Friday, July 22, 2016

മത്തായി 25ലെ ന്യായവിധി ഒരു ഉപമയാണ്. ഭാഗം #2 (ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ!)

ക്രിസ്തുവിൽ പ്രിയരേ,

ഇത് ഈ പരമ്പരയിലെ രണ്ടാം ലേഖനമാണ്, ഒന്നാം ഭാഗം വായിച്ചു എന്ന് ഉറപ്പുവരുത്തുക.

നിയതമായ രൂപരേഖയുള്ള നാല് ഉപമകൾ.


യേശുക്രിസ്തു തിരികെവരുന്നത് അക്ഷരാർത്ഥത്തിൽ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുവാനല്ല എന്ന അറിവ് മത്തായി 25ലെ ന്യായവിധി ഒരു ഉപമയാണെന്ന് മനസ്സിലാക്കുന്നതിൻറെ ആരംഭമാണ്.

മത്താ 24:43 മുതൽ മത്താ 25:46 വരെയുള്ള വേദഭാഗത്തിൽ നിയതമായ രൂപരേഖയുള്ള 4 ഉപമകൾ കാണുവാൻ കഴിയും.
  • മത്താ 24:43-51, വിശ്വസ്തനായ ദാസൻറെയും ദുഷ്ടദാസൻറെയും ഉപമ.(ചില ക്രിസ്തീയ വിഭാഗങ്ങൾ ഈ ഉപമ അവരുടെ സ്ഥാപകനെ പറ്റിയോ, ഭരണസമിതിയെ പറ്റിയോ ആണെന്ന് വാദിക്കുന്നുണ്ട്). ഈ ഉപമ വിശ്വസ കുടുംബത്തിൻറെ മേൽ അധികാരം നടത്താതെ അതിന് പോഷണം നൽകുന്നതിനെ പറ്റിയാണ്.
  • മത്താ 25:1-13, ബുദ്ധിയില്ലാത്ത കന്യകകളുടെയും ബുദ്ധിയുള്ള കന്യകകളുടെയും ഉപമ. (തങ്ങളുടെ ഇടയിലെ കൂടുതൽ അഭിഷേകമുള്ളവർ മാത്രമേ ബുദ്ധിയുള്ള കന്യകകളായി ക്രിസ്തുവിൻറെ മണവാട്ടിമാർ ആകുകയുള്ളൂ എന്ന് ശഠിക്കുന്ന ക്രിസ്തീയ വിഭാഗങ്ങളും ഉണ്ട്). മണവാളൻ വരുന്ന ദിവസമോ, സമയമോ അറിയില്ലെങ്കിലും വിശ്വാസവും പ്രത്യാശയും കാത്തുപരിപാലിക്കേണ്ടതിൻറെ ആവശ്യകതയെ പറ്റിയാണ് ഈ ഉപമ.
  • മത്താ 25:14-30, താലന്തുകളുടെ ഉപമ അല്ലെങ്കിൽ, കഠിനാധ്വാനികളായ ദാസന്മാരുടെയും, മടിയനായ ദാസൻറെയും ഉപമ. തനിക്ക് നൽകപ്പെട്ടതെല്ലാം യജമാനൻറെ വ്യാപാരത്തിൽ നിക്ഷേപിക്കണം എന്ന് പഠിപ്പിക്കുന്ന ഉപമ.
  • മത്താ 25:31-46 ചെമ്മരിയാടുകളുടെയും (നീതിമാന്മാർ) കോലാടുകളുടെയും (അനീതിമാന്മാർ) ഉപമ.
ഈ നാല് ഉപമകളിലും യജമാനൻ / മണവാളൻ / മനുഷ്യപുത്രൻ വരുന്നതിനെ പറ്റി പരാമർശിക്കുന്നുണ്ട്. ഇവയിലെല്ലാം നല്ലത് ചെയ്തവർക്ക് പ്രതിഫലവും, തിന്മ ചെയ്തവർക്ക് ഭർത്സനവും, ശിക്ഷയും നൽകപ്പെടുന്നുണ്ട്.

ഒന്നാമത്തെയും മൂന്നാമത്തെയും ഉപമകൾക്ക് മുമ്പ് ഉണർന്ന്, ജാഗരൂഗതയോടെ ഇരിക്കേണ്ടതിൻറെ ആവശ്യകതയെ പറ്റി യേശു അവിടത്തെ ശിഷ്യന്മാരെ ബോധവൽക്കരിക്കുന്നുണ്ട്.
മത്താ 24:42 നിങ്ങളുടെ കര്‍ത്താവ് ഏത് ദിവസത്തില്‍ വരുന്നു എന്ന് നിങ്ങള്‍ അറിയാത്തതിനാല്‍ ഉണര്‍ന്നിരിക്കുവിന്‍.
മത്താ 25:13 ... നാളും നാഴികയും നിങ്ങള്‍ അറിയാത്തതിനാല്‍ ഉണര്‍ന്നിരിക്കുവിന്‍.

മൂന്നാമത് ഒരു കൂട്ടർ.


മുമ്പുള്ള മൂന്ന് ഉപമകളിലും നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരുമായി രണ്ട് കൂട്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ, മത്താ 25:31-46ലെ, അന്തിമ ന്യായവിധിയുടെതെന്ന് പൊതുവായി കരുതപ്പെടുന്ന ഉപമയിൽ മൂന്നാമതൊരു കൂട്ടരുണ്ട്, അവരെ യേശു “എൻറെ സഹോദരന്മാർ” എന്നാണ് അഭിസംബോധന ചെയ്യുന്നത്.  സിംഹാസനത്തിൻറെ വലതുഭാഗത്തുള്ള ചെമ്മരിയാടുകൾ (നീതിമാന്മാർ) ചെയ്ത സൽപ്രവൃത്തികളുടെ ഗുണഭോക്താക്കളാണ് ഇക്കൂട്ടർ.
മത്താ 25:40 രാജാവ് അവരോട്: എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്ക് ചെയ്തു എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു...
സിംഹാസനത്തിൻറെ ഇടതുഭാഗത്തുള്ള കോലാടുകളോടുള്ള (അനീതിമാന്മാർ) മറുപടിയിൽ എൻറെ സഹോദരന്മാർ എന്ന പദസമുച്ചയം ഇല്ല എന്നത് ശ്രദ്ധിക്കുക.
മത്താ 25:45 ഈ ഏറ്റവും ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യാതിരുന്നപ്പോൾ എനിക്കാണ് ചെയ്യാതിരുന്നത് എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു എന്ന് ഉത്തരമരുളും.
ചെമ്മരിയാടുകളെ അഭിസംബോധന ചെയ്തപ്പോൾ കോലാടുകളെ പറ്റിയും, കോലാടുകളെ അഭിസംബോധന ചെയ്തപ്പോൾ ചെമ്മരിയാടുകളെ പറ്റിയുമാണ് എൻറെ സഹോദരന്മാർ എന്ന് പറഞ്ഞത് എന്ന് കരുതുന്നതിൽ യുക്തിയില്ല.

“എൻറെ സഹോദരന്മാർ” ആരാണ്?


യേശുവിന് നമ്മളെ അവിടത്തെ സഹോദരന്മാർ എന്ന് വിളിക്കുന്നതിൽ വൈമുഖ്യമില്ലെങ്കിലും (എബ്രാ 2:11) “എൻറെ സഹോദരന്മാർ” എന്ന പദപ്രയോഗം പല തവണ അവിടത്തെ ശിഷ്യന്മാരെ സൂചിപ്പിക്കുവാനാണ് ഉപയോഗിച്ചത് എന്നത് ശ്രദ്ധിക്കുക:
മത്താ 28:10 യേശു അവരോട് (അവിടത്തെ ഉയിർത്തെഴുന്നേൽപിന് ശേഷം കല്ലറ സന്ദർശിച്ച സ്ത്രീകളോട്): “ഭയപ്പെടേണ്ട; നിങ്ങള്‍ പോയി എന്‍റെ സഹോദരന്മാരോട് ഗലീലിയ്ക്ക് പോകുവാന്‍ പറയുവിന്‍; അവിടെ അവര്‍ എന്നെ കാണും” എന്ന് പറഞ്ഞു.
യോഹ 20:17 യേശു അവളോട് (മഗ്ദലന മറിയത്തോട്) എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്‍റെ അടുത്ത് കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുത്ത് ചെന്ന്: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുത്ത് ഞാന്‍ കയറിപ്പോകുന്നു എന്ന് അവരോട് പറയുക എന്ന് പറഞ്ഞു.
ശരിയാണ്, “സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ എന്‍റെ സഹോദരനാണ്...” (മത്താ 12:50) എന്ന് യേശു പറഞ്ഞിട്ടുണ്ട്. ഫേസ്‍ബുക്കിലും മറ്റ് നവമാധ്യമങ്ങളിലും നമ്മുടെ മതപരമായ മുൻവിധികളും ധാരണകളും പ്രചരിപ്പിക്കുമ്പോഴും, നമ്മുടെ വിശ്വാസവുമായി പൊരുത്തപ്പെടാത്തവരെ ചീത്തവിളിക്കുമ്പോഴും നാം കരുതുന്നത് സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നു എന്നല്ലേ?

ചെമ്മരിയാടുകളോടുള്ള രാജാവിൻറെ (മനുഷ്യപുത്രൻറെ, യേശുക്രിസ്തുവിൻറെ) വാക്കുകൾ “എൻറെ സഹോദരന്മാർ” എന്ന പദസമുച്ചയത്താൽ ആരെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുന്നു.
മത്താ 25:35 എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിക്കുവാന്‍ തന്നു; ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു.
മത്താ 25:36 നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണുവാന്‍ വന്നു; തടവിലായിരുന്നു, നിങ്ങള്‍ എന്‍റെ അടുത്ത് വന്നു.
യേശു “എൻറെ സഹോദരന്മാർ” എന്ന് ആരെ അഭിസംബോധന ചെയ്തോ അവർ തടവിലായിരുന്നു.
  • അപ്പൊസ്തലന്മാർ തടവിലായിരുന്നു - അപ്പൊ 5:18
  • ശൌൽ (പൌലോസ്) അനേകം ക്രൈസ്തവരെ തടവറയിൽ ആക്കുവാൻ കൂട്ടുനിന്നിട്ടുണ്ട് - അപ്പൊ 8:3
  • യെഹൂദ്യരെ സന്തോഷിപ്പിക്കുവാൻ ഹെരോദ് പത്രോസിനെ തടവിലാക്കി - അപ്പൊ 12:4
  • പൌലോസും ശീലാസും തുയഥൈരയിൽ തടവിലായിരുന്നു - അപ്പൊ 16:23
  • ... ഇനിയും എത്രയോ ഉദാഹരണങ്ങൾ.
പൌലോസ് എന്തെല്ലാം സഹിച്ചു എന്ന് ഈ വേദഭാഗത്തിൽ കാണുക:
2കൊരി 11:23 ക്രിസ്തുവിന്‍റെ ശുശ്രൂഷകരോ? - ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാന്‍ അധികം; ഞാന്‍ ഏറ്റവുമധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
2കൊരി 11:24 യെഹൂദരാല്‍ ഞാന്‍ 5 തവണ 39 അടി വീതം കൊണ്ടു;
2കൊരി 11:25 മൂന്ന് തവണ കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറ് ഏറ്റു, മൂന്ന് തവണ കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു.
2കൊരി 11:27 അധ്വാനം, പ്രയാസം, പലവട്ടം ഉറക്കമിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, തണുപ്പ്, നഗ്നത,...
പൌലോസ് വളരെയധികം എഴുതിയിട്ടുള്ളതിനാൽ അദ്ദേഹത്തിൻറെ കഷ്ടപ്പാടുകളെ പറ്റി നമുക്ക് അറിയാം. മറ്റുപലരും അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി ചരിത്രരേഖകൾ പരിശോധിച്ചാലല്ലാതെ നമുക്ക് അറിയുവാൻ കഴിയുമോ?

യെരൂശലേമിൽ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന വിശുദ്ധന്മാർ പട്ടിണി അനുഭവിച്ചിരുന്നു എന്നത് വളരെ സുപ്രസിദ്ധമായ സത്യമാണ്. പലതവണ അവർക്കുവേണ്ടി പൌലോസ് വിഭവസമാഹരണം നടത്തിയിരുന്നു. (റോമ 15:25, 26; 2കൊരി 9:1-12; 1കൊരി 16:1-4).

ക്രിസ്തുവിൽ പ്രിയരേ, നിങ്ങൾ ജയിൽ ശുശ്രൂഷ, ആശുപത്രി ശുശ്രൂഷ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കാം, അവയെല്ലാം നാം ചെയ്യേണ്ട കാര്യങ്ങളാണ്, പക്ഷേ, അവയൊന്നും ഇവിടെ നാം ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ യേശു അർത്ഥമാക്കിയ അവിടത്തെ സഹോദരന്മാർ ആക്കുകയില്ല. (ജയിലിൽ നിങ്ങൾ ശുശ്രൂഷിക്കുന്നവരിൽ പലരും കൊലപാതകികളും, മോഷ്ടാക്കളും ബലാൽക്കാരികളും ആയിരിക്കും. അവരൊന്നും തടവിലായിരുന്നു എന്ന ഒറ്റക്കാരണത്താൽ യേശുവിൻറെ സഹോദരന്മാർ ആകുന്നില്ല.)

ആദ്യത്തെ മൂന്ന് ഉപമകൾ ശിഷ്യന്മാരോട് പ്രത്യാശയോടെ, ഉണർന്നിരുന്ന് അവരുടെ ദൌത്യം നിർവഹിക്കുവാൻ ഉൽബോധിപ്പിച്ചെങ്കിൽ, ഈ അവസാനത്തെ ഉപമ, ശിഷ്യന്മാരെ സഹായിക്കുന്നവർക്ക് വളരെ ശ്രേഷ്ഠമായ പ്രതിഫലം നൽകപ്പെടും എന്നും, സഹായിക്കാത്തവർക്ക് ശിക്ഷ ലഭിക്കും എന്നുമാണ് വ്യക്തമാക്കുന്നത്.

ഇതൊരു ഒറ്റപ്പെട്ട വേദഭാഗമാണോ?


മത്തായിയുടെ സുവിശേഷത്തിൽ ഒഴികെ, മറ്റ് മൂന്ന് സുവിശേഷങ്ങളിലും അന്തിമ ന്യായവിധിയുടെ വിവരണമില്ല. സദൃശമായ ഒരു വിവരണം വെളി 20:11-15ൽ കാണാം. വെളിപ്പാട് പ്രതീകാത്മകമായ ഒരു പുസ്തകമായതിനാൽ അതിലെ ന്യായവിധി അക്ഷരാർത്ഥത്തിലുള്ളതാണ് എന്ന് കരുതുവാൻ വയ്യ.

മറ്റ് പല സന്ദർഭങ്ങളിലായി അവിടന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളെ പുനരാവിഷ്കരിക്കുകയാണ് അന്തിമവിധിയെ പറ്റി എന്ന് കരുതപ്പെടുന്ന മത്തായി 25ലെ വേദഭാഗത്ത് യേശു ചെയ്തത്. ഉദാഹരണമായി, അവിടന്ന് തൻറെ ശിഷ്യന്മാരെ അവരുടെ ആദ്യത്തെ സുവിശേഷ പ്രസംഗ പര്യടനത്തിന് അയച്ചപ്പോൾ അവരോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.
മത്താ 10:40 നിങ്ങളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
മത്താ 10:41 പ്രവാചകന്‍ എന്ന് കരുതി പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും. നീതിമാന്‍ എന്ന് കരുതി നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്‍റെ പ്രതിഫലം ലഭിക്കും.
മത്താ 10:42 ശിഷ്യന്‍ എന്ന് കരുതി ഈ ചെറിയവരില്‍ ഒരുവന് ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിക്കുവാന്‍ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകുകയില്ല എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു”. (“ഈ ചെറിയവരില്‍ ഒരുവന്” എന്ന പദസമുച്ചയം മത്താ 25:40, 45 വചനങ്ങളിലും വരുന്നുണ്ടെന്ന് ഓർമ്മിക്കുക.)
ലൂക്കോ 10:10 ഏത് പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്‍റെ തെരുക്കളില്‍ പോയി,
ലൂക്കോ 10:11 നിങ്ങളുടെ പട്ടണത്തില്‍ നിന്നും ഞങ്ങളുടെ കാലിൽ പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്ക് കുടഞ്ഞിട്ട് പോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്ന് അറിഞ്ഞുകൊള്ളുവിന്‍ എന്ന് പറയുവിന്‍.
ലൂക്കോ 10:12 ആ പട്ടണത്തെക്കാള്‍ സോദോമ്യര്‍ക്കും ആ നാളില്‍ സഹിക്കുവാന്‍ ആകും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.
ന്യായവിധി ദിവസം (ആ നാൾ) - ഈ വേദഭാഗങ്ങൾ വ്യക്തമാക്കുന്നത് പോലെ - യേശുവിൻറെ ശിഷ്യന്മാരെ സഹായിച്ചവർക്ക് പ്രതിഫലവും അവരെ തിരസ്കരിച്ചവർക്ക് ശിക്ഷയും ലഭിക്കുന്ന ദിവസമാണ്.

ഈ പരമ്പരയുടെ ഒന്നാം ഭാഗത്തിൽ സോദോമിനെ പരാമർശിച്ചത് ഓർമ്മയുണ്ടോ? സോദോമിൻറെ സൽക്കാരശീലമില്ലായ്മ (inhospitality എന്നതിന് കൃത്യമായ പരിഭാഷയല്ല ഈ വാക്ക്) പോലെതന്നെ അന്യരെയും, പരദേശികളെയും ഉപചരിക്കുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ യെഹൂദാ നിവാസികൾ വിമുഖത കാണിച്ചു. ദൈവദൃഷ്ടിയിൽ ഹീനവും ശിക്ഷാർഹവുമായ കാര്യമാണിത്.

ഇത്രയും വായിച്ചിട്ടും നിങ്ങൾക്ക് എന്നോട് നീരസം തോന്നിയില്ലെങ്കിൽ നിത്യാഗ്നിയുടെ ശിക്ഷയെ പറ്റി എനിക്ക് പറയുവാനുള്ളത് വായിക്കാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment