Tuesday, May 24, 2016

ബീറ്റ് റൂട്ട് വീഞ്ഞ്, കാരറ്റ് ഹൽവ, പിന്നെ മത്തായി 10:28

ക്രിസ്തുവിൽ പ്രിയരേ,

[ബീറ്റ് റൂട്ട് വീഞ്ഞിൻറെ പാചകക്കുറിപ്പ് ഈ ലേഖനത്തിൻറെ ഒടുവിൽ ഉണ്ട്. ഫേസ്ബുക്കിൽ ഞാൻ പരിചയപ്പെട്ട ഒരു സഹോദരന് ഞാൻ പാചകക്കുറിപ്പ് എഴുതിയാൽ വായിക്കുവാൻ താൽപര്യമുണ്ട് എന്ന് പറഞ്ഞതാണ് ഈ ലേഖനത്തിൻറെ പ്രചോദനം.]
അടിസ്ഥാന വചനം: ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. (മത്തായി 10:28)
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ബാംഗ്ലൂരിലെ എലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. അവിടെ ഞങ്ങളുടെ വീടിന് ചുറ്റും കാരറ്റ്‌, പാലക്ക്, ബീറ്റ് റൂട്ട്, മുള്ളങ്കി തുടങ്ങിയ പച്ചക്കറികളും കിഴങ്ങുകളും കൃഷിചെയ്യുന്ന വയലുകൾ ഉണ്ടായിരുന്നു. കർഷകർ വിളവെടുക്കുമ്പോൾ ചെറിയ വിലയ്ക്ക് അവരിൽ നിന്നും വാങ്ങാം. അവിടെ താമസിച്ചിരുന്ന 3-4 വർഷം ഈ വിളകളൊക്കെ സന്തോഷപൂർവം അനുഭവിച്ചിരുന്നു.

പിന്നീട്, നഗരവൽക്കരണത്തിൻറെ ഫലമായി ആ വയലിൽ കെട്ടിടം പണിയുവാനായി വാനം തോണ്ടിയപ്പോൾ ഏതാനും ദ്രവിച്ച അസ്ഥികൂടങ്ങൾ കണ്ടെത്തി. 40, 45 വർഷങ്ങൾക്ക് മുമ്പ് ആ സ്ഥലത്തെ വിറപ്പിച്ചിരുന്ന കുറെ തെമ്മാടികളെ നാട്ടുകാർ തല്ലിക്കൊന്ന് കുഴിച്ചിട്ടതാണ് എന്ന് പോലീസിൻറെ അന്വേഷണത്തിൽ വെളിപ്പെട്ടു. (ആ കൊന്നവരിൽ ഒരാൾ ജീവനോടെ ബാക്കിയിരുന്നു, വൃദ്ധനും ഭാഗികമായി അന്ധനുമായ ഞങ്ങളുടെ അയൽവാസി.)

ഏതായാലും 3, 4 വർഷം ആ തെമ്മാടികളുടെ ശരീരത്തിലെ കാൽസ്യം, ഫോസ്‌ഫറസ്‌, പൊട്ടാസിയം, ഗന്ധകം, സോഡിയം, മഗ്നീഷ്യം എന്നിവയെല്ലാം ബീറ്റ് റൂട്ട് വൈനും, കാരറ്റ് ഹൽവയും, പാലക് പനീറും തുടങ്ങി സാമ്പാറും അവിയലുമായി ഞങ്ങളുടെ ശരീരങ്ങളെ പോഷിപ്പിച്ചു. ആ സ്ഥലത്ത് വാനം തോണ്ടാതിരുന്നെങ്കിൽ ആ അസ്ഥികളും പരിപൂർണ്ണമായി ദ്രവിച്ച് ഇനിയും അനേകർക്ക് പോഷണമാകുമായിരുന്നു.

മത്തായി 10:28 അനുസരിച്ച് ആ തെമ്മാടികളുടെ ദേഹങ്ങൾ (ശരീരങ്ങൾ) നരകത്തിൽ നശിപ്പിക്കപ്പെടണം. പക്ഷേ, അവരുടെ ശരീരങ്ങൾ ഇപ്പോൾ ഞങ്ങളുടെ ശരീരങ്ങളായിരിക്കുന്നു. അവരുടെ ശരീരത്തിൽ നിന്നുമുള്ള കാൽസ്യം, ഫോസ്‌ഫറസ്‌ എന്നിവ ഞങ്ങളുടെ പല്ലുകളിലും എല്ലുകളിലും ഉണ്ട്. അവരുടെ ശരീരങ്ങൾ നരകത്തിൽ നശിപ്പിക്കപ്പെടണമെങ്കിൽ ഞങ്ങളുടെ ശരീരങ്ങൾ നശിപ്പിക്കപ്പെടണം. ഒരുപക്ഷേ, ദുർബോധന നടത്തുന്ന താൻ നരകത്തിൽ തന്നെ പതിക്കും എന്ന് താങ്കൾ മനസ്സിൽ കരുതുന്നു എങ്കിൽ ഒരു കാര്യം മനസ്സിലാക്കുക. നാമെല്ലാം ഭക്ഷ്യശൃംഖലയുടെ (food chain) ഭാഗമാണ്. നാം നേരിട്ട് ഇതര മനുഷ്യരെ ഭക്ഷിക്കാറില്ലെങ്കിലും, നാം ജീവിക്കുന്ന ഈ ഭൂമിയുടെ ഉപരിഭാഗത്തെ മണ്ണിൽ ഏകദേശം 11000 കോടി മനുഷ്യരുടെ അവശിഷ്ടങ്ങളുണ്ട്. കടലിലെ ജലത്തിൽ അവരുടെ അവശിഷ്ടങ്ങളുണ്ട്, താങ്കൾ ഉപയോഗിക്കുന്ന ഉപ്പിലെ സോഡിയം അവരുടെ ശരീരത്തിൽ നിന്നും വന്നതാവാം. താങ്കൾ പാപിയായിരുന്നാലും വിശുദ്ധനായിരുന്നാലും ഈ ഭൂമിയിൽ നിന്നുള്ള എന്ത് ഉൽപന്നം ഉപയോഗിച്ചാലും അതിൽ മനുഷ്യശരീരങ്ങളുടെ അംശമുണ്ടാവാം.

ഇയാൾ യേശുവിൻറെ വാക്കുകളെ തുച്ഛീകരിക്കുന്നു എന്ന് തോന്നുന്നില്ലേ?


സത്യം പറയട്ടേ, യേശുവിൻറെ വാക്കുകൾ അവയുടെ സന്ദർഭം നോക്കാതെ ദുരുപയോഗം ചെയ്യുകയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മത്തായി പത്താം അദ്ധ്യായം യേശു അവിടത്തെ ശിഷ്യന്മാരെ തെരഞ്ഞെടുത്ത് ആദ്യമായി സുവിശേഷ പ്രചരണത്തിനായി അയയ്ക്കുന്നതിനെ പറ്റിയുള്ള വിവരണമാണ്.
മത്തായി 10:5-6 ഈ 12 പേരെയും യേശു അയയ്ക്കുമ്പോള്‍ അവരോട് ആജ്ഞാപിച്ചത് എന്തെന്നാല്‍: “ജാതികളുടെ അടുത്ത് പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും, യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുത്ത് തന്നേ ചെല്ലുവിന്‍.”
എന്തുകൊണ്ട് ജാതികളുടെ അടുത്തും ശമര്യരുടെ പട്ടണങ്ങളിലും പോകുവാൻ പാടില്ല? അവർക്ക് സുവിശേഷം അറിയുവാനുള്ള അർഹതയില്ലേ? യേശുവും ദൈവവും യിസ്രായേല്യരുടെ മാത്രമാണോ? ദൈവം പക്ഷപാതം കാണിക്കുന്നതിനാൽ ആണോ? ജാതികൾക്ക് സുവിശേഷം അറിയിക്കേണ്ട സമയം അപ്പോൾ വന്നിരുന്നില്ല എന്ന് വാദിക്കാം, പക്ഷേ, എന്തുകൊണ്ട്? അത്തരത്തിൽ ഒരു പക്ഷപാതത്തിൻറെ ആവശ്യകത എന്തായിരുന്നു?

ഇന്ദിരാഗാന്ധി 1975ൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കൂടാതെ ചൈനയുമായി യുദ്ധം ഉണ്ടായ 1962ലും പാകിസ്ഥാനുമായി യുദ്ധം ഉണ്ടായ 1971ലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. ചെലവുകൾ ചുരുക്കുക, യുദ്ധത്തിനായി തയ്യാറെടുക്കുക, പൌരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കുക എന്നിവയൊക്കെ അടിയന്തരാവസ്ഥയുടെ പ്രത്യേകതകളാണ്. (ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല, യുദ്ധമോ, പ്രകൃതിക്ഷോഭമോ, ആഭ്യന്തര കലാപമോ, സാമ്പത്തിക തകർച്ചയോ ഉണ്ടാകുമ്പോൾ പല രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുണ്ട്.)

യേശുവിൻറെ കാലഘട്ടം അത്തരത്തിൽ ഒന്നായിരുന്നു. യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ നാളുകളിൽ നിന്നും വൈകാതെ യെരൂശലേം നാശമാകും എന്നും, യിസ്രായേൽ മക്കൾ സ്വന്തം മണ്ണിൽ നിന്നും ലോകമൊട്ടുക്കും ചിതറിക്കപ്പെടും എന്നും അനവധി പേർ കൊല്ലപ്പെടും എന്നും യേശുവിന് അറിയാമായിരുന്നു. അവിടന്നും സ്നാപക യോഹന്നാനും പല തവണ ജനങ്ങൾക്ക് ഇതേപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഉദാഹരണം:
മത്താ 3:7 തന്‍റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നത് കണ്ടപ്പോള്‍ അവന്‍ (സ്നാപക യോഹന്നാൻ) അവരോട് പറഞ്ഞത്: “സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നത് ആര്?
ക്രിസ്തബ്ദം (എ.ഡി.) 2016ലോ അതിന് ശേഷമോ ആണ് കോപം വരേണ്ടതെങ്കിൽ ക്രിസ്തബ്ദം 29-33ൽ ജീവിച്ചിരുന്ന പരീശരും സദൂക്യരും അതിൽനിന്നും ഓടിപ്പോകേണ്ട കാര്യമില്ലല്ലോ? നിങ്ങൾ താമസിക്കുന്ന വീടിന് അടിയിൽ 200 വർഷത്തിന് ശേഷം ഭൂകമ്പം ഉണ്ടാകും എന്ന് തക്കതായ അറിവുള്ള ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ ഇപ്പോഴേ വീടുവിട്ട് ഓടുമോ? 200 അല്ല, 20 വർഷം എന്ന് പറഞ്ഞാൽ പോലും ഓടുകയില്ല. അതായത് ദൈവകോപം അവരുടെ മേൽ പതിക്കേണ്ട സമയം സമാഗതമായി എന്ന് പരീശർക്കും സദൂക്യർക്കും അറിയാമായിരുന്നു.

യേശുവിൻറെ പൊതുശുശ്രൂഷയുടെ ഒടുവിൽ അവിടന്ന് പരീശരെ പരാമർശിച്ച് പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയാണ്:
മത്താ 23:29 കപടഭക്തിക്കാരായ ശാസ്ത്രിമാരേ പരീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം; ...
മത്താ 23:33 പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? (നരകവിധി അവർക്കാണ് എന്നത് ശ്രദ്ധിക്കുക.)
മത്താ 23:35 നീതിമാനായ ഹാബേലിന്‍റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍ കൊന്നവനായി ബേരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ മേല്‍ വരേണ്ടതാണ്.
മത്താ 23:36 ഇതെല്ലാം ഈ തലമുറ മേല്‍ വരും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു. (ഈ തലമുറ എന്നത് യേശുവിൻറെയും അവിടന്ന് ആരെപ്പറ്റി പറഞ്ഞിരുന്നോ ആ പരീശരുടെയും തലമുറ.)
മത്താ 23:37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകരെ കൊല്ലുകയും നിന്‍റെ അടുത്ത് അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കും പോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്ളുവാന്‍ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല. => യെരൂശലേമിൻറെ നാശത്തെ പറ്റിയുള്ള സൂചന.
മത്താ 23:38 നിങ്ങളുടെ ഭവനം ശൂന്യമായി മാറും. => ദേവാലയത്തിൻറെ നാശത്തെ പറ്റിയുള്ള സൂചന.(മത്തായി 24ൻറെ ആരംഭത്തിലും ഇതേ സൂചനകൾ ഉണ്ട്.)
യേശുവും സ്നാപക യോഹന്നാനും പ്രവചിച്ചത് പോലെ ക്രിസ്തബ്ദം (ഏ.ഡി) 70ൽ ടൈറ്റസ് സീസറിൻറെ കീഴിൽ റോമൻ സൈന്യം യെരൂശലേമിനെ വളഞ്ഞ് കീഴ്പ്പെടുത്തി, ദേവാലയം അഗ്നിക്കിരയാക്കി.

ഈ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് യേശു അവിടത്തെ ശിഷ്യന്മാരോട് ശമര്യയിലേക്കും ജാതികളുടെ ദേശങ്ങളിലേക്കും പോകരുത് എന്ന് നിഷ്കർഷിച്ചത്. യെരൂശലേമിലും യെഹൂദ്യയിലും സംഭവിക്കുവാനിരുന്ന നാശത്തെ പറ്റി ശമര്യയിലോ, അന്യജാതികളുടെ ദേശങ്ങളിലോ അറിയിച്ചിട്ട് പ്രയോജനമില്ലല്ലോ? (അതേസമയം, യേശു യെഹൂദ്യരെ കൈവെടിഞ്ഞ ശേഷം, മരിച്ച്, ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്, “പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയില്‍ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും” എന്ന് പറഞ്ഞത് ശ്രദ്ധിക്കുക - അപ്പൊ 1:8.)

ഇതാണ് മത്തായി 10:28ൻറെ പശ്ചാത്തലം.

മത്തായി 10:28, നരകം, ഗെഹന്ന


റോമൻ സൈന്യം യെരൂശലേം നശിപ്പിച്ചത് യേശുവിൻറെ പ്രവചനത്തിൻറെ പൂർത്തീകരണമായിരുന്നു എന്ന് ഭൂരിഭാഗം സഭകളിലും പഠിപ്പിക്കാറില്ല. ഞാൻ വിവിധ സഭകളിൽ ഉണ്ടായിരുന്ന 10-12 വർഷങ്ങളിൽ ഒന്നോ രണ്ടോ തവണ ആരോ വളരെ സാധാരണ രീതിയിൽ ആ സംഭവത്തെ പറ്റി പരാമർശിച്ചതല്ലാതെ അതിന് അർഹിക്കുന്ന പ്രാധാന്യം നൽകി പഠിപ്പിച്ചിട്ടില്ല. ചില പണ്ഡിതന്മാരും പ്രബോധകന്മാരും അത്തരം പ്രവചനങ്ങൾ പിൽക്കാലത്ത് വേദപുസ്തകത്തിൽ എഴുതിച്ചേർത്തതാണ് എന്നുപോലും വാദിക്കാറുണ്ട്.

മത്തായി 10:28ൽ നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക്  γέεννα
(gheh'-en-nah, സ്ട്രോങ്സ് നിഘണ്ടുവിൽ ക്രമസംഖ്യ G1067 - Of Hebrew origin ([H1516] and [H2011]); valley of (the son of) Hinnom).
Mat 10:28 And fear not them which kill the body, but are not able to kill the soul: but rather fear him which is able to destroy both soul and body in hellG1067.
ഈ വാക്കിൻറെ അർത്ഥം ബെൻ-ഹിന്നോം താഴ്‍വര അല്ലെങ്കിൽ ഹിന്നോം മക്കളുടെ താഴ്‍വര.
  ഈ സ്ഥലത്തെപ്പറ്റി യെരമ്യാവിൻറെ പുസ്തകത്തിൽ പലതവണ എഴുതിയിട്ടുണ്ട്.
യെര 7:31 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ട് ദഹിപ്പിക്കുവാന്‍ അവര്‍ ബെന്‍-ഹിന്നോം താഴ്‍വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; (യെര 7:31, 32; 19:2,6; 32:35; എന്നീ വചനങ്ങൾ കാണുക.)
ഈ സ്ഥലം യെരൂശലേമിന് തെക്ക് പടിഞ്ഞാറ് കിദ്രോൻ താഴ്‍വരയോട് ചേർന്നുകിടക്കുന്നു. കിദ്രോൻ താഴ്‍വര ആസ രാജാവ് തൻറെ മാതാവിൻറെ മ്ലേച്ഛവിഗ്രഹങ്ങൾ വെട്ടിമുറിച്ച് ചുട്ടുകളയുവാൻ ഉപയോഗിച്ച (1 രാജാ 15:13) കാലം മുതൽ, നഗരത്തിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുവാൻ ഉപയോഗിച്ചിരുന്ന സ്ഥലമാണ്, തിരുവനന്തപുരത്തെ വിളപ്പിൽശാല പോലെ. നരബലി നടന്നിരുന്ന ബെന്‍-ഹിന്നോം താഴ്‍വരയും കിദ്രോൻ താഴ്‍വരയും ഒന്നോടൊന്ന് ചേർന്നുകിടക്കുന്നു.

ക്രിസ്തബ്ദം 70ൽ റോമൻ സൈന്യം യെരൂശലേം നശിപ്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ക്രൈസ്തവർ മുഴുവനും അവിടെനിന്നും രക്ഷപെടുകയും, ചെറുത്തുനിന്ന യെഹൂദരിൽ 11 ലക്ഷം പേരെ റോമൻ സൈന്യം കൊന്ന് ബെൻ-ഹിന്നോം താഴ്‍വരയിൽ തള്ളുകയും ചെയ്തു എന്നത് ചരിത്രസത്യം. യെഹൂദ ചരിത്രകാരനായ ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ യുദ്ധങ്ങൾ എന്ന സമാഹാരത്തിലെ ആറാം പുസ്തകം 1.1ൽ കാണാം. (The Wars of the Jews, Flavius Josephus, Book VI. Chapter 1.1).

പ്രവാചകന്മാരെയും അപ്പൊസ്തലരെയും കൊലചെയ്തതിനുള്ള പ്രതികാരം പരീശരുടെ തലമുറയുടെ മേൽ വരും എന്നും, നരകവിധി അവരെ ഒഴിഞ്ഞുപോകില്ല എന്നും പറഞ്ഞത് പോലെ സംഭവിച്ചു.

മത്തായി 10:28ൽ യേശു ശിഷ്യന്മാരോട് പറഞ്ഞതിൻറെ അർത്ഥം ഇതാണ്: നിങ്ങളും വിശ്വാസത്യാഗം ചെയ്ത് വിശ്വാസഹീനരായ യെഹൂദർക്ക് വരുവാനിരിക്കുന്ന നാശത്തിൽ നശിക്കരുത്. (അവരും യെഹൂദരായിരുന്നല്ലോ)

ടൈറ്റസ് സീസറിനെ ദൈവം അയച്ചതാണോ


ടൈറ്റസ് സീസറിൻറെ കീഴിലുള്ള റോമൻ സൈന്യത്ത ദൈവം അയച്ചതാണോ എന്ന ചോദ്യം ഉയരാം. നെബൂഖദ്നേസരിനെ യെഹൂദാ രാജ്യത്തിന് വിരോധമായി അയച്ചത് ദൈവമായിരുന്നില്ലേ? നെബൂഖദ്നേസരിനെ പറ്റി ദൈവം എന്താണ് പറഞ്ഞത്?
യെര 27:6  ഞാന്‍ ഈ ദേശങ്ങളെ എല്ലാം എന്‍റെ ദാസനായി ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്‍റെ കൈയില്‍ കൊടുത്തിരിക്കുന്നു;

ആ നെബൂഖദ്നേസർ പറഞ്ഞത് ശ്രദ്ധിക്കുക:
ദാനി 4:17 അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്‍റെ മേല്‍ വാഴുകയും അതിനെ തനിക്ക് ബോധിച്ചവന്നു കൊടുക്കുകയും മനുഷ്യരില്‍ അധമനെ അതിന്മേല്‍ വാഴിക്കുകയും ചെയ്യുന്നു...

എത്ര അധമനായിരുന്നാലും ഭരണാധികാരി ദൈവത്താൽ നിയമിക്കപ്പെട്ടവനാണ്. പൌലോസ് പറയുന്നു:
റോമ 13:1 ... ദൈവത്താല്‍ അല്ലാതെ ഒരു അധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.

യേശുവിൻറെ പ്രവചനങ്ങൾ ക്രിസ്തബ്ദം 70ൽ നിറവേറിയത് യാദൃച്ഛികമായി സംഭവിച്ചതല്ല. സൈന്യം യെരൂശലേമിനെ വളയും എന്ന് യേശു പ്രവചിച്ചിരുന്നത് ഒർമ്മിക്കുക.

ലൂക്കാ 21:20 സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോള്‍ അതിന്‍റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.

 

ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്നവൻ.


ദൈവം ആരാച്ചാരല്ല. പഴയനിയമ കാലം മുതൽ ഒന്നാം നൂറ്റാണ്ട് വരെ ലോകം ദൂതന്മാർക്ക് ഏൽപിച്ചുകൊടുക്കപ്പെട്ടിരുന്നു.
എബ്രാ 2:5 നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന്‍ ദൂതന്മാര്‍ക്ക് അല്ലല്ലോ കീഴ്പെടുത്തിയത്. <= അതായത് ഇത് എഴുതപ്പെട്ടപ്പോൾ ഉണ്ടായിരുന്ന ലോകം ദൂതന്മാർക്ക് കീഴ്പെടുത്തിയിരുന്നു.

ന്യായപ്രമാണം നൽകിയത് ദൂതന്മാർ ആയിരുന്നു:


ഗലാ 3:19 ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അത് ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്‍റെ കൈയില്‍ ഏല്‍പിച്ചതുമാണ്. (ദൂതന്മാര്‍  മുഖാന്തരം  എന്നത് തെറ്റാണ്, ദൂതന്മാരാൽ നിയമിക്കപ്പെട്ട് എന്നതാണ് ശരിയായ പരിഭാഷ)
KJV Gal 3:19 Wherefore then serveth the law? It was added because of transgressions, till the seed should come to whom the promise was made; and it was ordained by angels in the hand of a mediator.
ESV: Gal 3:19  Why then the law? It was added because of transgressions, until the offspring should come to whom the promise had been made, and it was put in place through angels by an intermediary.
അപ്പൊ 7:53 നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.
KJV Act 7:53 Who have received the law by the disposition of angels, and have not kept it.
ESV Act 7:53  you who received the law as delivered by angels and did not keep it."

ന്യായപ്രമാണത്തിൻറെ ലംഘനത്തിന് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു:
എബ്രാ 2:2 ദൂതന്മാര്‍ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കുകയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കുകയും ചെയ്തു...

മിസ്രയീമ്യരെ (ഈജിപ്ത്യരെ) നശിപ്പിക്കുവാൻ നിയോഗിക്കപ്പെട്ട സംഹാരകന്‍ മുതൽ ഹെരോദാവ്  രാജാവിനെ വധിച്ച ദൈവദൂതൻ വരെ അന്ന് നിലനിന്നിരുന്ന ലോകം ദൈവദൂതന്മാർക്ക് കീഴ്പെടുത്തിയിരുന്നു എന്നതിൻറെ തെളിവാണ്.
പുറ 12:23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കുവാന്‍ കടന്നുവരും; എന്നാല്‍ കുറുമ്പടി മേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞ് കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കുവാന്‍ സംഹാരകന്‍ വരുവാന്‍ സമ്മതിക്കുകയും ഇല്ല.
അപ്പൊ 12:23 അവന്‍ (ഹെരോദാവ്) ദൈവത്തിന് മഹത്വം കൊടുക്കാത്തതിനാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു.

ഒരുപക്ഷേ, അനന്യാസും, സഫീരയും (അപ്പൊ 5) മരിച്ചുവീഴുവാൻ കാരണമായതും ഈ സംഹാരകൻ ആയിരിക്കാം.

പ്രിയരേ, ഇപ്പോഴുള്ള ലോകം ദൈവദൂതന്മാരുടെ കീഴിൽ അല്ല, ആയിരുന്നെങ്കിൽ, പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് താൻ സ്വർഗ്ഗത്തിൽ പോയിരുന്നു, അവിടെ ദൈവപിതാവിൻറെ മടിയിൽ ഇരുന്നെന്നും, മരിച്ചുപോയ അമ്മായിയമ്മയെ കണ്ടു എന്നും നട്ടാൽ കുരുക്കുന്ന നുണ വിളിച്ചുപറയുന്ന ഉപദേശിമാരിൽ പലരും ഹെരോദാവിനെ പോലെ കൃമിക്ക് ഇരയായി പ്രാണനെ വിടുമായിരുന്നു. ദൈവനാമത്തിൽ നുണ പറയുന്ന അനേകർ അനന്യാസിനെയും, സഫീരയെയും പോലെ വീണ് മരിക്കുമായിരുന്നു.

സംഹാരകൻറെ ശക്തിപ്രദർശനം:


കൃത്യമായി പരിഭാഷപ്പെടുത്തിയിട്ടില്ല എങ്കിലും ദാവീദ് ദൈവത്തിന് അഹിതമായി കാനേഷുമാരി (census) നടത്തിയപ്പോൾ അദ്ദേഹത്തെ ശിക്ഷിക്കുവാൻ നിയോഗിക്കപ്പെട്ടത് അതേ സംഹാരകൻ തന്നെ ആണ്. (ഹീബ്രു വാക്കിൻറെ സ്ട്രോങ്സ് നിഘണ്ടുവിലെ ക്രമസംഖ്യ H7843)
2ശമൂ 24:16 ... ദൈവദൂതന്‍ യെരൂശലേമിനെ ബാധിക്കുവാന്‍ അതിന്മേല്‍ കൈ നീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെ കുറിച്ച് അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോട്: മതി, നിന്‍റെ കൈ പിന്‍വലിക്കുക എന്ന് കല്‍പിച്ചു. ...
ഇതിന് തൊട്ടുമുമ്പ് ഇതേ ദൂതൻ ദാന്‍ മുതല്‍ ബേര്‍ശേബ വരെ ജനത്തില്‍ 70000 പേരെ മഹാമാരി മൂലം നശിപ്പിച്ചിരുന്നു. (2ശമൂ 24:16)

യെരൂശലേമിനെ ബാധിക്കുവാന്‍ യഹോവ അനുവദിച്ചിരുന്നെങ്കിൽ ക്രിസ്തബ്ദം 70ൽ നടന്ന അതേ രീതിയിലുള്ള സംഹാരം ദാവീദിൻറെ കാലത്ത് നടക്കുമായിരുന്നു.

ക്രിസ്തബ്ദം 70ൽ നടന്നത്.


ഫ്ലേവിയസ് ജോസഫസിൻറെ യെഹൂദരുടെ യുദ്ധങ്ങൾ (Wars of the Jews) പുസ്തകം 6, അദ്ധ്യായം 6, ഭാഗം 3:
ഒരു വർഷം മുഴുവനും വാൾ പോലെയുള്ള ഒരു നക്ഷത്രം, ഒരു വാൽനക്ഷത്രം (ധൂമകേതു), നഗരത്തിന് മുകളിൽ നിന്നു. (Thus there was a star resembling a sword, which stood over the city, and a comet, that continued a whole year.)

യെരൂശലേമിലെ ദേവാലയം നശിപ്പിക്കപ്പെടുന്നതിന് മുമ്പ് നടന്നത്:
തന്നെയുമല്ല, നാം പെന്തെക്കൊസ്ത എന്ന് വിളിക്കുന്ന പെരുന്നാളിൻറെ രാത്രിയിൽ പുരോഹിതന്മാർ പതിവുപോലെ  തങ്ങളുടെ പരിശുദ്ധമായ കർമ്മങ്ങൾ ചെയ്യുവാൻ ദേവാലയത്തിൻറെ അകത്തെ പ്രാകാരത്തിലേക്ക് പോകുമ്പോൾ, ആദ്യം ഒരു (ഭൂമി)കുലുക്കം അനുഭവപ്പെടുകയും “നമുക്ക് ഇവിടെനിന്നും പോകാം” എന്ന് വലിയ ഒരു പുരുഷാരത്തിൻറെ കോലാഹലം പോലെ ഒന്ന് കേൾക്കുകയും ചെയ്തു എന്ന് പറഞ്ഞു. (Moreover, at that feast which we call Pentecost, as the priests were going by night into the inner [court of the] temple, as their custom was, to perform their sacred ministrations, they said that, in the first place, they felt a quaking, and heard a great noise, and after that they heard a sound as of a great multitude, saying, "Let us remove hence.")

പ്രിയ സഹോദരാ, സഹോദരീ, നിങ്ങൾ ജോസഫസ് എഴുതിയത് വിശ്വസിക്കണമെന്നില്ല. യെരൂശലേമും അവിടെയുണ്ടായിരുന്ന ദേവാലയവും നശിപ്പിക്കപ്പെട്ടതും ചരിത്രസത്യമാണ്. മുമ്പ് പറഞ്ഞത് പോലെ, ഇപ്പോൾ ദൈവദൂതന്മാരുടെ ഇടപെടലുകൾ ഇല്ല; ഉണ്ടായിരുന്നെങ്കിൽ കല്ലുവെച്ച നുണപറയുന്ന ബോധകന്മാർ ഹെരോദാവിനെ പോലെ പുഴുവരിച്ച് മരിക്കുമായിരുന്നു. ദൈവാത്മാവിൻറെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ അനന്യാസിനെയും, സഫീരയെയും പോലെ വീണ് മരിക്കുമായിരുന്നു. നിങ്ങൾ എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ബെൻ-ഹിന്നോം താഴ്‍വര നക്ഷത്രരാശികളുടെ ഇടയിലെ നിത്യപീഡനത്തിൻറെ സ്ഥലം ആവില്ല. ഗെഹന്ന നരകമാണ് എന്ന് ഇനിയെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കൂ. (ഇപ്പോൾ ഗെഹന്ന മനോഹരമായ ഒരു സ്ഥലമാണ്. ചിത്രം കാണുക.)

സുവിശേഷം സ്നേഹത്തിൻറെ സന്ദേശമാണ്. ഭീഷണിയല്ല. (ഈ ലേഖനം വായിച്ച ആർക്കെങ്കിലും എന്നെ ഭീഷണിപ്പെടുത്തുവാൻ തോന്നിയാൽ +919341960061, +919066322810 എന്നീ നമ്പറുകളിൽ വിളിച്ച് ഭീഷണിപ്പെടുത്താം.)

യെരൂശലേമിൻറെ നാശത്തിനെ പറ്റി അറിയുവാൻ ഈ വിക്കിപ്പീഡിയ പേജ് വായിക്കുക .

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

ബീറ്റ് റൂട്ട് വീഞ്ഞിൻറെ പാചകക്കുറിപ്പ്:

ആവശ്യമുള്ള സാധനങ്ങൾ:

ബീറ്റ് റൂട്ട്,
കൈതച്ചക്ക,
പഞ്ചസാരയോ ശർക്കരയോ,
ഭരണി,
കത്തികൾ,
ത്രാസ്,
റബ്ബർ കൈയ്യുറ,
പാത്രം കഴുകുവാൻ ഉപയോഗിക്കുന്ന പുതിയ സ്‍ക്രബ്ബർ,
കഴുകുവാനുള്ള വെള്ളം.

വീഞ്ഞ് തയ്യാറാക്കുമ്പോൾ കൈയ്യുറ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. കൈയ്യിൽ നിന്നും നശിച്ച കോശങ്ങൾ വീഞ്ഞിൽ കലരുന്നത് തടയുവാനാണിത്. ബീറ്റ് റൂട്ട് വെള്ളത്തിൽ മുക്കിവെച്ച് സ്‍ക്രബ്ബർ കൊണ്ട് ഉരച്ച് കഴുകുക (തൊലി ചെത്തേണ്ടതില്ല.) കഴുകിയ ബീറ്റ് റൂട്ട്  പുറത്തെ ജലാംശം ഉണങ്ങുന്നത് വരെ തുറന്ന ഒരു സ്ഥലത്ത് വെക്കുക.

കൈതച്ചക്ക വൃത്തിയായി കഴുകി ജലാംശം പോകുവാനായി വെക്കുക. അതിന് ശേഷം അതിൻറെ രണ്ട് അറ്റവും മുറിച്ച് കളയുക. പുറന്തൊലി നീക്കണമെന്നില്ല.

കൈതച്ചക്കയും ബീറ്റ് റൂട്ടും ഒരേ തൂക്കത്തിൽ എടുത്ത് 1-1¾ ഇഞ്ച് നീളമുള്ള കഷണങ്ങളായി പ്രത്യേകം മുറിക്കുക. ബീറ്റ് റൂട്ടിൻറെ തൂക്കത്തിന് തുല്യം പഞ്ചസാര വേണം.

ഭരണിയിൽ ഒരു നിര ബീറ്റ് റൂട്ട് ഇടുക (ഏകദേശം 2 ഇഞ്ച് കനം). അതിന് ശേഷം കൈതച്ചക്ക ഒരു നിര ഇടുക. പിന്നീട് ഒരു നിര പഞ്ചസാര ഇടുക. പഞ്ചസാര കഷണങ്ങളുടെ ഇടയിലൂടെ താഴേക്ക് ഇറങ്ങും. ഭരണി നിറയുന്നത് വരെയോ, കഷണങ്ങൾ തീരുന്നത് വരെയോ ഈ പ്രക്രിയ തുടരുക. ഭരണിയുടെ ഏറ്റവും മുകളിൽ പഞ്ചസാര ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കുക. ഭരണി അടച്ച് ചൂട് അടിക്കാത്ത ഒരു സ്ഥലത്ത് വെക്കുക.

നിങ്ങൾ ഈ പാചകക്കുറിപ്പ് പരീക്ഷിച്ച് നോക്കുന്നത് ഒരു കറുത്തവാവിന് ആയിരുന്നാൽ നല്ലത് എന്ന് പഴമക്കാർ പറയും. കറുത്തവാവിന് അച്ചാറിടുകയും വീഞ്ഞ് ഉണ്ടാക്കുകയും ചെയ്താൽ കേട് വരില്ല എന്നും, പൂപ്പൽ, പുഴു എന്നിവയുടെ ആക്രമണം ഉണ്ടാവില്ല എന്നുമാണ് വിശ്വാസം. (ഒരുപക്ഷേ കലണ്ടർ ഇല്ലാതിരുന്നതിനാൽ ഓർമ്മിക്കുവാൻ എളുപ്പത്തിനായിരിക്കാം കറുത്തവാവിൻറെ കണക്ക്.)

ഭരണിയിൽ ആക്കി 28 ദിവസം കഴിയുമ്പോൾ ഭരണി തുറന്ന് അരിച്ചെടുത്ത് ഉപയോഗിക്കാം. അരിക്കുവാൻ നന്നായി അലക്കിയെടുത്ത നേരിയ ദുപ്പട്ട ഉപയോഗിക്കാം! ഹാ! ഹാ! വീര്യം കൂട്ടുവാൻ പതിവായി ഉപയോഗിക്കുന്ന യീസ്റ്റ് പഞ്ചാസര കരിച്ചത്, കോതമ്പ് മുളപ്പിച്ചത് എന്നിവ ഒഴിവാക്കുക. അല്ലാതെതന്നെ ബീറ്റ് റൂട്ട് വൈനിന് നല്ല വീര്യം ഉണ്ട്.

No comments:

Post a Comment