന്നത് “വരുംകാലങ്ങളില്‍ കാണിക്കുവാന്‍”).

(ഇനി അഥവാ, നിങ്ങൾ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോഴാണ് യേശുവിനോട് കൂടെ നിങ്ങളെ സ്വർഗത്തിൽ ഇരുത്തിയത് എന്നുതന്നെയിരിക്കട്ടെ. അപ്പോഴും നിങ്ങൾ സ്വർഗ്ഗത്തിൽ തന്നെയല്ലേ?)

അങ്ങനെ, സ്വർഗത്തിൽ ഇരിക്കുന്ന നിങ്ങൾ യേശുവിനെ എതിരേൽക്കുവാൻ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെടണമോ, അതോ യേശുവിനോട് കൂടെ സ്വർഗത്തിൽ നിന്നും ഇറങ്ങിവരണമോ? (എഫേസ്യർക്കുള്ള ലേഖനം മരിച്ച് സ്വർഗത്തിൽ എത്തിയവർക്ക് എഴുതിയ ലേഖനമാണെന്ന് വാദിക്കരുതേ, പ്ലീസ്.)


ഇനി ഭവിഷ്യവാദികളുടെ തുരുപ്പുചീട്ട്. അപ്പൊ 1:11.


ഇതുവരെ നാം പരിശോധിച്ച വചനങ്ങളിലെല്ലാം കർത്താവിൻറെ വരവും മേഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടു. പഴയനിയമത്തിലെ വരവുകളിലൊന്നും അവിടന്ന് അക്ഷരാർത്ഥത്തിൽ വന്നില്ലെന്നും ആർക്ക് അല്ലെങ്കിൽ ഏത് ദേശത്തിനോ ആളുകൾക്കോ വിരോധമായാണോ വരുമെന്ന് പറഞ്ഞത് ആ ആളുകളോ ദേശമോ നാശമായി എന്നും നാം കണ്ടു. പുതിയനിയമത്തിൽ നാം ഇതുവരെ പരിശോധിച്ച വചനങ്ങളിലൊന്നും യേശു മേഘത്തിൽ വന്നതല്ലാതെ ഭൂമിയിൽ ഇറങ്ങിയതായി എഴുതപ്പെട്ടിട്ടില്ല. തന്നെയുമല്ല, 1തെസ 4:17ൽ ജീവനോടിരിക്കുന്ന വിശുദ്ധർ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെട്ട് അവിടെത്തന്നെ തുടരും എന്നല്ലാതെ, കർത്താവും വിശുദ്ധന്മാരുമായി ഭൂമിയിൽ ഇറങ്ങുമെന്നും എഴുതപ്പെട്ടിട്ടില്ല.

ഇനി അപ്പൊ 1:9-11 ശ്രദ്ധിച്ച് വായിക്കുക: (ഇവിടെ യേശുവിൻറെ പോക്കിനോടും മേഘം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കുക.)
അപ്പോ 1:9 ഇത് പറഞ്ഞ ശേഷം അവർ കാൺകെ അവിടന്ന് ആരോഹണം ചെയ്തു; ഒരു മേഘം അവിടത്തെ മൂടിയതിനാൽ അവിടന്ന് അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു.
Act 1:9 And when he had spoken these things, while they beheld, he was taken up; and a cloud received him out of their sight.
അപ്പോ 1:10 അവിടന്ന് പോകുമ്പോൾ അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച 2 പുരുഷന്മാർ അവരുടെ അടുത്ത് നിന്നു.
Act 1:10 And while they looked stedfastly toward heaven as he went up, behold, two men stood by them in white apparel;
അപ്പോ 1:11 ഗലീലിയിലെ പുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനിലക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടത് പോലെ തന്നേ അവിടന്ന് വീണ്ടും വരും എന്ന് പറഞ്ഞു.
Act 1:11 Which also said, Ye men of Galilee, why stand ye gazing up into heaven? this same Jesus, which is taken up from you into heaven, shall so come in like manner[G3739] [G5158] as ye have seen him go into heaven.
നമ്മുടെ മുൻവിധികൾക്ക് അനുസൃതമായി വ്യാഖ്യാനിക്കുവാൻ വേണ്ടത്ര അവസരം നൽകുന്ന ഒന്നാണ് ഈ വേദഭാഗം. കർത്താവിൻറെ വരവിനെ പറ്റി വേദപുസ്തകത്തിൽ ഈ ഒരു വേദഭാഗം മാത്രമേ ഉള്ളെങ്കിൽ: ശരീരത്തോടെ പോയി ശരീരത്തിൽ തിരിച്ചുവരും എന്ന് വ്യാഖ്യാനിക്കാം. പക്ഷേ, കർത്താവിൻറെ വരവിനെ പറ്റിയുള്ള ഏറെക്കുറെ എല്ലാ വേദഭാഗങ്ങളും മേഘത്തിൽ, മേഘത്തോടെ, അല്ലെങ്കിൽ മേഘം വാഹനമാക്കി വരും എന്ന് എഴുതപ്പെട്ടിട്ടുള്ളതിനാൽ ഈ വേദഭാഗത്തിലും മേഘത്തിലുള്ള വരവിന് മുൻതൂക്കം ലഭിക്കുന്നു.

ഇവിടെ “പോലെ തന്നേ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന രണ്ട് ഗ്രീക്ക് വാക്കുകൾ - G3739 (ഹോസ്, ὅς, hos), G5158 - (ട്രോപോസ്, τρόπος, trop'-os) ഇംഗ്ലീഷിൽ “in like manner” - അതേ രീതിയിൽ - എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. മുകളിലേക്ക് നോക്കി നിന്ന ശിഷ്യന്മാർ കണ്ടത് മേഘത്താൽ ആവൃതനായി സ്വർഗത്തിലേക്ക് പോകുന്ന യേശുവിനെയല്ലേ? അതേ രീതിയിൽ തിരികെ വരും എന്ന് എഴുതിയിരിക്കുന്നതിന് മേഘാവൃതനായി തിരികെവരും എന്നും അർത്ഥം ഉണ്ടാകാമല്ലോ? “കണ്ടത് പോലെ” എന്നതിന് ആരോഹണം എന്ന പ്രവൃത്തി കണ്ടതിനെ പറ്റിയല്ലേ പരാമർശം, ആളെ കണ്ടതിനെ പറ്റിയാകണമെന്നില്ലല്ലോ?

യേശു ശരീരത്തിൽ, ഏകദേശം 6 അടി പൊക്കമുള്ള മനുഷ്യനായി വരും എന്ന് വാദിച്ച് സമർത്ഥിക്കുവാൻ അപ്പൊ 1:9-11 പോര, കാരണം, വേറൊരിടത്തും അത്തരം പരാമർശമില്ല. സെഖ 14:4ൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് പോലെ ഒലിവ് മലയുടെ മുകളിൽ യേശു വന്നിറങ്ങേണ്ടതും ആ മല രണ്ടായി പിളരേണ്ടതും ആവശ്യമാണെങ്കിൽ, അത് നടക്കേണ്ടത് കുതിരകളും, കഴുതകളും, ഒട്ടകങ്ങളുമായി ജനങ്ങൾ യുദ്ധം ചെയ്യാറുള്ള കാലത്തായിരുന്നു. (സെഖ 14:14-16). (വെട്ടുക്കിളികളെ ഡ്രോണുകളാക്കുവാൻ നോക്കേണ്ട, പാസ്റ്ററേ, നിങ്ങൾ കുറച്ചുകാലം മുമ്പ് അവയെ ഹെലിക്കോപ്റ്ററാക്കിയത് മറന്നിട്ടില്ല. സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിന് അനുസൃതമായി നിങ്ങൾ വ്യാഖ്യാനങ്ങൾ മാറ്റും പക്ഷേ, അതിനനുസരിച്ച് യേശു വരില്ല.)

ഉപസംഹാരം.


അപ്പോൾ യേശു കി.പി.70ൽ വന്നില്ലെന്നാണോ ഭവിതവാദിയായ (Preterist) ആയ ഞാൻ പറയുന്നത്?

വേദപുസ്തകത്തിൽ ഉടനീളം കർത്താവ് മേഘങ്ങളിൽ വരുമ്പോഴെല്ലാം എന്തെല്ലാം നടക്കുമെന്ന് പറഞ്ഞിട്ടുണ്ടോ അതെല്ലാം നടന്നിട്ടുണ്ട്, കർത്താവ് നേരിട്ട് (പ്രത്യക്ഷമായി) വന്നാലും ഇല്ലെങ്കിലും. കർത്താവ് വരുമ്പോൾ എന്ത് നടക്കും, എങ്ങനെ നടക്കും എന്ന് നാം പ്രതീക്ഷിക്കുന്നു, നമ്മുടെ മതം നമ്മളെ ധരിപ്പിച്ചിരിക്കുന്നു എന്നതിനനുസരിച്ച് നടന്നില്ല എന്നത് കർത്താവ് വന്നില്ല എന്നതിനുള്ള തെളിവല്ല.

ഭൌതിക മണ്ഡലത്തിൽ അവിടന്ന് നിർവഹിക്കും എന്ന് വ്യക്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങൾ എല്ലാ കാലങ്ങളിലും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അദൃശ്യമായ ആത്മീയ മണ്ഡലത്തിൽ നടക്കേണ്ട കാര്യങ്ങൾ നടന്നിട്ടുണ്ടാവണം എന്ന് കരുതുന്നതിൽ തെറ്റില്ല. പ്രതീകാത്മകമായ കാര്യങ്ങൾ അക്ഷരംപ്രതി നടക്കുമെന്ന് നമ്മുടെ മതം നമ്മെ തെറ്റിദ്ധരിപ്പിച്ചതിനോ, നാം സ്വയം തെറ്റായി ധരിച്ചതിനോ കർത്താവിനെയോ, വേദപുസ്തകത്തെയോ പഴിക്കുന്നത് നിരർത്ഥകമാണ്.

ഒന്നാം നൂറ്റാണ്ടിൽ യേശു മനുഷ്യനായി വന്നപ്പോഴും യെഹൂദർക്ക് അവിടത്തെ സ്വീകരിക്കുവാൻ തടസ്സമായത് അവരുടെ മതം അവരിൽ കുത്തിവെച്ച തെറ്റായ ധാരണകളാണ്. അവരുടെ മതത്തിന് മാത്രമേ തെറ്റ് സംഭവിക്കൂ എന്ന് തെളിയിക്കുവാൻ കഴിയുമോ? കർത്താവിൻറെ രണ്ടാം വരവിനെ പറ്റിയുള്ള നമ്മുടെ മതത്തിൻറെ പ്രബോധനങ്ങൾ തെറ്റാണെങ്കിലോ?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.


ചീത്തവിളിക്കുവാൻ മുട്ടുന്നവർ: 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച് ചീത്ത കേട്ടുകൊള്ളാം.

