Thursday, June 30, 2016

ഭയം, പത്രോസിൻറെ സാത്താൻ (യേശു സാത്താന് നൽകുന്ന നിർവചനം.)

ക്രിസ്തുവിൽ പ്രിയരേ,

ഇതിന് മുമ്പ് എഴുതിയ ലേഖനത്തിൽ ദ്രവ്യാശ ആയിരുന്നു യൂദാസിൻറെ സാത്താൻ എന്ന് നാം കണ്ടു. ഈ ലേഖനത്തിലും, അടുത്തതിലും പത്രോസും സാത്താനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പരിശോധിക്കുന്നു.

വേദപുസ്തകത്തിലെ ഏറ്റവും അവിസ്മരണീയമായ ഭാഗങ്ങളിലൊന്നാണ് മത്തായി 16:13-17. ജനങ്ങൾ യേശുവിനെ ഒരു പ്രവാചകനാണെന്ന് കണക്കാക്കുന്നു എന്ന് ശിഷ്യന്മാർ പറഞ്ഞപ്പോൾ:
മത്താ 16:15 “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” എന്ന് അവിടന്ന് ചോദിച്ചതിന്,
മത്താ 16:16 ശിമെയോന്‍ പത്രോസ്: “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു” എന്നും ഉത്തരം പറഞ്ഞു.
മത്താ 16:17 യേശു അവനോട്: “ബര്‍യോനാ ശിമെയോനെ, നീ അനുഗ്രഹീതന്‍; മാംസവും രക്തവും അല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിയത്...”
ഈ സന്ദർഭത്തിൽ പത്രോസ് പരിപൂർണ്ണമായും ദൈവാത്മാവിനാൽ നിറഞ്ഞ ദൈവത്തിൻറെ മനുഷ്യനാണ്.
1യോഹ 4:2 ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ ഇതിനാല്‍ അറിയാം; യേശു ക്രിസ്തു മാംസത്തില്‍ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവെല്ലാം ദൈവത്തില്‍ നിന്നുള്ളതാണ്.
ഏകദേശം അതേ സമയത്ത് ആയിരിക്കണം യേശു അവിടത്തെ ശിഷ്യന്മാരോട് അവിടത്തേക്ക് യെരൂശലേമിൽ നേരിടേണ്ടിയിരുന്ന പീഡാസഹനത്തെ പറ്റി സംസാരിക്കുവാൻ തുടങ്ങിയത്:
മത്താ 16:21 അപ്പോൾ മുതല്‍ യേശു അവിടന്ന് യെരൂശലേമില്‍ ചെന്ന്, മൂപ്പന്മാര്‍, മഹാപുരോഹിതര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ച്, കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം എന്ന് ശിഷ്യന്മാരോട് പ്രസ്താവിച്ചു തുടങ്ങി.
Mat 16:21 From that time forth began Jesus to shew unto his disciples, how that he must go unto Jerusalem, and suffer many things of the elders and chief priests and scribes, and be killed, and be raised again the third day.
പത്രോസ് യേശുവിനെ “ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു” എന്ന് ഏറ്റുപറഞ്ഞതിനും യേശു ഈ പ്രസ്താവം നടത്തിയതിനും ഇടയിൽ എത്ര സമയം കഴിഞ്ഞുപോയിരിക്കും? 5 മിനിറ്റ്? 10 മിനിറ്റ്? അര മണിക്കൂർ? ഒരു മണിക്കൂർ? ഒരു ദിവസം? തുടർന്നുവരുന്ന വചനം ശ്രദ്ധിക്കുക:
മത്താ 16:22 പത്രോസ് യേശുവിനെ പ്രത്യേകം മാറ്റിനിറുത്തി: “കര്‍ത്താവേ, അരുത്; അവിടത്തേയ്ക്ക് അങ്ങനെ സംഭവിക്കരുത്” എന്ന് ശാസിക്കുവാന്‍ തുടങ്ങി.
പത്രോസിൻറെ ഈ ഭാവപ്പകർച്ച യേശുവിന് തികച്ചും അപ്രിയകരമായിരുന്നു:
മത്താ 16:22 യേശു തിരിഞ്ഞ് പത്രോസിനോട്: “കടന്നുപോകൂ, സാത്താനേ; നീ എനിക്ക് ഇടര്‍ച്ചയാണ്; നിൻറെ ചിന്ത ദൈവത്തിന്‍റേതല്ല മനുഷ്യരുടേതാണ്” എന്ന് പറഞ്ഞു.
Mat 16:23 But he turned, and said unto Peter, GetG5217 thee behindG3694 me,G3450 Satan:G4567 thou art an offence unto me: for thou savourest not the things that be of God, but those that be of men.
ദൈവത്തിൽ നിന്നുള്ള ആത്മാവിനാൽ യേശുവിനെ ക്രിസ്തു എന്ന് ഏറ്റുപറഞ്ഞ പത്രോസ് മനുഷ്യരുടെ ചിന്ത മൂലം അതേ ക്രിസ്തുവിന് ഇടർച്ചയായിത്തീർന്നു. മത്താ 16:22 വീണ്ടും വീണ്ടും വായിക്കൂ, ദൈവത്തിൻറേതല്ലാത്ത മനുഷ്യൻറെ ചിന്തയാണ് യേശുവിൻറെ കാഴ്ചപ്പാടിൽ സാത്താൻ.