കർത്താവിൻറെ വരവും മേഘങ്ങളും - ഭാഗം #2 - പുതിയനിയമത്തിൽ

ക്രിസ്തുവിൽ പ്രിയരേ,

[ഇത് ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനമാണ്. ഇത് വായിക്കുന്നതിന് മുമ്പ് ഒന്നാം ഭാഗം വായിച്ചു എന്ന് ഉറപ്പുവരുത്തുക.]

ഈ തലക്കെട്ട് വായിക്കുമ്പോഴേ പലർക്കും മത്താ 24:30 അല്ലെങ്കിൽ 1തെസ്സ 4:17 ആയിരിക്കും മനസ്സിൽ ഓടിയെത്തുന്നത്. ആ വചനങ്ങൾ നാം തീർച്ചയായും പരിശോധിക്കും. അതിനുമുമ്പ് ചില വചനങ്ങൾ പരിഗണിക്കാം.

യേശു മേഘത്തിൽ വരുന്നത് സാൻഹെഡ്രിനിലെ അംഗങ്ങൾ കാണും!

യേശുവിൻറെ പൊതുശുശ്രൂഷ തുടങ്ങിയ കാലത്ത് രണ്ട് മഹാപുരോഹിതന്മാർ ഉണ്ടായിരുന്നു: ഹന്നാവും കയ്യാഫാവും. (കയ്യാഫാവ് ഹന്നാവിൻറെ മരുമകൻ. കയ്യാഫാവ് കി.പി.36ൽ മരിച്ചു.) ഹന്നാവിനെ റോമൻ കാര്യസ്ഥനായ ഗ്രേറ്റസ് സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും അദ്ദേഹം മത, രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുമായിരുന്നു. ഹന്നാവിൻറെ 5 പുത്രന്മാർ പുരോഹിതരായിരുന്നു. ഈ പശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ട് വായന തുടരാം.
മത്താ 26:63 മഹാപുരോഹിതന്‍ പിന്നെയും അവിടത്തോട്: “നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറയുക എന്ന് ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ട് നിന്നോട് ആണയിട്ടു ചോദിക്കുന്നു” എന്ന് പറഞ്ഞു.
മത്താ 26:64 യേശു അദ്ദേഹത്തോട്: “ഞാനാണ്; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത് ഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്ന് ഞാന്‍ പറയുന്നു” എന്ന് പറഞ്ഞു.
Mat 26:64 Jesus saith unto him, Thou hast said: nevertheless I say unto you, Hereafter shall ye see the Son of man sitting on the right hand of power, and coming in the clouds of heaven.
[തുടർന്നുവരുന്ന ഭാഗത്ത് പൂജകബഹുവചനം എന്ന് ഉപയോഗിച്ചിരിക്കുന്നത് പലർക്കും മനസ്സിലായെന്നുവരില്ല. രാജാക്കന്മാരും, നമ്പൂതിരിമാരും സ്വയം “നാം” അല്ലെങ്കിൽ “നോം” എന്ന് പറയുന്നതും, സ്ത്രീകളെ പറ്റി പറയുമ്പോൾ “അവൾ” എന്ന് പറയുന്നതിന് പകരം “അവർ” എന്ന് പറയുന്നതും, പൂജകബഹുവചനത്തിൻറെ - ബഹുമാന സൂചകമായ ബഹുവചനം - ഉദാഹരണങ്ങളാണ്. പാശ്ചാത്യ വ്യാകരണത്തിൽ ഇതിന് Pluralis Majestatis അല്ലെങ്കിൽ Royal we എന്ന് പറയും.]

ഇവിടെ “നിങ്ങൾ” (ye, KJV) എന്ന് മഹാപുരോഹിതനെ പൂജകബഹുവചനം ഉപയോഗിച്ച് അഭിസംബോധന ചെയ്തതല്ല, ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് സാധാരണ ബഹുവചനമാണ്. KJVയിൽ thee എന്ന വാക്ക് പൂജകബഹുവചനമായും, ye എന്ന വാക്ക് സാധാരണ ബഹുവചനമായും ഉപയോഗിക്കും. ഇവിടെ “നിങ്ങൾ” എന്ന് ഉദ്ദേശിച്ചിരിക്കുന്നത് യെഹൂദരുടെ ന്യായാധിപസംഘമാണ് (συνέδριον, സാൻഹെഡ്രിൻ, G4892), അവരുടെ മുന്നിലാണ് യേശു നിന്നിരുന്നത് (മത്താ 26:59).

ന്യായാധിപസംഘം (സാൻഹെഡ്രിൻ) കി.പി.നാലാം നൂറ്റാണ്ടിന് ശേഷം നിലവിലില്ല. മഹാപുരോഹിതന്മാരോ  ന്യായാധിപസംഘമോ യേശു ആകാശമേഘങ്ങളിൽ വരുന്നത് കാണണമെങ്കിൽ:
  • ഒന്നുകിൽ യേശു വരുന്നതിന് മുമ്പ് അവരുടെ ഉയിർത്തെഴുന്നേൽപ് നടക്കണം. യേശു വരുന്നതിന് മുമ്പ് ആരെങ്കിലും ഉയിർത്തെഴുന്നേൽക്കും എന്ന് ഏതെങ്കിലും ക്രൈസ്തവവിഭാഗം പഠിപ്പിക്കുന്നുണ്ടോ? വിശുദ്ധന്മാർ പോലും അവിടത്തെ വരവിന് ശേഷമാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്നല്ലേ പൊതുവായ വിശ്വാസം?
  • അല്ലെങ്കിൽ അവർ ജീവനോടെയിരിക്കുമ്പോൾ യേശു വരണം.
ഉയിർത്തെഴുന്നേൽപിൻറെ ക്രമം ശ്രദ്ധിക്കൂ:
1കൊരി 15:23 ഓരോരുത്തരും അവനവന്‍റെ ക്രമത്തിലാണ്; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവര്‍ അവിടത്തെ വരവില്‍;
അവിടത്തെ വരവിൽ ഉയിർത്തെഴുന്നേൽക്കേണ്ടത് ക്രിസ്തുവിനുള്ളവരാണ്. യേശുവിനെ കൊലചെയ്തവരോ, കൊലചെയ്യുവാൻ പ്രേരണ നൽകിയവരോ ആയ യെഹൂദന്മാരും (1തെസ്സ 2:15) അവരുടെ ന്യായാധിപസംഘവും (സാൻഹെഡ്രിൻ) പുരോഹിതവർഗ്ഗവും “ക്രിസ്തുവിനുള്ളവർ” ആണോ? ചിന്തിച്ചുനോക്കൂ.

വെളിപ്പാട് പുസ്തകത്തിലെ മേഘത്തിലുള്ള വരവ്.

വെളി 1:7 ഇതാ, അവിടന്ന് മേഘാരൂഢനായി വരുന്നു; എല്ലാ കണ്ണുകളും, അവിടത്തെ കുത്തിത്തുളച്ചവരും അവിടത്തെ കാണും; ഭൂമിയിലെ ഗോത്രങ്ങള്‍ എല്ലാം അവിടത്തെ പറ്റി വിലപിക്കും. ഉവ്വ്, ആമേന്‍.
Rev 1:7 Behold, he cometh with clouds; and every eye shall see him, and they also which pierced him: and all kindreds[G5443] of the earth shall wail because of him. Even so, Amen. 
ഇവിടെ “അവിടത്തെ കുത്തിത്തുളച്ചവരും അവിടത്തെ കാണും” എന്നതിനെ ആത്മീയവൽക്കരിച്ച് നമ്മൾ ചെയ്യുന്ന ഓരോ പാപവും യേശുവിനെ കുത്തിത്തുളയ്ക്കുകയാണെന്ന് കാച്ചിവിടാം, പക്ഷേ, അത് സത്യമാകുന്നില്ല. യേശുവിനെ കുത്തിത്തുളച്ചത് യെഹൂദന്മാരാണ്. യെഹൂദർ കുത്തിത്തുളയ്ക്കുമെന്നും അവർ അവിടത്തെ പറ്റി വിലപിക്കുമെന്നും സ്പഷ്ടമായ പ്രവചനമുണ്ടായിരുന്നു.
സെഖ 12:10 ഞാന്‍ ദാവീദ് ഗൃഹത്തിന്‍റെ മേലും യെരൂശലേം നിവാസികളുടെ മേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തിയവനിലേക്ക് അവര്‍ നോക്കും; ഏകജാതനെ കുറിച്ച് വിലപിക്കുന്നത് പോലെ അവര്‍ അവനെ കുറിച്ച് വിലപിക്കും; ആദ്യജാതനെ കുറിച്ച് വ്യസനിക്കുന്നത് പോലെ അവന്‍ അവനെ കുറിച്ച് വ്യസനിക്കും.
നിങ്ങളുടെ സഭയിൽ വരുന്ന ആ അച്ചായനോ, അടുത്ത വീട്ടിലെ അമ്മച്ചിയോ അല്ല യേശുവിനെ കുത്തിയത്, ദാവീദിൻറെ ഗൃഹത്തിലും യെരൂശലേം നഗരത്തിലും ഉള്ളവരുമാണ്, അവരാണ് അവിടത്തെ വരവിൽ വിലപിക്കേണ്ടത്!

“ഭൂമിയിലെ ഗോത്രങ്ങളെല്ലാം” എന്ന പദസമുച്ചയം ശ്രദ്ധിച്ചോ? (ഇംഗ്ലീഷിൽ kindreds). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം φυλή, (ഫൂലേ, സ്ട്രോങ്സ് നിഘണ്ടുവിൽ G5443) ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് എവിടെയാണെന്ന് നിങ്ങൾക്കറിയാം. വെളിപ്പാട് 7ൽ.
Rev 7:5 Of the tribe[G5443] of Juda were sealed twelve thousand. Of the tribe[G5443] of Reuben were sealed twelve thousand. Of the tribe[G5443] of Gad were sealed twelve thousand.
Rev 7:6 Of the tribe[G5443] of Aser were sealed twelve thousand. Of the tribe[G5443] of Nepthalim were sealed twelve thousand. Of the tribe[G5443] of Manasses were sealed twelve thousand.
Rev 7:7 Of the tribe[G5443] of Simeon were sealed twelve thousand. Of the tribe[G5443] of Levi were sealed twelve thousand. Of the tribe[G5443] of Issachar were sealed twelve thousand.
Rev 7:8 Of the tribe[G5443] of Zabulon were sealed twelve thousand. Of the tribe[G5443] of Joseph were sealed twelve thousand. Of the tribe[G5443] of Benjamin were sealed twelve thousand.
ഈ വാക്കിന് യിസ്രായേലിൻറെ ഗോത്രം എന്നല്ലാതെ വേറൊരു അർത്ഥം വേദപുസ്തകത്തിൽ ഇല്ല. KJVയിൽ ഈ വചനത്തിൽ kindreds എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ് വിഷയമെങ്കിൽ ഇതര പരിഭാഷകൾ പരിശോധിച്ചോളൂ, ഇല്ലെങ്കിൽ ഈ വാക്ക് വരുന്ന ഇതര വചനങ്ങൾ പരിശോധിച്ചോളൂ.
മത്താ 19:28 യേശു അവരോട് പറഞ്ഞത്: “എന്നെ അനുഗമിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യ പുത്രന്‍ തന്‍റെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും 12 സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനും ന്യായം വിധിക്കും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.”
Mat 19:28  And Jesus said unto them, Verily I say unto you, That ye which have followed me, in the regeneration when the Son of man shall sit in the throne of his glory, ye also shall sit upon twelve thrones, judging the twelve tribes[G5443] of Israel.
ന്യായമായും ഉയരാവുന്ന ഒരു ചോദ്യം: അത് ഇപ്പോഴുള്ള യിസ്രായേലിനെ പറ്റി ആയിക്കൂടേ? എന്നതാണ്. ഇതിനുമുമ്പ് പല തവണ എഴുതിയിട്ടുള്ളതുകൊണ്ട് സംക്ഷിപ്തമായി മറുപടി എഴുതാം. ഇപ്പോൾ പാലസ്തീൻ നാട്ടിൽ കുടിയേറിയിരിക്കുന്നവരിൽ അധികവും അസ്കെനാസീ യെഹൂദന്മാരാണ്, അവർ യഥാർത്ഥ യിസ്രായേല്യരെ പോലെ ശേമിൻറെ മക്കളല്ല, യാഫെത്തിൻറെ മക്കളാണ് (ഉൽ 10:1-3). അവർക്ക് ഡി.എൻ.എ ടെസ്റ്റിലൂടെ പോലും യെഹൂദരാണെന്ന് തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല, എന്നിട്ടല്ലേ ഗോത്രങ്ങൾ ഉണ്ടാകുവാൻ? (വിക്കിപ്പീഡിയയിലും, ഗൂഗിളിലും തേടിക്കോളൂ, സത്യം മനസ്സിലാകും)

സാൻഹെഡ്രിനിലെ അംഗങ്ങളുടെ കാര്യത്തിൽ എന്നതുപോലെ, ഇവരും യേശു മേഘത്തിൽ വരുന്നത് കണ്ട് വിലപിക്കണമെങ്കിൽ ഒന്നുകിൽ അവിടത്തെ വരവിന് മുമ്പ് ഉയിർത്തെഴുന്നേൽപിക്കപ്പെടണം അല്ലെങ്കിൽ യഥാർത്ഥ യിസ്രായേല്യർ ഉണ്ടായിരുന്ന കാലത്ത് അവിടന്ന് വരണമായിരുന്നു.

മത്തായി 24:30ലെ മേഘങ്ങളിലുള്ള വരവ്.


വെളി 1:7ലെ വിശദാംശങ്ങളുമായി മത്താ 24:30ന് കാര്യമായ വ്യത്യാസങ്ങളില്ല, അതുകൊണ്ടുതന്നെ വിശദീകരണം ആവർത്തിക്കുന്നില്ല.
മത്താ 24:30 അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്ത് വിളങ്ങും; അന്ന് ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിച്ചുകൊണ്ട്, മനുഷ്യ പുത്രന്‍ ആകാശത്തിലെ മേഘങ്ങളുടെ മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നത് കാണും.
Mat 24:30 And then shall appear the sign of the Son of man in heaven: and then shall all the tribes[G5443] of the earth mourn, and they shall see the Son of man coming in the clouds of heaven with power and great glory.
ഇവിടെയും വെളി 1:7ലും പരാമർശിക്കപ്പെട്ടിരിക്കുന്ന ഗോത്രങ്ങൾ ജീവനോടിരിക്കുന്നവരുടെ ഗോത്രങ്ങളാണ്, ഉയിർത്തെഴുന്നേറ്റവരുടേതല്ല എന്നതിന് അടുത്ത വചനത്തിലാണ് തെളിവ് വരുന്നത്.
മത്താ 24:31 അവൻ തൻറെ ദൂതന്മാരെ മഹാ കാഹളധ്വനിയോടും കൂടെ അയയ്ക്കും; അവർ അവൻറെ വൃതന്മാരെ (തെരഞ്ഞെടുക്കപ്പെട്ടവരെ - elect, G1588) ആകാശത്തിൻറെ അറുതി മുതൽ അറുതി വരെയും 4 ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.
അവിടന്ന് വന്നുകഴിഞ്ഞ്, ഭൂമിയിലുള്ള യിസ്രായേലിൻറെ ഗോത്രങ്ങൾ വിലപിച്ചുകഴിഞ്ഞാണ് തെരഞ്ഞെടുക്കപ്പെട്ടവരെ കൂട്ടിച്ചേർക്കുന്നത്. അതായത്, വിലപിക്കുന്നവർ തെരഞ്ഞെടുക്കപ്പെട്ടവരല്ല, കൂട്ടിച്ചേർക്കപ്പെട്ടവരല്ല, ഉയിർത്തെഴുന്നേറ്റവരുമല്ല.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

ചീത്തവിളിക്കുവാൻ മുട്ടുന്നവർ: 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച് ചീത്ത കേട്ടുകൊള്ളാം.

കർത്താവിൻറെ വരവും മേഘങ്ങളും ഭാഗം #1 - പഴയനിയമം.

ക്രിസ്തുവിൽ പ്രിയരേ,


[ഇത് മൂന്ന് ഭാഗങ്ങളുള്ള ഒരു പരമ്പരയിലെ ആദ്യത്തെ ലേഖനമാണ്. തുടർന്നുള്ള ലേഖനങ്ങളിലേയ്ക്കുള്ള ലിങ്ക് അതാത് പേജുകളുടെ അവസാനത്തിൽ ഉണ്ട്. പരിപൂർണ്ണമായി വായിക്കാതെ അഭിപ്രായം പറയുകയോ, ഏതെങ്കിലും ഒരു ആശയത്തെ അതിൻറെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി, ദുഷ്പ്രചരണം നടത്തുകയോ ചെയ്യാതിരിക്കുക.]

വേദപുസ്തകത്തെ വളരെയധികം ദുർവ്യാഖ്യാനം ചെയ്ത്, പൊട്ടിപ്പാളീസായ രണ്ട് കള്ളപ്രവചനങ്ങൾ നടത്തിയ ഒരു പാസ്റ്റർ ഒരിക്കൽ പറഞ്ഞു: “വേദപുസ്തകം ഒരു പഴയ വയലിനാണ്, അതിൽ ആർക്കും എന്ത് രാഗവും വായിക്കാം.” കക്ഷിക്ക് നല്ല എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് കുറഞ്ഞപക്ഷം ആ പറഞ്ഞതെങ്കിലും തെറ്റാവാൻ വഴിയില്ല.
നിലത്ത് വരച്ചിരിക്കുന്ന ഒരു സംഖ്യ 6 ആണോ 9 ആണോ എന്ന് അറിയുന്നത് നിങ്ങൾ ഏത് വശത്ത് നിൽക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ്. നാം നിൽക്കുന്ന വശത്തുനിന്നും നോക്കിയാൽ കാണുന്നത് ശരിയാണ് എന്ന് തോന്നുന്നതിൽ തെറ്റില്ല. പക്ഷേ ആ സംഖ്യയുടെ ഏതെങ്കിലും ഒരു വശത്ത് 0, 1, 6, 8, 9 എന്നിവയല്ലാതെ വേറെ ഏതെങ്കിലും സംഖ്യ ഉണ്ടെങ്കിൽ രണ്ട് വീക്ഷണകോണുകളിൽ ഒന്ന് തെറ്റാവും. (1 വര പോലെയും, 8ൻറെ മുകളിലും താഴെയുമുള്ള വട്ടങ്ങൾ ഒരുപോലെയും ആയാൽ ആശയക്കുഴപ്പം ഉണ്ടാകും.)

ഇതിനിടെ ഒരു അഭിവന്ദ്യനായ പാസ്റ്റർ അപ്പൊ 1:11നെ വ്യാഖ്യാനിക്കുന്ന വീഡിയോ കണ്ടപ്പോൾ എനിക്ക് മുകളിൽ പറഞ്ഞ 6, 9 കളിയാണ് ഓർമ്മവന്നത്. യേശു ശരീരിയായി വരുമെന്നാണ് പാസ്റ്റർ ആ വേദഭാഗത്തിൽ കണ്ടത്. അതായത് പാസ്റ്റർ കണ്ടത് 6 ആണെന്ന് കരുതുക. ഞാൻ കണ്ടത് 9 ആണ്. അതാണ് ഈ കുറിപ്പിലൂടെ സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്, കർത്താവിന് ചിത്തമായിരുന്നാൽ അതിന് കഴിയും എന്ന പ്രതീക്ഷയോടെ.

മേഘങ്ങളിലുള്ള വരവ്.


വേദപുസ്തകത്തിൽ ഉടനീളം കർത്താവിൻറെ (യഹോവയുടെ) വരവും മേഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ നിങ്ങൾക്ക് ഓർമ്മവരുന്നത് യിസ്രായേല്യർ മിസ്രയീമിൽ നിന്നും പുറപ്പെട്ടപ്പോൾ യഹോവ അവരുടെ മുന്നിൽ അഗ്നിമേഘ സ്തംഭത്തിൽ പുറപ്പെട്ടതായിരിക്കാം, ഞാൻ വേറെ ചില വരവുകളെ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

ശൌലിനെ സംഹരിക്കുവാൻ മേഘത്തിൽ വന്ന യഹോവ!


ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ പരാജിതനായ ശൌൽ രാജാവ് സ്വന്തം വാളിൻറെ മുകളിൽ വീണ് മരിച്ചു എന്നതാണ് യഥാർത്ഥത്തിൽ നടന്നത്. (1ശമു 31:4-6;  1ദിന 10:4. 1ദിന 10:14ൽ യഹോവ ശൌലിനെ കൊന്നു എന്ന് എഴുതിയിരിക്കുന്നത് അത്തരം സാഹചര്യം വരുത്തി എന്ന അർത്ഥത്തിലാണ്.)

ഇനി, ഇതേ സംഭവത്തെ പറ്റി ദാവീദിൻറെ വിവരണം വായിക്കാം:
സങ്കീ 18:1 സംഗീതപ്രമാണിക്ക്: യഹോവയുടെ ദാസനായ ദാവീദിൻറെ ഒരു സങ്കീർത്തനം. യഹോവ അദ്ദേഹത്തെ സകല ശത്രുക്കളുടെ കൈയ്യിൽ നിന്നും, ശൌലിൻറെ  കൈയ്യിൽ നിന്നും വിടുവിച്ച കാലത്ത് അദ്ദേഹം ഈ സംഗീത വാക്യങ്ങളെ യഹോവയ്ക്കായി പാടി...
ഈ സങ്കീർത്തനം യഹോവ ദാവീദിനെ ശൌലിൽ നിന്നും ഇതര ശത്രുക്കളിൽ നിന്നും രക്ഷിച്ചപ്പോൾ എഴുതിയതാണ് എന്ന കാര്യം മറക്കാതെ ഈ സങ്കീർത്തനത്തിലെ പ്രസക്തഭാഗം വായിക്കുക:
സങ്കീ 18:6 എൻറെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എൻറെ ദൈവത്തോട് നിലവിളിച്ചു; അവിടന്ന് തൻറെ മന്ദിരത്തിൽ നിന്നും എൻറെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവിടത്തെ ചെവിയിൽ എത്തി.
സങ്കീ 18:7 ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവിടന്ന് കോപിക്കുന്നതിനാൽ അവ കുലുങ്ങിപ്പോയി.
സങ്കീ 18:8 അവിടത്തെ മൂക്കിൽ നിന്നും പുക പൊങ്ങി; അവിടത്തെ വായിൽ നിന്നും തീ പുറപ്പെട്ട് ദഹിപ്പിച്ചു. തീക്കനൽ അവിടന്നിൽ നിന്നും ജ്വലിച്ചു.
സങ്കീ 18:9 അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങി; കൂരിരുൾ അവിടത്തെ കാൽക്കീഴിൽ ഉണ്ടായിരുന്നു.
സങ്കീ 18:10 അവിടന്ന് കെരൂബിനെ വാഹനമാക്കി പറന്നു; അവിടത്തെ കാറ്റിൻറെ ചിറകിന്മേൽ ഇരുന്ന് പറപ്പിച്ചു.
സങ്കീ 18:11 അവിടന്ന് അന്ധകാരത്തെ തൻറെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്ക് ചുറ്റും കൂടാരവുമാക്കി.
ആത്മാർത്ഥമായി ചോദിക്കട്ടേ, ശൌലിൽ നിന്നോ, ഫിലിസ്ത്യരിൽ നിന്നോ, ദാവീദിൻറെ മറ്റേതെങ്കിലും ശത്രുക്കളിൽ നിന്നോ യഹോവ ദാവീദിനെ രക്ഷിച്ചപ്പോൾ ഇതിൽ ഏത് കാര്യമാണ് അക്ഷരംപ്രതി നടന്നത്? (സങ്കീ 18:11ൽ മേഘത്തിൻറെ സാന്നിദ്ധ്യം ശ്രദ്ധിക്കുക.)

യഹോവ (കർത്താവ്) അക്ഷരംപ്രതി വന്നില്ല, പക്ഷേ, സംഹരിക്കപ്പെടേണ്ട ശത്രുക്കൾ സംഹരിക്കപ്പെട്ടു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ശക്തമായ ഭാഷ ഏകദേശം വെളിപ്പാട് പുസ്തകത്തിലെ ഭാഷ പോലെയുണ്ട്. പക്ഷേ, അവയൊന്നും അക്ഷരംപ്രതി നടന്നവയല്ല.

മിസ്രയീമിനെ നശിപ്പിക്കുവാൻ മേഘത്തിൽ വന്ന യഹോവ!

യെശ 19:1 മിസ്രയീമിനെ കുറിച്ചുള്ള പ്രവചനം. യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്ക് വരുന്നു; അപ്പോൾ മിസ്രയീമിലെ മിത്ഥ്യാമൂർത്തികൾ അവിടത്തെ സന്നിധിയിൽ നടുങ്ങുകയും മിസ്രയീമിൻറെ ഹൃദയം അതിൻറെ ഉള്ളിൽ ഉരുകുകയും ചെയ്യും.
ഈ അദ്ധ്യായം മുഴുവൻ വായിച്ചോളൂ. ഇതിൽ പറഞ്ഞിരിക്കുന്ന പ്രധാന കാര്യം മിസ്രയീമിലെ മിത്ഥ്യാമൂർത്തികളെ (വിഗ്രഹങ്ങളെ) നശിപ്പിക്കുന്നതിനെ പറ്റിയാണ്. ഈ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഭാവിയിൽ നടക്കേണ്ടതാണെന്ന് ഭവിഷ്യവാദികളായ (futurists) അറിയപ്പെടുന്ന വേദപണ്ഡിതന്മാർ ആരുംതന്നെ അഭിപ്രായപ്പെടുന്നില്ല.

യെശ 19:19ൽ പരാമർശിച്ചിരിക്കുന്ന യഹോവയുടെ യാഗപീഠവും, തൂണും യെഹൂദ പുരോഹിതനായിരുന്ന നീതിമാനായ ശിമെയോൻറെ (Simeon the Just) മകൻ ഓനിയാസ് (Onias) എന്ന ആൾ മിസ്രയീമിലെ നിലനിന്നിരുന്ന മിസ്രയീമ്യരുടെ ദേവാലയത്തെ നവീകരിച്ച് യഹോവയ്ക്കായി യാഗപീഠം സ്ഥാപിക്കുകയും, അവരുടെ തൂണിനെ (obelisk, സ്‌മാരകസ്‌തംഭം) യഹോവയ്ക്കായി പ്രതിഷ്ഠിക്കുകയും ചെയ്തു എന്നത് ചരിത്രം.

മിസ്രയീമിൽ (ഈജിപ്തിൽ) ഇപ്പോഴുള്ളത് 90% മുസ്ലീങ്ങളും 9% ഓർത്തഡോക്സ് ക്രൈസ്തവരും, 1% ഇതര ക്രൈസ്തവരുമാണ്. ഇവരിൽ ആരും വിഗ്രഹാരാധന ചെയ്യുന്നവരല്ല, അതുകൊണ്ടുതന്നെ ഈ വേദഭാഗം ഭാവിയിൽ നിറവേറേണ്ടതല്ല. പിരമിഡുകളും സ്ഫിങ്സും വിഗ്രഹങ്ങളല്ല.

യെശ 19:23ൽ മിസ്രയീമിൽ നിന്നും അശ്ശൂരിലേക്ക് ഒരു പെരുവഴി ഉണ്ടായിരിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നതും മിസ്രയീമ്യർ അശ്ശൂര്യരോട് കൂടെ ആരാധിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നതും അശ്ശൂരിലേക്ക് അടിമകളായി കൊണ്ടുപോകപ്പെട്ട യിസ്രായേല്യർക്ക് തിരികെ വരുവാനുള്ള വഴിയായിരുന്നു എന്നും, കോരേശ്, അലക്സാണ്ടർ രാജാക്കന്മാരുടെ കാലം മുതൽ എബ്രായരുടെ സ്വാധീനം നിമിത്തം മെസൊപ്പൊത്താമ്യ പ്രദേശത്ത് (അവിടെയാണ് അശ്ശൂർ) ഏകദൈവത്തിലുള്ള വിശ്വസം (Monotheism) പ്രചരിച്ചു എന്നും അശ്ശൂർ രാജാക്കന്മാർ മിസ്രായീമിലെ വിഗ്രഹങ്ങളെ തകർത്ത് അവരെയും ഏകദൈവവിശ്വാസത്തിലേക്ക് കൊണ്ടുവന്നു എന്നും ഭവിഷ്യവാദികളായ (futurists) വേദപണ്ഡിതന്മാർ അവരുടെ പഠനങ്ങൾക്ക് ശേഷം അഭിപ്രായപ്പെടുന്നു. (ഭവിഷ്യവാദികൾ പറഞ്ഞത് ഭവിഷ്യവാദികൾക്ക് പ്രശ്നമുണ്ടാക്കില്ലല്ലോ, ഞങ്ങൾ ഭവിതവാദികൾ  - Preterists - പറഞ്ഞാലല്ലേ പ്രശ്നം?)

യെശ 19:4ൽ മിസ്രയീമിനെ ക്രൂരനായ ഒരു രാജാവിന് ഏൽപിച്ചുകൊടുക്കും എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. മിസ്രയീമിൻറെ നാശം നെബൂഖദ്നേസർ മിസ്രയീമിനെ ആക്രമിച്ചപ്പോൾ തുടങ്ങിയതാണ്, പക്ഷേ, നെബൂഖദ്നേസർ മിസ്രയീമിനെ പരിപൂർണ്ണമായി നശിപ്പിക്കുകയോ, വിഗ്രഹങ്ങൾ തകർക്കുകയോ ചെയ്തില്ല. വിഗ്രഹങ്ങളെ തകർത്തത് കോരെശിൻറെ മകനായിരുന്ന കാംബിസെസോ, അശ്ശൂർ രാജാവായ എസർഹദ്ദോനോ ആയിരുന്നിരിക്കണം.

ഏതായാലും, യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്ക് വന്നില്ല. ആർക്ക് അല്ലെങ്കിൽ ഏത് ദേശത്തിന് എതിരായാണോ പ്രവചനം അരുളപ്പെട്ടത് ആ ദേശം നശിപ്പിക്കപ്പെട്ടു, അതിലെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു.

മേഘത്തിൽ യഹോവ വരുമെന്ന് പറഞ്ഞിട്ട് വന്നത് ആരാണെന്ന് അടുത്ത അദ്ധ്യായത്തിൽ യെശയ്യാവ് പറയുന്നുണ്ട്:
യെശ 20:1 അശ്ശൂർ രാജാവായ സർഗ്ഗോൻറെ കൽപന പ്രകാരം തർത്ഥാൻ അസ്തോദിലേക്ക് ചെന്ന്, അസ്തോദിനോട് യുദ്ധം ചെയ്ത്, അതിനെ പിടിച്ച ആണ്ടിൽ,...
അമ്പട മിടുക്കാ, അസ്തോദ് മിസ്രയീമിലല്ല, മധ്യധരണ്യാഴിയുടെ ചുറ്റുവട്ടത്താണെന്ന് ഇത്രവേഗം കണ്ടുപിടിച്ചില്ലേ? മോനേ, കുട്ടപ്പാ, സൂയസ് കനാൽ എന്നാണ് നിർമ്മിച്ചതെന്ന് വല്ല പിടിപാടുമുണ്ടോ? (അതെവിടെയാ, അല്ലേ?) പൊന്നുമോൻ നിഗമനങ്ങളിലേയ്ക്ക് എടുത്തുചാടാതെ, യെശ 20 മുഴുവനും ഒന്ന് വായിച്ചാട്ടെ. യഹോവ യെശയ്യാവിനോട് പിറന്നപടി നടക്കുവാൻ കൽപിക്കുന്നതും, പിന്നീട്:
യെശ 20:4 അശ്ശൂർ രാജാവ് മിസ്രയീമിൽ നിന്നുള്ള ബദ്ധന്മാരെയും കൂഷിൽ നിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിൻറെ ലജ്ജക്കായി നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും.
അങ്ങനെ, അവിടെയും യഹോവ മേഘത്തിൽ വന്നില്ല, പക്ഷേ, മിസ്രയീം നാശമായി.

കി.മു. ആറാം നൂറ്റാണ്ടിലെ യെരൂശലേമിൻറെ നാശവും മേഘങ്ങളും.


ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള ഭീതിജനകമായ പ്രവചനത്തിൽ ഏതായാലും യഹോവ മേഘത്തിൽ വരും എന്ന് എഴുതിയിട്ടില്ല.

കി.മു.ആറാം നൂറ്റാണ്ടിൽ യെരൂശലേം നെബൂഖദ്നേസരിൻറെ സൈന്യത്താൽ നശിപ്പിക്കപ്പെട്ടപ്പോഴും യഹോവ മേഘത്തിൽ വന്നു എന്ന് എഴുതിയിട്ടില്ല. പക്ഷേ, ആ സംഭവത്തിൽ ശ്രദ്ധേയമായ ഒരു കാര്യം യഹോവയുടെ കോപവും മേഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.
വിലാ 2:1 അയ്യോ! യഹോവ സീയോന്‍ പുത്രിയെ തന്‍റെ കോപത്തില്‍ മേഘത്താല്‍ മറച്ചത് എങ്ങനെ? അവന്‍ യിസ്രായേലിന്‍റെ മഹത്വം ആകാശത്ത് നിന്നും ഭൂമിയില്‍ ഇട്ടുകളഞ്ഞു; തന്‍റെ കോപദിവസത്തില്‍ അവന്‍ തന്‍റെ പാദപീഠത്തെ ഓര്‍ത്തതുമില്ല,...
അതായത്, ദൈവത്തിൻറെ കോപത്തിനും മേഘത്തിനും അല്ലെങ്കിൽ മേഘത്തിലുള്ള വരവിനും തമ്മിൽ ബന്ധമുണ്ട്. തന്നെയുമല്ല, മേഘത്തിൽ വരും എന്ന് പറയപ്പെട്ട ഒരു സാഹചര്യത്തിലും നേരിട്ട് വരികയോ, ഭൂമിയിൽ ഇറങ്ങുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധിക്കുക.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

ചീത്തവിളിക്കുവാൻ മുട്ടുന്നവർ: 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച് ചീത്ത കേട്ടുകൊള്ളാം.

ഏദോമിൻറെയും ഹെരോദ്യരുടെയും നാശം - വെളിപ്പാട് പുസ്തകം പഠിക്കുന്നതിന് ഒരു സഹായി.

ക്രിസ്തുവിൽ പ്രിയരെ,

ഏദോമിന് ലഭിച്ച ശിക്ഷാവിധിയെ പറ്റി എഴുതണമെന്ന് വളരെ നാളായി കരുതുന്നു. വെളിപ്പാട് പുസ്തകം മനസ്സിലാക്കുന്നതിൽ സഹായകമാണ് ഈ പഠനം. ഏദോമിൻറെ നാശം അധികമാരും ശ്രദ്ധിക്കാത്ത ഒരു വിഷയമാണ്. വെളിപ്പാട് പുസ്തകവും, പ്രവചനത്തിൻറെ ഭാഷയും മനസ്സിലാക്കുന്നതിൽ വളരെ സുപ്രധാനമായ പങ്ക് ഏദോമിൻറെ നാശത്തിനുണ്ട്.

ഏദോം ഒരിക്കലും നാശമായിട്ടില്ല എന്നും ഏദോമ്യർ എവിടെയൊക്കെയോ പതുങ്ങിയിരിക്കുന്നു എന്നും അവർ ഏത് നിമിഷവും വെളിപ്പെടാമെന്നും, പല ലോക നേതാക്കളും ഏദോമ്യരാണെന്നും അവകാശപ്പെടുന്നവരുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരക്കാരാണ് അനാക്യ മല്ലന്മാർ ആകാശത്തിൻറെ ഏതോ മൂലയിൽ ഒളിച്ചിരുപ്പുണ്ടെന്നും 2012 ഡിസംബർ 21ന് അവർ വന്ന് ലോകം പിടിച്ചെടുക്കുമെന്നും പ്രചരിപ്പിച്ചത്.

ഭൂതകാലമോ, ഭാവികാലമോ?


ഏദോമിൻറെ നാശത്തെ പറ്റി പരിഗണിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വളരെ പ്രധാനപ്പെട്ട രണ്ട് വേദഭാഗങ്ങളാണ് യിരെമ്യാവ് 49, ഓബദ്യാവ് എന്നിവ. ഇവ രണ്ടിലും ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ ഗദ്യം (മസോറട്ടിക് പാഠം) ഏറക്കുറെ ഒന്നുതന്നെയാണ്. (ഏകദേശം പകർത്തിയെഴുതിയത് പോലെ.) ഭൂത, ഭാവി, വർത്തമാന കാലങ്ങളെ സൂചിപ്പിക്കുന്ന ഒന്നുംതന്നെയില്ല. കി.മു. ഏഴാം നൂറ്റാണ്ടിൽ അരുളപ്പെട്ട യിരെമ്യാവിൻറെ പ്രവചനം (അദ്ദേഹത്തിൻറെ) ഭാവികാലത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നത് സ്പഷ്ടമാണ്. ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഓബദ്യാവിൻറെ പുസ്തകം ചില പരിഭാഷകളിൽ ഭാവികാലത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് കാണാം. പക്ഷേ, മിക്കവാറും പരിഭാഷകളിൽ ഭൂതകാലത്തിൽ ആണെന്ന് കാണാം. ഈ വ്യത്യാസം ഹീബ്രൂ ഗദ്യത്തിൽ നിന്നും വന്നതല്ല. ഒന്നുകിൽ പരിഭാഷകർ ഗ്രീക്ക് സെപ്റ്റ്വജിൻറ് പരിഭാഷപ്പെടുത്തി, അല്ലെങ്കിൽ യെഹൂദരുടെ ടാർഗം (Targum, അരാമ്യ ഭാഷയിലുള്ള തിരുവെഴുത്തുകൾ) പരിഭാഷപ്പെടുത്തി.

യിരെമ്യാവിൻറെ പ്രവചനത്തിനും അതിന് ഒരു നൂറ്റാണ്ടിന് ശേഷം നൽകപ്പെട്ട ഓബദ്യാവിൻറെ പ്രവചനത്തിനും ഇടയിൽ ഒന്നും നടന്നിട്ടില്ല എന്ന ഊഹത്തിനേക്കാൾ, നെബൂഖദ്നേസരും ബാബേലും ഏദോമിനെ ആക്രമിച്ചു എന്ന ചരിത്രസംഭവം ഈ കാലത്തിനിടയിലാണ് സംഭവിച്ചത്, അതുകൊണ്ടുതന്നെ ഓബദ്യാവിൻറെ പ്രവചനം ഭൂതകാലത്തിൽ എഴുതപ്പെട്ടിരിക്കുന്ന പരിഭാഷകളാണ് ശരി എന്ന നിലപാടാണ് ഞാൻ സ്വീകരിക്കുന്നത്.

ഏശാവ്, ഏദോം, ബൊസ്ര, ശേയീർ


ഞാൻ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലിചെയ്തുകൊണ്ടിരുന്ന കാലത്ത് നാട്ടിൽ നിന്നും ഒരാൾ എൻറെ ഓഫീസിൽ വന്നു. ആറടിയിൽ കൂടുതൽ ഉയരം, വെളുത്ത് ചുവന്ന രൂപം, ഏകദേശം ഒരു ഗൾഫ് മുതലാളിയുടെ എല്ലാ വേഷഭൂഷാദികളും. ഇദ്ദേഹം പേരും, ബാപ്പയുടെ പേരും പറഞ്ഞിട്ടും എനിക്ക് ആളെ മനസ്സിലായില്ല. അപ്പോൾ, ചുറ്റിലും ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ട് അവൻ പതിയെ പറഞ്ഞു: “ടോംസാനേ, ഞാൻ മുക്കാച്ചക്ക”. എനിക്ക് ആളെ മനസ്സിലായി. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ഞങ്ങളുടെ പുരയിടത്തിൽ അരിമുളക് പെറുക്കുവാൻ വന്നിരുന്ന ദരിദ്രരായ കുട്ടികൾ ചക്ക പറിച്ച് തിന്നും. ഈ ഉമ്മർ ഒറ്റയിരുപ്പിന് വലിയ ഒരു ചക്കയുടെ മുക്കാൽ ഭാഗം തിന്നുതീർക്കുന്നത് കണ്ട ഞങ്ങൾ അവന് പേരിട്ടു: മുക്കാച്ചക്ക. (വിശപ്പും പട്ടിണിയും അറിയാത്ത ഞങ്ങൾ അവന് അങ്ങനെ പേരിട്ടത് തെറ്റാണ്.)

അതുപോലെ, ഒരിക്കൽ വേട്ടയാടി വിശന്ന് വലഞ്ഞുവന്ന യിസ്ഹാക്കിൻറെ മൂത്തമകനായ ഏശാവ് തൻറെ അനുജനായ യാക്കോബ് ഉണ്ടാക്കിക്കൊണ്ടിരുന്ന അമരപ്പയര്‍ പുഴുക്ക് (പായസം എന്നത് തെറ്റായ പരിഭാഷയാണ്) കണ്ട് ആർത്തിപിടിച്ച്, അത് ലഭിക്കുവാൻ വേണ്ടി തൻറെ ജ്യേഷ്ഠാവകാശം യാക്കോബിന് വിറ്റതും, ചുവന്ന അമരപ്പയറിനോടുള്ള ആ ആർത്തിയുടെ ഫലമായി അവന് ഏദോം (ചുവന്ന) എന്ന പേര് ഉണ്ടായതും നമുക്കറിയാം. (ഉൽ 25:30)

ഏശാവ് സേയീര്‍ എന്ന മലമ്പ്രദേശത്ത് താമസമാക്കി (ഉൽ 32:3). തൻറെ കാനാന്യരായ ഭാര്യമാർ തൻറെ അപ്പന് അപ്രിയരായി തോന്നിയതിനാൽ ഏശാവ് തൻറെ പിതൃസഹോദരനായ യിശ്മായേലിന്‍റെ മകളെ വിവാഹം ചെയ്തു. (ഉൽ 28:9). ഈ ബന്ധത്തിൽ നിന്നുമായിരിക്കാം ഏശാവ് എന്ന ഏദോമിൻറെ പിൻഗാമികൾക്ക് യിശ്മായേലിന്‍റെ പിൻഗാമികളിൽ ഒരാളായ ബൊസ്ര എന്ന ആളുടെ ദേശം ലഭിച്ചത്. (ഉൽ 36:33; യെശ 34:6; 63:1).

സേയീർ, ഏദോം, ബൊസ്ര എന്നീ പേരുകൾ ഏശാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം.

ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള പ്രവചനവും പൂർത്തീകരണവും.


വെളിപ്പാട് പുസ്തകത്തിലെ സംഭ്രമിപ്പിക്കുന്ന വർണ്ണനകൾ പോലെ തന്നെ സംഭ്രമിപ്പിക്കുന്നതാണ് ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള വർണ്ണനയും.
യെശ 34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾ പോലെ ചുരുണ്ടുപോകും; അതിൻറെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടിപ്പൊഴിയുന്നത് പോലെയും അത്തിവൃക്ഷത്തിൻറെ കായ് വാടിപ്പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോകും.
യെശ 34:5 എൻറെ വാൾ സ്വർഗത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിൻ മേലും ഞാൻ ശപിച്ച ജാതിയുടെ മേലും ന്യായവിധിക്കായി ഇറങ്ങിവരും.
യെശ 34:6 യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പ് പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തത്താലും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പിനാലുമാണ്; യഹോവയ്ക്ക് ബൊസ്രയില്‍ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
യെശ 34:7 അവയോട് കൂടെ കാട്ടുപോത്തുകളും കാളകളോട് കൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പിനാല്‍ നിറഞ്ഞിരിക്കും.
യെശ 34:8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വിവാദത്തില്‍ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
ഇത് നടന്നില്ലെന്ന് വാദിക്കുവാൻ തോന്നുന്നില്ലേ? വേദപുസ്തകം എന്താണ് പറയുന്നതെന്ന് നോക്കൂ:
മലാ 1:3 ഏശാവിനെ ഞാൻ ദ്വേഷിച്ചു അവൻറെ പർവ്വതങ്ങളെ ശൂന്യമാക്കി (ഭൂതകാലം) അവൻറെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് കൊടുത്തിരിക്കുന്നു (ഭൂതകാലം).
ഇനിയുമുണ്ട് തെളിവുകൾ:
യെശ 63:1 ഏദോമിൽ നിന്നും, രക്താംബരം ധരിച്ചുകൊണ്ട് ബൊസ്രയിൽ നിന്നും വരുന്ന ഇവൻ ആര്? വസ്ത്രാലംകൃതനായി തൻറെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്ന ഇവൻ ആര്? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നേ.
യെശ 63:2 ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; ജാതികളിൽ ആരും എന്നോട് കൂടെ ഉണ്ടായിരുന്നില്ല; എൻറെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എൻറെ വസ്ത്രത്തിൽ തെറിച്ചു; എൻറെ ഉടുപ്പ് മുഴുവനും മലിനമായിരിക്കുന്നു.
യെശ 63:3 ഞാൻ ഒരു പ്രതികാര ദിവസം കരുതിയിരുന്നു; എൻറെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.
യെശ 63:4 ഞാൻ നോക്കിയെങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എൻറെ ഭുജം തന്നേ എനിക്ക് രക്ഷ വരുത്തി; എൻറെ ക്രോധം തന്നേ എനിക്ക് തുണനിന്നു.
യെശ 63:5 ഞാൻ എൻറെ കോപത്തിൽ ജാതികളെ ചവിട്ടി, എൻറെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്ത് വീഴ്ത്തിക്കളഞ്ഞു.
ഇത്രയും വചനങ്ങൾ ആര് വായിക്കുമല്ലേ? ഏദോം നശിപ്പിക്കപ്പെട്ടപ്പോൾ ആകാശത്തിലെ സൈന്യമെല്ലാം (നക്ഷത്രങ്ങളും ഗൃഹങ്ങളുമാകാം, അല്ലെങ്കിൽ ദൂതന്മാരുടെ ഗണമായിരിക്കാം) അലിഞ്ഞുപോകുകയും, ആകാശം ഒരു ചുരുൾ പോലെ ചുരുണ്ടുപോകുകയും; അതിൻറെ സൈന്യമൊക്കെയും പൊഴിഞ്ഞുപോകുകയും ചെയ്തെങ്കിൽ അതിന് ശേഷവും (ലൂക്കാ 2:13) ഇവയൊക്കെ ഉണ്ടായിരുന്നല്ലോ? അവ എങ്ങനെ ഉണ്ടായി?

വെളിപ്പാട് പുസ്തകത്തിൽ എന്നപോലെ സംഭ്രമം ഉണ്ടാക്കുന്ന ഭാഷയാണ് യെശ 34ലും ഉപയോഗിച്ചിരിക്കുന്നത്. വായിച്ചാൽ ആകാശം ഇല്ലാതാകും, നക്ഷത്രങ്ങൾ അത്തിപ്പഴങ്ങൾ പോലെ കൊഴിഞ്ഞുവീഴും എന്നെല്ലാം തോന്നും, പക്ഷേ, യഥാർത്ഥത്തിൽ സംഭവിച്ചതോ? കേരളത്തിൻറെ അത്രയും പോലും വിസ്തീർണ്ണമില്ലാത്ത ഒരു ചെറിയ ദേശം നാശമായി. (മുകളിലുള്ള ഭൂപടം കാണുക.)

ഏദോം (സേയീർ) നിലനിന്നിരുന്ന സ്ഥലം ഇപ്പോൾ പെട്ര (Petra) എന്നാണ് അറിയപ്പെടുന്നത്. ഇത് ഇപ്പോൾ ഒരു ലോകപൈതൃകസ്ഥാനമാണ് (World Heritage Site).



ഏദോമ്യർക്ക് എന്ത് സംഭവിച്ചു?


വളരെ വ്യക്തമായി മനസ്സിലാക്കേണ്ട സംഗതി മലാ 3:1ൽ ഏശാവിൻറെ (ഏദോമിൻറെ) മലകളെ യഹോവ ശൂന്യമാക്കി എന്ന് പറഞ്ഞതല്ലാതെ, അവസാനത്തെ ഏദോമ്യനെയും കൊന്നൊടുക്കി എന്ന് അവകാശപ്പെട്ടിട്ടില്ല.

നെബൂഖദ്നേസർ യിസ്രായേലിനെ അക്രമിച്ച് യിസ്രായേല്യരെ ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയ ശേഷം, ഏദോമിനെ അക്രമിച്ച് ക്ഷയിപ്പിച്ചു. പിന്നീട് നബാത്യർ (Nabataeans, മുകളിലുള്ള ഭൂപടം കാണുക.) ഏദോമിനെ അക്രമിച്ചപ്പോൾ ബാക്കിയായവർ യെഹൂദയുടെ തെക്ക് ഭാഗത്തുള്ള നെഗേവ് എന്ന പ്രദേശത്ത് താമസമുറപ്പിച്ചു. കാലക്രമത്തിൽ അവരിൽ പലരും യെഹൂദ മതം സ്വീകരിക്കുകയും സ്ഥാനമാനങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരാളായിരുന്നു മഹാനായ ഹെരോദിൻറെ (Herod the Great) പിതാവ് ഇദൂമ്യനായ ആൻറിപേറ്റർ (Antipater the Idumaean, എദോം എന്നതിൻറെ ഗ്രീക്ക് രൂപമാണ് ഇദൂമ്യ. KJVയിൽ യെശ 34:5 കാണുക).

ഹെരോദ്യരായി മാറിയ ഏദോമ്യർ പരീശരുടെ ചട്ടുകങ്ങളായി വർത്തിക്കുന്നതും അവരുടെ യേശുവിന് വിരോധമായുള്ള ഗൂഢാലോചനകളിൽ പങ്കാളികളാകുന്നതും മത്താ 22:16; മർക്കോ 3:6; 12:13; എന്നീ വചനങ്ങളിൽ കാണാം. അവർക്ക് അവരുടെ സ്വന്തമായ ദുർബോധനകൾ ഇല്ല എന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. പക്ഷേ, ഹെരോദിന് ദുർബോധന ഉണ്ടായിരുന്നു എന്നത് ഹെരോദിനും ഹെരോദ്യർക്കും ഉള്ള ബന്ധത്തിന് തെളിവാകുന്നു:
യേശു അവരോട്: “പരീശരുടെ പുളിച്ചമാവും ഹെരോദിന്‍റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്ളുവിന്‍” (മർക്കോ 8:15) പുളിച്ചമാവ് = ദുരുപദേശം (മത്താ 16:12)

ഏദോമ്യരുടെ അന്ത്യം


ക്രിസ്തബ്ദം 70ൽ (70 AD) ടൈറ്റസ് സീസർ യെരൂശലേമിനെ പിടിച്ചപ്പോൾ 20,000 ഹെരോദ്യരായി മാറിയ ഏദോമ്യർ യെഹൂദ്യ തീവ്രവാദികളായ സീലട്ടുകൾക്ക് [Zealots] പിന്തുണ നൽകിയിരുന്നതാണ് ചരിത്രത്തിൽ അവരെ പറ്റിയുള്ള അവസാത്തെ പരാമർശം. അവർ ചരിത്രത്തിൽ നിന്നും ഇല്ലാതായി. ഭയം മൂലധനമാക്കിയ ചില മതവാദികൾ കണ്ണിൽ കണ്ടവരെയെല്ലാം - യാസ്സർ അറാഫത്ത്, സദ്ദാം ഹുസൈൻ, ഒസാമാ-ബിൻ-ലാദൻ അങ്ങനെ പലരെയും ഏദോമ്യരായി അവരോധിക്കുന്നു എന്നല്ലാതെ ഏദോമ്യർ കട്ടിലിന് അടിയിൽ പൂച്ചക്കുട്ടി പതുങ്ങിയിരിക്കുന്നത് പൊലെ പതുങ്ങിയിരിക്കുന്നു ഏത് നിമിഷവും ചാടിവീഴാം എന്നെല്ലാം പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഏദോമ്യരുടെ കഥ കഴിഞ്ഞു, അത്രതന്നെ.

യഹോവ ഏദോമിനെ നശിപ്പിക്കുവാൻ ഉണ്ടായ പ്രകോപനം.


യിസ്രായേൽ മിസ്രയീമിൽ നിന്നും പുറപ്പെട്ട കാലം മുതൽ തുടങ്ങിയതാണ് ഏദോമിൻറെ ചൊറിച്ചിൽ. (ഇയ്യേ, ഇയാൾ എന്തൊരു ഭാഷയാ ഉപയോഗിക്കുന്നേ?!) ഏദോമിനും യിസ്രായേലിനും യെഹൂദയ്ക്കും ഇടയിൽ ഉണ്ടായ യുദ്ധങ്ങളും, പരസ്പരം ജനങ്ങളെ അടിമകളായി പിടിച്ചതിൻറെയും കൊന്നൊടുക്കിയതിൻറെയും കഥകൾ വേദപുസ്തകത്തിലുണ്ട്, അത് ഇവിടെ ആവർത്തിക്കേണ്ട ആവശ്യമില്ല. ഏദോമിൻറെ ചെറ്റത്തരങ്ങൾ (ഭാഷ കണ്ടില്ലേ?!) ഇതൊന്നുമല്ല.

കി.മു.ആറാം നൂറ്റാണ്ടിൽ യെരൂശലേം നശിപ്പിക്കപ്പെട്ട സമയത്ത് അവർ കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങളാണ് അവരെ ദൈവകോപത്തിന് പാത്രരാക്കിയത്.
സങ്കീ 137:7 യഹോവേ, യെരൂശലേം നിലംപതിച്ച ദിനത്തില്‍ ഏദോമ്യര്‍ ചെയ്തത് ഓര്‍ക്കേണമേ, അവര്‍ പറഞ്ഞു: “അതിന്‍റെ അടിത്തറ മുതല്‍ അതിനെ നശിപ്പിക്കുക.”
ഈ സങ്കീർത്തനം ബാബേലിൽ പ്രവാസികളായിരുന്ന യിസ്രായേല്യർ യെരൂശലേമിനെ പറ്റി പാടിയ ശോകഗാനത്തിൽ നിന്നുമാണ്. (ഏകദേശം എൻറെ പ്രായമുള്ളവർക്ക് ബോണിയെമ്മിൻറെ By the Rivers of Babylon എന്ന പാട്ട് അറിയാമായിരിക്കും.)

യെഹെ 35:5 നീ (ഏദോമ്യർ) എപ്പോഴും എന്‍റെ ജനത്തിന് എതിരായിരുന്നു. യിസ്രായേലിന് എതിരെ അവരുടെ ദുരിതകാലത്തും അവരുടെ അന്ത്യശിക്ഷയുടെ വേളയിലും നീ നിന്‍റെ വാള്‍ ഉപയോഗിച്ചു.
ഈ വചനത്തിൽ അന്ത്യശിക്ഷ എന്ന വാക്ക് കാണുമ്പോൾ ചിലർക്ക് ഇത് ഭാവികാലത്തിൽ നടക്കേണ്ട കാര്യമാണെന്ന് തോന്നും. ഈ അദ്ധ്യായത്തിൻറെ ആരംഭത്തിൽ നിന്നും വായിച്ചാൽ ഇത് സേയീർ മല നശിപ്പിക്കപ്പെടുന്നതിന് മുമ്പ് നടക്കേണ്ട കാര്യമായിരുന്നു എന്ന് മനസ്സിലാകും.
യെഹ 35:3 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു സേയീര്‍ പര്‍വ്വതമേ, ഞാന്‍ നിനക്ക് വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും. (ഇതാണ് പൂർത്തിയായി എന്ന് മലാ 1:1-3ൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്..)

ഇനിയാണ് ഏദോമിൻറെ ചെറ്റത്തരത്തിൻറെ പാരമ്യം.

ഓബ 1:10 നിൻറെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത സാഹസം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
ഓബ 1:11 നീ എതിർപക്ഷത്ത് നിന്ന നാളിൽ അന്യജാതിക്കാർ അവൻറെ സമ്പത്ത് അപഹരിച്ച്, കൊണ്ടുപോകുകയും അന്യദേശക്കാർ അവൻറെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിന് ചീട്ടിടുകയും ചെയ്ത നാളിൽ തന്നേ, നീയും അവരിൽ ഒരുവനെ പോലെ ആയിരുന്നു.
ഇവിടെ എഴുതിയിരിക്കുന്നത് എന്താണെന്ന് ഇത് പരിഭാഷപ്പെടുത്തിയ ആൾക്ക് ഒരു പിടിപാടും ഇല്ല. ഇവിടെ എതിർപക്ഷത്ത് ചേർന്നു എന്ന അർത്ഥമാണുള്ളത് പക്ഷേ, യഥാർത്ഥത്തിൽ നടന്നത് എതിർവശത്ത് നിന്നു എന്നുള്ളതാണ്. നിങ്ങളുടെ വീടിന് തീപിടിക്കുമ്പോൾ നിങ്ങളുടെ അയൽവാസി കൈയ്യുംകെട്ടി വഴിയുടെ എതിർവശത്ത് നിൽക്കുന്നത് പോലെ ഏദോം നിന്നു. അയൽവാസിക്ക് അനർത്ഥം നേരിടുമ്പോൾ സഹായിക്കേണ്ടവൻ കാഴ്ചക്കാരനെ പോലെ നിൽക്കുന്നതിനേക്കാൾ വലിയ ചെറ്റത്തരം വേറെയില്ല.
ഓബ 1:12 നിൻറെ സഹോദരൻറെ ദിവസം, അവൻറെ അനർത്ഥ ദിവസം തന്നെ, നീ കണ്ട് രസിക്കേണ്ടതല്ല; നീ യെഹൂദ്യരെ കുറിച്ച് അവരുടെ അപായ ദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പ് പറയരുതായിരുന്നു.
ഓബ 1:13 എൻറെ ജനത്തിൻറെ അപായ ദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അപായ ദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ട് രസിക്കരുതായിരുന്നു; അവരുടെ അപായ ദിവസത്തിൽ അവരുടെ സമ്പത്തിൻറെ മേൽ നീ കൈ വെക്കരുതായിരുന്നു.
തരംകിട്ടിയപ്പോൾ ഈ ചെറ്റകൾ ഉള്ളിൽ കടന്ന് കക്കാവുന്നതൊക്കെ കട്ടു.
ഓബ 1:14 അവൻറെ ഓടിപ്പോകുന്നവരെ വിഛേദിക്കുവാൻ നീ വഴിത്തലയ്ക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏൽപിച്ചുകൊടുക്കരുതായിരുന്നു.
തീർന്നില്ല, ഏദോമിൻറെ ചെറ്റത്തരം: ബാബേൽ സൈന്യം ഉള്ളിൽ കടന്ന് കൊല്ലുകയും, കൊള്ളയടിക്കുകയും, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ജീവനുംകൊണ്ട് ഓടിയവർക്ക് തടസ്സം നിന്ന് അവരെ ശത്രുവിന് പിടിക്കുവാൻ സൌകര്യം ചെയ്തുകൊടുത്ത ഇവരെ വിശേഷിപ്പിക്കുവാൻ ചെറ്റകൾ എന്നതിനേക്കാൾ നല്ല വാക്കുണ്ടെങ്കിൽ പറഞ്ഞുതരൂ, ഞാൻ ഈ ലേഖനം മാറ്റിയെഴുതാം.

ഈ കാണിച്ച ചെറ്റത്തരത്തിനാണ് യഹോവ ഏശാവിൻറെ പർവതങ്ങളെ ചുട്ടെരിച്ചത്. ഇത്രയും ചെയ്തവരെ ശിക്ഷിക്കുവാൻ യഹോവ 2500ൽ പരം വർഷങ്ങൾ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ?

ഈ ആഖ്യാനത്തിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ.

  • പ്രവചനത്തിൻറെ ഭാഷയിൽ ആകാശം ചുരുൾ പോലെ ചുരുട്ടി നീക്കപ്പെടും, ആകാശ സൈന്യങ്ങൾ അത്തിപ്പഴങ്ങൾ കാറ്റിൽ വീഴുന്നത് പോലെ വീഴും എന്നൊക്കെ എഴുതിയത് അക്ഷരംപ്രതി നടക്കേണ്ട കാര്യങ്ങളല്ല.അങ്ങനെ നടക്കുമായിരുന്നെങ്കിൽ ക്രിസ്തുവിന് ആറ് നൂറ്റാണ്ട് മുമ്പ് നക്ഷത്രങ്ങളും, ഗൃഹങ്ങളും ദൂതന്മാരും ഇല്ലാതാകുമായിരുന്നു.
  • യഹോവ ഏതെങ്കിലും ദേശത്തിൻറെ മേൽ പ്രതികാരം ചെയ്യും എന്ന് പറഞ്ഞാൽ യഹോവ യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും എന്നല്ല അർത്ഥം, അവിടന്ന് ആ ദേശത്തിൻറെ മേൽ ശത്രുക്കളെ അയയ്ക്കും എന്നാണ് അർത്ഥം. യിസ്രായേലിനെ നശിപ്പിക്കുവാൻ ബാബേലിനെയും, ബാബേലിനെ നശിപ്പിക്കുവാൻ പേർഷ്യയെയും, ഏദോമിനെ നശിപ്പിക്കുവാൻ ബാബേലിനെയും നബാത്യരെയും അയച്ചത് പോലെ.
  • യഹോവയുടെ പ്രതികാരത്തിൻറെ ദിവസം (the day of vengeance - സ്ട്രോങ്സ് നിഘണ്ടുവിൽ H5359, H3117) എന്ന പദസമുച്ചയം ഉപയോഗിക്കപ്പെട്ടിരിക്കുന്ന വചനങ്ങളിൽ (സദൃ 6:34; യേശ 34:8; 61:2; 63:4) 50% എണ്ണവും (യേശ 34:8; 63:4) ഉപയോഗിച്ചിരിക്കുന്നത് ഏദോമിൻറെ വിഷയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിൽ നിന്നും യഹോവയുടെ പ്രതികാരത്തിൻറെ ദിനം എന്നത് ഏദോമിൻറെ നാശത്തിൻറെ ദിവസത്തേക്കാൾ ഭയാനകമല്ല എന്ന് വ്യക്തമാകുന്നു.
  • യെഹെ 35:5 വീണ്ടും വായിച്ചുനോക്കൂ, കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേമിന് സംഭവിച്ച നാശം അവരുടെ അന്ത്യശിക്ഷയായിരുന്നു എന്നത് ശ്രദ്ധിക്കുക. പല പരിഭാഷകളും ഈ വചനത്തിലെ അന്ത്യശിക്ഷ എന്ന ഭാഗം അവ്യക്തമായാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ERV, ESV, GW, ISV, RSV തുടങ്ങിയ പരിഭാഷകളിൽ the time of their final punishment (അവരുടെ അന്ത്യശിക്ഷയുടെ കാലത്ത്) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. അതായത്, കി.മു. ആറാം നൂറ്റാണ്ടിൽ നടന്നത് യിസ്രായേലിൻറെ അന്തിമശിക്ഷയാണ്. അതായത് അന്തിമശിക്ഷയുടെ കാഠിന്യം അത്രയേയുള്ളൂ. (മറ്റ് പരിഭാഷകളിൽ അകൃത്യങ്ങളുടെ അവസാനം എന്നാണുള്ളത് - the time that their iniquity had an end - അന്തിമവിധി കി.മു. ആറാം നൂറ്റാണ്ടിൽ നടന്നോ എന്ന് ചോദിച്ചാൽ, കി.മു. ആറാം നൂറ്റാണ്ടിന് ശേഷം അവർ അകൃത്യങ്ങൾ ചെയ്തിട്ടില്ലേ? എന്നതായിരിക്കും എൻറെ മറുചോദ്യം.)
  • യെശ 63:2ൽ മുന്തിരിച്ചക്ക് ചവിട്ടുന്നതിനെ പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇതേ ആശയം വെളിപ്പാട് പുസ്തകത്തിലും ഉണ്ട്. (വെളി 14:19, 20). യെശ 63ൽ ബൊസ്ര എന്നതുപോലെ വെളിപ്പാട് പുസ്തകത്തിൽ മുന്തിരിച്ചക്ക് ചവിട്ടപ്പെടുന്നത് ഒരു നഗരത്തിന് വെളിയിലാണ്. അതായത്, ഏദോമിൻറെ കാര്യത്തിൽ എന്നതുപോലെ ശിക്ഷ ആഗോളതലത്തിൽ ഉള്ളതല്ല, പ്രാദേശികം മാത്രമാണ്.
ജനരാശികളുടെ ഉന്മൂലനം ദൈവത്തിൻറെ പദ്ധതിയല്ല എന്ന് പറഞ്ഞാൽ ഉടനേ, ജലപ്രളയത്തിലൂടെ ലോകത്തിലുള്ള ജനങ്ങളെ മുഴുവൻ ഉന്മൂലനം ചെയ്തില്ലേ എന്ന് ഉൽപത്തി പുസ്തകം, 1പത്രോ 3:20; 2പത്രോ 2:5 എന്നിവ ഉദ്ധരിച്ചുകൊണ്ട് വാദിക്കുന്നവർ ഉൽപത്തി പുസ്തകവും പഠിച്ചിട്ടില്ല, പത്താം ക്ലാസ്സ് വരെ ക്ഷേത്രഗണിതവും, ജീവശാസ്ത്രവും പഠിച്ചിട്ടില്ല. വേണമെങ്കിൽ അത്തരക്കാരെ എൻറെ അടുത്തേയ്ക്ക് അയയ്ക്കൂ, ഞാൻ ഈ പറഞ്ഞത് സത്യമാണെന്ന് തെളിയിച്ചുതരാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.


ചീത്തവിളിക്കുവാൻ മുട്ടുന്നവർ 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച് ചീത്തവിളി കേട്ടോളാം.

Tuesday, September 6, 2016

പ്രെട്രിസം ശരിയാണെങ്കിൽ, ഒലീവ് മല രണ്ടായി പിളർന്നോ? (സെഖ 14:4)

ക്രിസ്തുവിൽ പ്രിയരെ,

ഭവിതവാദം (Preterism) ശരിയാണെങ്കിൽ സെഖ 14:ൽ എഴുതപ്പെട്ടിട്ടുള്ളത് പോലെ, “ഒലീവ് മല രണ്ടായി പിളർന്നോ?” എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കുള്ള മറുപടിയാണ് ഈ ലേഖനം.

യെഹൂദന്മാർ യേശുവിനെ അവരുടെ മിശിഹയെന്ന് അംഗീകരിക്കാതിരുന്നതിന് ഒരു കാരണം യേശു അവരുടെ ഭാവനയിലെ മിശിഹ പോലെ വന്നില്ല എന്നതാണ്. അവർ കാത്തിരുന്നത് ഒരു വടക്കൻ വീരഗാഥയിൽ ചന്തുച്ചേകവർ കുതിരപ്പുറത്ത് വാളും ചുഴറ്റിക്കൊണ്ട് വരുന്നത് പോലെ വരുന്ന മിശിഹയെയാണ്. അതേ സമയം യേശുവോ ഒരു പാവപ്പെട്ട തച്ചൻറെ മകനായി, അവരെ നിരാശപ്പെടുത്തിക്കൊണ്ട്, അവരുടെയിടയിൽ എത്തി.

അതുപോലെ സെഖ 14:4 വായിക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം ആകാശം മുട്ടെ ഉയരമുള്ള യഹോവ (കർത്താവ്) ആകാശത്തിൽ നിന്നും ഒലീവ് മലയുടെ മുകളിലേയ്ക്ക് കുതിച്ച് ചാടുന്നതും, അവിടത്തെ ചാട്ടത്തിൻറെ ആഘാതത്തിൽ മല കിഴക്കക്കോട്ടും, പടിഞ്ഞാറോട്ടും പിളർന്ന് നീങ്ങുന്നതുമല്ലേ? ആ പിളർപ്പിൻറെ ഒരോ വരമ്പിലും ഒരോ കാൽ വെച്ചുകൊണ്ട് താഴേയ്ക്ക് നോക്കിനിൽക്കുന്ന യഹോവയുടെ ചിത്രം മനസ്സിൽ കണ്ടിട്ടില്ലേ? 100 അടി വീതിയുള്ള പിളർപ്പ് ഉണ്ടാകണമെങ്കിൽ യഹോവയ്ക്ക് 100 അടി ഉയരം ഉണ്ടാകണം.
സെഖ 14:4 അന്ന് അവിടത്തെ കാൽ യെരൂശലേമിന് എതിരെ കിഴക്കുള്ള ഒലിവ് മലയിൽ നിൽക്കും; ഒലിവ് മല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയ ഒരു താഴ്വര ഉളവാകും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും പിൻവാങ്ങിപ്പോകും.
ഏകദേശം ആറടിയിൽ താഴെ ഉയരമുള്ള ഒരു മനുഷ്യൻ ഈ ഒലിവ് മലയിൽ പലതവണ ഉണ്ടായിരുന്നു എന്നും തൻറെ ശിഷ്യന്മാരുമായി പിളർന്ന മലയുടെ നടുവിലെ വഴിയിലൂടെ യെരൂശലേമിലേക്ക് നടന്നുവന്നത് ഈ പ്രവചനത്തിൻറെ പൂർത്തീകരണമായിരുന്നു എന്നും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ മനുഷ്യന് പഴയനിയമത്തിൽ യഹോവയെന്നും (KJVയിൽ കർത്താവ്), പുതിയനിയമത്തിൽ കർത്താവ് യേശു ക്രിസ്തു എന്നും പേര് പറയും. (പഴയനിയമത്തിൽ യഹോവ എന്ന് എഴുതപ്പെട്ടതെല്ലാം യേശുവിനെ പറ്റിയാണ് എന്ന് ഞാൻ പറയുന്നില്ല.)
ലൂക്കോ 19:29 അവിടന്ന് ഒലിവ് മലയരികെ ബേത്-ഫാഗക്കും ബേഥാന്യെക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില്‍ 2 പേരെ അയച്ചു.
ഇത് എവിടെ നടന്നു എന്ന് അറിയാമോ? ഒലീവ് മലയുടെ നടുവിലൂടെ റോമൻ ഭരണകൂടം നിർമ്മിച്ച റോമൻ റോഡിൽ (the Old Roman Road). ഞാൻ പറയുന്നത് വിശ്വസിക്കേണ്ട, ബെനഡിക്റ്റൈൻ സന്യാസിയും യെരൂശലേം ഗവേഷകനുമായ ബാർഗിൽ പിക്സനർ (Bargil Pixner, 1921-2002) എഴുതിയ മെശിഹായുടെ വഴിയും ആദിമ സഭയുടെ ഗലീലി മുതൽ യെരൂശലേം വരെയുള്ള സ്ഥലങ്ങളും (Paths of the Messiah and Sites of the Early Church from Galilee to Jerusalem) എന്ന പുസ്തകത്തിൻറെ പേജ് 425 കാണുക. (അദ്ദേഹം ഭവിതവാദി -Preterist അല്ലേ! ഇതേ വിഷയത്തിൽ ഗവേഷണം നടത്തി, ഇതേ നിഗനത്തിൽ എത്തിയ അനേകരുണ്ട്.)

റോമൻ ഭരണകൂടം മലയിടിച്ചതിനും വഴിവെട്ടിയതിനും ദൈവത്തിനെന്ത് കാര്യം, അല്ലേ? മലയിടിക്കുവാനും വഴിവെട്ടുവാനും ദൈവം കൽപിച്ചിരുന്നോ? കൽപന കേൾക്കണമോ?
ലൂക്കോ 3:5 എല്ലാ താഴ്വരയും നികത്തപ്പെടും; എല്ലാ മലയും കുന്നും നിരത്തപ്പെടും; വളഞ്ഞത് നേരെയായും ദുര്‍ഘടമായത് നിരന്ന വഴിയായും തീരും;
സ്നാപക യോഹന്നാൻ ഈ വാക്കുകൾ വെറുതെ പറഞ്ഞതാണെന്നാണോ ഓർത്തത്? [ഓ, നാം ഈ വചനത്തെ ആത്മീയവൽക്കരിച്ച്, വിശദീകരിച്ച് തള്ളിയതല്ലേ? ഇയാളുടെയൊരു ബാലിശമായ (silly) കണ്ടുപിടുത്തം, അല്ലേ?]

സ്നാപക യോഹന്നാൻ എന്തിനായിരുന്നു അയയ്ക്കപ്പെട്ടത്?
മലാ 3:1 എനിക്ക് മുന്നിൽ വഴി നിരത്തേണ്ടതിന് ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു...
യെരൂശലേമില്‍ നിന്നും യെരീഹോവിലേക്ക് പോയ്ക്കൊണ്ടിരുന്ന ഒരു മനുഷ്യൻ കള്ളന്മാരുടെ കൈയില്‍ അകപ്പെട്ട് ദേഹോപദ്രവം ഏറ്റപ്പോൾ
നല്ല ശമര്യക്കാരൻ അയാളെ സഹായിച്ചതും ഇതേ റോമൻ റോഡിലാണെന്ന് ഗവേഷകർ പറയുന്നു. (ലൂക്കോ 10:30-33).

കി.പി.66-70 കാലത്ത് ടൈറ്റസ് സീസർ സൈന്യത്തിൻറെ പോക്കുവരവ് സുഗമമാക്കുവാൻ ഈ വഴി കൂടുതൽ വിസ്താരമാക്കി എന്ന് വിവിധ ഗവേഷകർ അഭിപ്രായപ്പെടുന്നു.


ഒരു മല പിളർത്തിയതിൽ നിന്നും യഹോവ എന്താണ് സ്ഥാപിക്കുവാൻ ശ്രമിച്ചത്?


യഹോവ സർവശക്തനാണെന്ന് തെളിയിക്കുവാൻ ഒരു മല പിളർക്കേണ്ട ആവശ്യമില്ല. സെഖ 14:4ൽ യഹോവയുടെ കോപത്തിനാലെയോ, പ്രതികാരത്തിനാലെയോ മലയെ പിളർത്തും എന്ന് എഴുതിയിട്ടുമില്ല. പിന്നെ എന്താണ് കർത്താവ് മലയെ പിളർത്തിയതിൽ നിന്നും തെളിയിച്ചത്?

ക്രിസ്തുവിൽ പ്രിയരേ, ഇതിനാണ് യഹോവയുടെ മുൻകരുതൽ എന്ന് പറയുന്നത്. കി.പി.70ൽ യെരൂശലേം നശിപ്പിക്കപ്പെടുന്നതിന് മുമ്പ്, ദൈവത്തിൽ നിന്നും പ്രത്യേക വെളിപാട്‌ ലഭിച്ചതനുസരിച്ച് അവിടെയുണ്ടായിരുന്ന വിശ്വാസികൾ യോര്‍ദ്ദാനിലുള്ള പെല്ലാ എന്ന സ്ഥലത്തേയ്ക്ക് ഓടി രക്ഷപെട്ടു എന്ന് സഭാചരിത്രകാരനായ യൂസീബിയസ് എഴുതിയിട്ടുണ്ട് (അടിക്കുറിപ്പ് കാണുക). യെരൂശലേമിൽ നിന്നും പെല്ലായിലേയ്ക്കുള്ള എളുപ്പവഴി ഒലിവ് മല പിളർന്ന് ഉണ്ടായ വഴിയാണ്. ജീവനുംകൊണ്ട് ഓടുന്നവർ വളഞ്ഞ വഴിയിലൂടെ പോയി കഷ്ടപ്പെടാതിരിക്കുവാനാണ് വളഞ്ഞത് നേരെയായും ദുര്‍ഘടമായത് നിരന്ന വഴിയായും മാറ്റിയത്.

വിശുദ്ധന്മാരെ കൺമണി പോലെ കാക്കുന്ന എൻറെ കർത്താവിന് എല്ലാ കാലത്തും സ്തോത്രമുണ്ടാകട്ടെ!
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

“the members of the Jerusalem church, by means of an oracle given by revelation to acceptable persons there, were ordered to leave the City before the war began and settle in a town in Peraea called Pella.” Eusebius The History of the Church 3.5.