യേശുവിനെ പരീക്ഷിച്ച സാത്താനോട് പറഞ്ഞ അതേ വാക്കുകൾ തന്നെയാണ് പത്രോസിനോടും പറഞ്ഞത് എന്ന് ശ്രദ്ധിക്കുക.
Luk 4:8: And Jesus answered and said unto him, GetG5217 thee behindG3694 me,G3450 Satan:G4567 ...
തുടർന്നുവരുന്ന യേശുവിൻറെ വാക്കുകളിൽ നിന്നും പത്രോസിനെ സാത്താനും ഇടർച്ചയും ആക്കിത്തീർത്തത് ജീവഭയം ആയിരുന്നു എന്ന് മനസ്സിലാകുന്നു.
മത്താ 16:25 ആരെങ്കിലും സ്വന്തം ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിച്ചാല്‍ അതിനെ നഷ്ടപ്പെടുത്തും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അതിനെ കണ്ടെത്തും.
ഭയം ദൈവത്തിൽ നിന്നും ഉണ്ടാകുന്ന വികാരമല്ല.
2തിമോ 1:7 ഭയത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയാണ് ദൈവം നമുക്ക് തന്നത്.
1യോഹ 4:18 സ്നേഹത്തില്‍ ഭയമില്ല; ഭയം ശിക്ഷയോടാണ്, പരിപൂർണ്ണ സ്നേഹം ഭയത്തെ പുറത്താക്കുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ പരിപൂർണ്ണനല്ല.
അതായത്, പത്രോസ് ഈ സംഭവം നടക്കുന്ന കാലത്ത് സ്നേഹത്തിൽ പരിപൂർണ്ണനായിരുന്നില്ല. സ്നേഹത്തിൽ പരിപൂർണ്ണത നേടിയവന് ഭയം ഉണ്ടാകില്ല, മനുഷ്യൻറെ ചിന്ത ഉണ്ടാകില്ല.

ഭയം പത്രോസിനെ എവിടവരെ എത്തിച്ചു?


യേശുവിനെ 3 തവണ തള്ളിപ്പറഞ്ഞത് ഭയം നിമിത്തമല്ലേ? ഭയം അദ്ദേഹത്തെ എവിടം വരെ എത്തിച്ചു എന്ന് അറിയുന്നത് അദ്ദേഹം യേശുവിനെ അറിയില്ല എന്ന് തള്ളിപ്പറഞ്ഞതിന് പുറമെ ശപിക്കുവാനും ആണയിടുവാനും തുടങ്ങി എന്ന് വായിക്കുമ്പോഴാണ്. (മർക്കോ 14:71).

യേശുവിനെ തള്ളിപ്പറയുന്നത് ഭവിഷ്യത്തുകൾ ഇല്ലാത്ത തെറ്റല്ല.
മത്താ 10:33 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
ഇവിടെ തള്ളിപ്പറയുക എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് ἀρνέομαι (ar-neh'-om-ahee, അർനെയോമായീ, സ്ട്രോങ്സ് നിഘണ്ടുവിൽ G720) സുവിശേഷങ്ങളിൽ ഏറ്റവുമധികം തവണ (12ൽ 8 തവണ) ഉപയോഗിച്ചിരിക്കുന്നത് പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതിനെ പറ്റി പരാമർശിക്കുവാനാണ് എന്നത് ശ്രദ്ധേയമാണ്.

പത്രോസ് തിരികെ വന്നപ്പോൾ


യേശു പത്രോസിന് മറ്റ് ശിഷ്യന്മാരേക്കാൾ പ്രാധാന്യം നൽകിയതുകൊണ്ടാണല്ലോ അദ്ദേഹത്തിൻറെ വിശ്വാസം നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി പ്രാർത്ഥിച്ചതും, മറ്റുള്ളവരെ ശക്തിപ്പെടുത്തുവാൻ ചുമതല ഏൽപിച്ചതും. (ലൂക്കോ 22:32, ഇത് ഈ ലേഖനത്തിൻറെ രണ്ടാം ഭാഗത്തിൽ വായിക്കാം) അദ്ദേഹം ചെയ്തതോ?
യോഹ 21:3 ശിമെയോന്‍ പത്രോസ് അവരോട്: ഞാന്‍ മീന്‍ പിടിക്കുവാന്‍ പോകുന്നു എന്ന് പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ട് പടക് കയറിപ്പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.
അപ്പോഴാണ് ഉയിർത്തെഴുന്നേറ്റ യേശു അവർക്ക് പ്രത്യക്ഷനാകുന്നതും, ഭക്ഷണം ചോദിക്കുന്നതും, പടകിന്‍റെ വലത് ഭാഗത്ത് വല വീശുവാൻ നിർദ്ദേശിക്കുന്നതും.
യോഹ 21:7 യേശു സ്നേഹിച്ച ശിഷ്യന്‍ പത്രോസിനോട്: അത് കര്‍ത്താവാണ് എന്ന് പറഞ്ഞു; കര്‍ത്താവാണ് എന്ന് ശിമെയോന്‍ പത്രോസ് കേട്ടിട്ട്, താന്‍ നഗ്നനായിരുന്നതിനാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.
ഇതായിരുന്നോ മറ്റുള്ളവരെ ശക്തിപ്പെടുത്തുവാൻ ചുമതല ഏൽപിച്ചപ്പോൾ യേശു പ്രതീക്ഷിച്ചത്?

സ്നേഹത്തിൽ പൂർണ്ണത നേടിയ പത്രോസ്.


[യോഹന്നാൻറെ സുവിശേഷം മഗ്ദലന മറിയം എഴുതിയതാണെന്ന് നിരീശ്വരവാദികളും, ലാസർ എഴുതിയതാണെന്ന് ചില വേദപണ്ഡിതരും അവകാശപ്പെടുന്നു. ഈ രണ്ട് അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പില്ല.]

യോഹന്നാൻറെ സുവിശേഷം യോഹന്നാൻ എഴുതിയതാണെങ്കിൽ, യേശു ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ശിഷ്യൻ എന്ന് യോഹന്നാൻ തന്നെപ്പറ്റി വ്യംഗ്യമായി പറഞ്ഞതാണെങ്കിൽ, ആ യോഹന്നാനേക്കാൾ പത്രോസിനെയാണ് യേശു സ്നേഹിച്ചതും വിശ്വസിച്ചതും എന്ന് തോന്നുന്നു.
യോഹ 21:15 ...യേശു ശിമെയോന്‍ പത്രോസിനോട്: “യോഹന്നാന്‍റെ മകനായ ശിമെയോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന് ചോദിച്ചു. അതിന് അവന്‍: “ഉവ്വ്, കര്‍ത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ?” എന്ന് പറഞ്ഞു. യേശു അവനോട്: “എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക”.

മൂന്ന് തവണ യേശുവിനെ തള്ളിപ്പറഞ്ഞതിനാൽ ആവണം യേശു ഈ ചോദ്യം മൂന്ന് തവണ ആവർത്തിച്ചത്. (യേശു സ്നേഹം എന്നതിന് ഉപയോഗിച്ച വാക്കും പത്രോസ് ഉപയോഗിച്ച വാക്കും വേറെവേറെയായിരുന്നു എന്ന് ഒരു വലിയ ചർച്ച നടക്കുന്നുണ്ട്. മൂന്നാമത്തെ തവണ പത്രോസ് ഉപയോഗിച്ചിരുന്ന വാക്ക് തന്നെയാണ് യേശു ഉപയോഗിച്ചത് എന്ന സത്യം ഇത്തരം ചർച്ചകളെ നിരർത്ഥകമാക്കുന്നു.)

പത്രോസിൻറെ യഥാർത്ഥ തിരിച്ചുവരവ്.


കാവ്യാമാധവൻറെ തിരിച്ചുവരവ് പോലെ പല തിരിച്ചുവരവില്ല, ഒരേയൊരു തിരിച്ചുവരവ്. (സിനിമാ അലർജിയുള്ള പുണ്യാളന്മാരെ ഇടയ്ക്കിടെ ഒന്ന് ചൊറിയിക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കുവാൻ വയ്യ.)

ഇതുവരെയുള്ള പത്രോസിൻറെ നടപടിക്രമം യോശുവയെ പറ്റി എൻറെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ “the most disappointing character of the Bible” (വേദപുസ്തകത്തിലെ ഏറ്റവും നിരാശാജനകമായ കഥാപാത്രം) എന്നതുപോലെ ആയിരുന്നെങ്കിൽ, പെന്തക്കൊസ്ത നാൾ കഴിഞ്ഞ് പത്രോസ് തികച്ചും വ്യത്യസ്തനായ മനുഷ്യനായിരുന്നു. ഭയം ധൈര്യത്തിന് വഴിമാറി.

പെന്തക്കൊസ്ത നാളിൽ പത്രോസ് നടത്തിയ തീപ്പൊരി പ്രസംഗത്തെ പറ്റിയും ആയിരക്കണക്കിന് പേർ ക്രിസ്തുവിനെ സ്വീകരിച്ചതും ഇവിടെ ആവർത്തിക്കേണ്ട ആവശ്യമില്ലല്ലോ?
അപ്പോ 4:31 (പത്രോസും യോഹന്നാനും) പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി;...
നമ്മളൊക്കെ പ്രാർത്ഥിച്ചാൽ നമ്മൾ പോലും കുലുങ്ങില്ല, പിന്നല്ലേ നമ്മൾ നിൽക്കുന്ന സ്ഥലം കുലുങ്ങേണ്ടത്! (ചില പാസ്റ്റർമാർ പലകകൊണ്ടുള്ള സ്റ്റേജിൽ കയറിനിന്ന് പ്രാർത്ഥനയോടോപ്പം പലകയ്ക്കിട്ട് ചവിട്ടി ഒച്ചയുണ്ടാക്കുന്ന സാങ്കേതികവിദ്യ പത്രോസിൻറെ കാലത്ത് വികസിപ്പിച്ചിരുന്നില്ല.)
അപ്പൊ 4:13 അവര്‍ പത്രോസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കണ്ടതിനാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്ന് ഗ്രഹിക്കുന്നതിനാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോട് കൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.
നരകം, പിശാച്, സാത്താൻ, ഭൂതം, പ്രേതം എന്നൊക്കെ ഭയപ്പെടുന്ന നമ്മളെ കണ്ടാൽ ഇവനൊക്കെ യേശുവിൻറെ ഏഴയലത്തുപോലും വരില്ലെന്ന് ജനങ്ങൾ പറയും.


ഒടുവിൽ, പത്രോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി എന്ന് വിശ്വസനീയരായ ചരിത്രകാരന്മാർ പറയുന്നു.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment